Archives

ടൈഗര്‍ഹില്‍സിലെ ചീറ്റപ്പുലി – 2

Posted 13 November 2008 | By | Categories: Series | 8 Comments

പിറ്റേന്ന് പിസിയുടെ ബോഡി പുലി ആക്രമിച്ച നിലയില്‍ ബീനയുടെ മുറ്റത്ത് കിടന്നു. മുഖത്തും കൈകളിലും പുലിയുടെ ഗര്‍ജ്ജനമേറ്റ പാടുകള്‍. പിസിയെ ആശുപത്രിയില്‍ കൊണ്ടുപോയി പൊക്കിളിനു ചുറ്റും 16 റൌണ്ട് വെടിവച്ചശേഷം തിരികെ കൊണ്ടു വന്ന് വരാന്തയില്‍ കിടത്തി. ഉരുട്ട് കഴിഞ്ഞ പ്രതിയെപ്പോലെ പ്രയോജനമില്ലാത്ത പിസിയെ പുലിയില്‍ നിന്നു പ്രൊട്ടക്ഷനു വേണ്ടി നിയോഗിച്ചിരിക്കുന്നതില്‍ കാര്യമില്ലെന്നും നല്ല ഉന്നവും മറ്റുമുള്ള വേറേ എസ്ഐ, സിഐ റാങ്കിലുള്ള ആരെയെങ്കിലും അവിടെ നിയോഗിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. എന്നാല്‍, പുലിയെ ഒരിക്കല്‍ കണ്ടയാളെന്ന നിലയില്‍ പിസിയെ അവിടെ തന്നെ നിലനിര്‍ത്തുന്നതാണ് നല്ലതെന്നും ഇത് ഇനി പുലി വരുമ്പോള്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നുമുള്ള അഭിപ്രായം അംഗീകരിക്കപ്പെടുകയായിരുന്നു.

പിസിയെ കൈവച്ചതോടെ പുലി സുരേഷ് ഗോപിയെപ്പോലെ ജനപ്രിയനായി. പൊലീസുകാരനെ ആക്രമിക്കാനും മാത്രം സാമൂഹികബോധമുള്ള പുലിയാണെങ്കില്‍ അവന്‍ ജനപക്ഷത്തുള്ളവനാണെന്ന് അളുകള്‍ വിശ്വസിച്ചു. പുലിയെ മനുഷ്യവല്‍കരിച്ച് ആളുകള്‍ ബഹുമാനത്തോടെ കണ്ടു തുടങ്ങി. പുലിയെ ഇന്നു കാണാം, നാളെ കാണാം എന്നൊക്കെയുള്ള വിശ്വാസത്തില്‍ ജനം അവിടെ തമ്പടിച്ചു. പച്ചക്കറി, പലചരക്കു, കൂള്‍ബാറുകളും അവിടെ തുടങ്ങി. പള്ളിയില്‍ നിന്നും അടിയന്തിരമായി ഒരു ഭണ്ഡാരക്കുറ്റിയും സ്ഫാപിച്ചു.

ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. പുലിയുടെ അസ്തിത്വത്തെ തന്നെ പലരും സംശയിച്ചു തുടങ്ങി. ശരിക്കും പുലി ഉണ്ടോ. അതോ എല്ലാം വെറും നമ്പരോ. അങ്ങനെയെങ്കില്‍ ആരുടേതാണ് കാല്‍പാടുകള്‍ ? ആരാണ് പിസിയെ ആക്രമിച്ചത് ? ചോദ്യങ്ങള്‍ പിന്നെയും ബാക്കിയായി. ഇക്കാര്യത്തില്‍ ആധികാരികമായ ചില മറുപടികള്‍ നല്‍കി ജനത്തിന്റെ ആശങ്ക അകറ്റാന്‍ സാധിക്കുന്ന ആരെയെങ്കിലും കൊണ്ടുവരണമെന്ന് ബീനയടക്കം പലരും ആവശ്യപ്പെട്ടു. ബീനയുടെ ആവശ്യം എല്ലാവരുടെയും ആവശ്യമാണ്. കാരണം, ബീനയെ എല്ലാവര്‍ക്കും ആവശ്യമുണ്ട്. അങ്ങനെ വിവിധ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കൊടുവില്‍ ടൈഗര്‍ഹില്‍സിലേക്ക് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സര്‍ക്കാര്‍ അവനെ നിയോഗിച്ചു. – ചേറുണ്ണി.

മുണ്ടക്കയം കാട്ടിനുള്ളിലും സൊമാലിയന്‍ വനത്തിലുള്ളിലും വരെ ഒളിച്ചിരിക്കുന്ന പുലികളെ പിടിച്ച് തൊലിയുരിച്ച് പൊതുജനമധ്യത്തില്‍ അര്‍മാദിക്കുന്ന ചേറുണ്ണി വന്നാല്‍ പുലിയല്ല, പുലിയുടെ തന്തപോലും ഫുള്‍ അഡ്രസും ബയോഡേറ്റയും സഹികം ഇരുപത്തിനാലു മണിക്കൂറിനകം വെളിച്ചപ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ലായിരുന്നു. ടൈഗര്‍ഹില്‍സിനെ ചുറ്റി ഒഴുകുന്ന പേരില്ലാപ്പുഴനീന്തിക്കടന്നാണ് ചേറുണ്ണി വന്നത്. ഉണ്ണി വരുമ്പോള്‍ വെള്ളത്തിനു മുകളില്‍ പുലികളെ ഡിറ്റക്ട് ചെയ്യാനുപയോഗിക്കുന്ന ഒരു തരം യന്ത്രം ഉയര്‍ത്തി പിടിച്ചിരുന്നു. പുഴ കടന്നു വരുന്ന യന്ത്രം കണ്ട് അതിനടിയിലുള്ള ചേറുണ്ണിയെ കാണാതെ കടവില്‍ തുണിയലക്കിക്കൊണ്ടിരുന്ന അതിസുന്ദരിമാരായ സുന്ദരിമാര്‍ നാണിച്ചോടി. ആ വരവില്‍ ഒരു പൌരുഷം കണ്ട ബീന മാത്രം നനഞ്ഞ മുണ്ട് മുട്ടോളം ഉയര്‍ത്തിക്കെട്ടി നെഞ്ച് വിരിച്ചു നിന്നു.

കരകയറുമ്പോള്‍ തന്റെ യന്ത്രം നിലത്തു കുത്തി ചേറുണ്ണി തലകുടഞ്ഞ് വെള്ളം തെറിപ്പിച്ചു. യാതൊരു മയവുമില്ലാതെ ബീനയുടെ മാറിലേക്കു നോക്കി. ചേറുണ്ണിയുടെ തലയിലെ ചേറെല്ലാം ആ കുടച്ചിലില്‍ അവളുടെ മേല്‍ വീണിരുന്നു. പെട്ടെന്ന് ചേറുണ്ണിയുടെ യന്ത്രം സൈറണ്‍ മുഴക്കാന്‍ തുടങ്ങി. ബീന അമ്പരന്നു. – അയ്യേ ഇതെന്നാത്തിനാ കരയുന്നേ ?

ഇത് പുലികളെ ഡിറ്റക്ട് ചെയ്യുന്ന യന്ത്രമാണ് ബേബി.. പുലിയടുത്തു വന്നാല്‍ സൈറണ്‍ മുഴങ്ങും..

ഈശോയെ.. അപ്പോ പുലി ഇവിടെയെങ്ങാണ്ടൊണ്ട്.. എനിക്കു പേടിയാകുന്നു.- അതും പറഞ്ഞ് ബീന ചേറുണ്ണിയെ കെട്ടിപ്പിടിച്ചു. അവളുടെ നെഞ്ചിടിപ്പ് ചേറുണ്ണി ഇടനെഞ്ചില്‍ തൊട്ടറിഞ്ഞു.

നീ പേടിക്കേണ്ട കൊച്ചേ !- ചേറുണ്ണി അവളെ വല്ലാതെ തഴുകി- ഞാന്‍ അടുത്തു നില്‍ക്കുന്നതുകൊണ്ട് സൈറണ്‍ വിളിക്കുന്നതാ..

അതെന്താ അങ്ങനെ ? അപ്പോ ഈ മെഷീന്‍ കേടാണോ ?

ഒരിക്കലുമല്ല കുട്ടീ.. ഞാന്‍ തന്നെയാണ് പുലി !

ബീന ഞെട്ടി. ചേറുണ്ണിയുടെ കൈകള്‍ അതിനോടകം അവളെ വലയം ചെയ്തു കഴിഞ്ഞിരുന്നു. ആലിംഗനത്തില്‍ അവള്‍ നനഞ്ഞൊട്ടി. കാട്ടിനുള്ളില്‍ എവിടെ നിന്നോ ആരുടെയോ ഒരു ഗര്‍ജ്ജനം വെറുതെ മുഴങ്ങി. പെട്ടെന്ന് ആകാശം കറുത്തിരുണ്ടു വന്നു. ഒരു തുള്ളി, രണ്ടു തുള്ളി, മൂന്നു തുള്ളി. മഴ ബീനയുടെ മേല്‍ ചേറുണ്ണിയുടെ വികാരം പോലെ പെരുകിപ്പെരുകി വീണു. അയാള്‍ ചോദിക്കാതെ, അവള്‍ ക്ഷണിക്കാതെ അവര്‍ അവളുടെ വീട്ടിലേക്ക് നടന്നു.

നാലാം ദിവസം മഴ തോരും വരെ അവര്‍ ആ വീട്ടിനുള്ളില്‍ കഴിഞ്ഞു. ആ സഹവാസത്തിനിടയില്‍ ചേറുണ്ണി ബീനയോട് ആ മഹാസത്യം തുറന്നു പറഞ്ഞു.

(തുടരും)

ടൈഗര്‍ഹില്‍സിലെ ചീറ്റപ്പുലി – 1

Posted 12 November 2008 | By | Categories: Series | 12 Comments

പള്ളിവാതുക്കല്‍ തോമയാണ് ആദ്യം കണ്ടത്. തന്റെ പലചരക്കുകടയിലേക്കുള്ള ചരക്കെടുക്കാനെന്ന പേരില്‍ ടൌണില്‍ പോയി കള്ളും കുടിച്ച് പെണ്ണും പിടിച്ച് സി ക്ളാസ് തിയറ്ററില്‍ കയറി തുണ്ടു പടവും കണ്ട് തൂവാനത്തുമ്പിയായി മടങ്ങി വരുന്ന വഴിയില്‍ അവന്‍ കിടന്നു- പുലി !

തോമ അലറിവിളിച്ചു. തൊട്ടപ്പുറത്ത് ഗ്രാമത്തിന്റെ വികാരമായ ബീന ലോപ്പസിന്റെ വീട്ടില്‍ നിന്ന് സൂപ്പര്‍മാനെപ്പോലെ ഒരാള്‍ പറന്നുപോയി. (സുന്ദരിയായ ബീനയ്ക്ക് ജെന്നിഫര്‍ ലോപ്പസിന്റെ അതേ സ്ട്രക്ചറാണെന്നു കണ്ടെത്തിയ അവറാച്ചന്‍ മുതലാളിയുടെ മകന്‍ സാംകുട്ടിയാണ് ബീനയുടെ പേരിനൊപ്പം ലോപ്പസ് എന്ന ഡിഗ്രി കൂടി നല്‍കിയത്. അങ്ങനെയാണെങ്കില്‍ അതൊരു ലോപ്പസല്ല രണ്ടോ രണ്ടരയോ ലോപ്പസാണെന്നും വാദമുണ്ടായി)

അത് സൂപ്പര്‍മാനായിരുന്നില്ലെന്നും രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞെത്തിയ കസ്റ്റമര്‍ അലര്‍ച്ച കേട്ട് മുണ്ട് ഉടുക്കാന്‍ ശ്രമിച്ചുകൊണ്ടോടിയതാണെന്നും അറിയപ്പെടുന്ന ശാസ്ത്രഞ്ജനും ജ്യോതിഷിയും വാനനിരീക്ഷകനുമായ മീറ്റര്‍ രാജപ്പന്‍ വെളിപ്പെടുത്തി.

അതേ സമയത്ത്, വികാരിയച്ചന്‍ തനിച്ചു താമസിക്കുന്ന പള്ളിമുറിയില്‍ നിന്ന് വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം ഇറങ്ങിയോടുന്നത് കണ്ടതായി തോമ ആദ്യം പറഞ്ഞെങ്കിലും പിന്നീട് മൊഴിമാറ്റി. അതൊരു മാലാഖയായിരുന്നെന്നും കത്തോലിക്കാസഭയ്ക്കെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് മാലാഖയുമായി ചര്‍ച്ച നടത്തുകയായിരുന്നെന്നും ആരും ചോദിക്കാതെ തന്നെ വിശദീകരിച്ച് അച്ചന്‍ ഡീസന്റായി. അതേ മലാഖയെ പിന്നെ പല തവണ, ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടതായി ലോട്ടറിക്കാരന്‍ ശിവരാമന്റെ സാക്ഷ്യത്തിന് പക്ഷെ ആരും മറുപടി പറഞ്ഞില്ല.

പുലിയെ പൂര്‍ണമായും കണ്ടു എന്നാദ്യം പറഞ്ഞ തോമയും ഉച്ചയോടെ പൊലീസുകാര്‍ വന്നപ്പോള്‍ പുലി മൂവിങ്ങായതുകൊണ്ട് മുഖം കണ്ടാല്‍ തിരിച്ചറിയാല്‍ പറ്റില്ല എന്നു പറഞ്ഞൊഴിഞ്ഞു. അപ്പോള്‍ പുലി ഉള്ളതു തന്നെ. സംഗതി ഉഷാറായി. ഗ്രാമം ഉണര്‍ന്നു. പള്ളിവാതുക്കല്‍ പൊതുവേ വിജനമാണെങ്കിലും പുലി സാന്നിധ്യം അറിയിച്ചതോടെ ജനനിബിഡമായി. എങ്കിലും പള്ളിയില്‍ കുര്‍ബാനയ്ക്ക് ആളുകള്‍ കുറഞ്ഞു. ഉപോല്‍പലകമായി പിരിവു കുറഞ്ഞു. പുലിയെ പേടിച്ചിരുന്ന വിശ്വാസികള്‍ക്കിടയിലേക്ക് അച്ചനും ഇറങ്ങി. തങ്ങള്‍ പള്ളിയില്‍ ഇരിക്കുന്ന സമയത്തെങ്ങാനും പുലി പിന്നില്‍ നിന്നാക്രമിച്ചാല്‍… ഹു വില്‍ ടെല്‍ ദി പീസ് ? (ആരു സമാധാനം പറയും ?)

നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ പുലിയിറങ്ങിയെന്നു പറഞ്ഞ് പള്ളിയില്‍ പോകാതിരുന്ന ഗ്രാമവാസികളെ ഒരു ഞായറാഴ്ച പള്ളിയില്‍ കുര്‍ബാന നടക്കുന്ന സമയത്ത് പുലി വീടുവീടാന്തരം കയറിയിറങ്ങി തിന്നതും പുലിഭീതി അവഗണിച്ച് പള്ളിയില്‍ പോയി നേര്‍ച്ചയിട്ടു പ്രാര്‍ത്ഥിച്ചവര്‍ രക്ഷപെടുകയും ചെയ്ത കഥയും ഒരു പഞ്ചിനു നാലു പ്രെയ്സ് ദി ലോര്‍ഡും പറഞ്ഞ് അച്ചന്‍ മടങ്ങി. പള്ളിയില്‍ ആളു കൂടിയില്ലെങ്കിലും തൊട്ടപ്പുറത്ത് ബീന ലോപ്പസിനു തിരക്കു വര്‍ധിച്ചുകൊണ്ടിരുന്നു. പുലിപ്പേടി നിലനില്‍ക്കുമ്പോഴും ബീനയുടെ ലോപ്പസ് ഓരോ ദിവസം ചെല്ലും തോറും കൂടുതല്‍ മാദകമായി വരികയാണെന്നു ചില നാട്ടുകാര്‍ക്കു തോന്നി.

പുലിബാധിതമേഖലയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. പൊലീസ് സാന്നിധ്യം ബീനയുടെ ബിസിനസിനെ കാര്യമായി ബാധിച്ചു. പതിവുകാരില്‍ പലരും വലിഞ്ഞു. പകരം, പൊലീസുകാര്‍ അകത്തു കയറി. പക്ഷെ, സംഗതി കഴിഞ്ഞ് ഇറങ്ങിപ്പോകാന്‍ നേരം പ്രൈവറ്റ് ബസിലെപ്പോലെ പിസിയാ എന്നു പറഞ്ഞതും അണ്ടര്‍വെയര്‍ കൂട്ടി ബീന പൊലീസുകാരന്റെ ബെല്‍റ്റിനൊരു പിടി പിടിച്ചു. — എസീം പിസീമൊന്നും ഇവിടെ ചെലവാകുകേല.. പൊലീസാന്നും പറഞ്ഞ് ആണുങ്ങടെ പേരു കളയാന്‍ നടക്കുന്നു ചെറ്റ !

ബീനയുടെ തുറന്നുള്ള പെരുമാറ്റം വല്ലാതങ്ങിഷ്ടപ്പെട്ട പിസി കാശുകൊടുത്ത് അവളെ പുറത്തു തട്ടി അഭിനന്ദിച്ചിട്ടുകൂടിയാണ് പോയത്. പൌരുഷത്തിനു നേര്‍ക്ക് ഒരു വെല്ലുവിളി നിലനില്‍ക്കുന്നതിനാല്‍ പിസി പിന്നെ ബീനയുടെ വീട്ടിനുള്ളില്‍ കടന്നില്ല. ആ പരിസരത്ത് ചുറ്റിത്തിരിഞ്ഞു. ബീനയുടെ പതിവു കസ്റ്റമര്‍മാരൊക്കെ പിസിയുടേയും സുഹൃത്തുക്കളായി. നല്ല ഭര്‍ത്താവിനെപ്പോലെ പിസി ബീനയുടെ വീടിനു കാവല്‍ കിടന്നു.

അങ്ങനെയൊരു ശാന്തമായ രാത്രി 12 മണിയോടടുത്ത സമയം. വീട്ടിനുള്ളില്‍ നിന്നു ബീന കസ്റ്റമറെ പറ്റിക്കാന്‍ കേള്‍പ്പിക്കുന്ന ശബ്ദങ്ങള്‍ക്ക് കാതോര്‍ത്ത് പിസി അനന്തതയിലേക്ക് കണ്ണും നട്ട് വരാന്തയില്‍ കിടക്കുന്നു. ഒരു മഴ പെയ്തേക്കുമെന്നു പിസിക്കു തോന്നി. പുലി പോയിട്ട് ഈ ഏരിയയിലെങ്ങും ഒരെലിപോലുമില്ല. ഉറക്കത്തിലക്കു മെല്ലെ നീങ്ങവേ അധികം ദൂരെയല്ലാതെ പിസിയുടെ മാസനിഢമായ ശരീരത്തെ നോക്കി ആര്‍ത്തിപൂണ്ട രണ്ടു കണ്ണുകള്‍ തിളങ്ങി

(തുടരും)

തീവ്രവാദി

Posted 28 October 2008 | By | Categories: Stories | 36 Comments

ബാംഗൂര്‍ ബസിന്റെ മൂന്നാമത്തെ സീറ്റിലിരുന്നുറങ്ങുമ്പോഴാണ് മുകളില്‍ നിന്ന് കൂറ്റന്‍ബാഗ് ഊര്‍ന്നു വീണ് അവന്റെ നെഞ്ചില്‍ പതിച്ചത്. ഞെട്ടിയുണരുമ്പോള്‍ ബാഗിന്റെ ഉടമയായ പെണ്‍കുട്ടി ഓടി അടുത്തെത്തിയിരുന്നു.

അയ്യോ സോറി ട്ടോ.. എന്റെ ബാഗാ ഇത്..- ബാഗുമെടുത്ത് അവള്‍ പിന്നിലെ സീറ്റിലേക്കു പോയി. അല്‍പം ഇരുണ്ട ഉയരം കുറഞ്ഞ അവളെ പരിചയമുള്ളതുപോലെ തോന്നി റിയാസിന്. ബസില്‍ നിന്നറങ്ങുമ്പോള്‍ അവള്‍ വീണ്ടും അടുത്തു വന്നു.- സോറീട്ടോ.. റിയലി സോറി.. എന്താ പേര് ?

റിയാസ് മുഹമ്മദ്… എന്താ നിന്റെ പേര് ?

നിന്റെയോ.. ? എനിക്കെത്ര വയസ്സുണ്ടെന്നാ വിചാരം ?

ങൂംം..കണ്ടാല്‍ നാല്‍പത് പറയുമെങ്കിലും മുപ്പതില്‍ കൂടുതലില്ലെന്നെനിക്കറിയാം..

പോടാ !- അവള്‍ക്കു ദേഷ്യം വന്നു. ബാഗുമായി ചവുട്ടിക്കുലുക്കി അവള്‍ നടന്നുപോവുന്നത് റിയാസ് ചിരിയോടെ നോക്കി നിന്നു.

രണ്ടാഴ്ച കഴിഞ്ഞ് സുഹൃത്തിനെ യാത്രയാക്കാന്‍ റയില്‍വേ സ്റ്റേഷനിലെത്തി മടങ്ങാന്‍ തുടങ്ങുമ്പോള്‍ അതേ ബാഗുമായി സ്റ്റേഷനിലേക്കൊടിയെത്തുന്ന അവളെ റിയാസ് വീണ്ടും കണ്ടു. അവനെ ദൂരെ നിന്നേ അവള്‍ തിരിച്ചറിഞ്ഞു. പക്ഷെ പരിചയം പുതുക്കേണ്ട കാര്യമില്ലാത്തതുകൊണ്ടോ അതിനുള്ള സമയമില്ലാത്തതുകൊണ്ടോ അവള്‍ വേഗം അവന്റെ അടുത്തെത്തി.

റിയാസ് !.. ഇന്റര്‍സിറ്റി പോയോ ?

ഇന്റര്‍സിറ്റി .. പോയല്ലോ !

അയ്യോ.. ഞാനിനി എന്തു ചെയ്യും ?

നാട്ടിലേക്കാ ?

അതെ.. എനിക്കു നാളെ രാവിലെ എത്തണം.. പ്ലീസ് എന്നെയൊന്നു ഹെല്‍പ് ചെയ്യെടാ..

എടാന്നോ ?.. എനിക്കെത്ര വയസ്സുണ്ടെന്നറിയാമോ ?

ആ ചോദ്യം തനിക്കുള്ള മറുപടിയാണെന്ന് മനസ്സിലായ അവള്‍ വിട്ടുകൊടുത്തില്ല- കണ്ടാല്‍ പതിനാല് പതിനഞ്ചേ പറയൂ എങ്കിലും 16-17 വയസ്സുണ്ടെന്നെനിക്കറിയാം.. പ്ലീസ്.. മോന്‍ ചേച്ചിയെ ഒന്നു സഹായിക്കെടാ.. ചേച്ചി മഞ്ച് മേടിച്ചു തരാം..

പൊട്ടി വന്ന ചിരിയടക്കി റിയാസ് ഗൌരവം ഭാവിച്ചു- ശരി സമ്മതിച്ചു.. ചേച്ചിക്കെന്തു സഹായമാണ് വേണ്ടത് ?

നാലരയ്ക്ക് വോള്‍വോ കാണും.. ഇപ്പോ ദേ നാലേകാലായി.. നീയെന്നെ ഒന്ന് ബസ്സറ്റാന്‍ഡില്‍ വിട്.. വേഗം..

അവളുടെ ബാഗെടുത്ത് റിയാസ് വേഗം നടന്നു. പുറത്തു പാര്‍ക് ചെയ്തിരുന്ന ബെന്‍സ് ഇ ക്ലാസിനടുത്തെത്തിയപ്പോള്‍ അവള്‍ക്കു വിസ്മയമായി. – നിന്റെ കാറാ ?

അതെ.. എന്താ വേണോ ?

ങൂം..- അവള്‍ നാണം ഭാവിച്ചു നിന്നു. – അയ്യോ എന്റെ ബസ് !!

തിരക്കിട്ടു ബസ് സ്റ്റാന്‍ഡിലെത്തുമ്പോഴേക്കും കൊച്ചിക്കുള്ള വോള്‍വോ പോയിരുന്നു. അവള്‍ നിരാശയായി.

ഇനി നാളെപ്പോയാല്‍ പോരേ…

പോര.. എനിക്കു രാവിലെ വീട്ടിലെത്തണം.. എന്നെ പെണ്ണുകാണാന്‍ ഒരാള്‍ വരുന്നുണ്ട്..

അതുശരി.. അപ്പോള്‍ അതാണല്ലേ ഇത്ര ആവേശം..

നിനക്കു കാറുണ്ടല്ലോ.. എന്നെ കൊണ്ടുപോയി വിടാമെന്ന് ഓഫര്‍ ചെയ്യാത്തതെന്താ ?

പിന്നെ വല്ലവന്റേം ബെന്‍സില്‍ നിന്നെ നാട്ടില്‍ കൊണ്ടുപോയി വിടാന്‍ നീയാര് എന്റെ അളിയനോ ?

അതു ശരി.. അപ്പോള്‍ വല്ലവന്റേം കാറാണല്ലേ…

എന്റെ ഫ്രണ്ടിന്റെയാ.. എന്തായാലും നീ നില്‍ക്ക്.. അവന്‍ ഡല്‍ഹിക്ക് പോയതാ.. കാര്‍ അവന്റെ വീട്ടിലിട്ടിട്ട് നമുക്കൊരുമിച്ചു പോകാം..

ഒരുമിച്ചുള്ള യാത്രയില്‍ അവര്‍ കൂടുതല്‍ അടുത്തു. ഐടി ജീവനക്കാരിയായ അവളുടെ പേര് കൃഷ്ണ എന്നാണെന്നും വീട്ടില്‍ അച്ഛനും അനിയത്തിയും മാത്രമേ ഉള്ളൂവെന്നും മനസ്സിലായി. റിയാസിന് ഉമ്മ മാത്രമേയുള്ളൂ എന്നും ബാംഗൂരില്‍ എന്‍ജിനീയറാണെന്നും പറഞ്ഞു. വൈകുന്നേരത്തോടെ ഒരു കെഎസ്ആര്‍ടിസി ബസില്‍ അവര്‍ നാട്ടിലേക്കു തിരിച്ചു.

രാവിലെ കൃഷ്ണയുടെ വീട്ടിലെത്തി. കൂടെയുള്ള പുതിയ സുഹൃത്തിനെ കണ്ടപ്പോള്‍ അവളുടെ അച്ഛന് വിസ്മയമായി. പെണ്ണുകാണല്‍ കഴിഞ്ഞ് തിരികെ അവര്‍ ഒന്നിച്ചാണ് മടങ്ങിയതും. തിരികെ ട്രെയിനില്‍ അപ്പര്‍ ബര്‍ത്തില്‍ അപ്പുറത്തും ഇപ്പുറത്തുമായി മുഖത്തോടു മുഖം നോക്കിക്കിടക്കുമ്പോള്‍ ഇരുവര്‍ക്കും ഇനിയൊരു പെണ്ണുകാണല്‍ ജീവിതത്തിലുണ്ടാവില്ലെന്നു തോന്നി.

തിരികെ ബാംഗൂരിലെത്തുമ്പോള്‍ റയില്‍വേ സ്റ്റേഷനില്‍ വലിയൊരു സംഘം പൊലീസ് നില്‍ക്കുന്നുണ്ടായിരുന്നു. ബാഗുമായി പ്ലാറ്റ്ഫോമില്‍ നിന്ന് കൃഷ്ണയോടൊപ്പം പുറത്തേക്കു നടന്ന റിയാസിന്റെ മുന്നില്‍ തോക്കുമായി ഒരു ഉദ്യോഗസ്ഥന്‍ പ്രത്യക്ഷപ്പെട്ടു.

റിയാസ് മുഹമ്മദ് ?

അതെ.. എന്താ പ്രശ്നം ?

ഇതാരാ കൂടെ ?

എന്റെ ഫ്രണ്ടാണ്.. കാര്യമെന്താണെന്ന് മനസ്സിലായില്ല..

ജലീല്‍ അഹമ്മദ് നിങ്ങളുടെ സുഹൃത്തല്ലേ ?

പരസ്പരം അറിയാം.. ഡല്‍ഹിക്കു പോയപ്പോള്‍ കാറെന്നെ ഏല്‍പിച്ചിരുന്നു..അത് ജലീലിന്റെ വീട്ടിലിട്ടിട്ടാണ് ഞാന്‍ നാട്ടിലേക്കു പോയത് ? എന്തു പറ്റി ?

ഞങ്ങളോടു സഹകരിക്കുക.. ജലീല്‍ ഡല്‍ഹിയില്‍ അറസ്റ്റിലായിട്ടുണ്ട്.. അയാളൊരു തീവ്രവാദി ആയിരുന്നു.. ഇവിടെയുള്ള ജലീലിന്റെ സുഹൃത്തുക്കളും തീവ്രവാദികളാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.. സോ.. കം വിത് അസ്..

സര്‍.. എന്തിന് ? ജലീലിനെ എനിക്കറിയാമെന്നേയുള്ളൂ.. അയാള്‍ എത്തരക്കാരനാണെന്ന്..

നോ മോര്‍ ആര്‍ഗ്യുമെന്റ്സ് ജെന്റില്‍മാന്‍.. പോക്കറ്റടിയുടെയോ പെണ്‍വാണിഭത്തിന്റെയോ കാര്യമല്ല.. നിന്റെയൊക്കെ കളി വേറെയാണ്.. തീവ്രവാദികളോട് അഡ്ജസ്റ്റ്മെന്റുകള്‍ പറ്റില്ല..കമോണ്‍ !

മിസ്റ്റര്‍ ഓഫിസര്‍.. മൈന്‍ഡ് യുവര്‍ വേഡ്സ്.. എന്നെയാണോ നിങ്ങള്‍ തീവ്രവാദി എന്നുദ്ദേശിച്ചത് ?.. സൂക്ഷിച്ചു വേണം.. നിങ്ങളെപ്പോലെ ഈ രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഒരു ഇന്ത്യക്കാരനാണ് ഞാന്‍.. എന്റെ പിതൃത്വത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്നതിനെക്കാള്‍ ഹീനമാണ് ഈ ആരോപണം.. ഐ കാദ്ധ് ബെയര്‍ ദിസ് ബുള്‍ഷിറ്റ്..

പറഞ്ഞു തീരും മുമ്പ് ഒരുഗ്രന്‍ അടി റിയാസിനെ വീഴ്ത്തി. പകച്ചുപോയ കൃഷ്ണയെ ഒരുദ്യോഗസ്ഥന്‍ മാറ്റി നിര്‍ത്തി. മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചിട്ടുണ്ടോ, ആയുധപരിശീലനം കിട്ടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളെ പൊട്ടിക്കരച്ചിലോടെയാണ് അവള്‍ നേരിട്ടത്.

പിറ്റേന്ന് തന്നെ ഒരു തീവ്രവാദിയെക്കൂടി കിട്ടിയതിന്റെ സന്തോഷത്തില്‍ എല്ലാ പത്രങ്ങളും റിയാസിന്റെ ഫോട്ടോ വച്ച് ഒന്നാം പേജിനെ ആഘോഷമാക്കി. വിറങ്ങലിച്ച മുഖത്തോടെ വിറയ്ക്കുന്ന വിരലുകളോടെ കൃഷ്ണ ആ പത്രങ്ങള്‍ ഭീതിയോടെ വായിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജലീലിനെ പരിചയമുള്ള മിക്കവാറും ചെറുപ്പക്കാരും തടവറയ്ക്കുള്ളിലായി. അവര്‍ക്കിടയില്‍ റിയാസിന്റെ മുഖം എല്ലാവരും മറന്നുപോയി.

അത്രമേല്‍ തീവ്രമായിരുന്നതുകൊണ്ടാവാം ആ തീവ്രവാദിയെക്കുറിച്ചുള്ള ഓര്‍മകള്‍ വേട്ടയാടിയ കൃഷ്ണ ജയിലില്‍ അവനെ കാണാന്‍ പോയി. ഇരുമ്പഴിയില്‍ വിരലുകള്‍ കോര്‍ത്തുപിടിച്ച് ഇരുവരും കരഞ്ഞു. മടങ്ങുമ്പോള്‍ ആശങ്കകളില്ലാത്ത അവളുടെ മനസ്സിന്റെ തുലാസില്‍ ജീവിതത്തിനും സ്വാതന്ത്യ്രത്തിനും ഒരേ തൂക്കമായിരുന്നു.

റിമാന്‍ഡിലായിരുന്ന തീവ്രവാദി റിയാസ് മുഹമ്മദ് ജയില്‍ ചാടി എന്ന ഫ്ലാഷ് ന്യൂസ് ലോകത്തെ ഞെട്ടിച്ചു. ഇനി എപ്പോള്‍ എവിടെ വേണമെങ്കിലും സ്ഫോടനങ്ങള്‍ നടക്കാം. പൊലീസ് നഗരം അരിച്ചു പെറുക്കി. കിലോമീറ്ററുകളോളം ഓടിയും വീണും നിരങ്ങിയുമൊക്കെയായി പുലരാന്‍ രണ്ടു മണിക്കൂര്‍ ബാക്കി നില്‍ക്കെ റിയാസ് കൃഷ്ണയുടെ ജനാലയ്ക്കലെത്തി. അവന്‍ വരുമെന്നറിയാമായിരുന്ന കൃഷ്ണ യാത്രയ്ക്കുള്ള ബാഗും തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു. ചോര പൊടിഞ്ഞ അവന്റെ മുഖം മാറോട് ചേര്‍ത്ത് അവള്‍ അലറിക്കരഞ്ഞു.

അവന് കുളിച്ച് ഷേവ് ചെയ്ത് പുതിയ വേഷത്തില്‍ പുതിയ രൂപത്തില്‍ പുറത്തുവരാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂ. ഒരു സിക്കുകാരന്റെ വേഷത്തില്‍ റിയാസിനെയും കൂട്ടി അവള്‍ പുറപ്പെട്ടു. നഗരം വിട്ടു കഴിഞ്ഞപ്പോള്‍ വീണ്ടും വേഷം മാറി. സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്കായിരുന്നു യാത്ര. എന്നിട്ടും ലക്ഷ്യത്തിലെത്തും മുമ്പ് ഒരു വെടിയുണ്ട റിയാസിന്റെ നെഞ്ചം തുളച്ചു. പുകയുയരുന്ന തോക്കുമായി പിന്നില്‍ പുഞ്ചിരിക്കുന്ന മനുഷ്യനെ കണ്ട് കൃഷ്ണ ഞെട്ടി.

അച്ഛന്‍ !

ഇവനെയും കൂട്ടി അന്നു നീ വീട്ടില്‍ വന്നപ്പോഴേ എനിക്കു മണത്തതാ.. പ്രേമം അല്ലേ ? ഹഹഹ… ആ കല്യാണം നീ വേണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനുറപ്പിച്ചു.. ഇവന്‍ അകത്തായപ്പോള്‍ ഞാനാശ്വസിച്ചു.. പക്ഷെ ജയില്‍ ചാടിയപ്പോള്‍ അത് നിനക്കുവേണ്ടിയായിരിക്കുമെന്നതില്‍ സംശയമില്ലായിരുന്നു.. എന്തായാലും എല്ലാം കഴിഞ്ഞു..

അച്ഛനെ ഭീതിയോടെ നോക്കി ഓടി മറയുന്ന കൃഷ്ണയെ തിരിച്ചുവിളിക്കും മുമ്പ് ഒരു പൊലീസ് ജീപ്പ് അയാളുടെ അടുത്തെത്തി. തോക്ക് കൈമാറുമ്പോള്‍ അയാള്‍ പറഞ്ഞു- നിങ്ങളുടെ ജോലി ഞാന്‍ ചെയ്തു.. ദാ കിടക്കുന്നു നിങ്ങള്‍ അന്വേഷിക്കുന്ന തീവ്രവാദി റിയാസ് മുഹമ്മദ് !

മൂന്നു മാസങ്ങള്‍ക്കു ശേഷം കശ്മീരിലെ രഹസ്യക്യാംപുകളില്‍ നിന്ന് ആയുധപരിശീലനം നേടി മുഖം മറച്ച് ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പുറപ്പെട്ട തീവ്രവാദി സംഘത്തോടൊപ്പം ഇരുണ്ട് ഉയരം കുറഞ്ഞ് സുന്ദരിയായ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. പക്ഷെ, അപ്പോള്‍ അവളുടെ പേര് റസിയ എന്നായിരുന്നു.

കടുവയെ പിടിക്കുന്ന ടൈഗര്‍ !

Posted 11 September 2008 | By | Categories: Stories | 16 Comments

രണ്ടര എന്നുള്ളത് മൂന്നിഞ്ച് ആയപ്പോള്‍ അവള്‍ പറഞ്ഞു- മതി !

അല്ല.. ഓണമല്ലേ.. അല്‍പം കൂടുതലിരുന്നോട്ടെ..

വേണ്ട.. ഞാന്‍ താങ്ങില്ല.. മേക്കപ്പാണെന്നു കരുതി എന്തിനും ഒരു പരിധിയില്ലേ.. രണ്ടര ഇഞ്ച് മേക്കപ്പ് മുഖത്തുവന്നാല്‍ തന്നെ മുക്കാല്‍ കിലോ വരും.. അതുവല്ലതും പ്രേക്ഷകര്‍ക്കറിയണോ.. അവര്‍ പറയും അവള്‍ക്കു തലക്കനമാണെന്ന്.. ആങ്കേഴ്സ് ഡിസാസ്റ്റര്‍ മാര്‍ക്ക്സ് ഹു വാണ്‍ഡഡ് നോയിങ്..

മനസ്സിലായില്ല..

ആങ്കര്‍മാരുടെ കഷ്ടപ്പാടുകള്‍ ആര്‍ക്കുമറിയേണ്ടല്ലോ എന്നു പറഞ്ഞതാ..ബ്രിട്ടീഷ് ഇംഗീഷ് ആണ്.. ഞാന്‍ പിഡിസി പഠിച്ചത് ഓക്സ്ഫഡിലായിരുന്നല്ലോ.. അതിനു ശേഷമാണല്ലോ മിസ് കേരള വെഞ്ഞാറമൂട് ആകുന്നത്..

മിസ് കേരള വെഞ്ഞാറമൂട്… എന്നു പറയുമ്പോള്‍..

വെഞ്ഞാറമൂട്ടിലെ കെ.പി.ശശി ആര്‍ട്സ് ക്ളബ്ബ് എന്നെ മിസ് കേരള പട്ടം നല്‍കി ആദരിച്ചിരുന്നു..അതാണ് ..സോറിഡാ, ഞാനിത്തിരി ബിസിയാ ആ സോങ് ഒന്നു പഠിച്ചോട്ടെ..

ഏത് സോങ് ?

ഏതോ വയ്യാവേലി നാടുമുടിച്ചതിനെപ്പറ്റിയൊരു പാട്ട്…

അയ്യോ..നാടുമുടിച്ചതിനെപ്പറ്റിയല്ല.. ആ പാട്ട് ഇങ്ങനെയാണ്..
മാവേലി നാടുവീണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം..

ഇതുപോലുമറിയാതാണോ.. ഈ സെറ്റുടുത്ത് മുല്ലപ്പൂവും ചൂടി മലയാളി മങ്കിയായി ഷോ ആങ്കര്‍ ചെയ്യാന്‍ പോകുന്നത്..കഷ്ടം !

മാഡം.. ഷ്ോട്ട് റെഡി..

എവരിബഡി ഗെറ്റ് റെഡി.. ക്ളിയര്‍ ദി ഫീല്‍ഡ്… ഓള്‍ലൈറ്റ്സ്… ബാക്ക്ഗ്രൌണ്ട് ലൈറ്റ്സ്.. സ്റ്റാര്‍ട്ട് ക്യാമറ.. ആക്ഷന്‍ !

കേരള സ്റ്റേറ്റ് സിംഗര്‍ 2008 എന്നു സുവര്‍ണാക്ഷരങ്ങളിലെഴുതിയ പശ്ചാത്തലത്തിനു മുന്നില്‍ നമ്പര്‍ വണ്‍ മെഗാ റിയാലിറ്റി ഷോയുടെ ചെറുപ്പക്കാരിയായ അവതാരക ഉള്ള കാര്യം പച്ചയ്ക്കു പറഞ്ഞു-
നമ്മുടെ ഇന്നത്തെ ഷോ ആരംഭിക്കുകയാണ്… ഇന്നെന്തൊക്കെ നടക്കുമെന്നുള്ള കാര്യം ആര്‍ക്കും പറയാന്‍ പറ്റില്ല.. നമ്മുടെ പാര്‍ട്ടിസിപ്പന്റ്സിന്റെ നെഞ്ചിടിപ്പിന്റെ മ്രമ്മരം..സോറി ഐ തിങ്ക് അയാം മിസ്പെല്‍ഡ് സംതിങ്.. ഞാന്‍ പറഞ്ഞ മാതിരി എന്തോ ഒന്നുണ്ടല്ലോ മലയാളത്തില്‍..

മര്‍മ്മരം..മര്‍മ്മരം !

സദസ്സില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തിനു നേരെ എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞു. പ്രൊഡ്യൂസര്‍ കലിപ്പുകള്‍ തീരാതെ കട്ട് പറഞ്ഞു. ലൈറ്റ്സ് ഓണ്‍, ക്യാമറ റോളിങ് തുടങ്ങിയ പഞ്ചവല്‍സരപദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച് അളിയന്‍ ആ ശബ്ദത്തിന്റെ ഉടമയ്ക്കരികിലേക്ക് നടന്നു. ഇത്തരം അവസരങ്ങളില്‍ ആരെയെങ്കിലും കെട്ടിപ്പിടിച്ചു കരയണമെന്നു മുന്‍കൂര്‍ നിര്‍ദേശം കിട്ടിയിട്ടുള്ള അവതാരക ഫ്രീയായി നിന്ന ക്യാമറാമാനോടൊപ്പം ഇരുട്ടിലേക്കു നീങ്ങി.

വിയറ്റ്നാം കോളനിയില്‍ മോഹന്‍ലാലിനെയും കനകയെയും മുറിയ്ക്കുള്ളിലടച്ച ശേഷം ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന ഇന്നസെന്റിനെപ്പോലെ ശബ്ദത്തിന്റെ ഉടമ പ്രൊഡ്യൂസര്‍ക്ക് തട്ടി അഭിനന്ദിക്കാന്‍ തന്റെ മുറം പോലുള്ള പുറം സമര്‍പ്പിച്ച് പറഞ്ഞു-
ഞാനാ.. പ്രേക്ഷകര് കൂവാതിരിക്കാന്‍ ഞാന്‍ ബുദ്ധിപൂര്‍വം ചെയ്തതല്ലേ ? എങ്ങനിണ്ട് ? എങ്ങനിണ്ട് ?

കസവുമുണ്ടും നേര്യതും ധരിച്ച് മധ്യതിരൂവിതാംകൂര്‍ റേഞ്ചിലെ ഷാപ്പുകോണ്‍ട്രാക്ടറുടേതുപോലുള്ള വയറുമായി നില്‍ക്കുന്ന ഫാന്‍സി ഡ്രസ്സുകാരനെ നോക്കി പ്രൊഡ്യൂസര്‍ അലറി-
ഹു ദ ഹെല്‍ ആര്‍ യു ടു സ്പോയില്‍ ദ ഷോ.. ഇങ്ങനെയുള്ള സ്കൌണ്ട്രല്‍സിനെ ഓഡിയന്‍സായിട്ട് എഴുന്നള്ളിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ ? ആരാണു താന്‍ ?

പഞ്ചപുച്ഛവും ക്വട്ടേഷനെടുത്തിരിക്കുന്ന ഓര്‍ക്കസ്ട്രക്കാര്‍ അറിയാതെ എവിടെ നിന്നോ ഹൈ ക്വാളിറ്റി ഡിജിറ്റല്‍ സംഗീതം മുഴങ്ങി. കിണറ്റില്‍ നിന്നു കേട്ട അതേ സംഗീതം. തന്റെ കസവ് നേര്യത് ഒന്നു കുടഞ്ഞ് പുതച്ച് പ്രൌഢമായ കുടവയറില്‍ തലോടി അയാള്‍ പറഞ്ഞു-
ഞാനാണ് മാവേലി.. മാവേല്‍ ഏലിയാസ് ജാക്കി എന്നാണ് തൂലികാനാമം.. ദോ ആ നിക്കണ പെങ്കൊച്ച് വിളിച്ചിട്ട് ഈ കൂതറ ഷോയുടെ ജഡ്ജ് ആയി വന്നതാണ്.. ബുദ്ധിമുട്ടായെങ്കില്‍ പറഞ്ഞാല്‍ മതി ഞാനങ്ങ് പൊക്കോളാം..

അയ്യോ.. ഭഗത് സര്‍.. അദ്ദേഹം നമ്മുടെ ജഡ്ജ് ആണ്.. അദ്ദേഹത്തെ അപമാനിക്കല്ലേ.. ഫാന്‍സി ഡ്രസ്സുകാരനൊന്നുമല്ല, ഒറിജിനല്‍ മാവേലി.. – പെങ്കൊച്ച് വക്കാലത്തുമായി എത്തി.

മാവേലി അങ്കിള്‍ ഒന്നും തോന്നരുത്.. ഭഗത് സര്‍ ഭയങ്കര കടുപ്പക്കരനാണ്.. അങ്കിള്‍ ഇരിക്കൂ.. പിന്നെ.. ഇടക്കിങ്ങനെ ഒന്നും വിളിച്ചു പറയേണ്ട.. ലൈവ് ആണെന്നൊക്കെ നമ്മള്‍ പറയുമെങ്കിലും അങ്ങനെയൊന്നുമല്ല.. ഇന്ന് നമ്മള്‍ ഈ ഷൂട്ട് ചെയ്യുന്ന എപ്പിഡോസ് ക്രിസ്മസിനേ കാണിക്കൂ..

അയ്യേ !.. പാതാളത്തീന്ന് ഞാനിവിടം വരെ വന്നിട്ട് എന്റെ പ്രജകള്‍ക്ക് എന്നെ ഓണത്തിന് കാണാന്‍ പറ്റില്ലാ ?

അതു സാരമില്ല.. നമ്മള്‍ ഓണത്തിന്റെന്നു കാണിക്കുന്നത് കഴിഞ്ഞ ക്രിസ്മസിനു ഷൂട്ട് ചെയ്ത എപ്പിസോഡാണ്.. അതില്‍ മുഖ്യ അതിഥി ക്രിസ്മസ് ഫാദറാണ്.. നിങ്ങളൊക്കെ ഒരേ ടീംസാണല്ലോ.. അതുകൊണ്ട് ഇവിടെയിരുന്നാല്‍ മതി.. ഷോ തുടങ്ങുന്നതിനു മുമ്പ് തന്ന സ്ക്രിപിറ്റിലുള്ള ഡയലോഗുകള്‍ മാത്രമേ പറയാവൂ.. അല്ലാതെ ഒരക്ഷരം മിണ്ടരുത്..

അല്ല മോളേ.. ഇവിടെ ആളുകള്‍ പാട്ടുപാടാന്‍ പോകുന്നതല്ലേയുള്ളൂ.. നിങ്ങളെനിക്കു തന്ന സ്ക്രിപ്റ്റില്‍ അവരൊക്കെ എങ്ങനെ പാടിയെന്നും അവരുടെ പാട്ടിന്റെ കുഴപ്പമെന്താണെന്നും എത്ര വോട്ട് കിട്ടിയെന്നുമൊക്കെ എഴുതിവച്ചിട്ടുണ്ടല്ലോ.. അതെങ്ങനെ ശരിയാവും ?

അയ്യോ.. കുട്ടാ നിന്റെ സംഗതികള്‍ ഒന്നും ശരിയല്ലല്ലോടാ.. കേരളത്തിലെ സെറ്റപ്പുകളൊന്നും പിടിയില്ലേ ? – അടുത്തിരുന്ന ഭരത് സാറിന്റെ പ്രതികരണം മാവേലിയെ അമ്പരപ്പിച്ചു.

എന്നോടാ ?

അതെ കുട്ടാ.. ഇങ്ങോട്ടു പോരുന്നതിനു മുമ്പ് സാധകമൊന്നും ചെയ്തില്ലേ ?

ഞാന്‍ മാവേലിയാണ്.. എന്നെയാരും ഇതുവരെ ഇങ്ങനെയൊന്നും വിളിച്ചിട്ടില്ല. രാജാവായിരുന്നെന്നുള്ളതൊക്കെ പോട്ടെ…ആയിരക്കണക്കിനു വയസ്സ് പ്രായമുണ്ട്..

എന്റെ കുട്ടാ.. ഏത് കൊലകൊമ്പനായാലും ഞാനിങ്ങനയേ വിളിക്കൂ.. നിന്റെ സംഗതി ശരിയല്ലെടാ.. പിന്നെ ഞാനെങ്ങനെ നല്ലതു പറയും..

അമ്പരന്നിരിക്കുന്ന മവേലിമന്നന് ആശ്വാസമായി അവതാരത്തിന്റെ ഇടപെടല്‍- നമുക്ക് ഷോ തുടരാം സര്‍..ഭഗത് സര്‍.. ഭരത് സര്‍..മാവേലി സര്‍..

വീണ്ടും സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ. റാംപില്‍ നിന്ന് മൈക്കുമായി അവതാരക ഓഡിയന്‍സിനിടയിലേക്കു ചാടി, ക്യാമറയും ഒപ്പം ചാടി. സീനുകളും ഡയലോഗുകളും വായിച്ചു നോക്കി മാവേലി മൂലയ്ക്ക് അടങ്ങിയിരുന്നു.

(കൊമേഴ്സ്യല്‍ ബ്രേക്ക്)

ബ്രേക്കിനു ശേഷം ഷോ തുടരുമ്പോള്‍ എസ്എംഎസ് വോട്ടിങ്ങില്‍ മുന്നിട്ടു നില്‍ക്കുന്ന പാര്‍ട്ടിസിപ്പന്റ് കുഞ്ഞുണ്ണി അവതാരകയെ നോക്കി മനസ്സറിഞ്ഞു പാടി-
പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ താമരമൊട്ടായിരുന്നു നീ..

കഷ്ടിച്ച് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ബാലന്‍ യേശുദാസിനെപ്പോലെ പാടാന്‍ ശ്രമിച്ചു. പ്രേക്ഷകര്‍ക്കിടയില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന അവന്റെ അമ്മച്ചിയുടെ മുഖം ക്ളോസപ്പിലും ഗാനലഹരിയിലാറാടുന്ന അവതാരകയുടെ നമ്പറുകള്‍ മീഡിയം ഷോട്ടിലും വ്യത്യസ്ത ഭാവങ്ങള്‍ പ്രകടമാക്കുന്ന ജഡ്ജസിനെ ലോങ് ഷോട്ടിലും ഇടവിട്ട് ഇടവിട്ട് കാണിച്ചുകൊണ്ടിരുന്നു. പാടുന്നതിനിടയില്‍ കിതയ്ക്കുണ്ടായിരുന്നെങ്കിലും ചെറുതല്ലാത്ത ഒരു സിനിമാറ്റിക് ഡാന്‍സും ഇടത്തരം സര്‍ക്കസ്സും കാഴ്ചവയ്ക്കാന്‍ കുഞ്ഞുണ്ണിക്കു സാധിച്ചു. പാട്ടു കഴിഞ്ഞതും നിറകണ്ണുകളോടെ അവതാരക ചേച്ചി കൊച്ചിനെ വാരിപ്പുണര്‍ന്നു. റൌണ്ടുകള്‍ കുറെ കഴിഞ്ഞതിനാല്‍ സങ്കടം സഹിക്കാനാവാതെ പയ്യന്‍ ചേച്ചിയെയും വാരിപ്പുണര്‍ന്നു. അതാണ് അതിന്റെ ഒരു രീതി.

കൊള്ളാം.. നന്നായിട്ടുണ്ട്.. നല്ല ശ്രുതി, നല്ല ലയം നല്ല താളം..- സ്ക്രിപ്റ്റിലുള്ള ഡയലോഗ് മാവേലി തെറ്റിക്കാതെ പറഞ്ഞു.

പക്ഷെ, അടുത്തിരുന്ന സൂപ്പര്‍ ജഡ്ജ് ഭരത് സര്‍ തൃപ്തനായിരുന്നില്ല.
എന്താടാ മോനേ നിനക്കു പറ്റിയത് ? ആസ്ത്മയോ മറ്റോ ഉണ്ടോ ? എന്തൊരു കിതപ്പാടാ ഇത് ? സ്റ്റുഡിയോയിലൊക്കെ പാടുമ്പോള്‍ ഇങ്ങനെ കിതച്ചാലെങ്ങനെയാടാ ശരിയാവുന്നേ ? കുട്ടനെന്താ ഒന്നും പറയാത്തേ ?

ഹത് പിന്നെ.. പാടുമ്പം ഒരു നിമിഷം പോലും അനങ്ങാടെ നിക്കരുതെന്നും ഫുള്‍ടൈം ഡാന്‍സ് കളിക്കണമെന്നും പറഞ്ഞതുകൊണ്ടല്ലേ ?

അതെ.. പക്ഷെ, അതിന്റെ പേരില്‍ പാട്ടുമോശമാക്കണമെന്നോ കിതയ്ക്കണമെന്നോ പറഞ്ഞില്ലല്ലോ കുട്ടാ..

ഇങ്ങനെ കിടന്നു ചാടുമ്പോള്‍ ആരായാലും കിതച്ചുപോവും സര്‍..

അങ്ങനെ കിതയ്ക്കുന്നുണ്ടെങ്കില്‍ ഗായകനാവാന്‍ ഇറങ്ങിത്തിരിക്കരുത് കുട്ടാ.. ഇത് നല്ല ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ്.. ഇതില്‍ വിജയിക്കുന്നവര്‍ ഭാവിയില്‍ സ്റ്റുഡിയോയില്‍ ആയിരക്കണക്കിനു ഗാനങ്ങള്‍ പാടേണ്ടവരാണ്..

പക്ഷെ, സ്റ്റുഡിയോയില്‍ പാടുമ്പോള്‍ ഡാന്‍സ് കളിക്കേണ്ടി വരില്ലല്ലോ സര്‍..

നീ തര്‍ക്കിക്കുവാണോടാ.. കിതപ്പിന്റെ കാര്യം പോട്ടെ.. എന്താ നീ പാടി വച്ചത്.. സംഗതികളൊന്നും വന്നില്ലല്ലോ.. ആ പാവാടയൊക്കെ എവിടെയാ കിടന്നേ..അതൊക്കെ എന്താരുന്നെടാ.. എനിക്കു വലിയ പ്രതീക്ഷയില്ല..

പ്രാര്‍ത്ഥനാനിര്‍ഭരയായിരിക്കുന്ന കുഞ്ഞുണ്ണിയുടെ അമ്മച്ചി, കണ്ണുകളടച്ച് കുഞ്ഞുണ്ണിയെ പിരിയേണ്ടി വരുമോ എന്ന ആശങ്കയോടെ പ്രാര്‍ത്ഥിക്കുന്ന അവതാരക. ഒടുവില്‍ കുഞ്ഞുണ്ണി 35 മാര്‍ക്കോടെ പാസ്സായി എന്നറിയുമ്പോള്‍ അവതാരക അവനെ വാരിയെടുത്ത് ചുംബിക്കുന്ന രംഗം കണ്ട് സഹിക്കാനാവാതെ കണ്ണ് തുടയ്ക്കുന്ന മാവേലി.

മാവേലിയുടെ സങ്കടം കണ്ട് അടുത്തിരുന്ന അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ഇടപെട്ടു. – എന്തുപറ്റി ? ഇങ്ങനെ ഇമോഷണലാവല്ലേ.. ഇതൊക്കെ ചുമ്മാതല്ലേ.. മെഗാസീരിയല്‍ പ്രേക്ഷകരെ പിടിക്കാന്‍ വേണ്ടിയുള്ള ഒരു നമ്പര്‍..

അതല്ല..ഞാനെന്റെ കാര്യമോര്‍ത്തു കരഞ്ഞതാ.. ആ ചെക്കന്റെ ടൈം.. എന്റെയൊന്നും ചെറുപ്പത്തില്‍ ഇതില്ലാതെ പോയല്ലോ !

(കൊമേഴ്സ്യല്‍ ബ്രേക്ക്)

സ്വാമി ഏതു ഗാനമാണ് പാടുന്നത് ? – അടുത്ത റൌണ്ടില്‍ പാടാനെത്തിയ സതീഷ് രാഘവന്‍ എന്ന സ്വാമി പഞ്ചാമൃതചൈതന്യയോടായിരുന്നു ചോദ്യം.

ഫൊട്ടോഗ്രഫിയില്‍ കമ്പമുള്ള സ്വാമി സ്റ്റുഡിയോയിലെ മൂന്നു ക്യാമറകളെയും സംതൃപ്തമാക്കുന്ന ചില പോസുകള്‍ പരീക്ഷിക്കുകയായിരുന്നു. അവതാരക ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സ്വാമി അരുളിച്ചെയ്തു-
ഞാന്‍ പാടാറില്ല ഉണ്ണീ.. പാടിക്കാറേയുള്ളൂ..

ഇതൊരു ഷോയല്ലേ.. ഇവിടെ പാടിയേ പറ്റൂ..

സ്വാമിയുടെ ദിവ്യദൃഷ്ടി അവതാരകയുടെ മേല്‍പതിഞ്ഞു. ആ കണ്ണുകള്‍ അവളെ സ്കാന്‍ ചെയ്യുമ്പോള്‍ സ്വാമി നായകനായുള്ള ഒരു ജനപ്രിയ സിഡിയില്‍ നിന്നുള്ള ക്ളിപ്പുകള്‍ ഭഗത് സര്‍ ഭരത് സാറിനു ബ്ളൂടൂത്ത് ചെയ്യുകയായിരുന്നു. സംഗതി മനസ്സിലായ മാവേലി തന്റെ ചൈനീസ് ഐഫോണ്‍ എടുത്ത് മേശമേല്‍ വച്ച് താളം പിടിച്ചു.

പിന്നീടൊരിക്കല്‍ സ്വാമിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാമെന്ന കരാറിന്‍മേല്‍ അവതാരകയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സ്വാമി ഗാനമാലപിക്കാന്‍ തയ്യാറായി.-
ജീനാ യഹാ.. മര്‍ണാ യഹാ..
ഇസ്കേ സിവാ ജാനാ കഹാ..

കര്‍ണകഠോരമായ ശബ്ദത്തില്‍ ആ സ്വാമി ചില സത്യങ്ങള്‍ പറയുന്നതായേ തോന്നിയുള്ളൂ എന്നതിനാല്‍ ഓര്‍ക്കസ്ട്രക്കാര്‍ അനങ്ങിയില്ല. എന്നാല്‍, ലോകത്തോടും ജീവിതത്തോടും ജീവിതാസക്തികളോടും വിരക്തിയുണ്ടാക്കുന്ന ആ തത്വശാസ്ത്രചിന്ത മാവേലിയുടെ കണ്ണുതുറപ്പിച്ചു. അദ്ദേഹം തന്റെ ബ്ളൂടൂത്ത് ഓഫ് ചെയ്തുവച്ചു.

ജടയയിളക്കി സടകുലുക്കി സ്വാമി ഭരത് സാറിനെ നോക്കി.- പണ്ട് ഗള്‍ഫില്‍ വച്ചൊരു റിയാലിറ്റി ഷോയില്‍ എന്നെ വിമര്‍ശിച്ച ഡോള്‍ഫിന്‍ എന്നു പറയുന്നൊരു ചേച്ചിയെ ഞാന്‍ ഭസ്മമാക്കിയിട്ടുണ്ട്.. എന്തു പറയുന്നു ?

ഭരത് സര്‍ ചിരിച്ചു: കുട്ടാ നീ മുടി നീട്ടി വളര്‍ത്തിയതുകൊണ്ട് പാട്ടു നന്നാകുവോടാ..

ഞാനൊരു സ്വാമിയാണ്.. പലവിധ പൂജാവിധികളറിയാം..

ആണോടാ..? ഇങ്ങനെയൊക്കെ പാടിയാല്‍ നിന്നെ ആളുകള് പച്ചയ്ക്ക് കത്തിക്കത്തില്ലേടാ..

കാണിച്ചുതരാം…ഞാനാരാണെന്നു കാണിച്ചു തരാം.. അച്ചുവേട്ടനും പ്രതിഭേച്ചിയും പോലും എന്നോടിങ്ങനെ പെരുമാറിയിട്ടില്ല..

അയ്യോടാ കുട്ടാ.. അവരൊക്കെ ആരാടാ ?

എന്റെ കൂട്ടുകാരാ.. കേരള മുഖ്യമന്ത്രിയും ഇന്ത്യന്‍ പ്രസിഡന്റും..

കുപ്പായക്കീശയില്‍ നിന്ന് പുറത്തെടുത്ത തോക്ക് സ്വന്തം തലയ്ക്ക് ചൂണ്ടി സ്വാമി ക്യാമറയ്ക്കു നേരേ തിരിഞ്ഞു:ഇത് കണ്ടുകൊണ്ടിരിക്കുന്ന സകലവന്‍മാരും മര്യാദയ്ക്ക് എനിക്കു വോട്ടു ചെയ്തുകൊണ്ട് എസ്എംഎസ് അയച്ചോ.. ഇല്ലെങ്കില്‍ എല്ലാത്തിനേം ഞാന്‍ തട്ടിക്കളയും !

അപ്പോള്‍ തന്നെ ഇരച്ചെത്തിയ പതിനായിരക്കണക്കിന് എസ്എംഎസുകളുടെ തള്ളലില്‍ സ്റ്റുഡിയോയ്ക്കു പുറത്ത് ഒരു മൊബൈല്‍ ടവര്‍ തലയുംകുത്തി വീണു. മാവേലി അമ്പരന്നു.- ഷോ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ആരാണിങ്ങനെ എസ്എംഎസ് അയക്കുന്നത് ?

ഇത് നമ്മുടെ ഒരു മെഷീനാണ്… നമ്മള്‍ നേരത്തെ ഒരു ലിസ്റ്റ് കൊടുത്താല്‍ മതി ആ ലിസ്റ്റ് ആനുസരിച്ചുള്ള ആളുകളെ അകത്താക്കിയും പുറത്താക്കിയുമൊക്കെയായി എസ്എംഎസുകള്‍ വന്നതായി കംപ്യൂട്ടര്‍ തന്നെ കാണിച്ചുകൊള്ളും. അതാണ് അതിന്റെ ഒരു രീതി. -അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ സംഗതി വ്യക്തമാക്കി.

അത് കളിത്തോക്കാണേ.. അവനു ഭ്രാന്താണേ.- എന്നു സ്വാമിയുടെ കൂടെ വന്നയാള്‍ വിളിച്ചുപറഞ്ഞതോടെ റിയാലിറ്റി ഗുണ്ടകള്‍ ഭ്രാന്താനന്ദനെ ഒരുവിധത്തില്‍ പിടിച്ചുകൊണ്ടുപോയി പുറത്താക്കി. ആരെങ്കിലും ഷോയില്‍ നിന്നു പുറത്താവുമ്പോള്‍ പൊട്ടിക്കരയണമെന്നു നിര്‍ദേശമുള്ളതിനാല്‍ അവതാരക ഹൃദയം നൊന്തു കരഞ്ഞു.

എന്റെ അമ്മച്ചിയേ, സോറി മമ്മീ.. ഐയാം ഹൌ ദിസ് സഫറിങ് ? ഞാനിതെങ്ങനെ സഹിക്കും ? ഈശ്വരാ എന്റെ സ്വപ്നമായിരുന്നു സ്വാമിയുള്ള ഫൈനലിസ്റ്റ് സ്റ്റേജ്..

കരഞ്ഞുപിഴിഞ്ഞ് അവളതൊരു വഴിക്കാക്കിയപ്പോഴേക്കും ഓണത്തെക്കുറിച്ച് ആരും ഒരു പാട്ടുപോലും പാടുന്നില്ലല്ലോ എന്ന വേദനയോടെ ഇരുന്ന മാവേലിയ്ക്ക് അശ്വാസമായി സ്വയം എഴുതിയ ഓണക്കവിതയുമായി ദേവസ്വം മന്ത്രി തന്നെ എത്തി. മാവേലിയെ കണ്ടപ്പോഴേ മന്ത്രി കയ്യുയര്‍ത്തി കാട്ടി പറഞ്ഞു- കൊള്ളാം .. നമ്മുടെ വകുപ്പാണല്ലോ.. കവിതയും മാവേലിയെക്കുറിച്ചാണ്..

നിമിഷകവിയായ മന്ത്രി കവിത ചൊല്ലിത്തുടങ്ങി:

കൊജ്ഞാണന്‍മാര്‍ , പാതാള ഭൈരവന്‍മാര്‍..
ജട്ടിയിടാതൊറ്റമുണ്ടുടുത്തും
മുണ്ടിനുമേല്‍ കുടവയറെടുത്തും
കള്ളച്ചിരി ചിരിച്ചും ഓലക്കുടയെടുത്തും
വര്‍ഷാവര്‍ഷം കെട്ടിയെഴുന്നള്ളുന്നു..
കള്ളന്മാരെ ഞങ്ങള്‍ കണ്ടുകൊള്ളാം
കാണാത്ത ലോകങ്ങള്‍ കാട്ടിത്തരാം
ഇനിയൊരു വട്ടംകൂടി വന്നാല്
‍ആസനത്തില്‍ കുന്തം കയറ്റിത്തരാം..

കവിത ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും മാവേലിയെ കുടുകുടാ വിയര്‍ക്കുന്നുണ്ടായിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തന്നെ നേരിടാന്‍ ആരൊക്കെയോ കാത്തുനില്‍ക്കുകയാണെന്നു പോലും മാവേലിക്കു തോന്നി. കവിത ചൊല്ലി അവസാനിച്ചപ്പോഴേ വിറയാര്‍ന്ന ശബ്ദത്തില്‍ മാവേലി പറഞ്ഞു-

വളരെ നന്നായി.. നല്ല വരികള്‍.. നല്ല സംഗീതം.. നല്ല ശബ്ദം.. പത്തില്‍ പത്തു മാര്‍ക്കും തന്നേക്കാം, പ്ളീസ് ഉപദ്രവിക്കരുത്..

(കൊമേഴ്സ്യല്‍ ബ്രേക്ക്)

പാട്ടുപുസ്തകത്തിനു പകരം ഏഴാം ക്ളാസ്സിലെ ഒരു പാഠപുസ്തകം കയ്യിലേന്തി അടുത്ത പാര്‍ട്ടിസിപ്പന്റ് ബ്രദര്‍ തങ്കപ്പന്‍ റാംപിലേക്കു വന്നു. പുസ്തകം സ്റ്റാന്‍ഡില്‍ വച്ച് സാധാരണ പ്രാര്‍ത്ഥനാ കണ്‍വന്‍ഷനുകളിലെപ്പോലെ ഓഡിയന്‍സിനെ നോക്കി ലാല്‍സലാം എന്നൊക്കെ പറയുന്ന വികാരത്തോടെ ബ്രദര്‍ തങ്കപ്പന്‍ ആക്രോശിച്ചു- പ്രെയ്സ് ദി ലോര്‍ഡ്.. പ്രെയ്സ് ദി ലോര്‍ഡ് !

സംഗതി ഏറ്റില്ല. അവിശ്വാസികള്‍ അനങ്ങിയില്ല. പാട്ടിനു പാട്ടു തന്നെ വേണം. വിശ്വാസികളെ സോറി, ഓഡിയന്‍സിനെ നോക്കി ബ്രദര്‍ തങ്കപ്പന്‍ തന്റെ പാഠപുസ്തകത്തില്‍ നിന്നൊരു ഗാനം ആലപിച്ചു. വിപ്ലവഗാനമായിരുന്നെങ്കിലും ബ്രദറിന്റെ ആലാപനശൈലിയില്‍ അതൊരു ഭക്തിഗാനമായി തോന്നി. സാധാരണ കണ്‍വന്‍ഷനുകളില്‍ ഭക്തിപാരവശ്യത്തില്‍ വിശ്വാസികള്‍ ബോധരഹിതരായി വീഴുകയും പിന്നീട് രോഗശാന്തി നേടി ഉണരുകയുമാണ് പതിവ്. ഇവിടെ സംഗതി കഴിഞ്ഞിട്ടും സകലരും കണ്ണും തുറന്നിരിക്കുന്നു.

ബിഗ് ബ്രദര്‍ തോറ്റു മടങ്ങി. അടുത്ത റൌണ്ടിലേക്കുള്ള പ്രഖ്യാപനവുമായി അവതാരക റാംപില്‍ കയറും മുമ്പേ കന്വും വടിയുമായി ഒരു സംഘം സ്റ്റുഡിയോയുടെ നടുത്തളത്തില്‍ ചാടി വീണു. – ഇവിടെന്താ ആശുപത്രിയോ ? പാല്‍ക്കച്ചവടമോ ? പത്രമാപ്പീസോ ?

അയ്യോ കുട്ടാ മനസ്സിലായില്ലല്ലോ.. എന്താടാ പ്രശ്നം ? -ഭരത് സര്‍ ഇടപെട്ടു.

മനസ്സിലാക്കിത്തരാം.. ആശുപത്രി, പാല്‍. പത്രം എന്നിവയൊഴികെ സകല പ്രസ്ഥാനങ്ങളും അടച്ചുപൂട്ടിക്കെട്ടി വച്ചോണം എന്നു നേരത്തെ പറഞ്ഞിരുന്നതാ.. ഇന്ന് ഞങ്ങള്‍ ഹര്‍ത്താലിനാഹ്വാനം ചെയ്ത വിവരം അറിഞ്ഞില്ലെന്നോ..

തിരുവോണദിവസമാണോ കുഞ്ഞുങ്ങളേ ഹര്‍ത്താല്‍ ? – മാവേലി വിഷാദത്തോടെ ചോദിച്ചു.

ലെവനേതാ ഈ നാടകക്കാരന്‍ ?

ലയ്യോ.. ലതല്ലേ മാവേലി..

മാവേലിയായാലും കൊള്ളാം കൂവേലിയായാലും കൊള്ളാം.. എത്രയും വേഗം സ്ഥലം വിട്ടോണം.. ഇല്ലെങ്കില്‍ സകലതിനേം അടിച്ചോടിക്കും ഞങ്ങള്‍..

പ്രിയ കുഞ്ഞാടുകളെ, നിങ്ങളേതാ, ഇടതോ വലതോ ?

ഇടതും വലതുമൊന്നുമല്ല.. ഞങ്ങള്‍ അഖിലകേരള ഹര്‍ത്താല്‍ കണ്ടക്ടേഴ്സ് അസോസിയേഷന്‍.. ഇടതിനും വലതിനും തുടങ്ങി കേരളത്തിലെ സകല ഡൂക്കിലികള്‍ക്കും ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നടത്തിക്കൊടുക്കുന്നത് ഞങ്ങളാണ്.. ജനങ്ങളുടെ എതിര്‍പ്പു കാരണം രാഷ്ട്രീയപാര്‍ട്ടികള്‍ ഇനി മുതല്‍ ഹര്‍ത്താല്‍ നടത്തില്ല എന്നു തീരുമാനിച്ചതില്‍ (ചക്ക വീഴുന്ന ശബ്ദം) പ്രതിഷേധിച്ച് ഞങ്ങള്‍ ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ സംയുക്തമായി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലാണിന്ന്.. ഇത് പൊളിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല..

എന്താ അവിടെ വീഴുന്ന ശബ്ദം കേട്ടത് ?

നിലത്തു നിന്ന് തപ്പിത്തടഞ്ഞെണീക്കുകയായിരുന്ന മാവേലിയെ അവതാരക വാരിപ്പുണര്‍ന്ന് പിടിച്ചെണീപ്പിച്ചു. – ഞാനൊന്നു വീണതാ.. ഹര്‍ത്താല്‍ നടത്തില്ലെന്നു കേരളത്തിലെ രാഷ്ട്രീയക്കാര്‍ തീരുമാനിച്ചെന്നു കേട്ടപ്പോള്‍ അറിയാതെ ബോധം പോയി.. എന്താണെന്നറിയില്ല..ഇടക്കിടെ ഇങ്ങനെ ബോധം പോകുന്നുണ്ട്.. സ്മാര്‍ട് സിറ്റി വരാന്‍ പോകുന്നൂന്ന് കേട്ടപ്പോള്‍ ഒന്നു ബോധം പോയതാ.. എന്തായാലും ആശുപത്രിയില്‍ ഒന്നു കാണിച്ചിട്ടു പോയേക്കാം..

ഇയാളേതു യുഗത്തിലാ ജീവിക്കുന്നത്.. കണ്‍സള്‍ട്ട് ചെയ്യുന്ന രോഗികള്‍ക്കെല്ലാം 1000 രൂപയുടെ മരുന്ന് നിര്‍ബന്ധമാക്കണമെന്നു പറഞ്ഞ് ഡോക്ടര്‍മാരും ചികില്‍സ തുടങ്ങി രണ്ടു മണിക്കൂറിനകം രോഗം കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ തല്ലാനും രോഗി മരിച്ചാല്‍ ഡോക്ടറെ തല്ലിക്കൊല്ലാനും അനുവദിക്കണമെന്നു പറഞ്ഞ് ജനങ്ങളും അനിശ്ചിതകാല സമരത്തിലാ.. ചിലവ് കുറഞ്ഞ ചികില്‍സ വേണമെങ്കില്‍ തമിഴ്നാട്ടിലേക്കു പൊക്കോ.. കാശുണ്ടെങ്കില്‍ അമേരിക്കയിലേക്കും..

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്റെ പ്രജകള്‍ക്ക് ഇത്ര ദുരിതമായോ ?

മാവേലി ഒരുമാതിരി കോപ്പിലെ വര്‍ത്തമാനം പറയരുത്.. ദൈവത്തിനിവിടെ ഒരിടപാടുമില്ല.. ഇവിടുത്തെ കാര്യങ്ങള്‍ ഞങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളും പൊലീസുകാരും ചേര്‍ന്നു തീരുമാനിക്കും..

പ്ളീസ്, പ്ളീസ്.. ദയവുചെയ്ത് അലമ്പുണ്ടാക്കരുത്.. ഞങ്ങളീ ഷോയൊന്നു തീര്‍ത്തോട്ടെ.. നിങ്ങള്‍ക്കീ ഹര്‍ത്താലൊരു ബിസിനസായിരിക്കും.. ഷോ മുടങ്ങിയാല്‍ ഞങ്ങള്‍ക്കു നഷ്ടം ലക്ഷങ്ങളാണ്.. – പ്യ്രാൂെസര്‍ ഇടപെട്ടു.

ലക്ഷങ്ങളോ.. അപ്പോള്‍ കേരളം മുഴുവന്‍ സ്തംഭിക്കുമ്പോഴോ ? -മാവേലിക്കു വിസ്മയമായി.

അതു ശരി.. മണ്ടന്‍ മാവേലി.. ഞങ്ങള്‍ ഒരു കേരളാ ഹര്‍ത്താല്‍ നടത്തിയാല്‍ കേരളത്തിനു മൊത്തം നഷ്ടം 700 കോടി രൂപയാണ്.. കൊല്ലുന്നതും ചാകുന്നതുമൊക്കെ വേറേ..അങ്ങനെ ഒരു വര്‍ഷം എത്ര ഹര്‍ത്താല്‍.. ഞങ്ങളുടെ ബിസിനസ് എത്ര വലുതാണെന്നു മനസ്സിലായല്ലോ.. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലുമൊക്കെയായി ഞങ്ങള്‍ ആകെ നടത്തിയ ഹര്‍ത്താലുകളുടെ എണ്ണം 65.. സെഞ്ച്വറിയിടിച്ച് ഗിന്നസ് ബുക്കില്‍ കയറാനിരിക്കുമ്പോഴാണ് ജനങ്ങളെ പേടിച്ച് രാഷ്ട്രീയക്കാര്‍ ഹര്‍ത്താല്‍ നിറുത്തുന്നത്.. സമ്മതിക്കില്ല ഞങ്ങള്‍.. ഇങ്ങനെ പോയാല്‍ ഈ ജനങ്ങള്‍ നാളെ ഞങ്ങള്‍ക്കെതിരെയും ഞങ്ങളെപ്പോലെയുള്ള നൂറു നൂറു പ്രസ്ഥാനങ്ങള്‍ക്കെതിരെയും തിരിയുമല്ലോ.. ഇതെന്താ വെള്ളരിക്കാ പട്ടണമോ.. ഹര്‍ത്താല്‍ എന്നു ഞങ്ങള്‍ പറയുന്ന ദിവസങ്ങളില്‍ സകല തെണ്ടികളും വീട്ടിലിരുന്നോണം.. ഞങ്ങള്‍ അന്നു പല ഇടപാടുകളും നടത്തും.. അഥവാ വല്ലവനും വഴിയിലിറങ്ങിയാല്‍ തല്ലിക്കൊന്നിട്ട് അവനെ ഞങ്ങളുടെ തന്നെ രക്തിസാക്ഷിയാക്കും..

ഈശ്വരാ.. എന്തൊരക്രമാണിത്.. ഓണനാളായിട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തിരി സ്വാതന്ത്യ്രവും സമാധാനവും കൊടുത്തുകൂടെ നിങ്ങള്‍ക്ക് ..

ശ്ശെടാ.. ഈ മാവേലിയെക്കൊണ്ടു തോറ്റല്ലോ.. മാവേലീ ഓണമെന്നു പറയുന്നത് ഇവിടെയാണെങ്കിലും സംഗതി നടക്കുന്നത് തമിഴ്നാട്ടിലാണ്..

തമിഴ്നാട്ടിലോ ?

എന്നു വച്ചാല്‍ ആന്ധ്ര, തമിഴ്നാട്, കര്‍ണാടക ബെല്‍റ്റിലായിട്ടു വരും.. ഇവിടെ ഓണമാവുമ്പോള്‍ സദ്യയൊരുക്കാനുള്ള അരിയും പച്ചക്കറികളും മുതല്‍ പൂക്കളമിടാനുള്ള പൂക്കള്‍ വരെ വരുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നല്ലേ.. കേരളത്തില്‍ ഓണമടുക്കുമ്പോള്‍ അവിടെ മാനുഷരെല്ലാരുമൊന്നുപോലെ അത് മുതലാക്കാന്‍ വേണ്ടി കൃഷി ചെയ്തും വെള്ളം കോരിയും അധ്വാനിക്കും.. അതുകൊണ്ടെന്താ.. ഇവിടെ കള്ളവും ചതിയും കാട്ടി ഓണത്തിന് ബിവറേജസിന്റെ മുമ്പില്‍ ക്യൂ നില്‍ക്കാനുള്ള കാശിനു വേണ്ടി മനുഷ്യന്‍ കഷ്ടപ്പെടുമ്പോള്‍ ഓണത്തിനു മലയാളി കേരളത്തില്‍ ചിലവാക്കുന്ന 5000 കോടി രൂപ കൊണ്ടുപോയി അവര്‍ ഓണം ആഘോഷിക്കുന്നു.

എന്റെ വാമനാ.. ഇതു വലിയ ചതിയായിപ്പോയി .. – മാവേലി പരിതപിച്ചു.

എന്തുചതി ?.. ഞാന്‍ സത്യത്തില്‍ രക്ഷിക്കുകയല്ലേ ചെയ്തത് ? – രാജസേനന്‍ സിനിമയിലെ സഹനടനെപ്പോലെ ക്ളൈമാക്സില്‍ കൈ കടത്താനായി വാമനന്‍ കൃത്യസമയത്ത് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. വാമനനെ കണ്ടപ്പോള്‍ മാവേലിക്കു ചെറിയ ചമ്മലുണ്ടായെങ്കിലും മൊത്തം റിയാലിറ്റി ഷോ യൂണിറ്റും സ്തംഭിച്ചു. അപ്പോള്‍ മാവേലിയും ഒറിജിനലായിരുന്നോ ?

വാമനനെ കണ്ട് പുതിയ പാര്‍ട്ടിസിപ്പന്റാണെന്നു കരുതി വാരിപ്പുണരാന്‍ അവതാരക എത്തിയെങ്കിലും ഇനം വേറെയാണെന്നു കണ്ട് മാറിക്കളഞ്ഞു.

വാമനന്‍ കാര്യങ്ങള്‍ വിശദമാക്കി- ഞാന്‍ അങ്ങയെ രക്ഷിക്കുകയാണ് ചെയ്തത്.. ഈ ഹര്‍ത്താലുകളില്‍ നിന്നും രാഷ്ട്രീയനാടകങ്ങളില്‍ നിന്നും.. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ വന്നുപോകുന്നതുകൊണ്ടുള്ള ചീത്തപ്പേരെ ഇപ്പോള്‍ അങ്ങേയ്ക്കുള്ളൂ.. അതാകട്ടെ അങ്ങ് ചോദിച്ചുവാങ്ങിയതും.. സകല മിമിക്രിക്കാരും അങ്ങയെ അനുകരിച്ച് കോമഡി കസെറ്റുകളിറക്കി കാശുണ്ടാക്കുന്നു..

ങ്ഹൂം.. ഞാനവനെ കാണുന്നുണ്ട്..

ആരെ ?

എന്റെ ഡ്യൂപ്പില്ലേ.. ആ ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റിനെ.. ഞാനത്ര ഇന്നസെന്റല്ല എന്നവനെ മനസ്സിലാക്കിക്കൊടുക്കുന്നുണ്ട് ..

ഹ.. വിട്ടുകള തിരുമേനീ.. ഇതൊക്കെയാണ് ഓണത്തിന് മലയാളികള്‍ക്ക് ആകെയുള്ള രസങ്ങള്‍.. അങ്ങയുടെ പേരില്‍ അവര്‍ക്ക് സന്തോഷിക്കാന്‍ അത്രയെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടട്ടെ..

അതെയതെ.. എങ്കില്‍ വാമനാ.. എന്റെ ടൈം കഴിഞ്ഞു.. എനിക്കു പാതാളത്തിലേക്കൊരു ലിഫ്ട് തരുമോ ?

ഓകെ.. കയറിക്കോളൂ..

കട്ട് !!!- അന്തരീക്ഷത്തെ കിടിലം കൊള്ളിച്ചുകൊണ്ട് ഒരട്ടഹാസം മുഴങ്ങി. പ്രൊഡ്യൂസര്‍ അമ്പരന്നു. സ്റ്റാര്‍ട്ട് ആക്ഷന്‍ പറയാതെ ആരാണിപ്പോള്‍ കട്ട് പറഞ്ഞത് ? പരിസരത്തു നിന്നുമായി ക്യാമറകളുമായി ഓരോരുത്തര്‍ അവര്‍ക്കരികിലേക്കു വന്നു. മാവേലി കസവുനേര്യത് അഴിച്ചു തലയില്‍ കെട്ടി. മേക്കപ്പിന്റെ അലര്‍ജി കൊണ്ടാവാം വാമനന്‍ ആഞ്ഞുചൊറിയുകയായിരുന്നു.

എന്താണിത് ? നിങ്ങളൊക്കെയാരാണ് ? അപ്പോള്‍ അത് ശരിക്കും മാവേലി അല്ലേ ? -പ്രൊഡ്യൂസര്‍ക്ക് ഭ്രാന്തു പിടിച്ചു.

ഇരുട്ടില്‍ നിന്നും മറ്റൊരാള്‍ കൂടി വെളിച്ചത്തേക്കു വന്നു- സോറി, നിങ്ങളുടെ റിയാലിറ്റി ഷോയില്‍ ഇങ്ങനെ ഇടപെടേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു.. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ലൈവ് റിയാലിറ്റി ഷോ ആയ കടുവയെ പിടിക്കുന്ന ടൈഗറിന്റെ ഷൂട്ടിങ്ങായിരുന്നു ഇതുവരെ നടന്നത്.. ഇതുവരെ നടന്നതത്രയും കേരളത്തിലെ ടിവികളിലൂടെ ജനം തല്‍സമയം കണ്ടു കഴിഞ്ഞു.. നിങ്ങളുടെ റിയാലിറ്റി ഷോ തട്ടിപ്പാണെന്നു ജനത്തെ കാണിച്ചുകൊടുക്കുന്നതോടൊപ്പം ഞങ്ങളുടേത് ലോഞ്ച് ചെയ്യാനും സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്.. ഇത് മാവേലിയൊന്നുമല്ല.. നാടകനടന്‍ പതാമ്പുഴ പാപ്പച്ചന്‍.. ഈ വാമനന്‍ കുറ്റിപ്പുറം ഷാപ്പിലെ കറിക്കാരനാണ്.. പോള്‍ എടപ്പാള്‍.. വളരെ സന്തോഷം .. പിന്നെ, ഒരുകാര്യം പറഞ്ഞില്ലെന്നും വേണ്ട.. എല്ലാവര്‍ക്കും ഓണാശംസകള്‍ !!

റോസി- ഒരു കുറ്റാന്വേഷണ കഥ (ഭാഗം-2)

Posted 09 September 2008 | By | Categories: Series | 16 Comments

നീലമേഘങ്ങളെ കീറിമുറിച്ചുകൊണ്ട് നാലു മണ്ികൂര്‍ ലേറ്റായി നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയ വിമാനത്തില്‍ അയാളുണ്ടായിരുന്നു- ഡിക്ടറ്റീവ് ചാര്‍ളി. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വലിയൊരു സംഘം ചാര്‍ളിയെ സ്വീകരിക്കാന്‍ കാത്തുനില്‍പുണ്ടായിരുന്നു. സുന്ദരിയായ ജില്ലാ കലക്ടര്‍ മെറീന അലക്സാണ്ടര്‍ വരെ ഉണ്ടായിട്ടും അവരെയെല്ലാം നിരാരാക്കിക്കൊണ്ട് ചാര്‍ളി വിമാനത്താവളത്തിന്റെ പുറകിലത്തെ മുള്ളുവേലിക്കിടയിലൂടെ നൂഴ്ന്നിറങ്ങി പുറത്ത് പോയി ബസില്‍ കയറി സിറ്റി പൊലീസ് കമ്മിഷണറുടെ മുറിയില്‍ കാത്തിരുന്നു. ചാര്‍ളിയെ കാണാതെ നിരാശരായ കമ്മിഷണറും സംഘവും തിരികെ എത്തുമ്പോള്‍ ദാ ഇരിക്കുന്നു സാക്ഷാല്‍ ചാര്‍ളി ഓഫിസില്‍.

സര്‍..സാറെങ്ങനെ ഇവിടെ ?

അതൊക്കെ എത്തി.. നിങ്ങള്‍ എവിടെയായിരുന്നു ?

ഞങ്ങള്‍ സാറിനെ കാത്ത് നില്‍പുണ്ടായിരുന്നന്നു, മുന്നില്‍ തന്നെ..പക്ഷെ.

എന്തുകൊണ്ടാണ് പൊലീസുകാര്‍ കേസു പിടിക്കാത്തതെന്നും ഞങ്ങള്‍ ഡിക്ടറ്റീവുകള്‍ കേസു പിടിക്കുന്നതെന്നും മനസ്സിലായില്ലേ ?

അതത്ര സുഖിച്ചില്ലെങ്കിലും കമ്മിഷണര്‍ തലകുലുക്കി. കേസിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കേട്ട് ചാര്‍ളി കുലുങ്ങിച്ചിരിച്ചു. തീര്‍ത്തും നിര്‍ണ്ണായകമായ എന്തെങ്കിലും ചാര്‍ളി പറയുമെന്നു കരുതിയിരിക്കുമ്പോള്‍ അതിനായി വരുത്തിവച്ച നിശബ്ദതയുടെ അവസാനം അയാള്‍ പറഞ്ഞു- മെറീനയെ എനിക്കൊന്നു കാണണം.. ഇന്നു വൈകിട്ടു തന്നെ..തനിച്ച്..

ശരി.. ഞാന്‍ കൂട്ടിക്കൊണ്ടു വരാം.. – കമ്മിഷണര്‍ ഇടപെട്ടു.

ചാര്‍ളി ചിരിച്ചു- നിങ്ങള്‍ ഭയപ്പെടുന്നു അല്ലേ ? ഈ രാത്രി നിങ്ങളുടെ കാമുകി എന്റെ കൂടെ ഉറങ്ങുമോ എന്ന്..

കമ്മിഷണര്‍ വിളറി. സുഹൃത്താണെങ്കിലും ചാര്‍ളി അങ്ങനെ തന്നെയാണ്. മെറീനയുമായുള്ള തന്റെ ആര്‍ക്കുമറിയാത്ത പ്രണയം ചാര്‍ളി പെട്ടെന്നു വിളിച്ചു പറഞ്ഞതിന്റെ അമ്പരപ്പായിരുന്നു കമ്മിഷണര്‍ക്ക്. അതിന്റെ മുകളിലേക്ക് പിന്നെയും ഒരാക്ഷേപച്ചിരി കൂടി വലിച്ചെറിഞ്ഞ് ചാര്‍ളി ചാരിയിരുന്നു.

വൈകിട്ടത്തെ കൂടിക്കാഴ്ചക്ക് കമ്മിഷണര്‍ എത്തിയില്ല. സന്ധ്യ കഴിഞ്ഞ നേരത്താണ് കലക്ടറുടെ ബംഗാവില്‍ ചാര്‍ളി എത്തിയത്. കമ്മിഷണറുടെ നിര്‍ദേശമുണ്ടായിരുന്നത് കൊണ്ട് മെറീന സോഫയ്ില്‍ പതുങ്ങിയിരുന്നു. ഇടക്കിടെ, ചാര്‍ളിയുടെ കണ്ണുകള്‍ തന്റെ ശരീരത്തിലൂടെ ഇഴയുന്നുണ്ടോ എന്നറിയാന്‍ മാത്രം അവര്‍ മുഖമുയര്‍ത്തി നോക്കി. ഈ കഥകവി കുറെ നേരമായപ്പോള്‍ ചാര്‍ളി തന്നെ സംഭാഷണത്തിനു തുടക്കമിട്ടു-

സംസ്ഥാനത്തെ ഏറ്റവും അയോഗ്യയായ ജില്ലാ കലക്ടറാണ് മെറീന എന്നു ഞാന്‍ പറഞ്ഞാല്‍ പരിഭവിക്കുമോ ?

അവള്‍ വിസ്മയത്തോടെ ചാര്‍ളിയെ നോക്കി. അയാളുടെ മുഖത്ത് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. – സത്യമാണ് ഞാന്‍ പറഞ്ഞത്.. യു ആര്‍ നോട്ട് ബോണ്‍ ഫോര്‍ ദിസ്.. ഒരു സിവില്‍ സേര്‍വന്റിന്റെ ഉത്തരവാദിത്വങ്ങള്‍ താങ്ങാനുള്ള കെല്‍പ് നിങ്ങള്‍ക്കില്ല.. ഭരണങ്ങാനം സ്കൂളിലെ ഒരു സാധാരണ ടീച്ചറായി ജീവിതം കൊണ്ടുപോകേണ്ട സ്ത്രീയായിരുന്നു നിങ്ങള്‍.. ജില്ലാ കലക്ടറായിട്ടും നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നം സിറ്റി പൊലീസ് കമ്മിഷണറുടെ അടുക്കള ഭരിക്കുന്നതാണ്.. കഷ്ടം !

അമ്പരന്നു പോയ മെറീന ഒന്നും നിഷേധിച്ചില്ല. പല ചോദ്യങ്ങളും മനസ്സില്‍ ഉയര്‍ന്നെങ്കിലും.

ശരി.. ഇനി മെറീന എന്റെ ചോദ്യങ്ങളോട് പ്രതികരിച്ചേ പറ്റൂ.. ജയില്‍ ചാടിയ ക്ളീറ്റസ് എന്തിനാണ് നിങ്ങളുടെ വീട്ടിനുള്ളില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത്..

എനിക്കറിയില്ല..

കള്ളം ! ശരി.. അതുപോട്ടെ.. ക്ളീറ്റസ് ശരിക്കും ഒരു സൈക്കോപ്പാത്താണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ?

എനിക്കറിയില്ല..

ചാര്‍ളി ചിരിച്ചു. ഒരു തരം വാശിയുള്ള ചിരി.

മെറീനയെ വീട്ടില്‍ വിളിച്ചിരുന്ന പേരെന്താണ് ?

എന്നെയോ.. മെറീന എന്നു തന്നെ..

അപ്പോള്‍ ആരാണ് റോസി ?

മെറീന വിളറി- അത് ചെറുപ്പത്തില്‍..

ചെറുപ്പത്തില്‍ എന്നു പറഞ്ഞാല്‍ സ്കൂള്‍, കോളജ് കാലങ്ങളില്‍.. അന്ന് മെറീന എന്നൊരു പേരില്‍ നിങ്ങളെ ആരും അറിയുമായിരുന്നില്ല, ആരും അങ്ങനെ വിളിച്ചിരുന്നുമില്ല.. നിങ്ങളുടെ അയല്‍പക്കത്ത് താമസിച്ചിരുന്ന ക്ളീറ്റസ് പോലും..

മെറീന ഞെട്ടി.

ഇനി പറയൂ.. ക്ളീറ്റസിനെ നിങ്ങള്‍ അറിയുമോ ?

അവള്‍ ഉവ്വെന്നു തലയാട്ടി.

ക്ളീറ്റസ് എന്തിനാണ് നിങ്ങളുടെ താമസ്ഥലത്തു കയറാന്‍ ശ്രമിച്ചത് ?

എന്നെ കാണാന്‍..

അതെ.. അപ്പോള്‍ ക്ളീറ്റസ് ഒരു സൈക്കോപ്പാത്തല്ല എന്നു നിങ്ങള്‍ സമ്മതിക്കുന്നോ ?

സമ്മതിക്കുന്നു..

ഗുഡ്.. അപ്പോള്‍ ക്ളീറ്റസ് ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ഒരു ന്യായീകരണമുണ്ട്.. ഭരണങ്ങാനത്തെ ഹോസ്റ്റലിലും പാലാ അല്‍ഫോന്‍സാ കോളജിന്റെ ഹോസ്റ്റലിലും ചെന്നൈ സ്റ്റെല്ല മാരിസ് കോളജിന്റെ ഹോസ്റ്റലിലും ഐഎഎസ് അക്കാദമിുടെ ഹോസ്റ്റലിലും ക്ളീറ്റസ് കയറാന്‍ ശ്രമിച്ചത് ഒരേയൊരാളെ കാണാന്‍ വേണ്ടിയായിരുന്നു.. ഈ സ്ഥലങ്ങളിലെല്ലാം കോമണ്‍ ആയി ഉണ്ടായിരുന്നത് ഒരാള്‍ മാത്രം.. റോസി.. പക്ഷെ, ഡിഗ്രി വരെ റോസി എന്നറിയപ്പെട്ട നിങ്ങള്‍ പിന്നെ പേര് സാന്ദ്ര എന്നു മാറ്റി.. ഐഎസ് കഴിഞ്ഞപ്പോള്‍ പേര് മെറീന എന്നാക്കി..

അവള്‍ നിശബ്ദയായിരുന്നു.

ജയിലിന്റെ ഭിത്തിയില്‍ റോസി, റോസി എന്നെഴുതി വയ്ക്കുന്ന ഒരുവന്‍ ജയില്‍ ചാടിയിട്ടുണ്ടെങ്കില്‍ അത് ആ റോസിയെ കാണാനാവും എന്നതില്‍ നിങ്ങളുടെ ലോക്ക് പൊലീസിനു മാത്രമേ സംശയമുണ്ടാവൂ. ആ റോസി തന്നെയാണ് നിങ്ങളെന്ന് ഞാന്‍ നേരത്തെ മനസ്സിലാക്കി.. ഒപ്പം മറ്റൊരു സത്യവും.. കാമുകന്‍മാരെ മാറി മാറി പരീക്ഷിക്കുന്ന നിങ്ങളുടെ മാനസിരോഗമാണ് ക്ളീറ്റസിനെ ഇങ്ങനെയാക്കിയതെന്ന്.. നിങ്ങളെ ഇത്രയധികം സ്നേഹിക്കുന്ന ഇത്ര തീവ്രതയോടെ പിന്‍തുടരുന്ന ക്ളീറ്റസിനെ ഇരുമ്പഴിക്കുള്ളില്‍ വിട്ടിട്ട് എങ്ങനെ സാധിക്കുന്നു ആ വങ്കന്‍ കമ്മിഷണറെ പ്രേമിക്കാന്‍..

എനിക്കയാളോട് പ്രേമമൊന്നുമില്ല..

നിങ്ങള്‍ പിന്നെയും കള്ളം പറയുന്നു.. അന്നു രാത്രി ക്ളീറ്റസ് ഇവിടെയെത്തുമ്പോള്‍ നിങ്ങളുടെ കിടക്കയില്‍ അയാളുണ്ടായിരുന്നു.. ആ കമ്മിഷണര്‍.. നിങ്ങള്‍ ജില്ലയിലെ ക്രമസമാധാനത്തെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നില്ല, ഉടുതുണിയില്ലാതെ നിങ്ങള്‍ അയാളുടെ മേല്‍..

സ്റ്റോപ്പിറ്റ് !.. സത്യമാണ്..ഞാന്‍ നിഷേധിക്കുന്നില്ല..

പിന്നെന്തിനെന്നോട് കള്ളം പറഞ്ഞു ? -ചാര്‍ളി അലറി.

ഞാന്‍ പറഞ്ഞത് സത്യമാണ്.. എനിക്കയാളോട് പ്രേമമില്ല..

പിന്നെ ? …..

എനിക്കു വേണ്ടത് സുരക്ഷിതത്വമാണ്.. കരുത്തനായ ഒരാണിന്റെ, ആയുധധാരിയായ ഒരു പോരാളിയുടെ സംരക്ഷണം..

എന്തിന് ? ആരില്‍ നിന്നാണ് നിങ്ങള്‍ക്കു രക്ഷ വേണ്ടത് ?

അയാളില്‍ നിന്ന് ? ക്ളീറ്റസ് ..

ദുര്‍ബലനായ ആ കാമുകനെപ്പോലും നിങ്ങള്‍ക്കു ഭയമാണെന്നോ ?

ദുര്‍ബലനായ കാമുകനല്ല അയാള്‍.. പ്രതികാരദാഹിയായ രാക്ഷസനാണ്.. ജയിലിലെ ഭിത്തിയില്‍ അയാളെന്റെ പേരെഴുതി വച്ചത് എന്നോടുള്ള പ്രേമം കൊണ്ടല്ല.. പ്രതികാരം കൊണ്ട്..എന്നെ ഇല്ലാതാക്കുന്നതിനുള്ള അയാളുടെ വാശി തണുത്തുറഞ്ഞു പോകാതിരിക്കാന്‍..

പക്ഷെ അയാള്‍ സഹതടവുകാരോട് പറഞ്ഞ കഥ ?

പച്ചക്കള്ളം..

ക്ളീറ്റസിനെന്തിനാണ് നിങ്ങളോട് ശത്രുത ?

പറയാം.. നിങ്ങള്‍ പറഞ്ഞുപോലെ. അയാള്‍ എന്റെ അയല്‍ക്കാരനായിരുന്നു. മിടുക്കനായ, കരുത്തനായ എന്റെ കളിക്കൂട്ടുകാരന്‍.. എനിക്കവനോട് ഭ്രാന്തായിരുന്നു.. അത് പലതവണ പ്രകടിപ്പിച്ചപ്പപ്പോഴൊക്കെ അവന്‍ ഒഴിഞ്ഞു മാറി.. പിന്നെയാണ് ഞാനറിഞ്ഞത് എന്റെ കൂട്ടുകാരിയുമായി അവന്‍ പ്രേമത്തിലാണെന്ന്.. ഭരണങ്ങാനം ഹോസ്റ്റലില്‍ ക്ളീറ്റസ് വന്നത് സത്യത്തില്‍ അവളെ കാണാന്‍ വേണ്ടിയായിരുന്നു. പിന്നെ ഉള്ള എല്ലാ സ്ഥലങ്ങളിലും എന്നെ കാണാനും

എന്തിന് ?

കൊല്ലാന്‍ ?

കൊല്ലാനോ ? എന്തിന് ?

അവനോടുള്ള ഇഷ്ടം കാരണം അവന്റെ കാമുകിയെ എനിക്കു കൊല്ലേണ്ടി വന്നു.. അതിനു പ്രതികാരം ചെയ്യാന്‍ ഞാനവളെ കൊന്നപോലെ ഉറക്കത്തിനിടയ്ി ശ്വാസം മുട്ടിച്ചു കൊല്ലാന്‍ വേണ്ടി എന്നെ പിന്‍തുടരുകയായിരുന്നു.. ഇതുവരെ.. ഇനി അയാള്‍ എന്റെ മുന്നില്‍ വരില്ല..

അതെന്താ ?

അയാളുടെ ഒളിത്താവളം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.. ഈ രാത്രി പുലരും മുമ്പ് എന്റെ ഗുണ്ടകള്‍ അയാളുടെ തലയറുക്കും..

പൊട്ടിച്ചിരിച്ചുകൊണ്ട് ചാര്‍ളി തന്റെ തൊപ്പി എടുത്തു മാറ്റി- ആ മുഖം അപ്പോള്‍ പരിചയമുള്ളതുപോലെ തോന്നി അവള്‍ക്ക്.

ഇല്ല മോളെ.. നിന്റെ ഗുണ്ടകള്‍ കൊല്ലും അവനെ.. ആ ഡിക്ടറ്റീവ് ചാര്‍ളിയെ.. നിന്നെ ഞനും..

ചാര്‍ളിയുടെ കുപ്പായത്തിനുള്ളിലെ ക്ളീറ്റസിന്റെ മുഖം കണ്ട് അവള്‍ വിളറി..

വിമാനത്താവളത്തില്‍ നിന്നു തന്നെ അവനെ ഞാന്‍ പൊക്കി. ഒരു സീരിയല്‍ നടിയെയും കൂട്ടി അവിടെയിട്ടു പൂട്ടി. അവന്റെ വേഷത്തിലിങ്ങോട്ടു പോന്നു. നിന്നോട് കണക്കു തീര്‍ക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗമില്ല..

രാത്രി വൈകി കലക്ടറുടെ ബംഗാവില്‍ നിന്ന് വെടിയൊച്ച കേട്ടു എന്നു ഗാര്‍ഡ് വിളിച്ചു പറഞ്ഞപ്പോള്‍ ഡിക്ടറ്റീവ് ചാര്‍ളിയുടെ പ്രധാന നേരമ്പോക്കിനെ ഗാര്‍ഡ് സിംബോളിക്കായി വിശേഷിപ്പിച്ചതാണെന്നു കരുതി തലവഴി പുതപ്പ് വലിച്ചിട്ട് പഴയൊരു രാത്രിയുടെ സ്മരണയില്‍ കമ്മിഷണര്‍ പിന്നെയും ഉറങ്ങാന്‍ ശ്രമിച്ചു.

റോസി – ഒരു കുറ്റാന്വേഷണകഥ (ഭാഗം-1)

Posted 08 September 2008 | By | Categories: Series | 6 Comments

റോസി ആരായിരുന്നു എന്നാര്‍ക്കുമറിയില്ലായിരുന്നു. പക്ഷെ, അവളെ എല്ലാവര്‍ക്കുമറിയാമായിരുന്നു. കാരണം, ജയിലിലെ ഏറ്റവും നല്ലവനായ തടവുകാരന്‍ ക്ളീറ്റസിന്റെ കാമുകിയായിരുന്നു റോസി. ജയില്‍ ഭിത്തിയില്‍ നിറയെ റോസി, റോസി, റോസി എന്നെഴുതിവച്ച ക്ളീറ്റസിന്റെ പ്രണയകഥ മുഴുവനായും അറിയാവുന്ന സഹതടവുകാരന്‍ മാര്‍ക്കോസ് ജയില്‍ ചാടിയതു മുതലാണ് ക്ളീറ്റസിനു ടെന്‍ഷന്‍ തുടങ്ങിയത്.

എവിടെയാണ് പെണ്ണുങ്ങള്‍ ഫ്രീയായി ഉള്ളത് എന്നു നോക്കി നടക്കുകയാണ് മാര്‍ക്കോസ് റേപ് ചെയ്യാന്‍. ജയില്‍ ചാടിയ മര്‍ക്കോസ് പിന്നെന്തു ചെയ്തു എന്നതിനെപ്പറ്റി ആരും ഒന്നും പറഞ്ഞു കേള്‍ക്കാത്തപ്പോള്‍ വല്ല കള്ളവണ്ടിയും കയറി മുംബയിലോ ചെന്നൈയിലോ മറ്റോ പോയി ജീവിക്കുന്നുണ്ടാവും എന്നാശ്വസിച്ചു.
എങ്കിലും റോസി മനസ്സില്‍ ബാക്കി നിന്നു.

പലരും ചോദിച്ചു- ആരാണ് റോസി ? എവിടെയാണ് റോസി ? ക്ളീറ്റസാകട്ടെ ക-മാ-ന്നു രണ്ടക്ഷരം മിണ്ടിയില്ല. മൊത്തത്തില്‍ നന്മകളുടെ പ്രൊഫ.വിളനിലമായ ക്ളീറ്റസ് പിന്നെങ്ങനെ ജയിലിലെത്തി എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചു. ഭവനഭേദനം പോലെയുള്ള സംഗതികളാണ് ക്ളീറ്റസിന്റെ മേഖല. ഒരു സ്ഥിരം കുറ്റവാളി. പേരില്‍ അനേകം കേസുകള്‍. ജയിലില്‍ ഇത് അഞ്ചാമത്തെ തവണ.

ഭരണങ്ങാനത്തെ ഒരു ഗേള്‍സ് സ്കൂളിന്റെ ഹോസ്റ്റലില്‍ രാത്രി അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ആദ്യം പിടിയിലായത്. പിന്നെ പാലാ അല്‍ഫോന്‍സാ കോളജ് ഹോസ്റ്റലില്‍ കയറാന്‍ ശ്രമിക്കുമ്പോഴും. മൂന്നാം തവണ ക്ളീറ്റസ് പിടിയിലായത് ചെന്നൈ സ്റ്റെല്ല മാരിസ് കോളജിന്റെ ഹോസ്റ്റലില്‍ കയറാന്‍ ശ്രമിക്കുമ്പോഴും. അഞ്ചാമത് കുടുങ്ങുന്നത് ഡല്‍ഹിയില്‍ ഐഎഎസ് അക്കാദമിയിലെ ഹോസ്റ്റലില്‍ നിന്നും.

എല്ലാ തവണയും ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ക്ളീറ്റസിന്റെ കുറ്റവാസന പരിശോധിച്ച കോടതിക്ക് വനിതാഹോസ്റ്റലുകള്‍ മാത്രം ലക്ഷ്യം വച്ചുള്ള ക്ളീറ്റസിന്റെ അധിനിവേശ ശ്രമം അയാളുടെ മനോരോഗത്തിന്റെ ഭാഗമാണെന്നും ഇത്തരത്തില്‍ ഹോസ്റ്റലുകളില്‍ കടന്ന് പെണ്‍കുട്ടികളെ റേപ്പ് ചെയ്ത് കൊല്ലുന്ന ടൈപ്പ് സൈക്കോപാത്താണ് ക്ളീറ്റസ് എന്നും മനസ്സിലാക്കാന്‍ അധികം അധ്വാനം വേണ്ടി വന്നില്ല. റോസി എന്ന പെണ്‍കുട്ടി അയാളെ പ്രേമിച്ചു വഞ്ചിച്ചിട്ടുണ്ടാവുമെന്നും അവളോടുള്ള പ്രതികാരത്തിന്റെ ഭാഗമായി പെണ്‍കുട്ടികളെ റേപ് ചെയ്ത് കൊല്ലാനുള്ള പ്രവണത അയാളില്‍ ഉണ്ടായിട്ടുണ്ടാവുമെന്നും അതാണ് ക്ളീറ്റസിനെ രാത്രിയില്‍ സുന്ദരിക്കുട്ടിമാര്‍ ഉറങ്ങുന്ന ഹോസ്റ്റലുകളിലേക്കു നയിക്കുന്നതെന്നും മനസാസ്ത്രജ്ഞരും ഡിക്ടറ്റീവുകളും വിലയിരുത്തി.

കേരളത്തില്‍ പിടിക്കപ്പെടും എന്നതിനാലാവാം പിന്നെയുള്ള ശ്രമങ്ങള്‍ ചെന്നൈയിലേക്കും ഡല്‍ഹിയിലേക്കും മാറ്റിയതെന്നും വിലയിരുത്തി. ഇപ്പോഴത്തെ ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ഏതെങ്കിലും മനോരോഗകേന്ദ്രത്തിലേക്ക് റഫര്‍ ചെയ്തയക്കണമെന്നായിരുന്നു കോടതിവിധി.

അങ്ങനെയൊക്കെയാണെങ്കിലും ക്ളീറ്റസിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. അയാളുടെ റോസിയെയും. എന്നാല്‍ ജയിലിന്റെ ഭിത്തിയില്‍ റോസി എന്ന തിരുനാമം എഴുതി കാലം കഴിച്ച ക്ളീറ്റസ് ഒരിക്കലും ജയില്‍ ചാടുന്ന കാര്യം ആര്‍ക്കും സങ്കല്‍പിക്കാന്‍ കഴിയുമായിരുന്നില്ല, അയാള്‍ അങ്ങനെ ചെയ്യും വരെ.

ക്ളീറ്റസ് ജയില്‍ ചാടിയ വാര്‍ത്ത എല്ലാവര്‍ക്കും ഒരാഘാതമായിരുന്നു. പൊലീസിനും സഹതടവുകാര്‍ക്കും ജയില്‍ അധികൃകര്‍ക്കുമെന്നല്ല ഡിക്ടറ്റീവുകള്‍ക്കും മനശാസ്ത്രവിദഗ്ധര്‍ക്കും വരെ മനസ്സമാധാനമില്ലാതായി.
ക്ളീറ്റസിന്റെ അവസാന ഹോസ്റ്റല്‍ ഭേദനശ്രമം ഡല്‍ഹിയിലായിരുന്നു എന്നതിനാല്‍ ഇനിയും വടക്കോട്ട് പിടിക്കാനാണ് സാധ്യത എന്ന നിഗമനത്തില്‍ നാഗാലാന്‍ഡ്, ബംഗാള്‍, ഉത്തരാഞ്ചല്‍, പഞ്ചാബ്, ജമ്മു-കശ്മീര്‍ മേഖലകളില്‍ കനത്ത ജാഗ്രത തുടങ്ങി. എല്ലാ ഹോസ്റ്റലുകള്‍ക്കും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
കേരളത്തിലും ജാഗ്രത ഇല്ലാതിരുന്നില്ല. സര്‍ക്കാര്‍ ജാഗ്രത പ്രഖ്യാപിച്ചെങ്കിലും ലോക്കല്‍ പൊലീസ് വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ബുക്കും പേപ്പറും പരിശോധിച്ച് പെറ്റി കേസ് ചാര്‍ജ് ചെയ്യുന്നതിനപ്പുറം കാര്യങ്ങള്‍ നീങ്ങിയില്ല.

എങ്കിലും ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ ഉറങ്ങാതെ കിടന്നു. വല്ലാതെ പേടി തോന്നുന്ന രാവുകളില്‍ ചിലര്‍ പുലരുവോളം ബെര്‍ളിസാറിന്റെ ബ്ലോഗു വായിച്ചു. മറ്റു ചിലര്‍ ബെര്‍ളിച്ചായന്റെ ഫോട്ടോ നെഞ്ചോടടക്കിപ്പിടിച്ച് കിടന്നു. രാത്രിയുടെ ഏകാന്തയാമങ്ങളില്‍ ജനലിനു നേര്‍ക്കു വന്ന ഓരോ നിഴലിനെയും അനിവാര്യമായ റേപ്പിനെയെന്ന പോലെ അവര്‍ ഭയപ്പെട്ടു.

ഉത്തരേന്ത്യയിലെ ഏതോ വനിതാ ഹോസ്റ്റലില്‍ നിന്നു കേള്‍ക്കേണ്ടിയിരുന്ന വാര്‍ത്ത പക്ഷെ അടുത്ത ദിവസം കേരളത്തില്‍ നിന്നു തന്നെ ലോകമറിഞ്ഞു. – “ജില്ലാ കലക്ടര്‍ മെറീന അലക്സാണ്ടറുടെ വീട്ടില്‍ ജയില്‍ചാടിയ ക്ളീറ്റസിന്റെ ഭവനഭേദനശ്രമം.പിടികൂടാന്‍ ശ്രമിച്ച ഗാര്‍ഡിനെയും സെക്യൂരിറ്റിയെയും കുത്തിപ്പരുക്കേല്‍പിച്ച് ക്ളീറ്റസ് രക്ഷപെട്ടു.”

അതുവരെ അപ്രസക്തയായിരുന്ന ജില്ലാ കലക്ടര്‍ മെറീന അലക്സാണ്ടര്‍ പൊടുന്നനെ വാര്‍ത്തകളില്‍ നിറഞ്ഞു. കളര്‍ പടങ്ങളും സുന്ദരമായ പോസുകളുമായി മെറീന ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും സെലബ്രിറ്റിയായി. ഭയങ്കരമായ ധൈര്യം പ്രകടമാക്കിയിരുന്നെങ്കിലും അവള്‍ പേടിച്ചു മുള്ളുന്നില്ലന്നേയുള്ളൂ എന്ന് ചോരവറ്റിയ മുഖത്തെ നിസ്സഹായത വ്യക്തമാക്കുന്നുണ്ടായിരുന്നു. പൊലീസിനും ആശങ്കയായി. തങ്ങള്‍ നോക്കുകുത്തികളാണെന്ന സത്യം ജനം ഒരിക്കല്‍ക്കൂടി തിരിച്ചറിയുന്നു.

24 മണിക്കൂറിനകം ക്ളീറ്റസിനെ പൊക്കി അകത്താക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വമ്പു പറഞ്ഞു. താന്‍ ഒലത്തുമെടോ കൊപ്പേ, എന്നോടു കളിച്ചാല്‍ നിന്റെ പരിപ്പു ഞാനെടുക്കും- എന്നു പച്ച മലയാളത്തില്‍ ക്ളീറ്റസ് കമ്മിഷണറെ ഫോണ്‍ ചെയ്തറിയിച്ചു. കേരളത്തിലെ വനിതാ കലക്ടര്‍മാരുടെയും വനിതാ പൊലീസുകാരുടെയും തുടങ്ങി സിനിമാനടിമാരുടെയും മന്ത്രവാദിനികളുടെയും വരെ വസതികളില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തി. കോളജ് വിദ്യാര്‍ഥിനികള്‍ മുതല്‍ തെരുവുവേശ്യകള്‍ വരെ എല്ലാവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ ആരെയും റേപ് ചെയ്തിട്ടില്ലാത്ത ക്ളീറ്റസിനെ ഭയന്ന് കുറെ പൊലീസുകാരുടെ റേപ്പിനിരയാവാന്‍ താല്‍പര്യമില്ലാതെ ചിലര്‍ അത് പിന്‍വലിച്ചു.

കേരളമാകെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ക്ളീറ്റസിന്റെ ഫോട്ടോയും രേഖാചിത്രങ്ങളും ചാനലുകള്‍ അടിക്കടി പ്രദര്‍ശിപ്പിച്ചു. ഒരു രാത്രിയലും പകലും മുഴുവന്‍ വലവിരിച്ചു കാത്തിരുന്നിട്ടും പതിവു പോക്കറ്റടിക്കാരും കവലച്ചട്ടമ്പികളുമല്ലാതെ ആരും പൊലീസിന്റെ വലയിലും കുടുങ്ങാത്ത സാഹചര്യത്തില്‍ രാജ്യം ഒന്നടങ്കം ഭീതിയോടെ കാണുന്ന ക്ളീറ്റസിനെ പിടികൂടാന്‍ ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷകനായ മലയാളി ഡിക്ടറ്റീവ് ചാര്‍ളിയെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അതേ സമയം, സിംഗപ്പൂരിലെ ഹോട്ടല്‍മുറിയില്‍, താനന്വേഷിക്കുന്ന കേസിലെ ഒന്നാം പ്രതിയുടെ ഭാര്യയോടൊപ്പം ആവേശകരമായ ഒരു രാത്രിയുടെ പരിസമാപ്തിയിലായിരുന്ന ഡിക്ടറ്റീവ് ചാര്‍ളിയുടെ ഫോണില്‍ അയാളുടെ സുഹൃത്തായ സിറ്റി പൊലീസ് കമ്മിഷണറുടെ പതിനാറാമത്തെ മിസ്ഡ് കോളിനോട് പ്രതികരിക്കാന്‍ ചാര്‍ളി ഫോണ്‍ കയ്യിലെടുത്തു.

(തുടരും).

തന്തൂരി

Posted 28 August 2008 | By | Categories: Stories | 14 Comments

വല്യച്ഛന്റെ കൂടെ കൊച്ചി ഷിപ്പ്യാര്‍ഡ് കാണാന്‍ പോയപ്പോഴാണ് സരോജ് ആദ്യമായി തന്തൂരിയില്‍ വേവുന്ന കോഴിയുടെ ഗന്ധം അറിയുന്നത്. കൊച്ചിയിലെ ചൈനീസ് ഫുഡ്സ് ഹോട്ടലിന്റെ മുന്നിലൂടെ നടന്നുപോവുമ്പോള്‍ പുകഞ്ഞ മസാലയുടെയും മാംസത്തിന്റെയും ഗന്ധം സരോജിന്റെ മൂക്കില്‍ നിറഞ്ഞു. വ്യത്യസ്തമായ ആ ഗന്ധം എന്താണെന്ന് അപ്പോള്‍ തന്നെ വല്യച്ഛനോടന്വേഷിച്ചു. ശ്വാസം നീട്ടിപ്പിടിച്ച് പിന്നെ നിര്‍വൃതിയോടെ ശ്വസിച്ച് വല്യച്ഛന്‍ പറഞ്ഞു-

ആഹ.. തന്തൂരിയുടെ മണമല്ലേ.. തന്തൂരി തന്തൂരി..ഹെന്താ ടേസ്റ്റ്.. വല്യ വല്യ ആളുകളൊക്കെ അതല്ലേ കഴിക്കുന്നത്..

സരോജിന്റെ കണ്ണുകള്‍ നിറഞ്ഞു. തന്തൂരി അടുപ്പില്‍ നിന്നുള്ള പുക അടിച്ചപ്പോള്‍ വല്യച്ഛന്റെയും. സരോജിനെ ബോള്‍ഗാട്ടിക്കടുത്ത് ഒരു കിഡ്സ് പാര്‍ക്കില്‍ കുറെ മിഠായിയും വാങ്ങി നല്‍കിയിരുത്തിയിട്ട് പതിവുപോലെ വൈപ്പിനിലുള്ള രഹസ്യഭാര്യയെ കാണാന്‍ വല്യച്ഛന്‍ ബോട്ടില്‍ കയറി പോയി.

അടുത്ത തവണ കൊച്ചി കാണാന്‍ വന്നപ്പോഴും ഇതേ ഗന്ധം സരോജിന്റെ മൂക്കിനെ തരളിതമാക്കി. എന്നാല്‍ തന്തൂരി വാങ്ങി നല്‍കാന്‍ വല്യച്ഛന്‍ തയ്യാറാവാത്തതില്‍ പണ്ടാറക്കാലന്‍ മുങ്ങിച്ചാകണേ എന്നു സരോജ് പ്രാര്‍ത്ഥിക്കാതിരുന്നില്ല. പക്ഷെ, അന്ന് വൈപ്പിനില്‍ നിന്നു മടങ്ങിയ ബോട്ട് മുങ്ങി രഹസ്യഭാര്യയ്ക്ക് മൂന്നാമത്തെ രഹസ്യക്കുഞ്ഞിനെ സമ്മാനിച്ചു മടങ്ങുകയായിരുന്ന വല്യച്ഛന്‍ വെള്ളം കുടിച്ച് മരിച്ചു. തന്തൂരിയുടെ മണം പിടിച്ച് കിഡ്സ് പാര്‍ക്കില്‍ കുത്തിയിരുന്ന സരോജിനെ ബോള്‍ഗാട്ടി പൊലീസാണ് പിന്നെ വീട്ടിലെത്തിച്ചത്.

അന്നു മുതല്‍ തന്തൂരിയുടെ ഗന്ധം സരോജിന്റെ അന്തരാത്മാവിന്റെ അകത്തളങ്ങളില്‍ നിന്ന് അയാളുടെ സഫലമാകാത്ത ആഗ്രഹങ്ങളിലേക്കുള്ള അപ്രോച്ച് റോഡില്ലാത്ത മേല്‍പ്പാലം പോലെ അനന്തമായി നീണ്ടുകിടന്നു. കാലം കടന്നു പോയി. സരോജ് കോഴിക്കോട് മഹാനഗരത്തിലെത്തി. പകല്‍ മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫിസിലും രാത്രി എരഞ്ഞിപ്പാലത്തെ ഒറ്റമുറി വീട്ടിലെ കട്ടിലില്‍ കൊച്ചുപുസ്തകങ്ങളുമായി സരോജ് ജീവിതം തള്ളിനീക്കി.

വൈകുന്നേരങ്ങളില്‍ മാവൂര്‍ റോഡിലൂടെ കടന്നുപോവുമ്പോള്‍ അന്തരീക്ഷത്തെ മാസ്മരികമായ ഒരു വലയത്തിലാക്കിക്കൊണ്ട് തന്തൂരിയുടെ ഗന്ധം ഒഴുകിയെത്തും. ബോള്‍ഗാട്ടിയിലെ കിഡ്സ് പാര്‍ക്കും വൈപ്പിനില്‍ മുങ്ങിച്ചത്ത വല്യച്ഛനും സരോജിന്റെ ഓര്‍മകളിലൂടെ കടന്നുപോകുമായിരുന്നു.

ഒരിക്കലും കഴിച്ചിട്ടാത്ത തന്തൂരിയെന്ന സ്വപ്നം ആ ഗന്ധത്തിലൂടെ നുകര്‍ന്ന് നുകര്‍ന്ന് സരോജ് ഏറെ നേരം ആ മൂവാര്‍ റോഡില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനടുത്ത് കറങ്ങി നടക്കും. ആ ഗന്ധമാസ്വദിച്ച് ഒരോ ചായ കുടിക്കും. വര്‍ഷങ്ങളോളം പ്രണയിച്ച പെണ്‍കുട്ടിയെ തൊടാന്‍ ഭയം തോന്നുന്ന കൌമാരക്കാരനെപ്പോലെ സരോജ് തന്തൂരി ഹോട്ടലെവിടെയാണെന്ന് അന്വേഷിക്കാനോ തന്തൂരി കഴിക്കാനോ മെനക്കെട്ടില്ല.

മാവൂര്‍ റോഡിലെ തന്തൂരി ഗന്ധം സരോജിന്റെ ജീവിതത്തിന്റെ തന്നെ രൂചിയായി മാറി. ആ ഗന്ധം ആസ്വദിക്കാതെ സരോജിന്റെ ഒരു ദിവസം പോലും കഴിഞ്ഞുപോകില്ലെന്നായി. അങ്ങനെയിരിക്കെ കമ്പനിയില്‍ സരോജിന്റെ ടാര്‍ജറ്റ് അതിരുകടന്ന് ഒരു കോടിക്കരികിലെത്തിയതിന്റെ ആഘോഷങ്ങള്‍ നടക്കുന്ന ദിവസമായി. ആ ദിവ്യമായ മുഹൂര്‍ത്തത്തില്‍ മാനേജര്‍ സരോജിനെ വിളിച്ചു ചോദിച്ചു-

എന്താണ് സരോജിന് വേണ്ടത് ? എന്താണ് സ്പെഷലായി പറയേണ്ടത് ?

വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നം സരജ് പറഞ്ഞു-
എനിക്ക് മാവൂര്‍ റോഡില്‍ കിട്ടുന്ന തന്തൂരി വേണം !

മാവൂര്‍ റോഡിലെവിടെയാണ് തന്തൂരി ? അങ്ങനെയൊരു സ്ഥലമുണ്ടോ ?

പിന്നെ.. എവിടെയാണെന്നെനിക്കറിയില്ല.. പക്ഷെ ഉണ്ട്.. എനിക്കറിയാം..സാറെന്റെ കൂടെ വരൂ..ഞാന്‍ സ്ഥലം കാട്ടിത്തരാം..

മാനേജരും സരോജും കൂടി മാവൂര്‍ റോഡിലെത്തി. തന്റെ സ്ഥിരം പോസ്റ്റില്‍ ചുവട്ടില്‍ നിന്ന് മൂക്കു വിടര്‍ത്തി അന്തരീക്ഷത്തിലെ തന്തൂരിയുടെ മുഴുവന്‍ ഗന്ധവും ആവാഹിച്ചുകൊണ്ട് സരേജ് പറഞ്ഞു-

ഈ ഗന്ധം.. ഈ തന്തൂരിയുടെ ഗന്ധം.. ഇതാണ് ഇത്രകാലം എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്..ഇത് എനിക്കിന്നു കഴിക്കണം..എന്റെ ജീവിതം സഥലമാകുന്ന ദിവസമാണിന്ന്..

നിര്‍വൃതിയില്‍ നിന്നു കണ്ണുകള്‍ തുറന്ന സരോജിനെ പകച്ചുനോക്കിക്കൊണ്ട് മൂക്കു പൊത്തി നില്‍ക്കുകയായിരുന്ന മാനേജരുടെ മുഖത്ത് നേര്‍ത്തൊരു ഭീതിയുമുണ്ടായിരുന്നു.

എന്താണ് സര്‍ ? എന്തു പറ്റി ? തന്തൂരി സാറിനിഷ്ടമല്ലേ ?

തന്തൂരിയോ ? ഈ നാറ്റമാണോ താനിത്രകാലം ആസ്വദിച്ചുകൊണ്ടിരുന്നത് ?

അതെ .. എന്തു പറ്റി ??

എടോ.. തന്തൂരിയല്ല.. ഇത് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നിന്നു വരുന്ന ശവങ്ങളെ കത്തിക്കുന്ന നാറ്റമാണ് !!!

ദി ഹെല്‍മെറ്റ്

Posted 19 August 2008 | By | Categories: Stories | 21 Comments

കാഷ്വാലിറ്റിയുടെ പുറത്ത് വരാന്തമേല്‍ അപ്പോഴും ആ ഹെല്‍മെറ്റ് ഒരു കേടും കൂടാതെ ഇരിപ്പുണ്ടായിരുന്നു.അതിനടുത്ത് അയാളുടെ ചോര പുരണ്ട വസ്ത്രങ്ങളും. ഡോക്ടര്‍മാര്‍ അകത്തേക്കോടുന്നു, പുറത്തേക്കോടുന്നു. അകത്ത് കിടക്കുന്നവന്റെ നിലയില്‍ എന്തെങ്കിലും മാറ്റമുള്ളതുകൊണ്ടല്ല. പുറത്തു നില്‍ക്കുന്ന അവന്റെ ബന്ധുക്കള്‍ കച്ചറ-കൂതറ പാര്‍ട്ടീസാണ്. അവന്‍മാരുടെ കയ്യിലെങ്ങാനും പെട്ടാല്‍..!

എല്ലാറ്റിനും മൂകസാക്ഷിയായെന്ന പോലെ നായകനോടൊപ്പം നിന്ന് വില്ലന്റെ ജോലികള്‍ ചെയ്യുന്ന സഹനടനെപ്പോലെ ആ ഹെല്‍മെറ്റ് ദുഖത്തിന്റെ മൂടുപടമണിഞ്ഞ് അപ്പോഴും ആ വരാന്തമേല്‍ ഇരിപ്പുണ്ടായിരുന്നു. അയാളെ ആംബുലന്‍സില്‍ കൊണ്ടുവന്നപ്പോള്‍ താഴെ വീണുപോയതാണ്. ആരോ എടുത്ത് വരാന്തയില്‍ വച്ചു, അതവിടെ തന്നെ ഇരിക്കുന്നു.

അക്ഷമരായി ഏറെ നേരം കാത്തുനിന്ന അയാളുടെ ബന്ധുക്കളുടെ പ്രതിനിധി അടുത്ത ഡോക്ടറോട്ടക്കാരന്‍ വന്നപ്പോള്‍ വഴി തടഞ്ഞു നിന്നു. ഇടികിട്ടുമെന്നു പേടിച്ച് എന്തോ എടുക്കാന്‍ മറന്നല്ലോ മൈ ഗോഡ് – എന്നു ഭാവിച്ച് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ജൂനിയര്‍ ഡോക്ടറെ ബന്ധു വിനയപൂര്‍വം വിളിച്ചു- ഡോ.. നിക്കെടോ അവിടെ !

സ്വിച്ചിട്ട പോലെ നിന്നു. ബന്ധു അടുത്തേക്കു വന്നു. അയാളുടെ ശ്വാസോച്ഛ്വാസം പോലും കേള്‍ക്കാവുന്നത്ര അടുത്തായിരുന്നിട്ടും വെടി പൊട്ടുന്ന ശബ്ദത്തില്‍ അയാള്‍ ചോദിച്ചു-കുറെ നേരമായല്ലോ തെക്കുവടക്ക് ഓടാന്‍ തുടങ്ങിയിട്ട്.. അകത്തേയ്‍ക്കൊരുത്തനെ കൊണ്ടുപോയിട്ട് മണിക്കൂറൊന്നായി..ചത്തോ അതോ ജീവനോടെയുണ്ടോ ?

‘നോക്കട്ടെ ‘!- അജ്ഞത ഭാവിച്ച് ജൂനിയര്‍ അകത്തേക്കു നടന്നു. അല്‍പനേരം കഴി‍ഞ്ഞ് പ്രാണന്‍ തിരിച്ചുകിട്ടിയ സന്തോഷത്തോടെ ജൂനിയര്‍ തിരിച്ചു വന്നു- കണ്ണു തുറന്നു, അയാള്‍ കണ്ണു തുറന്നു..
തങ്ങള്‍ക്കില്ലാത്ത സന്തോഷവും ആത്മാര്‍ത്ഥതയും ജൂനിയര്‍ ഡോക്ടറുടെ മുഖത്ത് കണ്ട ബന്ധുക്കള്‍ക്ക് വിസ്മയം തോന്നിയെങ്കിലും ആശ്വാസമായി.പെട്ടെന്നൊരു നഴ്സ് പുറത്തേക്കു വന്നു. ജൂനിയറിനെ വിറച്ചു അയാള്‍ തീര്‍ന്നു എന്നോ മറ്റോ പറയാന്‍ വന്നതാണോ ???

ഡോക്ടറെ അയാള്‍ അന്വേഷിക്കുന്നു..

എന്നെ ??- അവിശ്വാസത്തോടെ ജൂനിയര്‍ അകത്തേക്കു പോയി. ഒരു കയ്യുയര്‍ത്തി മറുവശത്ത് നിരന്നു നില്‍ക്കുന്ന നഴ്‍സിങ് ട്രെയിനികളെ ആശീര്‍വദിക്കുന്നതു പോലെ കിടക്കുകയായിരുന്നു അയാള്‍. എന്നാല്‍ കാഷ്വാലിറ്റിലെത്തുന്ന രോഗിയുടെ മരണം കാണാന്‍ രാവിലെ മുതല്‍ മേക്കപ്പിട്ടു വന്നു നിന്ന ട്രെയിനീസിനു ക്ഷമ കെട്ടുതുടങ്ങിയിരുന്നു. ആശീര്‍വദിക്കാനുയര്‍ത്തിയ കൈ ഡോക്ടറുടെ കൈകളില്‍ വച്ച് അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു- ആ ഹെല്‍മെറ്റ് ?

ഹെല്‍മെറ്റ് ? ഹെല്‍മെറ്റോ ??

അതെ..എന്റെ തലയിലിരുന്ന ആ പച്ച ഹെല്‍മെറ്റ്…അതെവിടെ ? എനിക്കതിപ്പോള്‍ കാണണം..
ഡോക്ടര്‍ ഒരു നഴ്സിനെ വിട്ടു. നഴ്‍സ് സംഗതി എത്തിച്ചു. ഹെല്‍മെറ്റിനെ നോക്കി വിതുമ്പിക്കൊണ്ട് അയാള്‍ പറഞ്ഞു.-ഈ ഹെല്‍മെറ്റ്.. ഇതിനൊരു ചരിത്രമുണ്ട് ഡോക്ടര്‍..ഇത് ഞങ്ങളുടെ കുടുംബ ഹെല്‍മെറ്റാണ്..

കുടുംബഹെല്‍മെറ്റോ ? കുടുംബക്ഷേത്രം, കുടുംബക്കല്ലറ എന്നൊക്കെ കേട്ടിട്ടുണ്ട്..ഇതിപ്പോള്‍..

സത്യമാണ്..പരമ്പര പരമ്പരയായി കൈമാറി വരുന്ന ‍ഞങ്ങളുടെ കുടുംബഹെല്‍മെറ്റാണിത്. എന്റെ വല്യപ്പച്ചന്റെ ഹെല്‍മെറ്റായിരുന്നു…ഈ ഹെല്‍മെറ്റ് തലയില്‍ വച്ച് സ്കൂട്ടര്‍ കൊണ്ടുപോയി ഒരു നാഷനല്‍ പെര്‍മിറ്റിന് അട വച്ചിട്ടാണ് അങ്ങേര് പോയത്… ബോഡി ചതഞ്ഞരഞ്ഞുപോയെങ്കിലും തല സേഫായിരുന്നു..പിന്നെ ചെറിയച്ചാച്ചനായിരുന്നു കൊണ്ടുനടന്നത്… മഴനനയാതെ ഹെല്‍മെറ്റ് വച്ച് ഒരു മഴക്കാലത്ത് പുഴയില്‍ കുളിക്കാന്‍ പോയതാണ്… മൂന്നാം ദിവസം ഹെല്‍മെറ്റ് പൊങ്ങി കരയ്‍ക്കടിഞ്ഞു കിടന്നു.. ബോഡി ഇപ്പോഴും മിസ്സിങ് ആണ്…

…ഈ ഹെല്‍മെറ്റ് കാണുമ്പോള്‍ എനിക്കെന്റെ ചെറിയച്ചാച്ചനെ ഓര്‍മ വരും..അതുകഴിഞ്ഞ് ഈ ഹെല്‍മെറ്റ് കൈമാറി കിട്ടിയത് എന്റെ ചാച്ചനായിരുന്നു..പൊലീസിലായിരുന്നു…ബൈക്ക് ഓടിക്കുമായിരുന്നില്ല.. അതുകൊണ്ട് ഇതൊട്ട് ഉപയോഗിച്ചുമില്ല.. എങ്കിലും ഒരു ദിവസം ലാത്തിചാര്‍ജ്ജിന് തുരുമ്പെടുത്ത പൊലീസ് ഹെല്‍മെറ്റിനു പകരം ഇതു വച്ചുകൊണ്ട് പോയി. വൈകിട്ട് കരിങ്കൊടി കെട്ടിയ പൊലീസ് ജീപ്പും പിന്നാലെ ആംബുലന്‍സും വരുമ്പോള്‍ ആംബുലന്‍സിന്റെ മുന്നില്‍ തന്നെ ഈ ഹെല്‍മെറ്റ് ഇരിപ്പുണ്ടായിരുന്നു..

…പിന്നെ ചെറിയച്ഛന്‍..മരണക്കിണര്‍ അഭ്യാസിയായിരുന്നു..സര്‍ക്കസില്‍ നിന്നു പിരിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ജംക്ഷനിലേക്ക് മോഡേണ്‍ ബ്രഡ് വാങ്ങാനായി സൈക്കിളില്‍ പോയപ്പോള്‍ ഹെല്‍മെറ്റ് ഒരു ജാടയ്‍ക്ക് വച്ചതാണ്..നാട്ടുകാര്‍ ബോഡി ചുമന്നുകൊണ്ടു വരുമ്പോള്‍..ഇതുള്ളതുകൊണ്ട് അപകടമൊന്നും പറ്റിയില്ല എന്നും പറഞ്ഞ് ഒരുത്തന്‍ ഈ ഹെല്‍മെറ്റ് പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു…ചെറിയച്ചന്റെ പതിനാറിന്റന്ന് ഈ ഹെല്‍മെറ്റുമായിറങ്ങിയതാണ് ഞാന്‍..

…ഒരു ദിവസം ഇത് തലയിലിരുന്ന് തന്നെ പണി തീരും എന്നറിയാവുന്നത് കൊണ്ട് ആ ദിവസം എത്രയും വേഗം വന്നുപണ്ടാരമടങ്ങട്ടെ എന്നു കരുതി ഓരോ ദിവസവും മരണത്തിലേക്കാണ് ബൈക്ക് ഓടിച്ചത്..പക്ഷെ, ഒന്നും സംഭവിച്ചില്ല..ഒരാള്‍ക്ക് എത്ര തവണ അദ്ഭുതകരമായി രക്ഷപെടാന്‍ കഴിയും..അതിന്റെ പതിനായിരം മടങ്ങ് തവണ ‍ഞാനങ്ങനെ രക്ഷപെട്ടു..അങ്ങനെ കുറെയായപ്പോള്‍ എനിക്കു തോന്നി..ഈ ഹെല്‍മെറ്റ് എന്റെ രക്ഷകനാണെന്ന്..

…അങ്ങനെ ഹെല്‍മെറ്റ് ഒരാശ്രയമായി കരുതി ‍വളരെ സൂക്ഷിച്ച് ബൈക്ക് ഓടിച്ച ആദ്യദിവസമായിരുന്നു ഇന്ന്…ചുമ്മാ എതിരേ പോയ ഒരു സൈക്കിള്‍ ഇന്നാ പിടിച്ചോന്നും പറഞ്ഞ് വന്നൊരിടി…വീണത് ഓര്‍മയുണ്ട്..ഇതിനു മുമ്പ് ഈ ഹെല്‍മെറ്റിനകത്തിരുന്ന് മരിച്ച തലകളെല്ലാവരും ചേര്‍ന്ന് എനിക്കു ചുറ്റും നൃത്തം ചെയ്യുന്നതുപോലെ തോന്നി.. അപ്പോള്‍ എനിക്കു മനസ്സിലായി…ഈ ഹെല്‍മെറ്റ് ഗെയിമില്‍ ‍ഞാന്‍ തോറ്റു എന്ന്… എനിക്കിനി സമാധാനമായി ജീവിക്കണം…അതുകൊണ്ട് എനിക്കിത് അടുത്ത ആള്‍ക്ക് കൈമാറണം..

ഈ ശാപിക്കപ്പെട്ട ഹെല്‍മെറ്റോ ?

അതെ..ഊഴമനുസരിച്ച് എന്റെ അനുജനാണ് ഇത് കിട്ടേണ്ടത്…പക്ഷെ വേണ്ട..അവനെനിക്ക് 50000 രൂപ തരാനുണ്ട്… ഇത് എന്റെ മരുമകന് കൊടുത്താല്‍ മതി..വളരെ ശ്രദ്ധയോടെ, സൂക്ഷിച്ചേ ബൈക്ക് ഓടിക്കാവൂ എന്നുപദേശിക്കുകയും വേണം !

സ്വന്തം അനന്തരവന്‍ ?

അതെ..ജോലിയും കൂലിയുമില്ലാതെ തെണ്ടി നടക്കുകയാണ്…നല്ലൊരു അമേരിക്കക്കാരന് കെട്ടിച്ചുകൊടുക്കാന്‍ ‍ഞാന്‍ നിര്‍ത്തിയിരിക്കുന്ന എന്റെ മോളുമായി അവന്‍ പ്രേമത്തിലാണ് !

ഗുഡ് മോര്‍ണിങ് ഡെയ്സി

Posted 07 July 2008 | By | Categories: Series | 9 Comments

ഏതാനും നിമിഷങ്ങള്‍ക്കകം വാതില്‍ തുറന്നു. ഷൈന്‍ കരുതിയിരുന്നത് പോലെ തന്നെ പാതി തുറന്ന് ഉറക്കച്ചടവോടെ അവള്‍ പുറത്തേക്ക് നോക്കി. മുഖത്ത് ഷൈന്‍ കരുതിയിരുന്നതിനെക്കാള്‍ വിസ്മയം സന്തോഷം.

ഹായ്… ഷൈന്‍ അല്ലേ!.. വരൂ വരൂ വരൂ..

ഷൈന്‍ പെട്ടെന്നൊന്നു നിരീക്ഷിച്ചു. വേഷം ഉദ്ദേശിച്ചതുപോലെ നൈറ്റ് ഗൌണല്ല, ചുരിദാറാണ്. അത് ഒട്ടും സീത്രൂവുമല്ല. പക്ഷെ, സാരമില്ല. എന്തൊരു വേഷമാ ഡെയ്സീ എന്നു ചോദിക്കാന്‍ തക്ക വണ്ണം അവള്‍ ചുരിദാറിന്റെ ടോപ്പ് മാത്രമേ ഇട്ടിട്ടുള്ളൂ. മതി അര്‍ധനഗ്നയായ ഡെയ്സി ! കൊള്ളാം!.

അകത്തേയ്ക്ക് വരൂ !- അവള്‍ ആത്മാര്‍ത്ഥമായി ക്ഷണിച്ചു.

ബാഗുമായി ഷൈന്‍ അകത്തു കടന്നു. ജനാലകള്‍ അടച്ചാണ്. കര്‍ട്ടനും ഇട്ടിരിക്കുന്നു. സൂര്യപ്രകാശത്തിന് നേരിട്ടു കടന്നുവരാന്‍ അതൊരു തടസ്സമാകുമോ ? ഡെയ്സിയുടെ വേഷം സീത്രൂ അല്ലാത്ത സ്ഥിതിക്ക് സൂര്യപ്രകാശം വരുന്നതും വരാത്തതുമൊന്നും ഒരു വിഷയമല്ല.

ഇരിക്കൂട്ടോ !- ഡെയ്സി ധൃതിയില്‍ അകത്തേക്കു നടന്നു. ഈശ്വരാ ചുരിദാറിന്റെ പാന്റ് ഇടാന്‍ പോവുകയാണോ. എങ്കില്‍ എല്ലാം പൊളിയും. എങ്ങനെയും അത് തടയണം.

ഡെയ്സി നില്‍ക്കൂ !- അതൊരലര്‍ച്ചയായിരുന്നു. ഡെയ്സി ഞെട്ടി തിരിഞ്ഞുനോക്കി.

എന്താ എന്തു പറ്റി ?

ആകെ ചമ്മലായി. സംഗതി പിടിവിട്ടുപോവുകയാണോ. – അല്ലെങ്കില്‍ വേ..വേണ്ട.. ഡെയ്സി പൊയ്ക്കോളൂ..

അല്ല.. ഷൈന്‍ വല്ലാതിരിക്കുന്നല്ലോ.. എന്തെങ്കിലും പ്രശ്നമുണ്ടോ ?

ഹില്ല.. – ഷൈന് ആകെ വെപ്രാളമായി. പെട്ടെന്ന് ടീപ്പോയില്‍ കിടന്നിരുന്ന പത്രത്തിലേക്ക് നോക്കി – കണ്ടില്ലേ ? സിപിഎം ആണവക്കാരാര്‍ ഒപ്പിടാന്‍ സമ്മതിക്കുന്നില്ല.. രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നു..പണപ്പെരുപ്പം ഭയങ്കരമായി കൂടുന്നു.. സാധാരണക്കാരന് ജീവിക്കാനുള്ള സാഹചര്യം ഇവിടെയില്ല !

ആശങ്കയോടെ അവള്‍ ഷൈനെ അടിമുടി നോക്കി. വട്ടാണോ എന്ന് അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു.

ഷൈന്‍ ഇരിക്കൂ.. ഞാനിപ്പോ വരാം ! -അവള്‍ പോയി.

കുന്തം ഇനി പാന്റിട്ടുകൊണ്ട് വരും. ചാര്‍ളി പറഞ്ഞു തന്ന സ്ക്രിപ്റ്റില്‍ മാന്യമായി വേഷം ധരിച്ച ഒരു ഡെയ്സിയില്ല. അങ്ങനെയുള്ള ഡെയ്സിയെ എങ്ങനെ വളയ്ക്കണം എന്നും ചാര്‍ളി പഠിപ്പിച്ചിട്ടില്ല. വെളുപ്പാന്‍ കാലത്ത് പാലായില്‍ നിന്നു ബസില്‍ കയറുമ്പോള്‍ തികഞ്ഞ ആവേശമായിരുന്നു.

വാതില്‍ക്കലേക്ക് കണ്ണുനട്ട് ഷൈന്‍ ഇരുന്നു. അതാ അവള്‍ വരുന്നു. ഭാഗ്യം ! പാന്റ് ഇട്ടിട്ടില്ല. ഓ! ഷോള്‍ വാരിവലിച്ചിട്ട് മാറ് മറയ്ക്കാന്‍ പോയതാണ്. താഴെ തുറന്നുകിടക്കുന്നത് അവള്‍ അറിയുന്നില്ലേ ? കൊള്ളാം അപ്പോള്‍ സംഗതി തുടര്‍ന്നുപോകാനുള്ള പഴുത് അവശേഷിക്കുന്നു. തുടര്‍ന്ന് ചാര്‍ളി പറഞ്ഞതുപോലെ അവള്‍ നാട്ടിലെ മഴയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും സംസാരിച്ചു. വരണ്ട തൊണ്ടയോടെ ഷൈന്‍ വരള്‍ച്ചയെക്കുറിച്ചും ഇടുക്കിയുടെ വൃഷ്ടിപ്രദേശങ്ങളെക്കുറിച്ചും സംസാരിച്ചു.

ഷൈന്‍ ഇരിക്കൂ ഞാന്‍ കാപ്പിയെടുക്കാം !- അവള്‍ വീണ്ടും അകത്തേക്കു പോയി.

ഇനി സീന്‍ നമ്പര്‍ ടു. കാപ്പിയുമായി വരും ട്രേയുമായി കുനിഞ്ഞുനില്‍ക്കും, കണ്ണുകള്‍ തമ്മിലിടയും, നിശബ്ദമായൊരു വയര്‍ലെസ് സന്ദേശം കൈമാറും. ഉറക്കച്ചടവുള്ള കണ്ണുകള്‍ ഉരുട്ടിവലുതാക്കി അവളുടെ ചുരിദാറിനുള്ളിലേക്കെറിയാനുള്ള നോട്ടം ഷൈന്‍ തയ്യാറാക്കി വച്ചു. അടുക്കളയില്‍ നിന്ന് ഗാസില്‍ സ്പൂണ്‍ ഇട്ട് ഇളക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഷൈന്റെ നെഞ്ചിടിപ്പ് പിന്നെയും കൂടി. ഇപ്പോള്‍ വരും.

നിമിഷങ്ങള്‍ക്കകം വന്നു. കയ്യില്‍ കാപ്പിയുണ്ട്, പക്ഷേ ട്രേയില്ല, മധുപരപലഹാരങ്ങളില്ല. സാരമില്ല. ഉള്ളതാകട്ടെ തന്റെ മുന്നില്‍ വന്ന് കുനിഞ്ഞു വേണമല്ലോ ടീപ്പോയില്‍ അത് വയ്ക്കാന്‍. വരട്ടെ. കാപ്പിയുമായെത്തിയ ഡെയ്സി ടീപ്പോയിയുടെ അപ്പുറത്തു കിടന്നിരുന്ന ചെറിയൊരു മേശമേല്‍ അത് വച്ചു.

ഇങ്ങോട്ടിരുന്നോളൂ.. അവിടെ വെയിലായി തുടങ്ങി !

നാശം. അവിടെ അങ്ങിനെ ഒരു മേശ കിടക്കുന്ന കാര്യം തെണ്ടി ചാര്‍ളി പറഞ്ഞില്ലല്ലോ. വഞ്ചകന്‍. പരിഭവം നിറഞ്ഞ മുഖത്തോടെ എണീറ്റ് മേശയ്ക്കരികികിലേക്ക് നീങ്ങി. കാപ്പി എടുത്ത് കുടിച്ചിട്ട് തിരികെ വന്ന് സോഫയിലിരുന്നു. ഷൈന്റെ ഭാവമാറ്റം അവള്‍ ശ്രദ്ധിക്കാതിരുന്നില്ല. തന്റെ പദ്ധതികള്‍ എല്ലാം പാളിയതിന്റെ നിരാശയോടെ ഷൈന്‍ മനസില്‍ കണ്ട വശീകരണനാടകത്തിലെ അവസാനരംഗത്തേക്ക് പെട്ടെന്നങ്ങ് പ്രവേശിച്ചു.
പിന്നെ.. വേഷം മാറുന്ന കാര്യം എന്തായി ?

ഡെയ്സി ശരിക്കും അമ്പരന്നു- വേഷമോ ? മനസ്സിലായില്ല !

അല്ല.. അതുപിന്നെഎന്തൊരു വേഷമാ ഡെയ്സി ഇത്..ങ്ഹേ ?

അത് ശരി.. ഞാന്‍ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു.. ഷൈന് എന്തെങ്കിലും പ്രശ്നമുണ്ടോ ? .. എന്തായാലും സമയം കളയണ്ട.. ദേ ഈ ബെഡ്റൂമിലാണ്.. ഷൈന്‍ ചെല്ലൂ ഞാനിപ്പോ വരാം.

ഷൈന് കുറ്റബോധം തോന്നി. ഇത്ര വിശാലമനസ്കയായ സ്ത്രീയെ ആണ് താന്‍ വെറുതെ സംശയിച്ചത്. വെറുതെ വളഞ്ഞ വഴിയിലൂടെ വളയ്ക്കാന്‍ നില്‍ക്കാതെ നേരേ അങ്ങ് ചോദിച്ചാല്‍ മതിയായിരുന്നു. ഷൈന്‍ ബെഡ്റൂമില്‍ കയറി. മനോഹരമായി വിരിച്ച് എല്ലാം റെഡിയാക്കി വച്ചിരിക്കുകയാണ് കള്ളി. ബാഗ് താഴെ വച്ചു. ഡെയ്സി എന്താണ് വൈകുന്നത് ?

ചില ഇംഗീഷ് സിനിമകളില്‍ കണ്ടിട്ടുളളത് പോലെ അവള്‍ ചിലപ്പോള്‍ അല്‍പവസ്ത്രത്തിലാവും വരവ്. എങ്കില്‍ താനും വിട്ടുകൊടുക്കാന്‍ പാടില്ല. ഷൈന്‍ ഷര്‍ട്ടും പാന്റും അഴിച്ചു. ബാക്കി അവള്‍ വന്നിട്ടാവട്ടെ. അതാ അവള്‍ വന്നു കഴിഞ്ഞു. എന്റെ കരളേ !!

വാതിലിനരികില്‍ ഡെയ്സിയുടെ കാല്‍പെരുമാറ്റം കേട്ടു. തൊട്ടുപിന്നാലെ ഒരലര്‍ച്ചയും അനന്തമായ കിതപ്പുകളും. എന്തു പറ്റി? ഈ അവസാന നിമിഷത്തില്‍ ? ഷൈന്‍ അമ്പരന്നു. കിതപ്പ് തുടരുകയാണ്.

ഡെയ്സീ ! – ഷൈന്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. – എന്തു പറ്റി ഇങ്ങു കയറി വരൂ..എന്താണ് മടിച്ചു നില്‍ക്കുന്നത്..

വാതില്‍ക്കല്‍ വീണ്ടും ഡെയ്സി പ്രത്യക്ഷപ്പെട്ടു. വേഷം മാറിയിട്ടില്ലെന്നു മാത്രമല്ല ചുരിദാറിന്റെ പാന്റ് കൂടി ഇട്ടിട്ടുണ്ട്. കയ്യില്‍ ഒരു അക്സോ ബ്ലേഡ്, ഏതാനും പിവിസി ജോയിന്റുകള്‍ തുടങ്ങിയവ. ഈശ്വരാ, ബേസിക് ഇന്‍സ്റ്റിക്ന്റ് സിനിമയിലെപ്പോലെ…

എന്താടാ നിന്റെ ഉദ്ദേശം ? – തീ പാറുന്ന കണ്ണുകളോടെ ഡെയ്സി ചോദിച്ചു. – ബെഡ് റൂമിലെ പൈപ്പ് കംപ്ളയിന്റായിട്ട് ചാര്‍ളിച്ചായന്‍ ഒരുത്തനെ പറഞ്ഞുവിട്ടേക്കാമെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനൊരു ഭ്രാന്തനാണെന്നു കരുതിയില്ല… നിനക്കുമില്ലേടാ അമ്മയും പെങ്ങളും..?

തുടര്‍ന്ന് ഘോരഘോരം ക്രുദ്ധയായി അവള്‍ അലറുമ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ചേച്ചീ ഞാന്‍ ഒന്നു കുളിക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് ഷൈന്‍ പറഞ്ഞത് അവളുടെ കാതില്‍ പതിഞ്ഞതേയില്ല.

വെളുപ്പാന്‍ കാലത്തെ ഡെയ്സി

Posted 06 July 2008 | By | Categories: Series | 11 Comments

ബസ് കോട്ടയം കഴിഞ്ഞപ്പോള്‍ മുതല്‍ ഷൈന്റെ ഹൃദയം പടാപടാ ഇടിക്കുകയായിരുന്നു. അടച്ചിട്ടിരിക്കുന്ന വിന്‍ഡോ ഗാസിനപ്പുറത്ത് നേരം പരാപരാ വെളുക്കുന്നു. എന്തും സംഭവിക്കാം. ഏതാനും മിനിട്ടുകള്‍ക്കകം വണ്ടി ചങ്ങനാശ്ശേരിയിലെത്തും. അവിടുന്ന് 20 മിനിട്ടിനകം തിരുവല്ലയിലെത്തും. അവിടെ ബസിറങ്ങും. ആദ്യം കാണുന്ന ഓട്ടോയില്‍ പരവേശത്തോടെ കയറിയിരുന്ന് ജോര്‍ജ് ഫ്രാന്‍സീസിന്റെ അഡ്രസ് കാണിക്കും.

ഓട്ടോക്കാരന്‍ കണ്ണാടിയിലൂടെ തന്റെ മുഖം നോക്കി ചുണ്ട് കോട്ടി ചിരിക്കുമോ ? ഹേയ്, പുള്ളിക്കാരി ആ ടൈപ്പല്ലല്ലോ. അല്ലെങ്കിലും താന്‍ ജോര്‍ജ് ഫ്രാന്‍സീസിനെ കാണാനല്ലേ പോകുന്നത്. ജോര്‍ജ് ഫ്രാന്‍സീസ് അവിടെ നിന്ന് താമസം മാറിപ്പോയി, ഡെയ്സി എന്ന പിശക് കേസുകെട്ടാണ് അവിടെ താമസം എന്നും ഓട്ടോക്കാരന്‍ പറഞ്ഞാല്‍.. താന്‍ മര്യാദക്ക് വണ്ടിയോടിക്കെടോ എന്നു പറഞ്ഞ് വിരട്ടാം.

ഓട്ടോ ജോര്‍ജ് ഫ്രാന്‍സീസിന്റെ വീടിനു മുന്നില്‍ നില്‍ക്കും താനിറങ്ങും. മെല്ലെ മുറ്റത്തേക്ക് കയറും. സിറ്റൌട്ടില്‍ ചെന്ന് നിന്ന് കോളിങ് ബെല്ലില്‍ വിരലമര്‍ത്തും. അല്‍പനേരത്തെ ഇടവേളയ്ക്കു ശേഷം വാതില്‍ തുറക്കും. പാതി തുറന്ന വാതിലിന്നപ്പുറത്ത് മറുപുറം കാണാവുന്ന നൈറ്റ് ഗൌണ്‍ ഇട്ട് ഉറക്കച്ചടവോടെ ഡെയ്സി നില്‍പുണ്ടാവും. തന്നെ കാണുമ്പോള്‍ കണ്ണുകള്‍ വിടരും. വാതില്‍ കുറച്ചുകൂടി വിശാലമായി തുറക്കും.

ആ നൈറ്റിയ്ക്കുള്ളില്‍ ഡെയ്സി മറ്റൊന്നും ധരിച്ചിട്ടുണ്ടാവില്ല. കര്‍ത്താവേ ആ സമയങ്ങളില്‍ ആക്രാന്തം കാണിക്കാതെ പിടിച്ചു നില്‍ക്കാനുള്ള ശക്തി തരണേ. ഡെയ്സിയുടെ മുഖത്ത് മാത്രം നോക്കി ബാഗുമായി താന്‍ അകത്ത് കടക്കും. സ്വീകരണണുറിയില്‍ ഇരിക്കും. വന്ന വരവിനൊരു കിക്ക് ഇരിക്കട്ടെ എന്നു ഭാവിച്ച് ഡെയ്സി അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടി ഉയര്‍ത്തി കെട്ടി വച്ച് കൈകള്‍ പിണച്ച് വച്ചു നില്‍ക്കും.

യാത്ര സുഖമായിരുന്നോ എന്നോ മറ്റോ ചോദിക്കുമായിരിക്കും. നിന്നെക്കുറിച്ചുള്ള ചിന്തയില്‍ സമയം പോയതേ അറിഞ്ഞില്ല എന്നു പറയാം മറുപടി. അത് ഡെയ്സിക്ക് ഇഷ്ടപ്പെടാതിരിക്കില്ല. ഞാന്‍ കാപ്പി എടുക്കാം എന്നു പറഞ്ഞ് ഡെയ്സി അടുക്കളയിലേക്കു പോകാതിരിക്കില്ല.

പോകും വഴി വാതില്‍ക്കലെത്തുമ്പോള്‍ തിരിഞ്ഞു നിന്നൊന്ന് നോക്കും. ആ നോട്ടത്തിന് മിനിമം 110 കെവി ചാര്‍ഡ് എങ്കിലും ഉണ്ടാവും. ഡെയ്സി അടുക്കളയില്‍ കാപ്പി എടുക്കുമ്പോള്‍ താനങ്ങോട്ട് ചെല്ലണോ ? വേണ്ട, നേരിട്ടൊരാക്രമണത്തിന് സമയമായിട്ടില്ല. അവള്‍ കാപ്പിയുമായി വരട്ടെ.

അഞ്ചു മിനിട്ടിനകം അവള്‍ കാപ്പിയുമായി വരും. ട്രേയില്‍ കൊണ്ടു വരുന്ന കാപ്പിയോടൊപ്പം വിവിധ പലഹാരങ്ങളും കാണും. കാപ്പിയിലേക്ക് ശ്രദ്ധിച്ചുകൊണ്ട് അടുത്ത് വന്ന് അവള്‍ ആ ട്രേ ടീപ്പോയില്‍ വയ്ക്കും. അപ്പോള്‍ തന്റെ കണ്ണുകള്‍ എവിടെയായിരിക്കും എന്നത് തനിക്കും അറിയാം ഡെയ്സിക്കും അറിയാം. ട്രേ വയ്ക്കുമ്പോള്‍ ആര്‍ത്തി പിടിച്ച തന്റെ കണ്ണുകളുടെ ആഴങ്ങളിലേക്ക് ദാഹാര്‍ത്തയായി അവള്‍ നോക്കും.

പിന്നെ, നാട്ടില്‍ മഴയുണ്ടോ എന്നൊക്കെ ചോദിച്ച് മാറി നില്‍ക്കും. അപ്പോഴേക്കും സൂര്യപ്രകാശം വരും. ജനാലയിലൂടെ വെയില്‍ അവളുടെ ദേഹത്തടിക്കുമ്പോള്‍ ആ ലോലമായ നൈറ്റ്ഗൌണ്‍ എല്ലാം തനിക്ക് കാട്ടിത്തരും. അപ്പോള്‍ ആ നിര്‍ണായകമായ ചോദ്യം താന്‍ ചോദിക്കും – എന്തൊരു വേഷമാ ഡെയ്സി ഇത് ?

അവള്‍ കുലുങ്ങിച്ചിരിക്കും. കുറെ നേരം ചിരിച്ചിട്ട് പറയും – അതിനു നമ്മള്‍ രണ്ടു പേരുമല്ലേ ഇവിടുള്ളു..- എന്നിട്ട് കണ്ണുകളിലേക്ക് നോക്കി ചോദിക്കും – മാറ്റണോ ?

കാപ്പി കപ്പ് ടീപ്പോയില്‍ വച്ച് വേണ്ട എന്നു തലയാട്ടി കൊണ്ട് താനെണീക്കും. അവള്‍ അപ്പോള്‍ തല ചെരിച്ച് തന്നെ നോക്കുന്നുണ്ടാവും. അടുത്ത് ചെന്ന് നിന്ന് അവളുടെ തോളില്‍ കൈ എടുത്ത് വയ്ക്കും.

ഡ്രൈവര്‍ പ്രതികാരബുദ്ധിയോടെ ചവുട്ടിയ ബ്രേക്കിന്റെ ശക്തിയില്‍ ഷൈന്റെ തല മുന്നിലത്തെ സീറ്റിന്റെ പിന്നില്‍ പോയിടിച്ചു. ഈശ്വരാ, തിരുവല്ല ആയിക്കഴിഞ്ഞു. എല്ലാം എത്ര പെട്ടെന്നാണ്. ബാഗുമെടുത്ത് ഷൈന്‍ വാതില്‍ക്കലേക്ക് നീങ്ങി. ഷൈനെ ടൌണിലിറക്കി ബസ് അതിന്റെ വഴിക്കു പോയി.

ബാഗുമായി തനിച്ചവിടെ നില്‍ക്കുമ്പോള്‍ പണ്ട് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വച്ച് ഒരു പെണ്ണ് കരണത്തടിച്ചത് വാങ്ങി നില്‍ക്കുമ്പോഴത്തെ ഏകാന്തത ഷൈന് അനുഭവപ്പെട്ടു. ഈശ്വരാ ! ആളുകള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടോ ? തന്നെ കണ്ടാല്‍ ആദ്യമായി അനാശാസ്യത്തിനു വന്നവനാണെന്ന് തോന്നുമോ ?

എത്രയും വേഗം ഒരു ഓട്ടോയ്ക്കുള്ളില്‍ കയറണം. കയറി. ജോര്‍ജ് ഫ്രാന്‍സിന്റെ വീടിന്റെ അഡ്രസ് കൊടുത്തു. ഓട്ടോക്കാരന്‍ അത് വാങ്ങി നോക്കി. ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യാനുള്ള ലക്ഷണമൊന്നുമില്ല.

അല്ല ഇത് ഏത് ജോര്‍ജ് ഫ്രാന്‍സീസാ ?

ഇവിടുള്ള എല്ലാ ജോര്‍ജ് ഫ്രാന്‍സീസുമാരെയും താനറിയുമോ ?

അല്ല ഈ ജോര്‍ജ് ഫ്രാന്‍സീസ് ?

താനറിയില്ലെങ്കില്‍ ഞാനറിയും.. താനാ അഡ്രസ് കാണുന്ന വീട്ടിലേക്ക് പോ..

ഓ ! – വൃത്തികെട്ടവന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു. അങ്ങനെ ആദ്യഘട്ടം കഴിഞ്ഞുകിട്ടി. ഇടയ്ക്ക് അവന്‍ വല്ല ചോദ്യവും ചോദിച്ചേക്കുമോ എന്ന് ഭയന്ന് മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്യുന്നതായി ഭാവിച്ചു. പിന്നെ ചുമ്മാ സംസാരിച്ചു തുടങ്ങി.

ഞാനിവിടെ എത്തി അച്ചായാ ?.. ഓട്ടോയിലാ.. അങ്ങോട്ടു വരുന്ന വഴിയാ.. അച്ചായന്‍ തന്നെയോ ഉള്ളോ ? ചേട്ടനെവിടെ ? അത് ശരി.. എത്ര നാളായി പറയുന്നു അച്ചായനോടൊരു കല്യാണം കഴിക്കാന്‍.. ആ വീട്ടില്‍ നിങ്ങള്‍ മൂന്നാണുങ്ങള്‍ മാത്രമിങ്ങനെ താമസിക്കുന്നത് ശരിയല്ല കേട്ടോ.. ആ ശരി, ശരി.. വന്നിട്ടു സംസാരിക്കാം.. ഓകെ..ഓകെ..ഓകെ..

അപ്പോഴേക്കും ഓട്ടോ ഡെയ്സിയുടെ വീടിന്റെ മുന്നിലെത്തി. ഓട്ടോയിലിരുന്ന് തന്നെ ഷൈന്‍ അവളുടെ വീട് നിരീക്ഷിച്ചു. പൂത്തു നില്‍ക്കുന്ന ലില്ലിച്ചെടികളുടെ പശ്ചാത്തലത്തില്‍ മഞ്ഞിന്റെ നേര്‍ത്ത സീ ത്രൂ ഗൌണിനുള്ളില്‍ അലസമായി കിടന്നുറങ്ങുന്ന മദാലസയാണ് ആ വിട് എന്നു ഷൈന് തോന്നി.

എറങ്ങ് സാറേ..

സാറിറങ്ങി. പൈസ കൊടുക്കുമ്പോഴും ബാക്കി വാങ്ങുമ്പോഴും ഓട്ടോക്കാരന്‍ എന്തെങ്കിലും ചോദിക്കാന്‍ മടിക്കും വിധം ഭീകരമായ ഗൌരവം പ്രകടമാക്കാന്‍ ശ്രദ്ധിച്ചു. എന്നിട്ടും അവന്‍ ചോദിച്ചു.

സാറാ അഡ്രസ് ഒന്നുകൂടി ഉറപ്പിച്ചോ കേട്ടോ.. സാറ് പറഞ്ഞു കേട്ട പോലെ മൂന്നാണുങ്ങള്‍ തന്നെ താമസിക്കുന്ന വീടാണെങ്കില്‍ അതിതല്ല.. ഇനിയിപ്പോള്‍ സാറിങ്ങോട്ടായിട്ടു വന്നതാണെങ്കില്‍ ഇവിടുത്തെ അഡ്രസ് ഇതല്ല..

ഒന്നും മിണ്ടിയില്ല. എന്തു മിണ്ടിയാലും കുടുങ്ങും. അത് കേട്ടില്ല എന്ന ഭാവത്തില്‍ വീടിനെ നോക്കി നിന്നു.

ഞാന്‍ നിക്കണോ പോണോ ? – തെണ്ടി പിന്നെയും മിണ്ടുന്നു.

നീ ഓടിക്കോ ! – ഷൈന്‍ ബാഗുമായി മുറ്റത്തേക്ക് കയറി. പിന്നില്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നുണ്ടോ എന്ന് കാതോര്‍ത്തു. ഇല്ല, അലവലാതി സീന്‍ കാണാന്‍ വെയ്റ്റ് ചെയ്യുകയാണ്. മുറ്റത്ത് ചെന്ന ഷൈന്‍ ബാഗ് നിലത്തു വച്ച് പൂത്തുലഞ്ഞു നില്‍ക്കുന്ന ലില്ലിപ്പുക്കളെ താലോലിച്ചു കൊണ്ട് നിന്നു.

ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു. ഉവ്വുവ്വ് നടക്കട്ടെ.. എന്ന രീതിയില്‍ ഇഴഞ്ഞ ശബ്ദത്തില്‍ മുരണ്ടുകൊണ്ട് അത് പോയി. ഷൈന്റെ ചങ്കിടിപ്പ് സാധാരണത്തെ പോലെ പിടിവിട്ട വേഗത്തിലായി. ആ വിടിനെ ആകെ ഉമ്മകള്‍ കൊണ്ട് മൂടാന്‍ ഷൈന് കൊതി തോന്നി. മെല്ലെ അവന്റെ വിരലുകള്‍ കോളിങ് ബെല്ലിലേക്കു നീണ്ടു. വിരല്‍ വളരെ മൃദുവായി സ്വിച്ചിലമര്‍ന്നു.

(തുടര്‍ന്നു പോകും..)

ഡൈവോഴ്സിന്റന്ന് രാത്രി

Posted 14 June 2008 | By | Categories: Stories | 4 Comments

രണ്ട് വര്‍ഷം കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ വിവാഹമോചനവുമായി വീട്ടിലെത്തിയപ്പോള്‍ മുതല്‍ സ്റ്റെല്ലക്ക് കടുത്ത ശൂന്യത തോന്നി. റിച്ചാര്‍ഡിനെ പ്രണയിച്ചിരുന്ന സമയത്ത് കരുതി ഒരിക്കലും തങ്ങള്‍ക്കിടയിലൊരകല്‍ച്ചയുണ്ടാവില്ല എന്ന്.

വിവാഹം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി. നല്ലൊരു ജീവിതത്തിനു വേണ്ടിയുള്ള കാത്തിരിപ്പും ക്ഷമയും അവസാനിപ്പിച്ച് വിവാഹമോചനത്തെക്കുറിച്ചാലോചിച്ചപ്പോള്‍ അതായി പിന്നെയുള്ള പ്രതീക്ഷ. വിവാഹമോചനം കിട്ടുന്നതോടെ ജീവിതം മാറിമറിഞ്ഞ് സന്തോഷപ്രദമാകും എന്നു കരുതി.

ഒടുവില്‍ അത് കിട്ടിയപ്പോള്‍ വല്ലാത്ത ശൂന്യത. സത്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റിച്ചാര്‍ഡിനെ വെറുക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുമ്പോള്‍, വക്കീലുമായി രാപ്പകലുകള്‍ ചെലവിടുമ്പോള്‍ ഒക്കെ പ്രണയിച്ചിരുന്നത് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയെ ആയിരുന്നു. അത് കയ്യില്‍ കിട്ടിയപ്പോള്‍ എല്ലാ ആവേശവും അടങ്ങി.

എങ്കിലും എന്തിനായിരുന്നു ഇതെന്ന് റിച്ചാര്‍ഡിനോടെങ്കിലും തനിക്ക് തുറന്നു പറഞ്ഞേ പറ്റൂ, ഈ രാത്രിയില്‍ തന്നെ. ഫോണെടുത്തപ്പോള്‍ തന്നെ വിരല്‍ത്തുമ്പില്‍ വന്ന നമ്പര്‍ അപരിചിതമായ ഏതോ നമ്പരെന്ന ഭാവത്തോടെ അവള്‍ ഡയല്‍ ചെയ്തു. അപ്പുറത്ത് റിച്ചാര്‍ഡിന്റെ ശബ്ദം കേട്ടപ്പോള്‍ വല്ലാത്ത ചങ്കിടിപ്പ്.
പ്രണയിച്ചിരുന്നപ്പോഴത്തെ പോലെ. എങ്കിലും കടുത്ത ശബ്ദത്തില്‍ അവള്‍ പറഞ്ഞു.-

‘ഇനിയെങ്കിലും നിങ്ങളോടിതു പറഞ്ഞില്ലെങ്കില്‍ ഞാനീ ഡൈവോഴ്സ് വാങ്ങിയതിന് അര്‍ത്ഥമില്ലാതാവും.. കണ്ടുമുട്ടിയ നാള്‍ മുതല്‍ ഞാന്‍ നിങ്ങളില്‍ നിന്നാഗ്രഹിച്ചിരുന്നത് ഒന്നു മാത്രമാണ്, സ്നേഹം. എന്നാല്‍ എത്ര ക്ഷമിച്ചിട്ടും എത്ര കാത്തിരുന്നിട്ടും അത് മാത്രമെനിക്ക് കിട്ടിയില്ല. നിങ്ങള്‍ക്ക് വേണ്ടത് മറ്റെന്തൊക്കെയോ ആയിരുന്നു.. എനിക്കു വേണ്ടത് നിങ്ങള്‍ തന്നില്ല, അതുകൊണ്ടാണ് ഞാന്‍ പിരിഞ്ഞത്..’

റിച്ചാര്‍ഡിനും പറയാനുണ്ടായിരുന്നു ചിലത് -

‘ഞാനൊരു പുരുഷനാണ്.. സെക്സിനുവേണ്ടി കൂടിയാണ് ഞാന്‍ നിന്നെ കല്യാണം കഴിച്ചത്. വിവാഹത്തിന് മുമ്പ് നീ വിശുദ്ധിയെക്കുറിച്ച് പ്രസംഗിച്ചപ്പോള്‍ വിവാഹംവരെ ഞാന്‍ കാത്തിരുന്നില്ലേ.. വിവാഹം കഴിഞ്ഞപ്പോഴോ ഓരോ ദിവസവും സ്നേഹത്തിന് കണക്ക് പറഞ്ഞ് പരിഭവിച്ച് നീയെനിക്കത് മാത്രം നിഷേധിച്ചു… എനിക്കു വേണ്ടത് നീയും തന്നില്ല, അതുകൊണ്ടാണ് ഞാന്‍ പിരിഞ്ഞത്…’

‘ഇനി എന്തു ചെയ്യാന്‍ പോകുന്നു ?’

‘ഇതുവരെ നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കണം… എന്തു കൊടുത്തും ? ‘

‘സ്നേഹം കൊടുത്തും ?’

‘അതെ.. എനിക്കത് വാശിയാണ്.. എന്റെ ചെറുപ്പം വെറുതെ പാഴായിപ്പോയി.. നീയോ ?’

‘എനിക്കും തിരിച്ചുപിടിക്കണം..ഞാന്‍ കൊതിച്ചതെല്ലാം… ‘

‘പരിഭവിച്ചു പിടിച്ചു വാങ്ങാമെന്നാണോ ?’

‘അല്ല.. എനിക്കും വാശിയുണ്ട്.. എന്തും കൊടുത്ത് ഞാനെല്ലാം നേടും..’

‘ങ്ഹും.. ഇത് നേരത്തെ ആകാമായിരുന്നു..’

‘ങ്ഹും.. നിങ്ങളോടോ ? ഒരിക്കലുമില്ല..’

‘വേണ്ട.. നിന്നില്‍ നിന്ന് ഞാനും ഒന്നും പ്രതീക്ഷിക്കുന്നില്ല… വേറെ പെണ്ണുങ്ങളുണ്ടോന്ന് നോക്കട്ടെ..വേറെ ആണുങ്ങളുണ്ടോന്ന് ഞാനും..’

‘ബൈ..’

‘ബൈ ബൈ..’

ഓമനക്കുട്ടന്റെ യാത്രകള്‍

Posted 29 May 2008 | By | Categories: Stories | 6 Comments

ബസ് പെരുന്നിലത്തോടടുക്കും തോറും ഓമനക്കുട്ടന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. അടുത്തവളവു കൂടി കഴിഞ്ഞാല്‍ പെരുന്നിലമായി. ബ്രേക്ക് എന്നു പറയുന്ന ഉപകരണത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്തതുപോലെ ഡ്രൈവറുടെ കയ്യില്‍ ബസ് സല്‍സ നൃത്തമാടുന്ന സോള്‍മേറ്റിനെപ്പോലെ കൈവിട്ട് പോകുമ്പോഴും വേഗത പോര പോര എന്ന് ഓമനക്കുട്ടന്റെ ലോലമനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

ബസ് വളവു തിരിഞ്ഞു. അപ്പുറത്ത് പെരുന്നിലം കവല കാണാറായി. തലയെന്നല്ല ശരീരം ഏറെക്കുറെ പുറത്തിട്ട് ഓമനക്കുട്ടന്‍ എത്തി നോക്കി. ഇല്ല, അവള്‍ ഇന്നില്ല. ബുദ്ധിമതി. അങ്ങനെ തന്നെ വീണ്ടും തോല്‍പിച്ചിരിക്കുന്നു.

തന്നെ ഇഷ്ടമാണെങ്കില്‍ ചുരിദാറും കല്യാണം കഴിക്കാന്‍ സമ്മതമാണെങ്കില്‍ സാരിയും കൂടെ ഇറങ്ങിപ്പോരുമെന്നുണ്ടെങ്കില്‍ മിഡിയും ടോപ്പും ഇട്ട് ഇന്ന് സമ്മതം അറിയിക്കണമെന്ന വിവരം കുറിപ്പിലെഴുതി അദ്ഭുതകരമായി അത് അവളുടെ ബാഗിനുള്ളിലാക്കി ഫലം കാണാന്‍ കാത്തിരുന്ന ഓമനക്കുട്ടന്‍ അങ്ങനെ ഇതുവരെയുള്ള തന്റെ എല്ലാ ഉദ്യമങ്ങളിലുമെന്ന പോലെ ഇത്തവണയുംപരാജയപ്പെട്ടു.

എല്ലാ ഓപ്ഷനുകളും അവള്‍ക്കു മുന്നില്‍ വച്ചതാണ്. ഇനി തന്നെ ഇഷ്ടമല്ല എന്നു പറയണമെങ്കില്‍ തുണിയില്ലാകെ വരേണ്ടി വരും എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചപ്പോള്‍ ആത്മവിശ്വാസമുണ്ടായിരുന്നു. വഞ്ചകി, വരാതിരിക്കുമെന്ന് കരുതിയതേയില്ല.

ഓമനക്കുട്ടന്‍ മറ്റുള്ളവരെയെല്ലാം എണ്ണിക്കയറ്റി, ഷൈനി, സാന്ദ്ര, തുളസി, മൈമുന. എല്ലാവരും പൂര്‍ണ ആരോഗ്യത്തോടെ ബസിനുള്ളിലായിക്കഴിഞ്ഞു. തെക്കേക്കരയില്‍ രണ്ട് ദിവസായി ആ ഷെഫീഖ് കയറുന്നത് മൈമുനയെ ലക്ഷ്യം വച്ചാണെന്ന സംശയം ബലപ്പെട്ടുവരികയാണ്. ഇന്നുകൂടി അവന്‍ കയറുകയാണെങ്കില്‍ ഉറപ്പിക്കാം. ബസ് തെക്കേക്കരയെത്തി. ഉണ്ട്, ഷെഫീഖ് കുളിച്ചൊരുങ്ങി സുന്ദരനായി നില്‍പുണ്ട്. മൈമുനയുടെ കാര്യം ഏറെക്കുറെ തീരുമാനമായി.

തെക്കേക്കരയില്‍ നിന്ന് കയറേണ്ട നിഷ പക്ഷെ മിസ്സിങ് ആണ്. ഇന്നലെ വൈകിട്ട് അവള്‍ ഇറങ്ങിപ്പോകുമ്പോഴേ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. എന്തായിരിക്കും ? ഒരു പക്ഷെ, ആരെങ്കിലും പെണ്ണുകാണാന്‍ വരുന്നുണ്ടാവും. എങ്കില്‍ അവള്‍ ഇന്ന് നിലത്ത് കളം വരച്ച് നിന്നിട്ടുണ്ടാവും. കാണാന്‍ വന്ന ചെറുക്കന്‍ കുറെ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ച് പോയിട്ടുണ്ടാവും. ഒടുവില്‍ ഇഷ്ടമായോ അവനെ എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞിട്ടുണ്ടാവും- എനിക്ക്.. എനിക്ക്.. രാവിലെ എന്നും ബസില്‍ കാണുന്ന ഓമനക്കുട്ടന്‍ചേട്ടനെയാണിഷ്ടം !

ഹൊ! ഓമനക്കുട്ടന്റെ നെഞ്ചിലൂടെ ഒരു കുളിര്‍ശരം പാഞ്ഞുപോയി. അടുത്ത നിമിഷം വിവേകബുദ്ധി അവന്റെ ചിന്തകളെ നിയന്ത്രിച്ചു. ഇല്ല, അങ്ങനെയെങ്കില്‍ ഇന്ന് ആ ഓമനക്കുട്ടനെ കാണാന്‍ അവളുടെ ചേട്ടന്മാര്‍ ഇവിടെ കണ്ടേനെ. ഓമനക്കുട്ടന്‍ വെറുതെ അവള്‍ ഇറങ്ങിവരാറുള്ള ഇടവഴിയിലേക്ക് നോക്കി.

ഈശ്വരാ.. തന്നെത്തന്നെ നോക്കി ദേ നില്‍ക്കുന്നൂ രണ്ട് തടിമാടന്മാര്‍.. അവളുടെ ചേട്ടന്മാര്‍ തന്നെ. അവളുടെ കവിളിലുള്ള അതേ മറുക് അതിലൊരു തടിയന്റെ കവിളിലുണ്ട്. അപ്പോള്‍ അവള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുമോ ? ഓമനക്കുട്ടന്റെ വിരലുകളില്‍ മരവിപ്പ് പടര്‍ന്നു. ഈശ്വരാ അവളെ കെട്ടേണ്ടി വരുമോ ? ബസ് നീങ്ങുവോളം തടിമാടന്മാര്‍ ഓമനക്കുട്ടനെ തന്നെ നോക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു.

ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുമ്പോള്‍ ഓമനക്കുട്ടന്‍ കണ്ണുചിമ്മാതെയിരുന്നു. ഉണ്ട് എല്ലാവരും തന്നെയുണ്ട്. അല്‍ഫോന്‍സയില്‍ പഠിക്കുന്ന സംഗീത അപ്രതീക്ഷിതമായി ഒരു നോട്ടം സമ്മാനിച്ചത് ഓമനക്കുട്ടനെ വിഷമിപ്പിച്ചു കളഞ്ഞു.ശ്ശൊ, കണ്ണുകളുടെ ആഴങ്ങളിലേക്ക് എന്തോ തേടിയുള്ള ഒരു നോട്ടമായിരുന്നു അത്. എന്തിനോ വേണ്ടി ദാഹിക്കുന്ന നോട്ടം. ഓമനക്കുട്ടന് വല്ലാത്ത ആത്മവിശ്വാസം തോന്നി. തന്നെ പെണ്‍കുട്ടികള്‍ ആഗ്രഹിച്ചുതുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിതെല്ലാം.

ബസിനുള്ളില്‍ കയറിയ സംഗീത നില്‍ക്കുന്ന സ്ഥലം കൃത്യമായി ലൊക്കേറ്റ് ചെയ്ത് ഇടക്കിടയ്ക്ക് അവള്‍ എന്തു ചെയ്യുന്നു, ആരെങ്കിലും ജാക്കിവീരന്മാര്‍ അടുത്തുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഓമനക്കുട്ടന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇല്ല, അവള്‍ സുരക്ഷിതയാണ്. വളവുകള്‍ വീശിയെടുക്കുമ്പോള്‍ യൂത്ത് ഫെസ്റ്റിവലിന് മോഹിനിയാട്ടം കളിക്കുന്ന നമിതയെപ്പോലെ അവള്‍ വളഞ്ഞുപോവുന്നത് ഓമനക്കുട്ടന്‍ കാണുന്നുണ്ടായിരുന്നു. താനടുത്തുണ്ടായിരുന്നെങ്കില്‍ ചേര്‍ത്ത് പിടിച്ച് വളവുകള്‍ നിവര്‍ത്തിയേനെ.

ഭരണങ്ങാനമെത്തിയപ്പോള്‍ ഇറങ്ങാനുള്ള പെണ്‍കുട്ടികള്‍ വാതിലിന്നരികില്‍ ഇടിച്ചു. പ്ലസ് ടുവിനു പടിക്കുന്ന ലുലുവിന്റെ മുടിയില്‍ പുതിയ ഹെയര്‍ ബാന്‍ഡ്. ആ പൊലീസുകാരന്റെ മകള്‍ ശ്രീദേവി മുടി വകഞ്ഞ് രണ്ടായി പിന്നിയിട്ടപ്പോള്‍ വല്ലാത്ത സൌന്ദര്യം. ഇങ്ങനെ മുടി പിന്നിയിടുന്ന പെണ്ണുങ്ങളെ ഓമനക്കുട്ടന് പണ്ടേയിഷ്ടമാണ്.

ഭരണങ്ങാനത്തു നിന്ന് കയറിയ സ്മിതയുടെ കൈത്തണ്ടയില്‍ ഒരു ബാന്‍ഡേജ് !
ഇന്നലെയില്ലായിരുന്നു. എന്ത് സഭവിച്ചതായിരിക്കും ? കറിക്കരിയുമ്പോള്‍.. ശ്ശെ! കറിക്കരിയുന്നത് കൈത്തണ്ടയില്‍ വച്ചല്ലല്ലോ. ഈശ്വരാ, കൈത്തണ്ട പെണ്ണുങ്ങള്‍ ഉപയോഗിക്കുന്നത് ബ്ലേഡ് കൊണ്ട് ഞരമ്പുമുറിക്കാന്‍ മാത്രമാണല്ലോ.

അവള്‍ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ മാത്രം എന്തു സംഭവിച്ചു ?
പറയൂ സ്മിതേ.. നിനക്കെന്ത് ദുഖമാണുള്ളത് ?
എന്താണെങ്കിലും നിന്റെ ഓമനക്കുട്ടേട്ടനോടു പറയാായിരുന്നില്ലേ ? ഈശ്വരാ..

ബസ് സെന്റ് മേരീസ് കോളജിനു മുന്നില്‍ നിര്‍ത്തിയപ്പോള്‍ തല അകത്തിട്ട് ഓമനക്കുട്ടന്‍ ഡീസന്റായിരുന്നു. കുഞ്ഞുപെങ്ങള്‍ പഠിക്കുന്നതിവിടെയാണ്. ചേട്ടന്‍ നാട്ടിലെ സുന്ദരിമാരുടെ മുഴുവന്‍ കാമുകനാണെന്നവളറിഞ്ഞാല്‍ ? ഓമനക്കുട്ടന്‍ ഷട്ടര്‍ കൂടിയിട്ടു. എങ്കിലും ഷട്ടര്‍ അല്‍പം ഉയര്‍ത്തി ഓമനക്കുട്ടന്‍ തന്റെ സുന്ദരിമാരുടെ വിശേഷങ്ങള്‍ അറിഞ്ഞു.

പെട്ടെന്ന് ഓമനക്കുട്ടനെ അമ്പരപ്പിച്ചുകൊണ്ട് തെക്കേക്കരയില്‍ തന്നെ നോക്കി നിന്ന തടിമാടന്മാരിലൊരുത്തനോടിക്കുന്ന ബുള്ളറ്റിന്റെ പിന്നില്‍ രാവിലെ വീട്ടില്‍നിന്നു പോരുമ്പോള്‍ ധരിച്ചിരുന്ന നീലച്ചുരിദാറിനു പകരം വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച്.. തന്റെ സ്വന്തം പെങ്ങള്‍..

ഷട്ടര്‍ വലിച്ചടച്ച് ഓമനക്കുട്ടന്‍ കിതപ്പോടെ കുനിഞ്ഞിരുന്നു. തിരക്കു കൂടിയപ്പോള്‍ പിന്നിലേക്ക് വന്ന് തന്റെ തോളില്‍ ചാരി നില്‍ക്കുകയായിരുന്ന നിഷയുടെ സാന്നിധ്യം അപ്പോള്‍ ഓമനക്കുട്ടന്‍ അറിയുന്നുണ്ടായിരുന്നില്ല.

സെയ്‍ന്റ് ജാന്‍സി ഓഫ് കട്ടപ്പന

Posted 09 May 2008 | By | Categories: Stories | 15 Comments

കട്ടപ്പനയെ സംബന്ധിച്ച് അത് ആദ്യത്തെ അനുഭവമായിരുന്നു. ആദ്യം കുഴിത്തുളുക്കുന്നു മുതല്‍ താഴെ കുരുവിള സിറ്റി വരെ എല്ലാവരും മാറി മാറി ഞെട്ടി. എന്നിട്ടും വിശ്വാസം വരാഞ്ഞ് ചിലര്‍ ഇന്ത്യാവിഷന്‍ വച്ചുനോക്കി. ഇല്ല നികേഷ് കുമാര്‍ ഒന്നും പറയുന്നില്ല. എങ്കിലും നമ്മുടെ ജാന്‍സി കിട്ടിയ ചാന്‍സിന് ഇങ്ങനൊരു കടുംകൈ ചെയ്തല്ലോ. ജനം കട്ടപ്പനയുടെ വിവിവിധ വ്യാപാരകേന്ദ്രങ്ങളില്‍ തടിച്ചുകൂടി വിഷയം ചര്‍ച്ച ചെയ്തു.

അവളിത്രനാളും ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ…
ബാംഗ്ലൂരില്‍ ഒരു ഐടി കമ്പനിയിലായിരുന്നെന്നല്ലേ പറയുന്നത്..
ഐടിയെന്നു പറയുമ്പം..
ഹ! നമ്മടെ കണ്ണന്‍ ദേവനില്ലേ ? അതിന്റെ സെക്കന്‍ഡ് ക്വാളിറ്റി..
ചായ പാക്കിങ്ങും മറ്റുമായിരുന്നായിരിക്കും..
ഏയ് ഇതതൊന്നുമല്ല.. കംപ്യൂട്ടറിന്റെ പരിപാടിയാ.. നമ്മടെ ജിജോമോന് കൊച്ചിയില്‍ അതാ പണി..
സ്മാര്‍ട് സിറ്റിയുടെ ഏതാണ് കൊണാണ്ടറാണല്ലോ അവന്‍..
സ്മാര്‍ട് സിറ്റി തുടങ്ങിയോ ?
പിന്നേ.. എത്ര നാളായി…

അവര്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ തന്നെ ഒരു ഫോര്‍ഡ് ഫിയെസ്റ്റ കട്ടപ്പന സിറ്റിയില്‍ വന്നു ബ്രേക്കിട്ടു നിന്നു. ജനം അമ്പരന്നു നോക്കി. കാറിനുള്ളില്‍ അവള് തന്നെ- ജാന്‍സി ! കൂടെ അയാളുമുണ്ടോ ?? ശ്വാസം എടുക്കാതെ ശരിക്കും ഒന്നു ഞെട്ടാനായി വെയ്റ്റ് ചെയ്തു.

മുന്‍ഡോര്‍ തുറന്ന് അവള്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂര്‍ ബസില്‍ അപ്പര്‍ ബര്‍ത്തില്‍ കിടന്നുപോയ അതേ മെലിഞ്ഞ ജാന്‍സി. അടിസ്ഥാനപരമായി മെലിഞ്ഞു തന്നെ. എങ്കിലും ചിലേടങ്ങളില്‍ തടിച്ചിട്ടുണ്ട്. പാരമ്പര്യമായി കൈമാറി കിട്ടിയ സൌന്ദര്യം എന്ന ശാപം അവളെയും വെറുതെ വിട്ടിട്ടില്ല. ജാന്‍സി കട്ടപ്പന മൊത്തത്തില്‍ നോക്കിക്കണ്ടു. കട്ടപ്പന അവളെയും.

കട്ടപ്പനയുടെ കണ്ണുകള്‍ പിന്നെയും കാറിനുള്ളിലേക്ക് നീങ്ങി. എല്ലാവര്‍ക്കും കാണേണ്ടത് അയാളെയാണ്. ജാന്‍സി കല്യാണം കഴിച്ചു എന്നു പറയുന്ന സായിപ്പിനെ. മുമ്പേ പറഞ്ഞു കേട്ടിരുന്നു അക്കഥ.. എങ്കിലും സായിപ്പിനെയും കൂട്ടി അവള്‍ കട്ടപ്പനയില്‍ വന്നപ്പോഴാണ് യാഥാര്‍ഥ്യത്തിന്റെ ആഴം ജനത്തിന് മനസ്സിലായത്. അവര്‍ നെഞ്ചിടിപ്പോടെ നോക്കി നിന്നു.

കടയുദ്ഘാടനത്തിനു വന്ന എക്സ്ട്രാനടിയെ എന്ന പോലെ മിഴി ചിമ്മാതെ തന്നെ നോക്കി നില്‍ക്കുന്ന ജനക്കൂട്ടത്തിനു നേരേ അവള്‍ കൈ വീശി. താന്‍ കട്ടപ്പനയുടെ വീരപുത്രിയാണെന്ന് കാറിലിരിക്കുന്ന പൊന്നോമന സായിപ്പിന് മനസ്സിലായിട്ടുണ്ടാവും എന്നവള്‍ മനസ്സാ അഹങ്കരിച്ചു. ഫിന്‍ലാന്‍ഡിലെ ഏതെങ്കിലും കവലയില്‍ തന്റെ സായിപ്പിനെ ഏതെങ്കിലും പെറുക്കി ഇങ്ങനെ നോക്കിനില്‍ക്കുമോ ?

എറിക്കിന് തന്നോടുള്ള ആരാധന കൂട്ടിക്കളയാം എന്നു കരുതി അവള്‍ തലയില്‍ ചൂടിയ റോസാപ്പൂ വലിച്ചൂരി. പൂവില്‍ പൂശിയ സ്പ്രേയുടെ സുഗന്ധം അപ്പോഴും മാഞ്ഞിട്ടുണ്ടായിരുന്നില്ല. തന്നെ നോക്കി നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ നേര്‍ക്ക് അവള്‍ ആ റോസാപ്പൂ വലിച്ചെറിഞ്ഞു. തീവ്രവാദികള്‍ക്കു നേരേ പൊലീസ് എറിയുന്ന ഗ്രനേഡ് പോലെ ജനക്കൂട്ടത്തിന് പത്തിരുപത് മീറ്റര്‍ ഇപ്പുറത്തായി പൂവ് ചെന്നു വീണു. ജനം അനങ്ങിയില്ല. ആര്‍ക്കു വേണം ലവളുടെ പൂവ് ??

തങ്ങള്‍ കാണാന്‍ കൊതിച്ചു നിന്ന അദ്ഭുത ജീവി പൊടുന്നനെ ഡോര്‍ തുറന്നു. സായിപ്പ് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി. അവള്‍ സായിപ്പിനോട് ചേര്‍ന്നു നിന്നു. കട്ടപ്പന സായിപ്പിനെ കൊതിയോടെ നോക്കിക്കണ്ടു. മുടിഞ്ഞ വെളുപ്പ്, ഒടുക്കത്തെ ഗ്ലാമര്‍. ജാന്‍സിയുടെ കൂടെ എട്ടാം ക്ലാസ്സ് വരെ പഠിച്ച മോളിയും ഡെയ്സിയും തേയിലക്കടിക്കാനുള്ള കീടനാശിനികള്‍ വില്‍ക്കുന്ന കടയുടെ പുറകിലെ മണ്‍തിട്ടയില്‍ നിന്ന് വേദനയോടെ പരസ്പരം നോക്കി. അവളുടെയൊരു യോഗം.

വ്യത്യസ്തമായ നെടുവീര്‍പ്പുകളോടെ കട്ടപ്പന എട്ടടിവീരന്‍സായിപ്പിനെ കണ്ടു തീര്‍ത്തു. കാഴ്ചയില്‍ അയാള്‍ നിക്കോളാസ് കേജിനെപ്പോലെയാണെന്ന് ബേബി തിയറ്ററിന്റെ മാനേജര്‍ കം ഓപ്പറേറ്റര്‍ കം എംഡി നരിതൂക്കില്‍ ബേബിക്കു തോന്നി.

സായിപ്പുമാര്‍ക്കൊക്കെ എയിഡ്സ് ഉണ്ടെന്നാ കേള്‍ക്കുന്നത്..
കണ്ടാല്‍് കൊള്ളാം, എന്നാലും ഒരു വിവരമില്ലാത്തവന്റെ ലുക്കാ..
ആ നെറ്റി കണ്ടില്ലേ ? മന്ദബുദ്ധിയോ മറ്റോ ആണ്..

ജനം നെടുവീര്‍പ്പുകളിലൂടെ പലതും പറഞ്ഞു. ദര്‍ശനം അവസാനിപ്പിച്ച് പോകാമെന്ന സൂചനയോടെ സായിപ്പ് ജാന്‍സിയുടെ അരക്കെട്ടില്‍ കര്‍ശനമായി പിടിച്ചു. അവളോടെന്തോ മൃദുവായി പറഞ്ഞട്ട് അതിക്രൂരമായി അവളെ ചേര്‍ത്തു പിടിച്ച് അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. തേയിലക്കടിക്കാനുള്ള കീടനാശിനികള്‍ വില്‍ക്കുന്ന കടയുടെ പുറകിലെ മണ്‍തിട്ടയില്‍ നിന്ന് വലിയൊരു മണ്‍കട്ട താഴെ വീണ് തകര്‍ന്നു.

സിഡി ലൈബ്രറിക്കാരന്‍ സാബു തലകുലുക്കി. അടുത്ത സീനും അതിനടുത്ത സീനും മനസ്സില്‍ കണ്ട് എല്ലാം വിശദമായി കാണാന്‍ കാറിന്റെ സൈഡിലുള്ള മയില്‍ക്കുറ്റിയില്‍ സാബു ഇരിപ്പുറപ്പിച്ചു. പെട്ടെന്നിരുവരും കാറില്‍ക്കയറി. കാര്‍ മിന്നല്‍വേഗത്തില്‍ വളവു തിരിഞ്ഞു മറഞ്ഞു.

പിന്നെല്ലാം കഥകളായിരുന്നു. ഇടവകപ്പള്ളിയില്‍ കുര്‍ബാനയ്ക്കിടെ സായിപ്പും ജാന്‍സിയും അച്ചന്റെ മുന്നില്‍ വച്ച് ഫ്രഞ്ച് കിസ് നടത്തിയെന്നും അതു ചോദ്യം ചെയ്ത മദര്‍ സുപ്പീരിയറിന് സായിപ്പ് ഫ്ലയിങ് കിസ് കൊടുത്തെന്നും തുടങ്ങി പെരിഞ്ചാംകുട്ടി വനമേഖലയില്‍ സായിപ്പിന് 500 ഏക്കര്‍ കഞ്ചാവുതോട്ടമുണ്ടെന്നും ജാന്‍സി ദാവൂദ് ഇബ്രാഹിമിന്റെ വലംകയ്യാണെന്നും ഏത് നിമിഷവും അമേരിക്ക കട്ടപ്പനയില്‍ ബോബ് ഇടാമെന്നും വരെ കഥകള്‍ പരന്നു.

പകല്‍സമയങ്ങളില്‍ ആരും ജാന്‍സിയുടെ വീടിന്റെ പരിസരത്തെങ്ങും പോയില്ല. സിഡി ലൈബ്രറിക്കാരന്‍ സാബു ചില രാത്രികളില്‍ ജാന്‍സിയുടെ കിടപ്പുമുറിയുടെ ജനാലയ്ക്കരികില്‍ പതുങ്ങിയിരുന്നെങ്കിലും അന്ന് പബ്ലിക്കായി കാണിച്ചതിനപ്പുറമൊന്നും സായിപ്പ് കാണിച്ചില്ല. താന്‍ കണ്ടു തീര്‍ത്ത ആയിരക്കണക്കിനു സിഡികളിലെ സായിപ്പുമാര്‍ ചെയ്തപോലൊന്നും ഇയാള്‍ ചെയ്യാത്തതെന്ത് എന്നാലോചിച്ച് ജനാലയ്ക്കരികിലിരുന്ന് ഉറങ്ങിപ്പോയ സാബുവിനെ പിറ്റേന്ന് ജാന്‍സിയുടെ അമ്മച്ചി വളര്‍ത്തുന്ന പശു കുത്തിയുണര്‍ത്തിയതിനെത്തുടര്‍ന്ന് സാബു ആശൂപത്രിലാവുകയും ചെയ്തു.

ജാന്‍സി കട്ടപ്പനയില്‍ വന്നിറങ്ങിയ അന്ന് തന്നെ മടങ്ങിപ്പോകുന്നതിനുള്ള പാക്കിങ് തുടങ്ങിയിരുന്നു. ഫിന്‍ലാന്‍ഡില്‍ സെറ്റില്‍ ആകണം. അവിടെ തന്റെ സായിപ്പിനെ ബാത്ടബ്ബില്‍ സോപ്പില്‍ പുതപ്പിച്ച് കിടത്തിയിട്ട് ജനാലയ്ക്കരികില്‍ വന്നിരുന്ന് കംപ്യൂട്ടറിനു മേല്‍ കാലും കയറ്റിവച്ചിരുന്ന് ബിയര്‍ മൊത്തിക്കുടിക്കണം. അവളുടെ സ്വപ്നങ്ങള്‍ക്ക് അതിരില്ലായിരുന്നു.

ബാംഗ്ലൂരില്‍ ജാന്‍സി ജോലി ചെയ്തിരുന്ന ഐടി കമ്പനിയിലെ പ്രോജക്ട് ലീഡറായിരുന്നു സായിപ്പ്. കണ്ടതും പരിചയപ്പെട്ടതും എല്ലാം ബാംഗ്ലൂര്‍ വച്ച്. ഓണ്‍സൈറ്റ് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കില്ലെന്നു തിരിച്ചറിഞ്ഞ ജാന്‍സിയെ സംബന്ധിച്ചിടത്തോളം സായിപ്പിനെ കെട്ടുക എന്നത് പ്രായോഗികവും സ്ഥിരവുമായ ഓണ്‍സൈറ്റ് ആയിരുന്നു. ബാംഗ്ലൂര്‍ വച്ച് തന്നെ കെട്ടി. നാട്ടിലെത്തിയപ്പോള്‍ മുതല്‍ ജാന്‍സി ഫിന്‍ലാന്‍ഡില്‍ പോയി സായിപ്പിന്റെ ചാച്ചനേം അമ്മച്ചിയേം കണ്ട് കാലില്‍ വീണ് അനുഗ്രഹം വാങ്ങാന്‍ വാശി പിടിച്ചു.
ഫിന്‍ലാന്‍ഡ് എന്ന തന്റെ സ്വപ്നദേശത്തേക്ക് പറക്കാന്‍ വെമ്പിയ അവളുടെ മനസ്സ് പല നമ്പരുകളും ഇറക്കി നോക്കി.

സകല കുന്നിന്റെയും മലയുടെയും മുകളില്‍ കയറിട്ടു കയറി വൌ.. വണ്ടര്‍ഫുള്‍ എന്നും പറഞ്ഞ് നടന്ന സായിപ്പ് ഫിന്‍ലന്‍ഡ് മറന്നു എന്നു പോലും ജാന്‍സിക്ക് തോന്നി. ഏതു സഹ്യപര്‍വതം മുതല്‍ കുഴിത്തുളുക്കുന്നു വരെ എത് മല കണ്ടാലും സായിപ്പ് പറയും- ഐ ലവ് ട്രക്കിങ് !

ട്രക്കിങ് ! ഫക്കിങ് !- ജാന്‍സിക്ക് ചൊറിഞ്ഞു വരും. ഒടുവില്‍ പെട്ടെന്നൊരു ദിവസം ജനത്തെ ഞെട്ടിച്ചുകൊണ്ട് തന്റെ വീട്ടില്‍ നിന്ന് സായിപ്പിനെ ജാന്‍സി അടിച്ചിറക്കി, മൃഗീയമായി, ക്രൂരമായി, പൈശാചികമായി..

കട്ടപ്പനയെ സംബന്ധിച്ച് അതും ആദ്യത്തെ അനുഭവമായിരുന്നു. ജനം കട്ടപ്പനയുടെ വിവിവിധ വ്യാപാരകേന്ദ്രങ്ങളില്‍ തടിച്ചുകൂടി വിഷയം ചര്‍ച്ച ചെയ്തു. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വികാരിയച്ചന്റെ മധ്യസ്ഥതയില്‍ ദാമ്പത്യവിജയത്തിന്റെ മന്ത്രങ്ങളുമായി പ്രത്യേകകര്‍മസമിതി ജാന്‍സിയെ കണ്ടു. കാര്യങ്ങള്‍ തിരക്കി.

കുറെ നേരത്തെ മൌനത്തിനു ശേഷം വിങ്ങിക്കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു:-

സായിപ്പ് നമ്മള്‍ ഉദ്ദേശിച്ച ആളല്ല.. ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലത്ത് ശിഷ്ടകാലം ജീവിക്കാനാഗ്രഹിക്കുന്നു എന്നു പറഞ്ഞ ആ ദുഷ്ടനെ വിശ്വസിച്ചതാണെനിക്കു സംഭവിച്ച തെറ്റ് ..

എന്ത് തെറ്റ് ? ഭര്‍ത്താവല്ലേ, ലോകത്ത് എവിടെയായാലും അയാള്‍ക്കൊപ്പം നീ താമസിക്കേണ്ടതല്ലേ ? ആട്ടെ, ഏതാണ് സായിപ്പിന്റെ ഇഷ്ട സ്ഥലം ? സ്വിറ്റ്സര്‍ലന്‍ഡ്, ന്യൂസീലാന്‍ഡ്, പാരീസ് ?

ദൊന്നുമല്ല..

പിന്നെ ???

കട്ടപ്പന !!!