Archives

കേരളാ ബ്ലോഗേഴ്സ് മീറ്റ് _ എപ്പിഡോസ് -7

Posted 24 July 2007 | By | Categories: Series | 53 Comments

സീന്‍-18


വിറങ്ങലിപ്പിക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു കൊണ്ടുയര്‍ന്ന കൂട്ടനിലവിളി കേട്ട എതിരന്‍ കതിരവനും ഡിങ്കനും ഹോട്ടലിലേക്ക് ഓടി. ആ തക്കം നോക്കി ഡ്രൈവര്‍ ബെര്‍ളി തോമസ് കാറുമായി രക്ഷപെട്ടു.

ബ്ലോഗര്‍പാലസിന്റെ റിസപ്ഷനില്‍ ആരുമുണ്ടായിരുന്നില്ല. എതിരന്‍ നേരേ മുകളിലേക്കോടി. പിന്നാലെ ഡിങ്കനും. അഥവാ വല്ല ആക്രമണവും ഇങ്ങോട്ടുണ്ടായാല്‍ ആക്രമണകാരി എതിരനെ പൂശുന്ന സമയം കൊണ്ട് ഓടി രക്ഷപെടാന്‍ കഴിയുന്ന ഒരു അകലത്തിലും ടൈമിങ്ങിലുമായിരുന്നു ഡിങ്കന്റെ ഫോളോ അപ്.


രണ്ടാം നിലയില്‍ അതോ മൂന്നാം നിലയിലോ, ഏതോ ഒരു നിലയില്‍ എത്തിയപ്പോള്‍ തുറന്നു കിടക്കുന്ന ഒരു മുറിയുടെ വാതില്‍ക്കല്‍ എന്തോ കണ്ട ആരെയൊക്കെയോ പോലെ സ്തംഭിച്ചു നില്‍ക്കുന്ന ഒരു സംഘം ബ്ലോഗര്‍മാരെയാണ് കണ്ടത്. ഇടിവാള്‍, തറവാടി, കുട്ടന്‍മേനോന്‍ തുടങ്ങി ദില്ബന്‍ വരെയുള്ള സകല റേഞ്ചിലും പെട്ട ബ്ലോഗര്‍മാരും അവിടെയുണ്ട്.


കൊച്ചുത്രേസ്യയുടെ മുറിയുടെ മുന്നിലാണ് ബ്ലോഗര്‍ക്കൂട്ടമെന്നത് എതിരനെ പെട്ടെന്ന് ഞെട്ടിച്ചു. ഈശ്വരാ കൊച്ചുത്രേസ്യ !!!


എതിരന്‍ എത്തി നോക്കി. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റ കല്ലറ പോലെ മുറി ശൂന്യമായിരുന്നു. കട്ടില്‍ ശൂന്യം. കൊച്ചുത്രേസ്യ പുതച്ചതെന്നു കരുതപ്പെടുന്ന ഒരു പുതപ്പ് മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ സാരി പോലെ എങ്ങോട്ടോ വഴി കാണിച്ചു കൊണ്ട് കട്ടിലില്‍ നിന്ന് ബാല്‍ക്കണിലേക്കുള്ള വഴിയില്‍ വീണു കിടന്നിരുന്നു.


എന്തു പറ്റി ബോയ്സ് ? -എതിരന്‍ ചോദിച്ചു.

കൊച്ചുത്രേസ്യയെ കാണാനില്ല !!


റോഡില്‍ നിന്ന് ഒരു കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ട് എതിരന്‍ പെട്ടെന്ന് ബാല്‍ക്കണിയിലേക്ക് കുതിച്ചു. ബ്ലോഗര്‍ പാലസിന്റെ ഗേറ്റിനു വെളിയില്‍ നിന്ന് ഒരു മാരുതി സെന്‍ ഭ്രാന്തമായി നീങ്ങി. വെറുതെ ആ കാറിനെ നോക്കി -ഷിറ്റ് ! എന്നു പറയാനേ എതിരനു കഴിഞ്ഞുള്ളൂ.


അടുത്ത നിമിഷം ബെര്‍ളി തോമസിന്റെ ടാക്സിയുടെ കാര്യം എതിരന്റെ മനസ്സില്‍ തെളിഞ്ഞു. നിമിഷ നേരം കൊണ്ട് എതിരന്‍ മൊബൈല്‍ എടുത്ത് ബെര്‍ളിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. മൂന്നാമത്തെ ബെല്ലിന്റെ പകുതി ഭാഗത്ത് വച്ച് ബെര്‍ളി ഫോണെടുത്തു.-ഹല !


ബെര്‍ളി… നമ്മള്‍ ഭയപ്പെട്ടതുപോലെ തന്നെ കൊച്ചുത്രേസ്യയെ ആരോ തട്ടിക്കൊണ്ടു പോയിരിക്കുന്നു !


ഓഹോ !.. എപ്പോള്‍ ?

ദാ ഇപ്പോള്‍ ആ കാറ് ബെര്‍ളിയുടെ കാറിന്റെ പിന്നിലായിട്ട് വരുന്നുണ്ട്.. താനൊരു കാര്യം ചെയ്യൂ.. ഒന്നു സ്ലോ ചെയത് ആ കാറിനെ കടത്തിവിട്ടിട്ട് മെല്ലെ ഫോളോ ചെയ് തോളൂ.. ഞങ്ങള്‍ പിന്നാലെ വരാം.. ഒരിക്കലും മിസ് ചെയ്യരുത്.. കൊച്ചുത്രേസ്യ അതിലുണ്ട് !!!


ങൂം..പിന്നെ എണ്ണ അടിച്ചു തരണം.. വണ്ടിക്കകത്ത് !


ശൊ.. നമുക്കെന്തു വേണേ ചെയ്യാം ബെര്‍ളീ !!


എന്നാ ടാക്സിക്കൂലീം തരണം !


തരാടോ !


ഏവൂരാന്റെ അഗ്രിഗേറ്ററിലൊരു മെമ്പര്‍ഷിപ്പും..


എല്ലാം ശരിയാക്കാമെന്നേ..


ബ്ലോഗര്‍ അവാര്‍ഡും വേണം..


ഹോ.. ഉറപ്പായിട്ടും തരാം..


പിന്നെ.. എന്റെ ബ്ലോഗ് പുസ്തകമാക്കുകേം വേണം


എടോ..താനിതൊന്ന് ചെയ്യ് ആദ്യം.. തന്റെ കോപ്പ് ഞാന്‍ പുസ്തകമാക്കിയേക്കാം..


സാറ് പോര.. ഡിസി !


ഡിസിയോ ?


കറന്റ് !


കറന്റ്…


റെയിന്‍ബോ !


ശരി .. സമ്മതിച്ചു.. താനിതൊന്ന് ചെയ്യ്..

സീന്‍-19

വിലപേശി വിലപേശി ചുരുങ്ങിയ നേരം കൊണ്ട് താനാഗ്രഹിച്ചതെല്ലാം നേടിയതിന്റെ സന്തോഷത്തോടെ കാറ് റോഡിന്റെ സൈഡിലൊതുക്കി ‍‍‍ഡാഷ് ബോര്‍ഡിനുള്ളില്‍ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന പായ്ക്കറ്റ് ബെര്‍ളി പുറത്തെടുത്തു. നെഞ്ചിടിപ്പോടെ അത് തുറന്നു. അതിനുള്ളില്‍ നിന്നുയര്‍ന്ന ഗന്ധം ബെര്‍ളി ആസ്വദിച്ചു. നല്ല വറുത്ത കടല !!


മെല്ലെ ഓരോന്നോരോന്നായി അയാള്‍ കടല കൊറിച്ചു തുടങ്ങി. ഇതൊക്കെയാണ് ജീവിതത്തിലെ സന്തോഷങ്ങള്‍ എന്ന് ലോകത്തോട് വിളിച്ചു പറയണമെന്നു വിചാരിക്കവേ ഒരു മാരുതി സെന്‍ കാറിനെ മറികടന്നു പോയി. റോഡിലൂടെ ഭ്രാന്തമായി ഉലഞ്ഞുപോയ കാര്‍ എതിരന്‍ പറഞ്ഞ കാര്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല.


കടല തിരികെ ഡാഷ് ബോര്‍ഡില്‍ വച്ച് ബെര‍ളി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ഇല്ല, സ്റ്റാര്‍ട്ടായില്ല.ഒന്നുകൂടി ശ്രമിച്ചു നോക്കി. ഇച്ചിരെ പുളിക്കും എന്ന മട്ടില്‍ വണ്ടി ജോയിന്റെടിച്ചു നിന്നു. ബെര്‍ളി തളര്‍ന്നു. തന്റെ ഒറു ലോഡ് സ്വപ്നങ്ങളാണ് ആ മാരുതി സെന്നിനുള്ളില്‍ പോകുന്നത്. പൊടുന്നനെ ചാടിയിറങ്ങി കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കവേ ഒരു നേര്‍ത്ത വെളിച്ചം ബെര്‍ളിയുടെ മുഖത്തടിച്ചു. എങ്ങുനിന്നോ ഒരു വെണ്മ !!!


ബെര്‍ളി തിരിഞ്ഞു നോക്കി. വെള്ള സാരിയുടുത്ത് വശ്യമായ ചുണ്ടില്‍ മദാലസമായ ഒരു പുഞ്ചിരിയുടെ ആകര്‍ഷകത്വം തീര്‍ത്ത് അഴകൊഴുകുന്ന ഉടലില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന വെള്ളസാരിയോട് പരിഭവത്തോടെ ഒരു സുന്ദരി. അഴിഞ്ഞുലഞ്ഞ പനങ്കുല പോലത്തെ മുടി നിലത്തു മുട്ടുന്നുണ്ട്. കാല്‍ നിലത്തു മുട്ടുന്നുണ്ടോ എന്നു നോക്കിയാല്‍ സാധനം യക്ഷിയാണോ എന്നുറപ്പിക്കാം.


ബെര്‍ളി കുനിഞ്ഞു. സാരി നിലത്തു മുട്ടിക്കിടക്കുന്നതിനാല്‍ കാലിന്റെ കാര്യം അറിയാന്‍ പറ്റുന്നില്ല. മലയാളം ബ്ലോഗര്‍മാരെ യക്ഷികളും ബഹുമാനിക്കുന്നുണ്ടാവുമെന്ന വിശ്വാസത്തോടെ ബെര്‍ളി യക്ഷിയുടെ സാരി ഉയര്‍ത്തി. മൂന്നാറിലെ ഒരു കൈയ്യേറ്റഹോട്ടലിന്റെ ബാല്‍ക്കണിയിലേക്കുയര്‍ന്ന ജെസിബിയുടെ തുമ്പിക്കൈ ചാനലില്‍ കണ്ട ഓര്‍മയേ ബെര്‍ളിക്കുണ്ടായിരുന്നുള്ളൂ.


പ്രതിശ്രുതയക്ഷിയുടെ അടുത്ത് നിന്ന് നാലടി ദൂരെ തെറിച്ചുവീഴുന്നതിനിടയില്‍ ബെര്‍ളി അത് കണ്ടുപിടിച്ചു. യക്ഷിയുടെ കാലെന്നല്ല, ഒരു സംഗതിയും നിലത്തു മുട്ടുന്നില്ല. ദൂരെ വളവിനപ്പുറത്ത് മാരുതി സെന്‍ മറഞ്ഞുകഴിഞ്ഞിരുന്നു. മാതാവേ ബ്ലോഗ് സ്വപ്നങ്ങള്‍ പൊലിയുമോ ?യക്ഷിയുമായി ഒരു ധാരണയിലെത്തുന്നതാണ് ബുദ്ധി.


പെങ്ങളേ… എനിക്കിപ്പം സമയമില്ല.. നമുക്കെങ്ങനെയാന്നു വച്ചാ സെറ്റില്‍ ചെയ്യാം.. തല്‍ക്കാലം വണ്ടിയൊന്നു തള്ളിക്കേ… എനിക്കിട്ടു തൊഴിച്ചതിന്റെ നാലിലൊന്ന് പവറ് മതി… സ്റ്റാര്‍ട്ടാവുമ്പം കാറേലോട്ട് കേറിക്കോ.. എല്ലാം നമുക്ക് സോള്‍വാക്കാം !!


യക്ഷി സമ്മതിച്ചു. ബെര്‍ളി കാറില്‍ കയറിയിരുന്നു. യക്ഷിയുടെ ഒരു കുഞ്ഞ്തള്ളിനു തന്നെ കാറ് സ്റ്റാര്‍ട്ടായി. റെയ്സ് ചെയ്ത് ബെര്‍ളി വെയിറ്റ് ചെയ്തു. യക്ഷി പിന്നിലെ ഡോര്‍ തുറന്നു.- നീയെന്നെ ഡ്രൈവറാക്കുവാണോ .. മുന്നില്‍ കേറെടീ കള്ളീ !


അവള്‍ മുന്‍സീറ്റില്‍ കയറി. കാര്‍ മുന്നോട്ടു നീങ്ങി.


സീന്‍-20


ബ്ലോഗര്‍ പാലസിന്റെ മുന്നില്‍ നിര്‍ത്തിയിട്ട മിനി ബസില്‍ തിങ്ങിക്കയറുന്ന ബ്ലോഗര്‍മാര്‍. അക്ഷമനായി എതിരന്‍ അതിനു ചുറ്റും നടക്കുന്നുണ്ട്.- നമ്മള്‍ വിനോദയാത്രക്കു പോകുവല്ല ഫ്രണ്ട്സ്… നിങ്ങളെന്റെ ജോലി തടസ്സപ്പെടുത്തരുത്…!!


ഓ .. പിന്നേ.. കൊച്ചുത്രേസ്യക്കൊച്ചിനെ കാണാനില്ലെന്നു പറയുമ്പം ഞങ്ങള്‍ക്കൊക്കെ അതിനൊരു ഉത്തരവാദിത്വമുണ്ട് -മനുവാണ് അത് പറഞ്ഞത്.


ഓഹോ.. കുറുമാന്‍ എന്നൊരാളെ കാണാതായിട്ട് രണ്ടു ദിവസമായി.. അപ്പോ കണ്ടില്ലല്ലോ ഇതൊന്നും ?


മിനിബസ് സ്റ്റാര്‍ട്ട് ചെയ്തു. കയറാന്‍ സ്ഥലമില്ലാത്ത ബസില്‍ കയറാന്‍ എതിരന്‍ പരമാവധി ശ്രമിച്ചെങ്കിലും അവരെ കയറ്റാതെ നൂറ്റന്‍പത് ബ്ലോഗര്‍മാരെയും ചുമന്ന് ബസ് റോഡിലേക്കിറങ്ങി. ഏതാന്തമായ ബ്ലോഗര് പാലസിന്റെ മുറ്റത്ത് എതിരന്‍ തനിച്ചു നിന്നു.


സീന്‍-21


എന്‍ എച്ച് 19 ലൂടെ കുതിച്ചു പായുന്ന മാരുതി സെന്‍. ഏറെ പിന്നിലല്ലാതെ പാഞ്ഞു വരുന്ന ബെര്ളിയുടെ അംബാസിഡര്‍. പക്ഷെ ഇപ്പോള്‍ കാറോടിക്കുന്നത് ബഹുമാനപ്പെട്ട യക്ഷിയാണ്. കാറിനുള്ളില്‍ ബെര്‍ളിയെ കാണാനില്ല !!!!!

രണ്ടു വാഹനങ്ങളും വളവ് തിരിഞ്ഞ് ബൈപ്പാസിലൂടെ മറ്റൊരു വഴിക്ക് ചേസ് ചെയ്തു പോയിക്കഴിഞ്ഞപ്പോള്‍ അതാ വരുന്നു നമ്മുടെ മിനി ബസ്. കടലില്‍ മുങ്ങാന്‍ പോകുന്ന കപ്പല്‍ പോലെ സകല ബ്ലോഗര്‍മാരെയും ചുമന്ന് അത് പരമാവധി വേഗത്തില്‍ ഹൈവേയുടെ ഓരം ചേര്‍ന്ന് പാഞ്ഞു.


കാറുകള്‍ തിരിഞ്ഞ വഴിയറിയാതെ ബ്ലോഗര്‍ മിനിബസ് നേരേ തിരുവന്തപുരത്തിനു കിടക്കുന്ന വഴിയിലൂടെ നീങ്ങി.


സീന്‍-22

ബൈപ്പാസും കടന്ന് ഇടുക്കിയിലേക്കുള്ള വഴിയില്‍ പ്രവേശിക്കുന്ന സെന്‍. തൊട്ടുപിറകിലായി യക്ഷിയുടെ അംബാസിഡര്‍.


ചെയ്‍സ് !!!!

സെന്നിനെ തൊട്ടു തൊട്ടില്ല എന്നും പറഞ്ഞ് ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ പോലെ ഹെയര്‍പിന്‍ വളവുകളിലൂടെ കുറെ നേരം രണ്ടു കാറുകളും പാഞ്ഞു. ഒടുവില്‍ ചുരത്തിലെ പതിനാറാം നമ്പര്‍ വളവില്‍ വച്ച് യക്ഷിയുടെ അംബാസിഡര്‍ മാരുതി സെന്നിനെ മറികടന്നു.

അംബാസിഡര്‍ മാരുതി സെന്‍ വിലങ്ങി റോഡിന്റെ നടുവില്‍ നിര്‍ത്തി. ഉദ്വേഗജനകമായ നിമിഷങ്ങള്‍. കനത്ത ഇരുട്ടിന് കൂട്ടായി മരം കോച്ചുന്ന തണുപ്പിന് ഇസ്തിരിയിടുന്ന വടക്കന്‍ കാറ്റിന്റെ ദുരൂഹമായ മൂളല്‍ മാത്രം.


യക്ഷി ഡോര്‍ തുറന്ന് പുറത്തിറങ്ങി. മെല്ലെ സെന്നിന്റെ അടുത്തേക്ക് നടന്നു. സെന്നിന്റെ മുന്‍പിലത്തെ ഡോറിന്റെ ഗ്സാസ്സ് ഇത്തിരി താഴ്ന്നു. ആ വിടവിലൂടെ കരുത്തനായ ഒരു പുരുഷന്റെ ക്രുദ്ധമായ കണ്ണുകള്‍ തിളങ്ങുന്നത് കാണാമായിരുന്നു.


യക്ഷി കൈ നീട്ടി. ആ വിടവിലൂടെ അഞ്ഞൂറിന്റെ ഒരു കെട്ട് പുറത്തേക്ക് വന്നു. ഒപ്പം ഒരു ചോദ്യവും- ബെര്‍ളി എവിടെ ?


കൊക്കയില്‍ തട്ടി !!!- യക്ഷിയ്ക്ക് അപ്പോല്‍ പുരുഷന്റെ ശബ്ദമായിരുന്നു.- കൊച്ചുത്രേസ്യ ?


അതിന് മറുപടി നല്‍കാതെ അജ്ഞാതന്‍ ഗ്സാസ്സ് ഉയര്‍ത്തി. കാര്‍ പതിന്നാലാമത്തെ വളവും ചുറ്റി നിഗൂഢമായ ഇടുക്കിയുടെ വിരിമാറിലേക്ക് കയറിപ്പോയി. ദൂരെ കാറിന്റെ ലൈറ്റ് രണ്ട് ചുവന്ന കണ്ണുകളായി അപ്രത്യക്ഷമായി.


ചുണ്ടില്‍ നേര്‍ത്ത ചിരിയോടെ യക്ഷി തന്റെ വിഗ് എടുത്തു മാറ്റി. മുഖത്തെ മേക്കപ്പും തുടച്ചു നീക്കി. നേര്‍ത്തൊരു പുഞ്ചിരി തെളിഞ്ഞു നിന്ന ആ മുഖം അപ്പോള്‍ വളരെ പരിചിതമായിരുന്നു – സാക്ഷാല്‍ ബെര്‍ളി തോമസ് !!!

അതേ സമയം ദൂരെ ബ്ലോഗര്‍ പാലസിന്റെ മുറ്റത്ത് തനിച്ചു നില്‍ക്കുകയായിരുന്ന കുറ്റാന്വേഷകന്‍ എതിരന്‍ കതിരവന്‍ തീര്‍ത്തും അപ്രതീക്ഷിതവും നിര്‍ണ്ണായകവുമായ തികച്ചും ഭീകരവുമായ എന്തോ ഒന്നിനെ നേരിടാന്‍ നിമിഷങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

(തുടരും)

കേരളാ ബ്ലോഗേഴ്സ് മീറ്റ് _ എപ്പിഡോസ് -6

Posted 23 July 2007 | By | Categories: Series | 46 Comments

സീന്‍-14

എറണാകുളത്തെ ബ്ലോഗര്‍ പാലസിന്റെ ഇടനാഴിയില്‍ ഉച്ചത്തില്‍ മുഴങ്ങുന്ന ഒരു സുന്ദരിയായ പെണ്‍കുട്ടിയുടെ ആര്‍ത്തനാദം !!!

ഹോട്ടലിന്റെ അകത്തും മുറ്റത്തുമായി കുറുമാന്റെ തിരോധാനത്തെക്കുറിച്ച് സംസാരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ബ്ലോഗര്‍മാര്‍ നിലവിളി കേട്ട ഭാഗത്തേക്ക് ഓടിക്കയറി.
എന്താ ? ആരാ അലറിവിളിച്ചത് ?

നിലവിളി ഒരു വനിതാ ബ്ലോഗറുടെയായിരുന്നു എന്നതു കൊണ്ട് തന്നെ മിക്കവാറും ബ്ലോഗര്‍മാര്‍ എല്ലാവരും തന്നെ ഓടിയെത്തിയിരുന്നു. നിലവിളി കേട്ട ഇടനാഴിയില്‍ നിന്ന് പടികളിറങ്ങി പേടിച്ചരണ്ട മുഖത്തോടെ കൊച്ചുത്രേസ്യ എന്ന ഭയങ്കരി (ഭയങ്കര സുന്ദരി എന്നു വായിക്കാന്‍ അപേക്ഷ)ഇറങ്ങിവരുന്നുണ്ടായിരുന്നു.

എന്തു പറ്റി കൊച്ചു ത്രേസ്യ ?

കിതപ്പടക്കി കൊണ്ട് കൊച്ചുത്രേസ്യ കാര്യം വിവരിച്ചു- ഞാന്‍ റൂമില്‍ പുട്ടു തിന്നു കൊണ്ടിരിക്കുകയായിരുന്നു.. പെട്ടെന്നൊരാള്‍ വാതിലില്‍ മുട്ടി.. നിങ്ങളാരെങ്കിലുമാവുമെന്നു കരുതി ഞാന്‍ വാതില്‍ തുറന്നു.. പക്ഷെ..- കൊച്ചു ത്രേസ്യ കരഞ്ഞുപോയി.

എന്താണ് സംഭവിച്ചതെന്നു പറയൂ – എന്തു തന്നെയായാലും ഇപ്പോ പരിഹാരം കണ്ടിട്ടേ അടങ്ങൂ എന്ന മട്ടില്‍ ദില്ബന്‍ ആവേശം കൊണ്ടു.

നല്ല ഉയരമുള്ള ഒരാള്‍ എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു…!!!

തട്ടിക്കൊണ്ടുപോകാനോ ?????? -പത്തു പതിനഞ്ചു പേര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു.അപ്പോള്‍ പുറത്ത് കാറില്‍ വന്നിറങ്ങിയ ഏറനാടന്‍, ബീരാന്‍കുട്ടി,അഞ്ചല്‍ക്കാരന്‍, കുതിരവട്ടന്‍,കുട്ടിച്ചാത്തന്‍ തുടങ്ങിയവരും കൊച്ചുത്രേസ്യയിങ്കലേക്ക് ഓടിയെത്തി.

കൊച്ചു ത്രേസ്യ എല്ലാവരോടുമായി കാര്യം വിവരിച്ചു.ആളു കൂടിയതു കൊണ്ടും പേടി അല്‍പം കുറഞ്ഞതു കൊണ്ടു ത്രേസ്യാമ്മ ശൈലി പരിഷ്കരിച്ചു- ആക്ച്വലി ഞാന്‍ ഈ പുട്ട് കഴിച്ചോണ്ടി റൂമിലിരിക്കുവാരുന്നേ… ബേസിക്കലി.. അറിയാലോ, ഈ പുട്ട് എന്റെയൊരു വീക്ക്നെസ്സാ.. ദെന്‍.. പെട്ടെന്നാണ് ആരോ ഡോറില്‍ നോക്ക് ചെയ്തത്.. ഞാന്‍ ഡോര്‍ ഓപണ്‍ ചെയ്യുമ്പോള്‍ മുന്നില്‍ ഒരു ആബാഹുജാനു !

ആജാനുബാഹു!-കുതിരവട്ടന്‍ തിരുത്തി.

അത് കൊച്ചുത്രേസ്യക്കു കൊണ്ടു- ഓ ! ഞാന്‍ സെക്കന്‍ഡ് ലാഗ്വേജ് ഹിന്ദിയായിരുന്നു !

ആജാനുബാഹു എന്നു പറയാന്‍ മലയാളം എംഎ വേണ്ട !-കുതിരവട്ടനും വിട്ടില്ല.

ദേ ! ഇങ്ങനെയൊക്കെയാണേല്‍ ഞാനില്ല പോവ്വാ !-ബീരാന്‍കുട്ടി തിരിഞ്ഞു നടന്നു.ആരും ഒന്നും മിണ്ടിയില്ല. കുട്ടി പോകുന്നത് കണ്ടു നിന്നു. ശീതീകരിച്ച ബ്ലോഗര്‍പാലസിന്റെ കവാടം വരെ ഒറ്റ നടപ്പു നടന്ന് ബീരാന്‍കുട്ടി ആരെങ്കിലും വിളിക്കുന്നുണ്ടോ എന്നു കാതോര്‍ത്തു നിന്നു. ഇല്ല ! ഒരുത്തനും വിളിക്കുന്നില്ല. ഏറനാടനെങ്കിലും തികച്ചും നാടകീയമായി വിളിക്കാമായിരുന്നു. ദുഷ്ടന്‍ !ബീരാന്‍കുട്ടി തിരിഞ്ഞു നോക്കി. താനിതുവരെ പോയില്ലേ എന്ന ഭാവത്തില്‍ ഏറനാടനടക്കമുള്ളവര്‍ നോക്കുന്നുണ്ട്.
അല്ലെങ്കില്‍ വേണ്ട.. ഈ സമയത്ത് തിരിച്ചു പോയാല്‍ കുറുമാന് വിഷമമാവും…

താന്‍ പൊക്കോടോ !നിക്കണ്ട ! -ഏറനാടന്റെ വകയായിരുന്നു അത്.

ബ്ലോഗര്‍മാര്‍ പിന്നെയും കൊച്ചുത്രേസ്യയിലേക്കു തിരിഞ്ഞു.ഭിത്തിയിലെ ചിത്രങ്ങളില്‍ നോക്കി നോക്കി അരികു ചേര്‍ന്ന് പത്ത് മിനിട്ടു കൊണ്ട് ബീരാന്കുട്ടി പിന്നെയും ആ സംഘത്തില്‍ ചേര്‍ന്നു.
ആരായിരിക്കും കൊച്ചുത്രേസ്യയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് ?

ബെര്‍ളിയുണ്ടായിരുന്നെങ്കില്‍ ഏവൂരാന്‍ എന്നു പറഞ്ഞേനെ !

നേരാ.. അവനൊരുമാതിരി കോണ്‍ഗ്രസുകാരുടെ സ്വഭാവമാ.. ഇവിടെ പകര്‍ച്ചപ്പനി പിടിച്ചപ്പോഴും അവന്‍ പറഞ്ഞു ഏവുരാനാണ് അതിന്റെ പിന്നിലെന്ന് !

അത് വിട്… ബെര്‍ളിയെ ഒന്നും പരാമര്‍ശിക്കാന്‍ ഇവിടെയാരും ആയിട്ടില്ല.. ആരാണ് കൊച്ചുത്രേസ്യയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്നാണ് നമുക്ക് കണ്ടെത്തേണ്ടത് …
കുറ്റാന്വേഷകനിവിടെ തന്നെയുണ്ടല്ലോ.. എതിരന്‍ കതിരവന്‍ … പോരെങ്കില്‍ ഡിങ്കനുമുണ്ട്… അവരന്വേഷിക്കട്ടെ… !

കുറുമാനെ കിഡ്നാപ്പ് ചെയ്ത സുനീഷിനെ അന്വേഷിച്ച് പോയതാണവര്‍ !

ഈ കിഡ്നാപ്പിങ്ങിന്റെയും പിന്നില്‍ സുനീഷ് തന്നെയാണോ ?

ആ ചോദ്യം വലിയൊരു സത്യത്തിലേക്കുള്ള വഴി പോലെ ആ ഹോട്ടലിന്റെ ഇടനാഴികളില്‍ മുഴങ്ങി.

സീന്‍-15

ഭരണങ്ങാനത്തെ മാട്ടേല്‍ ഷാപ്പില്‍ നിന്ന് സനീഷിന്റെ സുഹൃത്ത് ജോര്‍ജ്കുട്ടിയെയും സംഘടിപ്പിച്ച് വെട്ടനും കുത്തനും ലോറിയ്ക്കരികിലെത്തി. ലോറിയില്‍ നിന്നും തലയില്‍ ചുവന്ന തോര്‍ത്തും കെട്ടി വിശാലന്‍ പുറത്തിറങ്ങി. -എവിടെ സുനീഷ് ?

സുനീഷോ ?

അതെ !സുനീഷ്…

ഒരു പെങ്കൊച്ചിനെ കാണാനാണെന്നു പറഞ്ഞ് ചെന്നൈയ്ക്ക് പോയതാ !

ഓഹോ!കുറുമാനെവിടെ !

എനിക്കറിയില്ല..!

ദൂരെ നിന്നൊരു ഹോണടി കേട്ട് വിശാലനും സംഘവും തിരിഞ്ഞു നോക്കി. അതാ എതിരന്‍ കതിരവനും ഡിങ്കനും കറുത്ത അംബാസിഡറില്‍.

വെട്ടാ, കുത്താ.. വണ്ടിയെട്.. -വിശാലന്‍ ചാടിക്കയറി. ലോറി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടു നീങ്ങി.

എതിരന്റെ കാര്‍ അടുത്തെത്തും വരെ അപ്പുറത്ത് നിസ്ചലമായി കിടന്ന മാരുതി സെന്‍ പൊടുന്നനെ സ്റ്റാര്‍ട്ടായി. ആ കാര്‍ പിന്തുടരാന്‍ തുടങ്ങുമ്പോള്‍ എതിരന്റെ മൊബൈല്‍ ബെല്ലടിച്ചു. എതിരന്‍ ഫോണെടുത്തു.

അപ്പുറത്ത് നിന്ന് ദില്‍ബന്റെ ശബ്ദം കേട്ടു- സാറേ.. നമ്മുടെ കൊച്ചുത്രേസ്യയെ ഹോട്ടലീന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വേഗം ഇങ്ങോട്ടു വന്നേ !

അങ്ങോട്ടു വരാനോ ? എടോ ഞാന്‍ കാണാതായ കുറുമാനെ അന്വേഷിച്ചോണ്ടിരിക്കുവാ..

കൊച്ചുത്രേസ്യയോട് അവിടെയെങ്ങാനും കയറിയിരിക്കാന്‍ പറ..!

സാറങ്ങനെ പറയരുത്.. കൊച്ചുത്രേസ്യയുടെ കാര്യത്തില്‍ സാറൊരു വിവേചനം കാണിക്കരുത്.

കൊച്ചുത്രേസ്യയാരാ തന്റെ അളിയനോ ?? -എതിരന്‍ ചൂടായി.

ദില്‍ബന് ഫോണ്‍ താഴെ വച്ചു. പിന്നില്‍ കാത്തു നിന്ന ബ്ലോഗര്‍മാരോടായി പറഞ്ഞു- എതിരന്‍ ഇപ്പോ വരും… ഞാന്‍ പറഞ്ഞിട്ടുണ്ട്.. കൊച്ചുത്രേസ്യ തല്‍ക്കാലം മുറിയില്‍ പോയിരുന്നോളൂ.. ഞാന്‍ പുറത്തുണ്ടാവും !

എനിക്കു പേടിയാ !!-കൊച്ചുത്രേസ്യ കിണുങ്ങി.

എന്തിന് ? ഞാന്‍ പുറത്തുണ്ടാവുമെന്നു പറഞ്ഞില്ലേ ?

അത് തന്നെയാ എന്റെ പേടി.. ഞാന്‍ പൊക്കോളാം.. ദില്‍ബനാ പരിസരത്ത് വരാതിരുന്നാ മതി !!

ദില്ബന്‍ പെട്ടെന്ന് പുറത്തേക്കിറങ്ങി- കായലില്‍ നല്ല കാറ്റ് വരുന്ന സമയമായി.

ഓഹോ ! അതിനങ്ങനെ പ്രത്യേകിച്ച് സമയവുമുണ്ടോ ? -ഇടിവാള്‍ അത് മുതലാക്കി.

ദില്ബന്‍ ഇടിവാളിനെ കടുപ്പത്തില്‍ നോക്കി- ഉണ്ട്.. ഇത്തരം സമയങ്ങളില്‍ ചിലപ്പോള്‍ കാറ്റ് വീശാറുണ്ട് !!

ഇടിവാള്‍ കറുത്ത കണ്ണട വീണ്ടും വച്ചു- കൊച്ചുത്രേസ്യ പൊയ്ക്കോളൂ.. ഞങ്ങളൊക്കെ ഇവിടുണ്ടാവും.
കൊച്ചുത്രേസ്യ മുറിക്കുള്ളില്‍ കയറി വാതിലടച്ചു. ധര്‍ണക്കിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ ബ്ലോഗര്‍മാര്‍ കൊച്ചുത്രേസ്യയുടെ മുറിയുടെ മുന്നില്‍ കുത്തിയിരുന്നു.

സീന്‍-16

രാത്രി. ഇരുട്ടില്‍ മുങ്ങിക്കിടക്കുന്ന ഹോട്ടല്‍ ബ്ലോഗര്‍ പാലസ്. ഇരുട്ടിന്റെ മറവിലൂടെ മെല്ലെ ഒഴുകി നീങ്ങുന്ന മാരുതി സെന്‍. ഭരണങ്ങാനത്ത് കഴിഞ്ഞ സീനുകളില്‍ കണ്ട അതേ സെന്‍. ലൈറ്റുകള്‍ ഓഫ് ചെയ്ത് ഒഴുകി നീങ്ങുന്ന സെന്‍ ബ്ലോഗര്‍ പാലസിന്റെ മുന്നിലെത്തിയപ്പോള്‍ മെല്ലെ നിന്നു. അതില്‍ നിന്നും റെയിന്‍ കോട്ട് ധരിച്ച ഒരാള്‍ പുറത്തിറങ്ങി. കൈയ്യില്‍ കയര്‍, കത്തി തുടങ്ങിയ സാധനങ്ങളും. ഇരുട്ട് കനത്ത വഴിയിലൂടെ ഹോട്ടലിന്റെ നിഴലിലൂടെ ആ രൂപം നീങ്ങി.

സീന്‍-17

ഭരണങ്ങാനത്തിന്റെ മുക്കിലും മൂലയിലൂം സുനീഷിനെയും സുനീഷ് തട്ടിക്കൊണ്ടുപോയ കുറുമാനെയും അന്വേഷിച്ച് വലഞ്ഞ എതിരന്‍ കതിരവനും കോണ്‍സ്റ്റബിള്‍ ഡിങ്കനും കാറില്‍ മടങ്ങുകയാണ്.
ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണല്ലോ ഡിങ്കാ !!- എതിരന്‍ അസ്വസ്ഥനായിരുന്നു.

ആ ജോര്‍ജ്കുട്ടിക്ക് നാല് കൊടുത്തായിരുന്നെങ്കില്‍…

എന്തിന് ? അയാള്‍ക്കൊന്നും അറിയില്ലെടോ.. പക്ഷെ.. എന്തോ ദുരൂഹതയുണ്ട്…!

നേരാ.. ഇനി സുനീഷിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിക്കാണുമോ ??-എതിരന്‍ ഡിങ്കനെ തിരിഞ്ഞു നോക്കിയതേയുള്ളൂ. ഒന്നും പറഞ്ഞില്ല. തന്റെ വേവ് ലെങ്തില്‍ സംസാരിക്കാന്‍ പറ്റുന്ന ഒരാളെ കിട്ടാത്തതിന്റെ നൊമ്പരത്തോടെ എതിരന്‍ മിണ്ടാതിരുന്ന് കാറോടിക്കുന്ന ഡ്രൈവറെ നോക്കി. അയാള്‍ ഒരു പ്രതിമ പോലെ ഇരുന്ന് ഡ്രൈവിങ്ങോടു ഡ്രൈവിങ് തന്നെ.

തനിക്കെന്തു തോന്നുന്നു ? -എതിരന്‍ വെറുതെ അയാളോട് ചോദിച്ചു.

ഡ്രൈവര്‍ ചിരിച്ചു.- സുനീഷ് അല്ല കുറുമാനെ തട്ടിക്കൊണ്ട് പോയത് എന്നിതു വരെ മനസ്സിലായില്ലേ സാറിന് ?

എതിരന്‍ കാതു കൂര്‍പ്പിച്ചു. ഡ്രൈവര്‍ തുടര്‍ന്നു.- കുറുമാനെ ആരോ ആസൂത്രിതമായി കൊണ്ടുപൊയതാണ്… അതെന്തായാലും സുനീഷല്ല.. !!

തനിക്കെങ്ങനെ അറിയാം ?

ഹഹഹഹ.. സുനീഷാണ് കുറുമാനെ തട്ടിക്കൊണ്ടു പോയതെങ്കില്‍ ഫോണില്‍ വിളിച്ച് സുനീഷാണ് എന്നു പറയില്ല. വിശാലനെ തന്നെയാണ് എനിക്കു സംശയം !!!

ങൂം.. -എതിരന്‍ തലകുലുക്കി.- അപ്പോള്‍ കൊച്ചുത്രേസ്യയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതാരാണ് ?

ഹഹഹഹ.. അതുകൂടി ഞാന്‍ പറഞ്ഞാല്‍ ??? -ഡ്രൈവര്‍ ചിരിച്ചു.കാര്‍ അപ്പോഴേക്കും ബ്ലോഗര്‍ പാലസിന്റെ മുന്നിലെത്തിയിരുന്നു. ഡ്രൈവറുടെ നിരീക്ഷണങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയായിരുന്ന ഡിങ്കന്‍ ചാടിയിറങ്ങി.

പുറത്തിറങ്ങിയ എതിരന്‍ നന്ദി പറയാനായി കുനിഞ്ഞു.-എന്താ പേര് ?

ഡ്രൈവര്‍ ചിരിച്ചു.ആ ചിരി കണ്ടപ്പോഴാണ് എതിരനും ഡിങ്കനും ആളെ തിരിച്ചറിഞ്ഞത്. -ബെര്‍ളി തോമസ് !!!

പെട്ടെന്ന് ബ്ലോഗര്‍ പാലസിന്റെ രണ്ടാം നിലയില്‍ നിന്ന് ഒരു കൂട്ടനിലവിളിയുയര്‍ന്നു !!!

(തുടരും)

കേരളാ ബ്ലോഗേഴ്സ് മീറ്റ്_എപ്പിഡോസ്-5

Posted 21 July 2007 | By | Categories: Series | 22 Comments

സീന്‍-10

കമാനത്തിന്റെ മുകളില്‍ നിന്ന് ഊര്‍ന്ന് താഴെ വീഴുന്ന ഇക്കാസ്. നിലത്തു വീണ ഇക്കാസിനെ അവിടെ നിന്നവര്‍ ചേര്‍ന്ന് താങ്ങിയെടുത്തു.

പാവം കുട്ടി.. കുറുമാന്‍ന്ന് പറഞ്ഞാ അവന് ജീവനായിരുന്നു !- അതുല്യ പറഞ്ഞു.

കുന്തം ! -ഇക്കാസ് പൊട്ടിത്തെറിച്ചു- അങ്ങേരെടെ പുസ്തകപ്രകാശനം സംഘടിപ്പിച്ച വകേല്‍ എനിക്കു കിട്ടാന്‍ കിടക്കുന്നത് ഒന്നും രണ്ടുമല്ല.. രൂഭാ പതിനേഴായിരത്തി നാനൂറ്റി അമ്പത് !

വിശാലനും തീര്‍ത്തും അസ്വസ്ഥനായിരുന്നു. വെട്ടനും കുത്തനും തട്ടിക്കൊണ്ടുപോയ കുറുമാന്‍ സുനീഷിന്റെ കസ്റ്റഡിയിലെത്തിയത് എങ്ങനെ ? കുറുമാനെ തട്ടിക്കൊണ്ടു പോയിട്ട് സുനീഷിന് എന്തു കാര്യം ? മാത്രവുമല്ല അവര്‍ അടുത്ത സുഹൃത്തുക്കളാണെന്ന് കേട്ടിട്ടുമുണ്ട്. എന്തായാലും തല്‍ക്കാലം അങ്ങനെ തന്നെ നില്‍ക്കട്ടെ. കുറുമാനെ തട്ടിക്കൊണ്ട് പോയത് താനാണെന്ന് ആരും സംശയിക്കില്ലല്ലോ.

അല്ലാ വിശാലാ എന്താ ഒരാലോചന.. നമുക്കെന്തെങ്കിലും ചെയ്യേണ്ടേ ?

വേണം.. അതാണ് ‍ഞാനും ആലോചിച്ചത്… സുനീഷിനെ ഒന്നു വിളിച്ചു നോക്കാം. !

വിശാലന്‍ സുനീഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തെങ്കിലും കിട്ടിയില്ല. പരിധിക്കു പുറത്താണെന്ന് പെണ്ണു പറഞ്ഞു.

പൊലീസിലറിയിച്ചാലോ ?

അയ്യോ വേണ്ട !!!- വിശാലന്‍ പെട്ടെന്നു പറഞ്ഞു.

അതെന്താ ?

അല്ല.. ഈ പൊലീസൊക്കെ വന്നാല്‍ പിന്നെ നമ്മളെ ചോദ്യം ചെയ്യലായി.. അടിയായി, ഇടിയായി, പെണ്ണുങ്ങളോടൊന്നും അത്ര ശരിയായി പെരുമാറണമെന്നില്ല… അതുമല്ല.. സുനീഷിപ്പോ ഒരു തമാശയ്ക്കാണ് കുറുമാനെ തട്ടിക്കൊണ്ടു പോയതെങ്കില്‍ പൊലീസു വന്ന് പിടിച്ചു കഴിഞ്ഞാല്‍ പിന്നെ അതൊരു വിഷമമായി..

പിന്നെന്തു ചെയ്യും ?

ബുദ്ധി ഉപദേശിച്ചത് ഇടിവാളായിരുന്നു- നമുക്കിടയിലുമുണ്ടല്ലോ പുലികള്‍ !

മനസ്സിലായില്ല!- ദില്ബന് സത്യമായിട്ടും മനസ്സിലായില്ലായിരുന്നു.

കുറ്റാന്വേഷകര്‍ !- ഇടിവാള്‍ വിശദമാക്കി- ഭരണങ്ങാനം ബ്ലോഗേഴ്സ് മീറ്റ് വിവാദത്തില്‍ ലൂസിക്കുട്ടിയുടേതെന്നു പറഞ്ഞ് വന്ന പോസ്റ്റിന്റെ കാര്യം അന്വേഷിക്കാന്‍ വന്ന അതേ സംഘത്തെ വിളിച്ചാലോ ?

ആര് ?

എതിരന്‍ കതിരവനും ഡിങ്കനും !

പക്ഷെ, എതിരന്‍ സുനീഷിന്റെ സുഹൃത്താണെന്നു കേള്‍ക്കുന്നു.!

എതിരന് അങ്ങനെയൊന്നുമില്ല.. ഡിങ്കനാണെങ്കില്‍ ആരെയെങ്കിലുമൊക്കെ ഇടിക്കണമെന്നേയുള്ളൂ !

അവര് വന്നാല്‍ കേസ് തെളിയുമോ ?- വിശാലന് ആശങ്ക തോന്നി.

ഒരു സംശയവും വേണ്ട !

സീന്‍-11

നെടുമ്പാശേരി വിമാനത്താവളം.ബ്ലോഗ്താന്‍സയുടെ പ്രത്യേക വിമാനം മെല്ലെ താഴ്ന്നു പറന്നിറങ്ങുന്നു. വിമാനത്താവളത്തില്‍ ഇറങ്ങാതെ അത് എയര്‍പോര്‍ട്ടിന്റെ ഗേറ്റിനു പുറത്ത് പറന്നിറങ്ങി.

അയ്യോ അതെന്താ അവിടെ ഇറങ്ങിയത് ? വഴി തെറ്റിപ്പോയോ ?- സാല്‍ജോയ്ക്കായിരുന്നു അദ്ഭുതം.

അതിന്റെ പൈലറ്റ് പണ്ട് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഓടിച്ചിരുന്നതാ. സ്റ്റാന്‍ഡിന്റെ അകത്ത് കയറി ശീലമില്ല.. വാതില്‍ക്കല്‍ നിര്‍ത്തി ആളെ ഇറക്കും അത്ര തന്നെ !- കുട്ടന്മേനോന്റെ വിശദീകരണം തൃപ്തികരമായിരുന്നു.

വിമാനത്തിന്റെ മുന്‍ഡോറില്‍ നിന്ന് വലിയൊരു സൂട്ട് കേസും വാക്കിങ് സ്റ്റിക്കുമായി എതിരന്‍ കതിരവന്‍ പുറത്തിറങ്ങി. നന്നേ ചെറുപ്പം എന്ന ഭാവം. കറുത്ത സ്യൂട്ടിന്റെ കോളര്‍ കഴുത്തിനു മുകളില്‍ നിവര്‍ത്തി വച്ചിരുന്നു. കൈയ്യില്‍ ഒരു പൈപ്പിനുള്ളില്‍ വിറകിട്ടു കത്തിച്ചത് പുകഞ്ഞു കൊണ്ടിരുന്നു. കറുത്ത കണ്ണടയും കറുത്ത ഷൂസും തിളങ്ങുന്നുണ്ടായിരുന്നു.

ഇടം വലം നോക്കാതെ എതിരന്‍ റണ്‍വേയിലൂടെ നടക്കുകയാണ്. വിമാനത്തിന്റെ പിന്നിലെ ഡോറില്‍ നിന്ന് ഒരു ബിഗ് ഷോപ്പറുമായി ഇറങ്ങിയ കോണ്‍സ്റ്റബിള്‍ ഡിങ്കന്‍ തന്നെ മൈന്‍ഡ് ചെയ്യാതെ നടക്കുന്ന എതിരനെ പ്രതിഷേധത്തോടെ നോക്കി.

പക്ഷെ, ഒറ്റയാന്‍ പോലെ നടന്നു പോകുന്ന എതിരന്റെ നേര്‍ക്ക് റണ്‍വേയിലൂടെ പറന്നു പൊങ്ങാന്‍ പാഞ്ഞു വരുന്ന എയര്‍ലൂക്കാന്റെ വിമാനമാണ് ഡിങ്കന്റെ കണ്ണില്‍ പെട്ടത്.

എതിരന്‍ സര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍…!!!!- ഡിങ്കന്‍ നീട്ടി വിളിച്ചു.

വിളികേട്ട് എതിരന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതാ വരുന്നു വിമാനം. മുടിഞ്ഞ സ്പീഡിലാണ് വരവ്. എതിരന്‍ പോക്കറ്റില്‍ നിന്നൊരു മീറ്ററെടുത്ത് അതിന്റെ നേര്‍ക്ക് പിടിച്ചു- 2324 കിലോമീറ്റര്‍ വേഗത.അങ്ങോട്ടോ ഇങ്ങോട്ടോ ചാടി രക്ഷപെടുക ദുഷ്കരം. പ്രമുഖ കുറ്റാന്വേഷകനായ എതിരന്‍ കതിരവന്‍ വിമാനമിടിച്ചു കൊലൊടിഞ്ഞ് ആശുപത്രിയില്‍ എന്ന വാര്‍ത്ത മയാളപത്രങ്ങളെ വല്ലാതെ ദുഖിപ്പിക്കും എന്ന് അറിയാമായിരുന്നതു കൊണ്ട് എതിരന്‍ തന്റെ വാക്കിങ് സ്റ്റിക് വിലങ്ങനെ വിമാനത്തിന്റെ ടയറിന്റെ അടിയില്‍ വച്ച കൊടുത്തു.

വിമാനം വാക്കിങ് സ്റ്റിക്കില്‍ കയറിയതും എതിരന്‍ സ്റ്റിക് ഉയര്‍ത്തി. മെല്ലെ ഉയര്‍ന്ന വിമാനം എതിരന്റെ തലയ്ക്ക് മുകളില്‍ പൊങ്ങി. എതിരന്റെ മേല്‍ വിമാനം കയറിയിറങ്ങി എന്നു കരുതി ആശങ്ക പൂണ്ടിരുന്ന കോണ്‍സ്റ്റബിള്‍ ഡിങ്കനുള്‍പ്പെടെയുള്ളവരെ ഞെട്ടിച്ചു കൊണ്ട് വിമാനം മെല്ലെ പറന്നുയര്‍ന്നു.

ഉയര്‍ന്നു പോകുന്ന വിമാനത്തിന്റെ ബോഡിയില്‍ ഓടിപ്പോകുന്ന കന്നുകാലിയുടെ വയറ്റത്തെന്ന പോലെ വാല്‍സല്യപൂര്‍വം തഴുകി എതിരന്‍ തന്റെ കറുത്ത പൈപ്പ് ചുണ്ടില്‍ നിന്നെടുത്ത് മന്ത്രിച്ചു- വെല്‍ ഡണ്‍ മൈ ബോയ്… വെല്‍ ഡണ്‍ !!!

സീന്‍-12

എറണാകുളത്തെ ഇരുള്‍ മൂടിയ തെരുവുകളിലൊരിടത്ത് ഒരു പഴയ അംബാസിഡര്‍ കാറില്‍ വന്നിറങ്ങുന്ന വിശാലമനസ്കന്‍. ആകെ ആധി പിടിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വാതില്‍ക്കല്‍ വെട്ടന്റെയും കുത്തന്റെയും ലോറി പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടപ്പോള്‍ വിശാലന് ആശ്വാസമായി. ഒരു പക്ഷെ, കുറുമാന്‍ അവരുടെ കസ്റ്റഡിയില്‍ തന്നെ ഉണ്ടാവുമെന്നും സുനീഷ് വെറുതെ തമാശ പറഞ്ഞതായിരിക്കുമെന്നും വിശാലന് തോന്നി.

കുറുമാന്‍ എവിടെ ???? -വിശാലന്റെ കനത്ത ശബ്ദത്തിലുള്ള ചോദ്യം കേട്ട് വെട്ടനും കുത്തനും ഞെട്ടി.

അത് പിന്നെ.. ഞങ്ങള്‍ കുറുമാനെ കൊരട്ടിയില്‍ വച്ച് വണ്ടി തടഞ്ഞ് തട്ടിയെടുത്തതായിരുന്നു.

എന്നിട്ട് ?

ലോറിയില്‍ ഞങ്ങളുടെ നടുക്കിരുത്തി എറണാകുളത്തിനു വരുന്നതിനിടയില്‍ സുനീഷിന്റെ ഗുണ്ടകള്‍ ലോറി തടഞ്ഞ് കുറുമാനെ രക്ഷിച്ചു കൊണ്ടു പോവുകയായിരുന്നു.

രക്ഷിച്ചോണ്ടു പോയെന്നോ ? -വിശാലന് വിശ്വസിക്കാനായില്ല.

അതെ!.. കുറുമാന്‍ അവരുടെ കൂടെ തമാശയൊക്കെ പറഞ്ഞാണല്ലോ പോയത് !!

കഷ്ടം!- വിശാലന്‍ ആത്മഗതം ചെയ്തു- ഇപ്പോള്‍ സുനീഷിന്റെ കസ്റ്റഡിയിലാണ് കുറുമാന്‍ !

എങ്കില്‍ നമുക്ക് പൊക്കാം.. സുനീഷിനെയും കുറുമാനെയും !

പക്ഷെ, കേസന്വേഷിക്കാന്‍ എതിരന്‍ കതിരവനും ഡിങ്കനും വന്നിറങ്ങിക്കഴിഞ്ഞു.

എങ്കില്‍ ആദ്യം നമുക്കവരെ തട്ടിക്കൊണ്ടു പോയാലോ ?

എന്നിട്ടു വേണം അവരെ വേറാരെങ്കിലും തട്ടിക്കൊണ്ടു പോകാന്‍… !!

ഇല്ല ! സുനീഷിനെയും കുറുമാനെയും നമ്മള്‍ 24 മണിക്കൂറിനകം പൊക്കിയിരിക്കും.

ചാടിയെണീറ്റ വെട്ടന്‍ കുത്തനോടായി പറഞ്ഞു- വിടെടാ വണ്ടി ഭരണങ്ങാനത്തേക്ക് !!!

സ്റ്റാര്‍ട്ടായി ഇരച്ചു നിന്ന ലോറിയില്‍ ചാടിക്കയറുകയല്ലാതെ വിശാലന് വേറെ ഓപ്ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.

സീന്‍-13

ഭരണങ്ങാനം ടൌണ്‍. മൊത്തത്തില്‍ കള്ളിറങ്ങിയതിന്റെ ഒരു ശാന്തതയല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. രാവിലത്തെ കള്ള് തീര്‍ന്നതിന്റെയും വൈകിട്ടത്തെ കള്ള് ചെത്തിയെടുത്തു കൊണ്ട് വരാത്തതിന്റെയും ഇടയ്ക്കുള്ള നേര്‍ത്ത അസന്നിദ്ധാവസ്ഥയില്‍ വിറങ്ങലിച്ചു നിസ്‍ക്കുകയാണ് പട്ടണം.

ടൌണിനോടടുത്തെത്തിയപ്പോള്‍ വേഗത കുറച്ചെത്തിയ ലോറി മാട്ടേല്‍ ഷാപ്പിന്റെ മാട്ടയോട് ചേര്‍ത്ത് നിര്‍ത്തി വെട്ടനും കുത്തനും പുറത്തിറങ്ങി. ലഘു സെലബ്രിറ്റിയായ വിശാലന്‍ ലോറിക്കുള്ളില്‍ പതുങ്ങിയിരുന്നു.

ലോറിക്കുള്ളിലെ ഓരോ നീക്കവും നിരീക്ഷിച്ചു കൊണ്ട് തൊട്ടപ്പുറത്ത് ഒരു മാരുതി സെന്നിനുള്ളില്‍ രണ്ടു കണ്ണുകള്‍ വന്യമായി തിളങ്ങി.

(തുടരും)

കേരളാ ബ്ലോഗേഴ്സ് മീറ്റ്_എപ്പിഡോസ്-4

Posted 20 July 2007 | By | Categories: Series | 33 Comments

സീന്‍-7

വിശാലന്റെ മുഖം ക്ലോസപ്പില്‍. മുഖത്ത് മിന്നിമറിയുന്ന വിവിധ ഭാവങ്ങള്‍. അദ്ദേഹം വിവിധ ഭാവങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും ശൃംഗാരം, ഹാസ്യം എന്നീ രണ്ടു തിങ്സ് മാത്രമേ ഫേസില്‍ വരുന്നുണ്ടായിരുന്നുള്ളൂ. എങ്കിലും അദ്ദേഹം ഉദ്ദേശിച്ച വികാരങ്ങള്‍ ഊഹിച്ചെടുത്ത കൂടെയുള്ള നാല്‍വര്‍ ബ്ലോഗര്‍ സംഘം വിവരം മനസ്സിലാക്കി.

കുറുമാന്‍ ചതിച്ചു ! – പറഞ്ഞത് ദില്ബനാണെങ്കിലും ആ പറച്ചിലിന് കുറുമാന്‍ ഏതോ രാജ്യം പിടിച്ചടക്കി എന്നോ മറ്റോ ഉള്ള ഒരിഫ്ക്ടായിരുന്നില്ലേ എന്നു ഇടിവാളിനു പോലും തോന്നി.

നെടുമ്പാശേരിയുടെ വിരിമാറിലൂടെ മണികിലുങ്ങും പോലെ കൊഞ്ചി നടന്ന എയര്‍ ഹോസ്റ്റസുമാരിലൊരുവള്‍ പെട്ടെന്ന് അവര്‍ക്കരികിലേക്ക് നടന്നു. കുട്ടന്മേനോന്‍ വടക്കോട്ടും ഇടിവാള്‍ കിഴക്കോട്ടും തിരിഞ്ഞു നിന്ന് അഥവാ വല്ല തല്ലും ഇവന്മാര്‍ക്ക് കിട്ടുകയാണെങ്കില്‍ തങ്ങളീ കൂട്ടത്തിലുള്ളതല്ല എന്ന ഭാവത്തില്‍ നിന്നു.

നിമിഷനേരം കൊണ്ട് മുടി കോതിയൊതുക്കി ചുണ്ട് ചുവപ്പിച്ച ദില്ബനെ പാടെ അവഗണിച്ച് ഹോസ്റ്റസ് സുന്ദരനായ സാല്‍ജോയ്ക്ക് കട്ടപ്പനയിലും ഏലപ്പാറയിലും വാഗമണ്ണിലും കിട്ടുന്ന ഏലയ്ക്കയിട്ട ചാല പോലത്തെ ചിരി സമ്മാനിച്ചു കുണുങ്ങി നിന്നു. സാല്‍ജോക്ക് നാണം വന്നു. ആവശ്യത്തിലേറെ സൌന്ദര്യവതിയായ ഒരുത്തി ഇന്നാ പിടിച്ചോ എന്നും പറഞ്ഞ് മുമ്പില്‍ നിന്നു ചിരിക്കുന്നു.

ദില്ബന്റെ പരിധിവിട്ട നെഞ്ചിടിപ്പിന്റെ ശബ്ദമാണ് സാല്‍ജോയെ പരിസരത്തേക്ക് എത്തിച്ചത്. സാല്‍ജോ ചോദ്യഭാവത്തില്‍ അവളെ നോക്കി, ഗമ കുറയ്ക്കാതെ തന്നെ.

ബെര്‍ളി തോമസല്ലേ ? -അവള്‍ വല്ലാത്ത ത്രില്ലുകളിലൊരെണ്ണം എടുത്തു കൊളുത്തിയ കൂര്‍ത്ത നഖമുനകളുളള ചൂണ്ടുവിരല്‍ സാല്‍ജോയുടെ നെഞ്ചിനു നേര്‍ക്ക് ചോദിച്ചു കൊണ്ട് ചോദിച്ചു.

എല്ലാ നെഞ്ചിടിപ്പുകളും ശാന്തമായി.

അല്ല!

അതെ !!!

ആദ്യത്തെ ഉത്തരം സാല്‍ജോയും രണ്ടാമത്തേത് അനന്തസാധ്യതകളുടെ പുതിയ ബ്ലോഗ് സ്പോട്ട് കണ്ടെത്തിയ ദില്‍ബനുമായിരുന്നു പറഞ്ഞത്. ഹോസ്റ്റസിന് കണ്‍ഫ്യൂഷനായി.

ദില്ബനെ പോടിയോടെ നോക്കിയിട്ട് അവള്‍ സാല്ജോയോട് ചേര്‍ന്നു നിന്നു. – സോറി. കേരളാ ബ്ലോഗേഴ്സ് മീറ്റിന് ബെര്‍ളി തോമസെത്തുമെന്ന് പത്രത്തില്‍ കണ്ടിരുന്നു. ആള് ഭയങ്കര സുന്ദരനാണെന്നും കേട്ടിട്ടുണ്ട്.. ഞാന് ബെര്‍ളിയുടെ ഒരാരാധികയാ.. ഞാന്‍ മാത്രമല്ല, എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ ലൈന്‍സ്, കുവൈത്ത് എയര്‍ ലൈന്‍സ്, സില്‍ക്ക് എയര്‍, ലുഫ്താന്‍സ എന്നു വേണ്ട മിക്കവാറും വിമാനക്കമ്പനികളിലെ എയര്‍ ഹോസ്റ്റസുമാരെല്ലാം ബെര്‍ളിയുടെ ആരാധകരാ.. !!

സാല്‍ജോക്ക് അഭിമാനം തോന്നി. ദില്ബന് കടുത്ത അസൂയയും. പത്ത് നാല്‍പത് വയസ്സായിട്ടും മൂന്നു നാല് പിള്ളേരുടെ തന്തയായിട്ടും ബെര്‍ളിക്കും ആരാധകര്‍… നല്ല പുതുപുത്തനായിട്ട് നില്‍ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇവിടെ അവഗണന മാത്രം.

ഞങ്ങളും മലയാളം ബ്ലോഗേഴ്സാ !!- ദില്‍ബന്‍ ഒരു പ്രത്യേക ഈണത്തില്‍ പറഞ്ഞു.

ഹോസ്റ്റസ് ദില്ബനെ കടുപ്പത്തില്‍ നോക്കി- സോ വാട്ട് ?

അതെയതെ.. അല്ലെങ്കിലും അതൊള്ളതാ !.. ദില്ബന്‍ ബാഗുമായി പെട്ടെന്ന് പുറത്തേക്കുള്ള വഴിയേ നടന്നു. സാല്‍ജോ ഒരു ചിരി കൊണ്ട് യാത്ര ചോദിക്ക് നടക്കാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു ചിരി കൊണ്ട് ഹോസ്റ്റസ് അവനെ തടഞ്ഞു- നില്‍ക്കൂ… സാല്‍ജോ അല്ലേ ?

സാല്‍ജോ ഞെട്ടി.- അതെ !! എങ്ങനെ അറിയാം ?

എനിക്കറിയാം… മൊബൈല്‍ നമ്പരൊന്നു തരുവോ ?

അയ്യോ.. അതെന്തിനാ ?

വെറുതെ.. ഒന്നു തരൂന്നേ !

എഴുതാന്‍ കടലാസ് നോക്കിയിട്ട് കാണാതെ ഉഴറിയ സാല്‍ജോക്ക് മുമ്പില്‍ അവള്‍ വെണ്ണ പോലുള്ള തന്റെ കൈത്തലം നീട്ടിക്കൊടുത്തു. തന്റെ മൊബൈല്‍ നമ്പര്‍ എഴുതി കൊടുക്കുമ്പോള്‍ ഇക്കിളി കൊണ്ട് അവള്‍ പുളയുന്നുണ്ടായിരുന്നു.

സീന്‍-8

പല തവണ ഇടിച്ച് ചളുങ്ങിയ ഒരു പഴഞ്ചന്‍ ലോറി ചാലക്കുടി തൃശൂര്‍ റോഡിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇരമ്പി നീങ്ങുന്ന ലോറിക്കുള്ളില്‍ രണ്ടേ രണ്ടു പേര്‍ മാത്രം- വെട്ടന്‍ രാജു, കുത്തന്‍ സിജു. ഇരുവരും വാടക കൊലയാളികള്‍, ഗുണ്ടകള്‍. ലോറിക്കുള്ളിലെ മാരകമായ നിശബ്ദതയെ ഭേദിച്ചു കൊണ്ട് പൊടുന്നനെ പഴയൊരു നോക്കിയ 3310 ശബ്ദിച്ചു. ലോറി ഓടിച്ചു കൊണ്ടിരുന്ന കുത്തന്‍ സിജു അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് വെട്ടന്‍ രാജുവിന് കൊടുത്തു.

രാജു കോളെടുത്തു- ഹലോ ?

വിശാലമനസ്കനാണ് !- മറുവശത്ത് നിന്ന് കനത്ത ശബ്ദം.

വെട്ടനും കുത്തനും ഞെട്ടി- വിശാല്‍ജി !!

ങൂം.. കെഎല്‍ 33 ബി 7868 ടൊയോട്ട ക്വാളിസ്, നീല നിറം. ഇപ്പോള്‍ അങ്കമാലി കഴിഞ്ഞിട്ടുണ്ടാവും.. എറണാകുളത്തിനുള്ള പോക്കാണ്.. ആ വണ്ടി എറണാകുളത്തെത്തരുത്… അതിനുള്ളില്‍ ഒരു കഷണ്ടിക്കാരനുണ്ട്…!!!

തട്ടണോ ?- വെട്ടന്‍ ആവേശം പൂണ്ടു.

വേണ്ട… തട്ടിക്കൊണ്ടു പോരണം.. നമുക്കാവശ്യമുണ്ട്…

ലൈന്‍ കട്ടായി. നടുറോഡില്‍ ലോറി ബ്രേക്കിട്ടു നിര്‍ത്തി. നടുറോഡില്‍ തന്നെ പിന്നോട്ടെടുത്തു തിരിച്ചു. അങ്കമാലി എറണാകുളം റൂട്ട് ലക്ഷ്യമാക്കി ലോറി കുതിച്ചു.

സീന്‍-9
എറണാകുളത്തെ ബ്ലോഗര്‍ പാലസ് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ മുന്‍വശം. കോരളാ ബ്ലോഗേഴ്സ് മീറ്റ് എന്ന ഭയങ്കരമായ കമാനത്തിന്റെ കീഴെ നിന്ന് മുകളിലിരിക്കുന്ന പച്ചാളം, ഇക്കാസ്, സാന്‍ഡോസ് തുടങ്ങിയ പണിക്കാര് പിള്ളേര്‍ക്ക് നിര്‍ദേശം കൊടുക്കുന്ന വിഷ്ണുപ്രസാദ്, കേരളഫാര്‍മര്‍,അതുല്യ തുടങ്ങിയ സീനിയര്‍ ബ്ലോഗര്‍മാര്‍. കമാനത്തിന്റെ മുകളിലിരിക്കുന്ന ബ്ലോഗര്‍ പിള്ളേരെ താഴെയിറക്കാതെ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് അവര്‍.

കമാനത്തിന്റെ മുകളില്‍ വിഷ്ണുപ്രസാദിന്റെ നിര്‍ദേശപ്രകാരം കതിര്‍ക്കുലകള്‍ തൂക്കി ഇറങ്ങാന്‍ തുടങ്ങുകയായിരുന്ന സാന്‍ഡോസിനെ കേരളഫാര്‍മര്‍ തടഞ്ഞു- നമുക്ക് ഓരോ റബര്‍പൂവിന്റെ കുല കൂടി തൂക്കിയാലോ ?

തേങ്ങാക്കൊല !- സാന്‍ഡോസിന് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

അയ്യേ അതു കൊള്ളില്ല!.. റബര്‍ പൂവാകുമ്പോള്‍ അതിന്റെ പരാഗണസമയത്തുള്ളതിനെക്കാല്‍ പരാഗങ്ങള്‍ ഉള്ളതിനാല്‍ അത് കൂടുതല്‍ പാല് നല്‍കാന്‍ സാധ്യതയുണ്ട്. ഇത് ഇന്‍ഡോനേഷ്യയില്‍ ഈയിടെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട് !!

അടുത്ത നിര്‍ദേശത്തിനു കാത്ത് നില്‍ക്കാതെ സാന്‍ഡോസ് താഴെയിറങ്ങി. പിന്നാലെ പച്ചാളവും. ഇറങ്ങണോ വേണ്ടയോ എന്നു വിചാരിച്ച് ശങ്കിച്ചിരുന്ന ഇക്കാസിനെ അതുല്യ തടഞ്ഞു- ന്റെ കുട്ട്യേ.. നിനക്കാ ബാനറൊന്നു വലിച്ചു കെട്ടിക്കൂടേ.. നിക്കൊക്കെ വയസ്സായി.. കണ്ണു പിടിക്ക്ണില്ല്യ !!

ബാനര്‍ അഴിച്ച് വിടാനാണ് ഇക്കാസിനു തോന്നിയത്. മാത്രമല്ല, 40 വയസ്സ് കഴിഞ്ഞ ഒരാളെയും ബ്ലോഗ് ചെയ്യാനനുവദിക്കരുതെന്ന് ഇവിടെ നിയമമുണ്ടാക്കണമെന്നു സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ഇക്കാസ് തീരുമാനിച്ചു.

ദൂരെ നിന്നും ഒരു കാറിന്റെ നീട്ടിയുള്ള ഹോണടി എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിച്ചു. ഒരു ക്വാളിസ് ഹോട്ടല്‍ ലക്ഷ്യമാക്കി പാഞ്ഞുവരികയാണ്. അത്ര സ്പീഡില്‍ വരാന്‍ ധൈര്യമുള്ള ബ്ലോഗര്‍ ആരായിരിക്കും എന്ന് എല്ലാവരും വിസ്മയിച്ചു നില്‍ക്കെ കാര്‍ പുല്ലുപോലെ വന്ന് ഹോട്ടലിന്റെ മുറ്റത്തെ പുല്ലില്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും ദുഫായി സംഘം വിശാലമനസ്കന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങി.

ആഹാ! എത്തിപ്പോയീലോ ന്റെ കുട്ട്യോള് ! – അതുല്യ എല്ലാവരെയും സ്വാഗതം ചെയ്തു.

ഇത് മലേഷ്യനാ !- ടാക്സി ക്വാളിസിന്റെ ടയറുണ്ടാക്കാനുപോയഗിച്ച റബ്ബറിനെക്കുറിച്ചായിരുന്നു കേരളഫാര്‍മറുടെ ആത്മഗതം.

പക്ഷെ, വിശാലന്റെ മുഖത്ത് പ്രകടമായും മറ്റുള്ളവരുടെ മുഖത്ത് ഭാഗികമായും പ്രകടമായിരുന്ന വിഷാദം എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് തിരിച്ചു- എന്തു പറ്റി ? എന്തോ കുഴപ്പമുണ്ടല്ലോ ?

നമ്മുടെ കുറുമാനെ..!- ഇടിവാള്‍ പാതി പറഞ്ഞ് നിര്‍ത്തി.

ഇടിവാള്‍ വേറെ വല്ലതും പറഞ്ഞു പിടിപ്പിക്കുമോ എന്നാശങ്കപ്പെട്ട് വിശാലന്‍ ആ വാചകം പൂര്‍ത്തിയാക്കി.- നമ്മുടെ കുറുമാനെ ആരോ തട്ടിക്കൊണ്ടുപോയി !!!!

ഞെട്ടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു ആര്‍ക്കും.

ആരാണ് അത് ചെയ്തത് ?? -എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു.- എന്തിനാണീ കടുംകൈ ??

അറിയില്ല… ഒന്നുമറിയില്ല !!

പെട്ടെന്ന് എല്ലാ ചോദ്യങ്ങള്‍‍ക്കുമുള്ള ഉത്തരം പോലെ വിശാലന്റെ ഫോണ്‍ ബെല്ലടിച്ചു. മുന്‍കൂട്ടി പറഞ്ഞത് പോലെ വെട്ടനും കുത്തനും വിളിക്കുകയാണ്. വിശാലന്‍ ഫോണെടുത്തു- ഹലോ !

സുനീഷ് കുമാര്‍ സ്പീക്കിങ് !!

ഇത്തവണ വിശാലനും ഞെട്ടി- എന്തോന്നാ ? എന്തോന്നാ ?

സുനീഷ്കുമാര്‍ സ്പീക്കിങ് !!… നിങ്ങളുടെ സുഹൃത്ത് കുറുമാന്‍ ഇപ്പോള്‍ എന്റെ കസ്റ്റഡിയിലുണ്ട് !!!!

(തുടരും)

കേരളാ ബ്ലോഗേഴ്സ് മീറ്റ്_ എപ്പിഡോസ്-3

Posted 19 July 2007 | By | Categories: Series | 30 Comments

സീന്‍-4

വിമാനത്തിനുള്ളിലെ തിരക്ക്. അകത്തേക്കു കയറിയ ബ്ലോഗര്‍ സംഘം സീറ്റില്‍ തങ്ങളെ മൈന്റ് ചെയ്യാതെ ഇരിക്കുന്ന തറവാടിയെയും വല്യമ്മായിയെയും തിരിച്ചും മൈന്റ് ചെയ്തില്ല. ദില്ബന്‍ ഉള്ളതു കൊണ്ടാണ് തറവാടി തങ്ങളെ അവഗണിക്കുന്നത് എന്ന് കരുതി സാല്‍ജോയും കുട്ടന്മേനോനും ഇടിവാളും അത് കാര്യമായെടുത്തില്ല.

ചായ, പരിപ്പുവട, ബോണ്ട, സുഖിയന്‍ തുടങ്ങിയ വിഭവങ്ങളടങ്ങിയ താലവുമായി തിരക്കിനിടയിലൂടെ ബദ്ധപ്പെട്ടു നടന്നു വരുന്ന എയര്‍ ഹോസ്റ്റസുമാരെ കണ്ടപ്പോള്‍ കൈയ്യില്‍ സീറ്റ് നമ്പര്‍ എഴുതിയ ടിക്കറ്റ് ഉണ്ടായിട്ടും ദില്‍ബന്‍ ഇടനാഴിയില്‍ കമ്പിയില്‍ പിടിച്ചു നിന്നു. തങ്ങളുടെ സീറ്റുകളില്‍ ചെന്നിരുന്നിട്ടും ദില്ബനെ കാണാതെ മൂവര്‍ സംഘം അന്വേഷിക്കുമ്പോഴാണ് ദില്ബന്‍ കമ്പിയില്‍ തൂങ്ങി എസര്‍ഹോസ്റ്റസുമാര്‍ വരുന്ന വഴിയില്‍ നില്‍ക്കുന്നത് കണ്ടത് .

ദില്ബാ.. നിന്റെ സീറ്റ് ഇവിടെയാ !- സാല്‍ജോ മനസാക്ഷിയില്ലാത്ത വിധം ശബ്ദത്തിലായിരുന്നു അത് പറഞ്ഞത്.

ദില്ബന്‍ സാല്‍ജോയെ രൂക്ഷമായി നോക്കി- വേണ്ട !.. ഞാന്‍ നിന്നോളാം.. നടുവദനയാ.. ഇരുന്നാല്‍ കൂടും !

നടുവേദന ഇരുന്നാല്‍ കൂടുമെന്നാരു പറഞ്ഞു ?

നാട്ടില്‍ ആര്യവൈദ്യശാലേന്ന് പറഞ്ഞു !

വാര്യര് ഡോക്ടറോ ?

ആരായാലെന്താ തനിക്ക് ?- ദില്ബന് ദേഷ്യം വന്നു.

സാല്‍ജോ അത് കാര്യമാക്കിയില്ല. പക്ഷെ, ചായയും പരിപ്പുവടയുമായെത്തിയ ഹോസ്റ്റസുമാരുടെ കൈയ്യിലെ സാധനങ്ങള്‍ ദില്ബന്റെ അടുത്തെത്തിയപ്പോള്‍ തീര്‍ന്നു പോയതുകൊണ്ട് അവര്‍ തിരികെ നടന്നത് ദില്ബനെ നിരാശപ്പെടുത്തി.

ശ്രമം ഉപേക്ഷിച്ച് സീറ്റില്‍ വന്നിരിക്കും മുമ്പേ വിമാനം സ്റ്റാര്‍ട്ട് ചെയ്ത് ഗിയറിലിട്ട് പെട്ടെന്നു കുതിച്ചു. പത്തു മിനിട്ട് കൊണ്ട് വിമാനം സാമാന്യം ഉയരത്തിലെത്തി. ആ ഡ്രൈവിങ്ങിന്റെ മികവും വേഗതയും കണ്ടപ്പോള്‍ ഇടിവാളിന് കൌതുകമായി. സാധാരണ റണ്‍വേ ചുറ്റി ആചാരപരമായി പൊങ്ങിപ്പോവാറുള്ള വിമാനമാണ്. ഇത് ദാണ്ടെന്നും പറഞ്ഞ് ആകാശത്തെത്തിയിരിക്കുന്നു.

പൈലറ്റിനെ ഒന്നു പരിചയപ്പെട്ടുകളയാമെന്നു കരുതി ഇടിവാള്‍ സീറ്റില്‍ നിന്നെണീറ്റു. കോക് പിറ്റിനരികില്‍ കോപൈലറ്റുമായി ശൃംഗരിച്ചു കൊണ്ട് നിന്ന എയര്‍ ഹോസ്റ്റസുമാരിലൊരുത്തി ഇടിവാളിനെ രൂക്ഷമായി നോക്കി. ഇടിവാള്‍ അവളെ മൈന്റ് ചെയ്യാതെ കോക് പിറ്റിന്റെ വാതില്‍ തുറന്നു. കോ പൈലറ്റ് വാതില്‍ക്കല്‍ തടഞ്ഞു നിന്നു.- എങ്ങോട്ടാ ? ഇതിനുള്ളില്‍ യാത്രക്കാര്‍ക്ക് പ്രവേശനമില്ല !

ഇടിവാള്‍ ചിരിച്ചു- അയാം ഇടിവാള്‍ !!.. വി ആര്‍ മലയാളം ബ്ലോഗേഴ്സ് ഗോയിങ് ടു കേരള !!!

ഞെട്ടി. കോപ്പിലെ പൈലറ്റ് സത്യമായും ഞെട്ടി- സര്‍ ! സോറി സര്‍ ! ഞാനുമൊരു മലയാളി ആണ് സര്‍ ! എന്നെക്കുറിച്ചൊന്നും എഴുതരുത് സര്‍ !! പ്ലീസ് സര്‍ !! സാറിവിടെയിരുന്നോളൂ സര്‍! വേണമെങ്കില്‍ കുറച്ചു ദൂരം പ്ലെയിന്‍ ഓടിച്ചു നോക്കിക്കോളൂ സര്‍ !!

അതൊന്നും വേണ്ട !! ഞാനീ പൈലറ്റിനെയൊന്നു പരിചയപ്പെടാമെന്നു കരുതി വന്നതാ !

ഉവ്വ! ഇത് നമ്മുടെ സ്ഥിരം പൈലറ്റല്ല. ഈ കക്ഷി പാര്ട് ടൈം ജോലിയാ. രാവിലെ കൊച്ചീന്ന് ഒരു ട്രിപ്പ് ഇങ്ങോട്ട് വൈകിട്ട് ഒരു ട്രിപ്പ് അങ്ങോട്ട് .. വീടവിടെയാ, ജോലി ഇവിടെയും.. ഡെയ്‍ലി പോയിവരുവാ.. രാവിലെ പ്ലെയിനും കൊണ്ടിങ്ങു പോരും. വൈകിട്ട് തിരിച്ചോടിച്ചോണ്ട് അങ്ങോട്ടും… പ്ലെയിന്‍ കൂലി കഴിച്ചിട്ടായാലും മാസം പത്ത് അഞ്ഞൂറു രൂപ മിച്ചം പിടിക്കാം. അതാ മൂപ്പരടെയൊരു ഏര്‍പ്പാട് !

അത് കൊള്ളാവല്ലോ !- ഇടിവാള്‍ എത്തി നോക്കി. തലയില്‍ ചുവന്ന തോര്‍ത്ത് കെട്ടിയ പൈലറ്റ് സ്റ്റിയറിങ് ചെറുവിരലില്‍ നിര്‍ത്തിക്കൊണ്ട് ഒരു പഴം കഴിക്കുകയായിരുന്നു. മുകളില്‍ കാലാവസ്ഥ നിരീക്ഷണത്തിനുള്ള റഡാറിന്റെ കേബിളില്‍ അദ്ദേഹത്തിന്റെ ഒരു ചുവന്ന തോര്‍ത്ത് ഉണങ്ങാന്‍ വിരിച്ചിട്ടുണ്ടായിരുന്നു. സൈഡില്‍ നിന്നു കണ്ടപ്പോള്‍ മുഖപരിചയം തോന്നിയെങ്കിലും നേരിട്ടു പരിചയപ്പെടുന്നത് വേണ്ടെന്നു വച്ച് തിരിഞ്ഞു.

പക്ഷെ, പെട്ടെന്ന് തിരിഞ്ഞു നോക്കിയിട്ട് പിന്നെയും തിരിഞ്ഞ പൈലറ്റിന്റെ മുഖം തന്റ മനസ്സില് പതിഞ്ഞ ആരുടെയോ ആണെന്നതില്‍ ഇടിവാളിന് സംശയമുണ്ടായിരുന്നു. തിരിഞ്ഞു നടക്കാന്‍ ഭാവിക്കുമ്പോള്‍ സംശയം തീര്‍ക്കാനെന്ന പോലെ ഇടിവാള്‍ കോ പൈലറ്റിനോട് വീണ്ടും ചോദിച്ചു- എന്താ ഈ പൈലറ്റിന്റെ പേര് ?

വിശാലമനസ്കന്‍ !!!- കോ പൈലറ്റ് കൂളായിട്ടു പറഞ്ഞു. ഇടിവാള്‍ ഞെട്ടി. മലയാളം ബ്ലോഗര്‍മാരുടെ കണ്ണിലുണ്ണിയായ വിശാലന്‍ ദുഫായീന്ന് കൊച്ചിക്ക് രഹസ്യമായി വിമാനമോടിക്കുന്നു !!

കൂയ് !!! – ഇടിവാള് നിന്നിടത്ത് നിന്ന് കൂവി- ദാണ്ടെടാ നമ്മടെ വിശാലന്‍.. ലെവനാ പൈലറ്റ് !!

സീന്‍-5

കോക് പിറ്റിനുള്ളില്‍ പൈലറ്റ് വിശാലമനസ്കനോടൊപ്പം തറയിലിരുന്ന് ചീട്ടു കളിക്കുന്ന നാല്‍വര്‍ സംഘം. സ്റ്റിയറിങ്ങിനോടൊപ്പം പിടിച്ചിരിക്കുന്ന ചീട്ടുകളില്‍ നിന്ന് സമയാസമയത്ത് ഓരോ ചീട്ട് വിശാലനും ഇറക്കുന്നുണ്ട്.

പെട്ടെന്ന് ആകാശത്തു കൂടി മറ്റെന്തോ വാഹനം വരുന്നതുപോലെ ഒരു ശബ്ദം ! എല്ലാവരും അമ്പരന്നു. വിശാലനാണെങ്കിലും ബ്ലോഗറാണെങ്കിലും വണ്ടി വിമാനമാണ്, നിലത്തൂന്ന് ഒത്തിരി പൊക്കത്തിലുമാണ്. വല്ലതും പറ്റിക്കഴിഞ്ഞാല്‍ പിന്നെ പോസ്റ്റ് പോയിട്ട് ഒരു കമന്റ് പോലുമിടാന്‍ പറ്റിയെന്നു വരില്ല.

വിശാലന്‍ കണ്ണാടിയിലൂടെ നോക്കി. ചെറുവിമാനമൊരെണ്ണം ആവേശത്തോടെ ഇരച്ചു വരികയാണ്. വിശാലന്‍ കണ്ണുകള്‍ ചെറുതാക്കി നിരീക്ഷിച്ചു. ദുഫായി വിമാനത്താവളത്തിന്റെ മൂലയില്‍ സംശയാസ്പദമായി കിടക്കുന്ന കണ്ട അതേ ചെറുവിമാനം. സംഗതി കേരളാ റൂട്ടിലാണ് പറക്കുന്നത്. വിശാലനും ഗിയര്‍ മാറ്റി വേഗത കൂട്ടി. ചെറുവിമാനം പിന്നെയും വേഗത കൂട്ടി. ആകാശത്ത് സര്‍ക്കാര്‍ വിമാനവും സ്വകാര്യ മിനി വിമാനവും ഒപ്പത്തിനൊപ്പം !!!

ഉദ്വേഗജനകമായ നിമിഷങ്ങള്‍. ഇപ്പഴെങ്ങാനും കേരളത്തീന്നൊരു വിമാനം ഇങ്ങോട്ടു വന്നാല്‍ സൈഡ് കൊടുക്കാന്‍ പോലും സ്ഥലമില്ലാതെ എല്ലാം കൂടി താഴെ വീഴുമെന്നോര്‍ത്തപ്പോള്‍ സാല്‍ജോയ്ക്ക് പേടി തോന്നി. ദില്ബന്‍ താഴേക്ക് നോക്കി. അറബിക്കടല്‍ നാണമില്ലാതെ കിടക്കുകയാണ്. എന്തും സഭവിക്കാം.

ഒടുവില്‍ വിശാലനെ പരാജയപ്പെടുത്തിക്കൊണ്ട് ചെറുവിമാനം മുന്നില്‍ കയറി. വിമാനം കടന്നു പോവുമ്പോള്‍ അതിനുള്ളില്‍ ഇരുന്നയാളെ വിശാലന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമായി കണ്ടു. ഇരുനിറം. സാമാന്യം നല്ല കഷണ്ടി, കണ്ണട.

കുറുമാന്‍ !!! -ദില്ബന്‍ അറിയാതെ പറഞ്ഞു പോയി.

അതെ !!- വിശാലന്‍ ഗിയര്‍ പല തവണ മാറ്റി നോക്കി ഇനിയും വേഗത കൂട്ടാനുള്ള ഗിയറുകള്‍ ബാക്കിയില്ല. സകല ലിവറുകളും വലിച്ചും നീട്ടിയും കുറച്ചുകൂടിയൊക്കെ വേഗത കൂട്ടി കുറുമാന്റെ വിമാനത്തിന്റെ ഒപ്പത്തിനൊപ്പം വിശാലന്‍ ഓടിക്കുന്ന സര്‍ക്കാര്‍ വിമാനവും നിന്നു. താഴെയ്ക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്ന ദില്ബന് സമാധാനമായി. കടല്‍ കഴിഞ്ഞു. കരയായി, കേരളമായി. നിമിഷങ്ങല്‍ക്കകം ലാന്‍ഡിങ്.

കേരളാ ബ്ലോഗേഴ്സ് മീറ്റ് എന്ന മഹത്തായ സംഭവത്തിനായി ഗള്‍ഫില്‍ നിന്നുള്ള ബ്ലോഗര്‍ സംഘം ഇറങ്ങാന്‍ പോകുന്നു. മുന്നില്‍ കുറുമാന്റെ വിമാനം ലാന്‍ഡിങ്ങിനുള്ള സൂചനകള്‍ കാണിച്ച് മെല്ലെ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. ഇനിയും കാത്തു നില്‍ക്കുന്നതിലര്‍ത്ഥമില്ല എന്നു തോന്നിയിട്ടെന്നോണം വിശാലന്‍ മൂന്നു ലിവറുകളില്‍ ഒന്നിച്ചൊരു വലി. വിമാനം ചക്ക വെട്ടിയിട്ടതു പോലെ താഴേക്ക്.

വിശാലാ ! ഞാനിതുവരെ പെണ്ണു കെട്ടിയിട്ടില്ല !!- തന്റെ സഫലമാകാത്ത ഏക അന്ത്യാഭിലാഷം അറിയാതെ പറഞ്ഞു പോയി ദില്‍ബന്‍.

വിശാലന്‍ ചിരിച്ചു- ക്രാഷ് ലാന്‍ഡിങ് ആണ്… വേറെ വഴിയില്ല.. മലയാളത്തിന്റെ മണ്ണില്‍ ആദ്യം ഇറങ്ങുന്നത് നമ്മളായിരിക്കണം. സ്വന്തം വിമാനമുണ്ടെന്നു കരുതി ഒരു കുറുമാനും നമ്മളോട് കളിക്കരുത് !!!

സീന്‍- 6

നെടുമ്പാശേരി വിമാനത്താവളം. ഇന്റര്‍നാഷനല്‍ ടെര്‍മിനലിന്റെ അറൈവല്‍ വിഭാഗത്തില്‍ കൈകളില്‍ പൂമാലകളും ചെണ്ടുകളുമായി കാത്തു നില്‍ക്കുന്ന ഒരു സംഘം. വിശാലമനസ്കനു സ്വാഗതം ഓടുന്ന ചെറിയ ബാനറുകളും കട്ടൌട്ടുകളും അവരുടെ കൈയ്യിലുണ്ടായിരുന്നു. വിശാലമനസ്കന്‍ ഫാന്‍സ് അസോസിയേഷന്റെ അംഗങ്ങളാണ്.

അപ്പുറത്ത് കുറുമാന്‍സ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വലിച്ചു കെട്ടിയ കുറുമാന് സ്വാഗതമോതുന്ന ബാനര്‍ മാത്രം. എന്തോ തകര്‍ന്നു വീഴുന്ന ശബ്ദമാണ് എല്ലാവരെയും ഉണര്‍ത്തിയത്. വിശാസമനസ്കന്‍ ഓടിക്കുന്ന വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തതിന്റെ ശബ്ദമായിരുന്നു അത്.

വിമാനത്തില്‍ നിന്നിറങ്ങി മുകളിലേക്കു നോക്കിയിട്ടും കുറുമാന്റെ കുഞ്ഞുവിമാനം കാണാനുണ്ടായിരുന്നില്ല. ആശ്വാസത്തോടെ വിശാലനും പിന്നാലെ മറ്റ് ബ്ലോഗര്‍മാരും പുറത്തിറങ്ങി. പുറത്ത് കടക്കുമ്പോള്‍ ആരാധകരുടെ മുദ്രാവാക്യങ്ങളുടെ മഴയാണ് പ്രതീക്ഷിച്ചതെങ്കിലും അവിടെയങ്ങും ആരും വിശാലനെ തിരിച്ചറിഞ്ഞില്ല.

താന്‍ പണം കൊടുത്ത് വളര്‍ത്തുന്ന ഫാന്‍സ് അസോസിയേഷന്‍ തെണ്ടികള്‍ എവിടെ. കൂടെയുള്ള തോലന്മാര് തന്റെ ആരാധകരുടെ അസാന്നിധ്യം തിരിച്ചറിയുമല്ലോ എന്നു കൂടി ഓര്‍ത്തപ്പോള്‍ വിശാലന് സഹിക്കാനായില്ല.മാത്രവുമല്ല, പുറത്ത് എല്ലായിടത്തും കുറുമാന് സ്വാഗതമോതുന്ന ബാനറുകളും നോട്ടീസുകളും !

വിശാലന്‍ നേരേ ഒരു പബ്ലിക് ബൂത്തില്‍ കയറി. കഴിഞ്ഞ മാസവും 850 അയച്ചു കൊടുത്ത ഫാന്‍സ് അസോയിയേഷന്‍ സെക്രട്ടറിയെ വിളിച്ചു. സെക്രട്ടറി ഫോണ്‍ എടുത്തു. അയാളുടെ ചുറ്റും നില്‍ക്കുന്നവര്‍ ഉച്ചത്തില്‍ വിശാലമനസ്കന്‍ കീ ജയ് ! എന്നു വിളിക്കുന്നത് കേള്‍ക്കാമായിരുന്നു. വിശാലന് കാര്യം മനസ്സിലായില്ല. ആരാണവിടെ മുദ്രാവാക്യം മുഴക്കുന്നത് ?

അത് ഞങ്ങളസോയിയേഷന്‍കാരാ … വിശാലമനസ്കന്‍ ഫാന്‍സ് അസോസിയേഷന്‍ !! ഞങ്ങടെ ആരാധനാമൂര്‍ത്തി സാക്ഷാല്‍ വിശാലമനസ്കന്‍ ഇപ്പോള്‍ ഞങ്ങടെ കൂടെയുണ്ട്.. അതിന്റെ സന്തോഷവാ !!

വിശാലന്‍ നിങ്ങടെ കൂടെയുണ്ടെന്നോ ???

അതെ !ഞങ്ങളാദ്യവായിട്ടാ കാണുന്നേ.. അതിന്റെ സന്തോഷം കൂടെയുണ്ടേ !

വിശാലനെ കണ്ടാല്‍ എങ്ങനെ ?- വിശാലന്‍ ചോദിച്ചു.

സെക്രട്ടറി കൂടെയുള്ള വിശാലനെ അടിമുടി നിരീക്ഷിച്ച് മറുപടി നല്‍കി- ഇരുനിറം. സാമാന്യം നല്ല കഷണ്ടി, കണ്ണട !!!

(തുടരും)

കേരളാ ബ്ലോഗേഴ്സ് മീറ്റ്_എപ്പിസോഡ്-2

Posted 16 July 2007 | By | Categories: Series | 28 Comments

സീന്‍-2

ഇടവഴിയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന നിലവിളി. ഇടിവാളും കുട്ടന്മേനോനും ഞെട്ടുന്നു. തന്റെ പ്രണയഗാനത്തിന്റെ ചരണത്തില്‍ എവിടെയോ വച്ച് വരി മുറിഞ്ഞതിന്റെ ദുഖവുമായി നില്‍ക്കുകയായിരുന്ന സാല്‍ജോയുടെ കാതില്‍ വീണത് ഓടിവരുന്ന ദില്ബന്റെ ശബ്ദമായിരുന്നു- ഓടിക്കോ !

ദില്ബനെ നന്നായറിയാവുന്ന സാല്‍ജോ ആദ്യം ഓടി. രണ്ടു ചുവട് ചാടിയും നിന്നും നോക്കിയ ഇടിവാള്‍ ഒരു സംഘം അറബികള്‍ അട്ടഹസിച്ചു കൊണ്ടു വരുന്നതാണ് കണ്ടത്. ആ കൂട്ടത്തില്‍ തന്റെ സ് പോണ്‍സറെ ആദ്യം കണ്ട കുട്ടന്മേനോന്‍ അതിനകം അവിടെ കിടന്നിരുന്ന എയര്‍ ഇന്ത്യയുടെ വിമാനത്തിനുള്ളില്‍ കടന്നിരുന്നു.

പിന്നാലെ പാഞ്ഞെത്തിയ ഇടിവാളും അതിനുള്ളില്‍ തന്നെ കയറി സീറ്റിനടിയില്‍ ഒളിച്ചിരുന്നു. അറബികള്‍ വിമാനത്തിനുള്ളിലേക്കു കയറുന്നുണ്ടോ എന്ന് ആശങ്കയോടെ കാതോര്‍ത്തിരുന്ന അവര്‍ അറബികള്‍ പുറത്തു കൂടി ഓടിപ്പോകുന്ന ശബ്ദം കേട്ട് ആശ്വസിച്ചു.

പക്ഷെ അതുവരെ ശ്വാസം പിടിച്ചിരുന്ന ദില്‍ബന്റെയും സാല്‍ജോയുടെയും നിശ്വാസങ്ങള്‍ പെട്ടെന്ന് മറ്റൊരു സീറ്റിനടിയില്‍ നിന്ന് പുറത്തു വന്നപ്പോള്‍ ഇരുവരും ‍ ഞെട്ടി. ഓടി ചങ്കു കലങ്ങിയ ദില്ബന്‍ എണീറ്റു നിന്ന് ആര്‍ത്തിയോടെ ശ്വാസം വലിക്കുകയായിരുന്നു.

ദില്ബാ,ഒരു മാതിരി കോപ്പിലെ പണി കാണിക്കരുത്…. ഇപ്പോ ഇടി കിട്ടിയേനേ !

എന്തോന്ന്?.. ഞാനതിനൊന്നും കാണിച്ചില്ലല്ലോ ?- ദില്ബന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.- അല്ലെങ്കിലും നിങ്ങള്‍ വലിയ ഇടിവാളാണെന്നൊക്കെ പറഞ്ഞിട്ട്.. ഇങ്ങനെ ഇടിയെ പേടിക്കേണ്ട കാര്യമുണ്ടോ ?

എടാ.. നമ്മളൊന്നുമല്ലെങ്കിലും മലയാളം ബ്ലോഗേഴ്സല്ലേ ? അതിന്റെ ഒരു മാന്യത കാണിക്കണ്ടേ ?

ദില്ബന് ദേഷ്യം വന്നു- നിങ്ങള്‍ പറയുന്നത് കേട്ടാല്‍ ‍ഞാനാ പെണ്ണുങ്ങളെ കയറി പിടിച്ചെന്നു തോന്നുമല്ലോ !

പിടിച്ചില്ലെങ്കില്‍ പിടിക്കാന്‍ തുടങ്ങി- കുട്ടന്മേനോന്‍ പറഞ്ഞു.

എന്റെ ദൈവമേ.. ടോ മനുഷ്യാ.. ഞാനതുവഴി പോയി ഒന്നു മൂത്രമൊഴിക്കുവായിരുന്നു… പാല് മേടിക്കാന്‍ പോയ പെണ്ണുങ്ങള്‍ ഒട്ടകത്തെ കറക്കുന്നതേയുള്ളൂ എന്നും പറഞ്ഞ് അപ്പോള്‍ തിരിച്ചു വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ലല്ലോ.. അവരെന്തോ കണ്ട് പേടിച്ചു.. നിലവിളിച്ചു.. അത് കേട്ട് അപ്പുറത്ത് പത്രം വായിച്ചോണ്ടു നിന്ന അറബികള്‍ ഓടി വന്നു.. ഇതാണ് സംഭവിച്ചത് !

പിന്നെ നീ ഓടിയതെന്തിനാ ? അവരോട് കാര്യം പറയാന്‍ മേലായിരുന്നോ?

എന്തിന് കാര്യം പറഞ്ഞാലും ഇടിക്കും പറഞ്ഞില്ലെങ്കിലും ഇടിക്കും.. പിന്നെന്തിനാ ആ പെണ്ണുങ്ങളുടെ മുമ്പില്‍ വച്ച് തല്ലു വാങ്ങുന്നത് ? – ദില്ബന്‍ വിശദീകരിച്ചു.

അവനിപ്പോഴും ആ പെണ്ണുങ്ങലെക്കുറിച്ചോര്‍ത്താ വിഷമം ! – ഇടിവാളിന് ദേഷ്യം അടങ്ങിയില്ല.

കൊടുവാള് !- ദില്ബന്‍ പിറുപിറുത്തു.

എന്താ ? എന്താ ?

വിമാനം പോകാറായി.. ആ പെണ്ണെന്തോ വിളിച്ച് പറയുന്നൂന്ന്…

അവര്‍ കാതോര്‍ത്തു. വിവിധ ഭാഷകളിലുള്ള അനൌണ്‍‍സ്മെന്റ് ഒടുവില്‍ മലയാളത്തിലായപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.

സീന്‍-3
ചെക്കിങ് കഴിഞ്ഞ് വിമാനത്തിലേക്കു നീങ്ങുന്ന നാല്‍വര്‍ സംഘത്തിനടുത്തേക്ക് ബാഗുമായി ഓടിയെട്ടുന്ന തറവാടി. -നില്ല്..നില്ല്.. ഞാനുമൊണ്ട് !

ചുമ്മാ തറവാടീന്നൊക്കെ പേരിട്ടോളും.. ഇതൊക്കെ തറവാട്ടിപ്പിറന്ന പരിപാടിയാ ? -ദില്‍ബന്‍ ആത്മഗതം ചെയ്തു.

തറവാടിയിങ്ങ് വന്നോട്ടെ ഞാന്‍ ശരിയാക്കി തരാം.- ഇടിവാള്‍ പറഞ്ഞു.

ദില്ബന്‍ പൊടുന്നനെ സൈലന്റായി. തറവാടി വയലന്റായാല്‍ സംഗതി മാറും. തറവാടിയോടൊപ്പം ഡീസന്റായ വല്യമ്മായിയുമുണ്ട്. മാന്യനായേ പറ്റൂ. പ്രതികാരം പിന്നെയാവാം.

അല്ല തറവാടി അല്‍പം ലേറ്റായെന്നു തോന്നുന്നു ?- ദില്ബന്‍ കുശലാന്വേഷണം നടത്തി.

അവിടെ നടന്ന കാര്യങ്ങള്‍ ഏതോ ബ്ലോഗില്‍ വായിച്ചറിഞ്ഞ പോലെ ദില്‍ബനെ ഇരുത്തി നോക്കിയിട്ട് തറവാടി എയര്‍പോര്‍ട്ട് മാസ്റ്ററുടെ അടുത്തേക്ക് ബാഗുകളുമായി പോയി. നാല്‍വര്‍ സംഘം പിന്തുടര്‍ന്നു. തറവാടി ചെന്നതേ പരിശോധനകളൊന്നും ഇല്ലാതെ അവര്‍ ബാഗുമായി കടത്തിവിട്ടു. കൊള്ളാവുന്ന ഒരു പോസ്റ്റിന്റെ ആദ്യത്തെ കമന്റ് പോലെ വല്യമ്മായിയും കൂടെയങ്ങ് കടന്നു പോയി.

അവര്‍ അങ്ങ് വിമാനത്തിനടുത്തേക്ക് നടക്കുന്നത് കണ്ടപ്പോള്‍ ദില്ബന്‍ തിരക്കു കൂട്ടി.- ഒന്നനങ്ങി നടക്ക് ചേട്ടോ.. സീറ്റ് കിട്ടില്ല !

പുറത്ത് തന്റെ സ്പോണ്‍സര്‍ അറബി ഉള്‍പ്പെടുന്ന സംഘം അകത്തേക്ക് വിരല്‍ ചൂണ്ടി അറബിയില്‍ ‘പിടിയെടാ അവന്മാരെ’ എന്നു പറയുന്നുണ്ടോ എന്നു നോക്കി നില്‍ക്കുകയായിരുന്ന കുട്ടന്മേനോന്‍ അനങ്ങാന്‍ തുടങ്ങുമ്പോഴേക്കും കൈയ്യില്‍ ഒരു പ്ലാസ്റ്റിക് ചാക്കുമായി ഒരു തമിഴന്‍ പാഞ്ഞ് വന്നു മുമ്പില്‍ കയറി നിന്നു.

കറുത്ത കൂളിങ് ഗ്ലാസ്സ് വച്ചിരുന്ന ഇടിവാളിന് തന്റെ മുന്നില്‍ ഒരു പ്ലാസ്റ്റിക് ചാക്ക് വന്നു നില്‍ക്കുന്നതായേ തോന്നിയുള്ളൂ. ഇടിവാള്‍ ക്ഷുഭിതനാകാത്തതിന് നന്ദിസൂചകമായി തമിഴന്‍ തന്റെ ചാക്ക് തുറന്ന് ഒരു നേന്ത്രപ്പഴം ഇടിവാളിനു നേര്‍ക്ക് നീട്ടി. നേന്ത്രപ്പഴം മാത്രം കണ്ട ഇടിവാള്‍ അത് വാങ്ങി കഴിച്ചു തുടങ്ങി- ഈ ദുഫായിക്കാരുടെ ഓരോ പരിപാടികള് … പഴമൊക്കെ ഓട്ടോമാറ്റിക്കായിട്ട് വരുന്നു !!

എന്തോ ആലോചനയിലായിരുന്ന കുട്ടന്‍ മേനോന്‍ ഒന്നും ശ്രദ്ധിച്ചതേയില്ല. പിന്നില്‍ നിന്ന ദില്ബന്‍ തമിഴനെ തൊഴിക്കാന്‍ കാല് നീട്ടി എത്താതെ പോയതിനാല്‍ ആ തൊഴി തമിഴന്റെ പഴം തിന്നു രസിക്കുന്ന ഇടിവാളിന് പാസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഓഫിസര്‍ തമിഴനോട് വിവരങ്ങള്‍ ആരാഞ്ഞു.-അല്‍ക്കുല്‍ത്ത് അല്‍ഫ് ചാക്ക്ഫ് അഹ് ഇഹ് ?

തമിഴന്‍ വാ പൊളിച്ചു. പഴം തിന്ന ഇടിവാളിനെ പരിഭാഷക്കായി നോക്കി.

തന്റെ അല്‍ക്കുല്‍കുത്ത് ചാക്കിലെന്തോക്കെയാണെന്ന് – കുട്ടന്മേനോന്‍ പരിഭാഷ നല്‍കി.

പാണ്ടി ചിരിച്ചു- അറബിക്കുല, ഈന്തപ്പഴം, മൂന്നു ഡിവിഡി, രണ്ട് ക്യാമറ..ഹിഹി.. ഊര്ക്ക് പോണം.. അമ്മാവേ പാക്കണം ഹിഹി!

ഇക്ക്ഫ് എക്ക്ഫ് ഫക്ക്ഫ് ? – ഓഫിസര്‍ വീണ്ടും ചോദിച്ചു.

പാണ്ടി പിന്നേം നോക്കി.

ഇവിടെ എന്നാ ഉ….ഉ…ഉദ്യോഗവാന്ന് ?- കടുപ്പമേറിയ പരിഭാഷയായിരുന്നു ദില്ബന്റേത്.

ബ്ലോക്ക്ഫ്!!- അറബി കലര്‍ന്ന തമിഴില്‍ അഥവാ തമിഴ് കലര്‍ന്ന അറബിയില്‍ പാണ്ടി വിവരം പറഞ്ഞു.

നാല്‍വര്‍ സംഘം ഞെട്ടി. അവന്‍ ഒരു ബ്ലോഗറാണ്. ഈശ്വരാ ! വി ആര്‍ മലയാളം ബ്ലോഗേഴ്സ് എന്നു പറയുമ്പോള്‍ ഓഫിസര്‍ ഞെട്ടി ‘സര്‍, പോക്ക്ഫ് പോക്ക്ഫ് ‘എന്നു പറയുമെന്ന പ്രതീക്ഷയില്‍ വിരിഞ്ഞു നിന്ന ഇടിവാള്‍ കറുത്ത ഗ്ലാസ്സ് ഊരി പോക്കറ്റിലിട്ടു. ചികി വച്ചിരുന്ന മുടി, കശക്കി വൃത്തികേടാക്കി ദീനഭാവത്തില്‍ നിന്നു. ഒരു ചാക്ക് കെട്ടിന്റെ കുറവ് കൂടിയുണ്ടെന്ന് അപ്പോള്‍ കുട്ടന്മേനോനു പോലും തോന്നി.

പരിസരത്തെ സംഭവവികാസങ്ങളോട് പ്രതികരിക്കാതെ പ്രണയകവിതകളില്‍ മാത്രം വിശ്വസിച്ചിരുന്ന സാല്‍ജോ പോലും നെഞ്ചിടിപ്പോടെ നിന്നു. ഓഫിസര്‍ എന്തു ചോദിക്കും.ഒടുവില്‍ ചെറിയ വിറയോടെ നിരന്നു നില്‍ക്കുന്ന നാലു പോരെയും ഉഴിഞ്ഞു നോക്കി ഓഫിസര്‍ ചോദിച്ചു- ബ്ലോക്ക്ഫ് ?

നാലു പേരും ഞെട്ടി.പാണ്ടിയോട് ആരാണെന്നെങ്കിലും ചോദിച്ചു. തങ്ങളോട് ഇങ്ങോട്ടു ചോദിക്കുന്നു ബ്ലോഗര്‍മാരല്ലേ എന്ന്. എന്താണ് അടുത്ത ചോദ്യം എന്ന ആശങ്കയോടെ നില്‍ക്കുമ്പോള്‍ നാലു പേരുടെയും തോളിലേക്കു നോക്കി ഓഫിസര്‍ ചോദിച്ചു- ചാക്ക്ഫ് ?

(തുടരും)

കേരളാ ബ്ലോഗേഴ്സ് മീറ്റ് _ എപ്പിഡോസ്-1

Posted 15 July 2007 | By | Categories: Series | 58 Comments

പ്രിയപ്പെട്ടവരെ, കഴിഞ്ഞ പോസ്റ്റില്‍ സൂപ്പര്‍ മെഗാ സ്റ്റാര്‍ ബെര്‍ളി തോമസ് പ്രഖ്യാപിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ബെര്‍ളിത്തരങ്ങളുടെ കഥ ഇവിടെ പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്. ഇതിലെ കഥാപാത്രങ്ങള്‍ എല്ലാവരും ഇപ്പോള്‍ ബൂലോഗത്ത് അതിജീവിക്കുന്ന തകര്‍പ്പന്‍ ബ്ലോഗര്‍മാരാണ്. നായകന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ ബെര്ളിയല്ല. പിന്നെ ആര് ? വായിക്കുക.

കഥാപാത്രങ്ങള്‍.
1.ദില്ബാസുരന്‍
2.കുറുമാന്‍
3.എതിരന്‍ കതിരവന്‍
4.കുട്ടന്‍ മേനോന്‍
5.ഇടിവാള്‍
6.സുനീഷ് തോമസ്
7.സാന്‍ഡോസ്
8.ഡിങ്കന്‍
9.അ‍ഞ്ചല്‍ക്കാരന്‍
10.വിശാലമനസ്കന്‍
11.കേരള ഫാര്‍മര്
12.കുതിരവട്ടന്‍
13.പച്ചാളം
14.ഇക്കാസ്
15.സാല്‍ജോ
16.കുട്ടിച്ചാത്തന്‍
17.ശ്രീജിത്
18.തറവാടി
19.ഉണ്ണിക്കുട്ടന്‍
20.വല്യമ്മായി
കൂടാതെ നിങ്ങളുടെ ഇഷ്ടബ്ലോഗര്‍മാര്‍.

തിരക്കഥ ഇവിടെ ആരംഭിക്കുന്നു.

സീന്‍-1
ദുഫായി വിമാനത്താവളം. നേരം പുലര്‍ന്നു വരുന്നതേയുള്ളൂ. പരപരാ പരാപരാ എന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം. പത്തു പന്ത്രണ്ടു വിമാനങ്ങള്‍ രാത്രി അറബികള്‍ മലയാളികളെക്കൊണ്ട് തേച്ചു കഴുകിച്ച് നല്ല വൃത്തിയായി ഇട്ടിരിക്കുന്നു.

നേര്‍ത്ത പുലര്‍വെളിച്ചം തട്ടി അതിന്റെ പെയിന്റ് മിനുമിനാ മിന്നിത്തുടങ്ങിയിരുന്നു. അല്‍പം മാറി വിമാനത്താവളത്തിന്റെ കോണ്‍ക്രീറ്റും കോപ്പും ഒന്നും ചെയ്യാത്ത ഭാഗത്ത് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ അഴിച്ചു പണിയുന്നുണ്ടായിരുന്നു. അതിന്റെ ബോണറ്റ് തുറന്നു വച്ച് മെലിഞ്ഞ ഒരാള്‍ സ്പാനര്‍ കൊണ്ട് എന്തോ അഴിച്ചെടുക്കുന്നുണ്ടായിരുന്നു.

അയാള്‍ക്ക് വെളിച്ചം കാണിച്ചു കൊണ്ടിരുന്നയാള്‍ അക്ഷമനായി പിന്മാറി- ഇത് കൊറെ നേരമായല്ലോ !!

ഇപ്പോ ശര്യാക്കാം..പണ്ട് ഞാന്‍ താമരശേരി ചുരമിങ്ങനെ ഇറങ്ങി വരുമ്പോ…

അയാളുടെ ശബ്ദത്തിന്റെ മുകളില്‍ ഒരു ജീപ്പിന്റെ ഇരമ്പവും ഹെഡ് ലൈറ്റിന്റെ വെളിച്ചവും കയറിയെത്തി. വിമാനത്താവളത്തിന്റെ മുറ്റത്ത് ജീപ്പ നിര്‍ത്തി. അതില്‍ നിന്നും ബാഗുകളുമായി നാല് ചെറുപ്പക്കാര്‍ പുറത്തിറങ്ങി.- ദില്ബാസുരന്‍,ഇടിവാള്‍,കുട്ടന്‍ മേനോന്‍, സാല്‍ജോ.

ഓരോരുത്തരെയും കാണിക്കുമ്പോള്‍ വിഷ്വല്‍ സ്റ്റില്ലാവുന്നു.
ടൈറ്റില്‍സ് തുടക്കം.

ബെര്‍ളിത്തരങ്ങള്‍ അവതരിപ്പിക്കുന്ന
കേരളാ ബ്ലോഗേഴ്സ് മീറ്റ്

നാലു പേരുടെയും മുഖത്ത് കനത്ത ഗൌരവം മാത്രം. ഇടിവാള്‍ തന്റെ മുഖത്തെ കറുത്ത കൂളിങ് ഗ്ലാസ്സ് ഗ്സാസ്സ് ഒന്നിളക്കി വച്ചു- നേരംഉടനെയെങ്ങും പുലരുമെന്നു തോന്നുന്നില്ല !

ദില്‍ബാസുരന്‍ ഇടിവാളിനെ അര്‍ത്ഥഗര്‍ഭമായി നോക്കി. വിവരമില്ലാതെ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും എന്ന ഒരു ഭാവം ദില്ബന്റെ മുഖത്തുണ്ടായിരുന്നോ എന്ന് അപ്പുറത്ത് നിന്ന കുട്ടന്‍ മേനോന് തോന്നി. അദ്ദേഹം ഇടിവാളിന്റെ രക്ഷക്കെത്തി- ഡോ.. താനാ ഗ്ലാസ്സ് മാറ്റി നോക്കിക്കേ !

പഴയൊരു വിരഹ ഗാനത്തിന്റെ വരികള്‍ മൂളി നോക്കി സുന്ദരനായ സാല് ജോ ഏതോ സ്വപ്നലോകത്തെന്ന പോലെ വിമാനത്താവളത്തിന്റെ സൈഡിലൂടെ മെല്ലെ നടന്നു. അപ്പുറത്ത് കൂടി രാവിലെ ഒട്ടകത്തിന്റെ പാലു വാങ്ങാന്‍ മൊന്തയുമായി പോവുകയായിരുന്ന രണ്ട് അറബിപ്പെണ്ണുങ്ങള്‍ സാല്‍ ജോയെ നോക്കി കണ്ണിറുക്കി. മറ്റേതോ ലോകത്തിലായിരുന്ന സാല്‍ ജോ അത് കണ്ടില്ല.

തങ്ങളുടെ കടാക്ഷത്തെ പാടെ അവഗണിച്ച സാല്‍ ജോയെ അറബിയിലെ കൊള്ളാവുന്ന രണ്ട് തെറി നോക്കി വിളിച്ചിട്ട് പെണ്ണുങ്ങള്‍ നടന്നു. ആ പെണ്ണുങ്ങളെ ഒരു മൈല്‍ മുമ്പ് മുതലേ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്ന ദില്ബാസുരന് സാല്‍ജോ അവരെ കാണാത്തതില്‍ ആശ്വാസം തോന്നി.

ഞാനൊന്നു മുള്ളീട്ടു വരാം..- ദില്‍ബന്‍ കിഡ്നി സ്റ്റോണുള്ള ചില കോട്ടയംകാരെപ്പോലെ തിരക്കിട്ട് ആ പെണ്ണുങ്ങള്‍ പോയ വഴിയേ നടന്നു. ദില്ബന്‍ ഇടവഴിയില്‍ നടന്നു മറയുവോളം തന്റെ കൂളിങ് ഗ്ലാസ്സിലൂടെ ഇടിവാള്‍ നോക്കി നിന്നു. ഇരുട്ടില്‍ നിന്ന് ഇരുട്ടിലേക്കാണ് അവന്റെ പോക്കെന്ന് അങ്ങേര്‍ക്ക് അപ്പോള്‍ തോന്നി.

(തുടരും)

അപൂര്‍വ സഹോദരങ്ങള്‍ (പൊലീസ് സ്റ്റോറി)

Posted 07 July 2007 | By | Categories: Stories | 26 Comments

കുറ്റിപ്പാല പൊലീസ് സ് റ്റേഷനില്‍ അങ്ങനെ അധികം കേസുകളൊന്നുമില്ലായിരുന്നു। ആകെയുണ്ടായിരുന്നത് മൂന്നു പൊലീസുകാരും രണ്ട് പോക്കറ്റഠിക്കാരും ഒരു വാറ്റുകാരനും പിന്നെ നാടിന്റെ ഒരേയൊരു വാടകഗുണ്ടയായ ദിനേശ് ബാബുവുമായിരുന്നു.

ദിനേശ് ബാബു എന്ന ആകര്‍ഷകമായ പേര് അവന് നല്‍കിയത് അവന്റെ അച്ഛനെന്നു പറയപ്പെടുന്ന പഞ്ചായത്തിലെ പനകളുടെ രോമാഞ്ചമായ ചെത്തുകാരന്‍ മാധവനോ മാധവവന്റെ പനയുടമകളിലൊരാളായ കിഴക്കേമുറി കുര്യാക്കോസിന്റെ രോമാഞ്ചമായ മാധവന്റെ രണ്ടാം ഭാര്യ ദമയന്തിയോ ആയിരുന്നില്ല।

നാടോടി വന്ന കൊച്ചിനെ വളര്‍ത്തുമകനാക്കുമ്പോള്‍ എന്തെങ്കിലും ഒര് പേരിട്ടില്ലെങ്കില്‍ മോശമാകുമല്ലോ എന്നു കരുതി അറിയാവുന്ന രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്ത് മാധവന്‍ മകനെ ബാബു എന്നു വിളിച്ചു। ബാബു വിളി കേട്ടു വളര്‍ന്നു।

പിന്നെ ഒരു കോര്‍പറേഷന്‍ കൌണ്‍സിലറുടെയോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയോ ഒക്കെ നിലവാരത്തിലുള്ള ഈ പേര് ബാബുവിന് സ്വന്തമായത് കൌമാരത്തിന്റെ ചില പ്രാരംഭലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ ഒരു ചികില്‍സയെന്ന പോലെ തുടങ്ങിയ ബീഡിവലിയില്‍ നിന്നാണ്। ബാബു ബീഡി വലിക്കുന്നതു കണ്ടാല്‍ , ആ വലിയോടുള്ള ആത്മാര്‍ത്ഥത കണ്ടാല്‍ ബീഡി ബാബുവിനെയാണോ ആഞ്ഞാഞ്ഞു വലിക്കുന്നതെന്ന് തോന്നിപ്പോവും.

കറ തീര്‍ന്ന പാര്‍ട്ടിക്കാരുമായുള്ള സൌഹൃദം കൌമാരം ഇങ്ങിരച്ചെത്തുന്നതിനു മുമ്പേ ബാബുവിനെ ദിനേശ് ബീഡിയിലെത്തിച്ചു।നാട്ടില്‍ ബാബുമാരുടെ എണ്ണം പെരുകിവന്നതുകൊണ്ടും നമ്മുടെ ബാബുവിനെ നാട്ടില്‍ പലയിടത്തും പരാമര്‍ശിക്കേണ്ടതായി വന്നതു കൊണ്ടും ബാബുവിന്റെ പേരിനോടൊപ്പം അവന്റെ ചുണ്ടത്ത് തിളങ്ങുന്ന യന്ത്രത്തിന്റെ പേരു കൂടി ചേര്‍ത്ത് ദിനേശ് ബാബു എന്ന് ഗംഭീരമാക്കി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ദിനേശ് ബാബു കലാലയങ്ങളില്‍ കല്ലേറിനു പോയിത്തുടങ്ങി। പിന്നെ അത് പൊലീസിന്റെ ലാത്തി ഒടിക്കല്‍, റോഡില്‍ കിടന്നുരുണ്ട് മുദ്രാവാക്യം വിളിക്കല്‍ തുടങ്ങിയ പ്രത്യയശാസ്ത്ര തലങ്ങളിലേക്കുയര്‍ന്നപ്പോള്‍ ബാബു മന്ത്രിയായിപ്പോവുമോ എന്നു ഭയന്ന് പാര്‍ട്ടിക്കാര്‍ ഒഴിവാക്കിത്തുടങ്ങി.

ഇവിടെ ഒഴിവാക്കപ്പെട്ടതനുസരിച്ച് ബാബു ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ക്ക് വേണ്ടി ബൂത്ത് പിടിക്കല്‍, പൊലീസ് സ് റ്റേഷന്‍ ആക്രമണം തുടങ്ങിയ ചില്ലറ ജോലികള്‍ ചെയ്തു ജീവിച്ചു പോന്നു.

കുറ്റിപ്പാലയുടെ നെ‍ഞ്ചകങ്ങളില്‍ ദിനേശ് ബാബു വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയെപ്പോലെ സങ്കീര്‍ണ്ണമായി ജീവിച്ചു പോന്നു. ചിലപ്പോള്‍ വില്ലന്‍ , ചിലപ്പോള്‍ ഭയങ്കര നായകന്‍।

ലോലഹൃദയനായിരുന്നെങ്കിലും ബാബുവിന്റെ മനസ്സ് കഠിനമായിരുന്നു। അതുകൊണ്ട് തന്നെ നാട്ടില്‍ മറ്റൊരു ഗുണ്ടയോ റൌഡിയോ അവതരിക്കാന്‍ ബാബുവോ ബാബുവിന്റെ ആരാധകരോ അനുവദിച്ചിരുന്നില്ല. ഒരുവന്‍ റൌഡിയായി വളര്‍ന്നു വരുന്നതു കണ്ടാല്‍ സിപിഎമ്മു കാര്‍ സിഐഎയെ എന്ന പോലെ നാട്ടുകാര്‍ ബാബുവിനെ ചൂണ്ടിക്കാട്ടി അവരെ ഭയപ്പെടുത്തി പിന്തിരിപ്പിച്ചു കൊണ്ടിരുന്നു.

ഈ പിന്തിരിപ്പന്‍ പ്രചരണങ്ങളില്‍ പുല്ലുവില കല്‍പിച്ചു കൊണ്ട് എങ്ങുനിന്നെന്നറിയാതെ ചന്ദ്രന്‍ എന്നൊരു കരുകരുത്തന്‍ കുറ്റിപ്പാലയില്‍ ബസിറങ്ങി। ബാബുവെന്നല്ല, ബാബുവിനെപ്പോലെ പത്തു പോരു വന്നാലും കൂസാത്ത പ്രകൃതം.

ഘടാഘടിയന്മാരായ ബാബുവും ചന്ദ്രനും നാടിന്റെ തെക്കും വടക്കുമായി തങ്ങളുടെ സാമ്രാജ്യം ഉറപ്പിച്ചു. പണ്ട് വടക്കു കൂടി സ്വാധീനമുണ്ടായിരുന്ന ബാബു ചന്ദ്രന്റെ വളര്‍ച്ചയോടെ തെക്ക് മാത്രമായി ഒതുങ്ങി. വെറുതെ ഇടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തെക്ക് വടക്ക് നടക്കേണ്ടി വരും. എങ്കിലും ചന്ദ്രനെ ഒതുക്കാന്‍ ബാബുവും ബാബുവിനെ ഒതുക്കാന്‍ ചന്ദ്രനും ആത്മാര്‍ത്ഥമായി ശ്രമിച്ചു കൊണ്ടിരുന്നു.

പൊലീസുകാരും പൊലീസ് സ്റ്റേഷനുമായുള്ള ബന്ധമായിരുന്നു ബാബുവിന്റെ ശക്തി। ചന്ദ്രനാകട്ടെ എനിക്കങ്ങു ഡല്‍ഹിയിലാ പിടി എന്ന മട്ടില്‍ പൊലീസുകാരെ മൈന്‍ഡ് ചെയ്യാതെ നടന്നു.അഥവാ ചന്ദ്രന് വല്ല എംപിയെയോ കേന്ദ്രമമന്ത്രിയെയോ പരിചയമുണ്ടെങ്കില്‍ പണിയാകുമല്ലോ എന്നു കരുതി പൊലീസുകാരും ചന്ദ്രനെ മൈന്‍ഡ് ചെയ്തില്ല.

അങ്ങനെ മൈന്‍ഡ് ചെയ്യാതെ നടന്നാല്‍ ശരിയാവില്ലല്ലോ എന്നു തോന്നിയിട്ടാവണം കുറ്റിപ്പാല ക്ഷേത്രത്തിലെ ഉല്‍സവത്തിന് ഡയാന രാജകുമാരി എന്ന കഥാപ്രസംഗം നടക്കുമ്പോള്‍ സ്റ്റേജിന്റെ വലത്തുവശത്തിരുന്ന് ബുക്കിങ് സ്വീകരിക്കുന്ന അടിവാരം ജാനുവിനെ നോക്കിക്കൊണ്ടിരുന്ന പൊലീസുകാരറിയാതെ ചന്ദ്രന്‍ പൊലീസ് ജീപ്പില്‍ നിന്ന് വയര്‍ലെസ് സെറ്റ് അടിച്ചുമാറ്റിയത്।

സംഗതി പ്രശ്നമായി।

വളരെ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറപ്പെടുന്ന വിലപിടിപ്പുള്ള വയര്‍ലെസ് സെറ്റാണ് പൊലീസ് മാഫിയയുമായി ബന്ധമില്ലാത്ത ചന്ദ്രന്‍ കൈവശപ്പെടുത്തിയിരിക്കുന്നത്। പിറ്റേന്നു മുതല്‍ അങ്ങ് തിരുവനന്തപുരം മുതലുള്ള സകല സന്ദേശങ്ങള്‍ക്കും ചന്ദ്രന്‍ മറുപടി പറഞ്ഞു തുടങ്ങി.

മന്ത്രി കുറ്റിപ്പാല വഴി കടന്നു പോകുമെന്ന സന്ദേശമായിരുന്നു ആദ്യം। പാലത്തിന് ബോംബു വച്ചോ കാറിനു തീ വച്ചോ നാറിയെ കൊല്ലുന്ന കാര്യം ഏറ്റു എന്നു ചന്ദ്രന്‍ ഉറപ്പു നല്‍കിയപ്പോഴാണ് വയര്‍ലെസ് പ്രശ്നം തിരുവനന്തപുരം വരെയറിഞ്ഞത്. ഓരോ സന്ദേശത്തിനും അതേ റേഞ്ചിലുള്ള മറുപടി തന്നെ ചന്ദ്രന്‍ നല്‍കിക്കൊണ്ടിരുന്നു.

ചന്ദ്രന്റെ വികൃതികള്‍ കേരളമെങ്ങുമെത്തിയതോടെ ചന്ദ്രന്‍ വയര്‍ലെസ് ചന്ദ്രനായി മാറി। ചന്ദ്രനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ചന്ദ്രനൊഴികെ ബാക്കി സകലരും പിടിയിലായി എന്നു പറയാവുന്ന അവസ്ഥയിലായി കാര്യങ്ങള്‍.ഒടുവില്‍ ഒരു കൊച്ചു വയര്‍ലെസ് പോലും സംരക്ഷിക്കാന്‍ കഴിയാത്ത കുറ്റിപ്പാല പൊലീസ് എങ്ങനെ നാടിന്റെ ക്രമസമാധാന നില സംരക്ഷിക്കും എന്ന മറ്റേ ചോദ്യം ചോദിച്ച് മൂരാച്ചി സര്‍ക്കാര്‍ കുറ്റിപ്പാല സ്റ്റേഷനിലെ സകലപൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു.

വയര്‍ലെസ് പോയാല്‍ പോട്ടെന്നു വയ്ക്കാം। പണിയുടെ കാര്യം അങ്ങനെയല്ലല്ലോ। പൊലീസുകാര്‍ സര്‍വരോഗസംഹാരിയായ ബാബുവിനെ സമീപിച്ചു. മുള്ളിനെ മുള്ളു കൊണ്ടോ എടുക്കാനാവൂ. ചന്ദ്രനെ പിടിക്കാന്‍ പൊലീസുകാരൊന്നും നടന്നിട്ട് കാര്യമില്ല. ബാബു തന്നെ വേണം. ഒടുവില്‍ ചന്ദ്രനെ വയര്‍ലെസ് സഹിതം പിടിച്ചു കൊടുത്താല്‍ മൂന്നു പൊലീസുകാരും ഒരു മാസത്തെ ശമ്പളം ബാബുവിനു കൊടുക്കാമെന്ന കരാറിന്മേല്‍ ബാബു ചന്ദ്രവേട്ടക്കിറങ്ങി.

ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ പോലെ ആദ്യ ഒരാഴ്ച ചന്ദ്രനും ബാബുവും കുറ്റിപ്പാലയില്‍ അങ്ങോളമിങ്ങോളം പാഞ്ഞു നടന്നു। ഇരുവരും നേരിട്ടേറ്റുമുട്ടി ശക്തി അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കത്ത വിധം ശക്തമായ ഒരു പരസ്പരബഹുമാനം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഒടുവില്‍ വിധി തന്നെ അവരെ കൂട്ടിമുട്ടിച്ചു.

ചന്ദ്രനെ മുന്നില്‍ കിട്ടിയെങ്കിലും സംഘര്‍ഷം ഒഴിവാക്കി വയര്‍ലെസ് കൊണ്ടുപോകുക എന്നതായിരുന്നു ബാബുവിന്റെ ഉദ്ദേശം। ഗൌരവം വിടാതെ തന്നെ ബാബു വയര്‍ലെസ് ആവശ്യപ്പെട്ടു.

ചന്ദ്രന്‍ പക്ഷെ, വികാരാധീനനായി। എന്റെ ചങ്ക് ചോദിച്ചോളൂ തരാം, പക്ഷെ ഈ വയര്‍ലെസ് … അനുബന്ധമായി ചന്ദ്രന്‍ ഒരു കഥയും പറഞ്ഞു.

ചന്ദ്രന്റെ അച്ഛന്‍ ഒരു പൊലീസുകാരനായിരുന്നെന്നും അവര്‍ അച്ഛനും അമ്മയും മൂന്നു മക്കളും കൂടി ട്രെയിനില്‍ പോകുമ്പോള്‍ ട്രെയിന്‍ പാളം തെറ്റി മൂവരും കൂട്ടം തെറ്റി പിരിയുകയായിരുന്നെന്നും അച്ഛന്‍ അന്ന് ഉപയോഗിച്ചുകൊണ്ടിരുന്ന വയര്‍ലെസ് സെറ്റാണതെന്നും ചന്ദ്രന്‍ പറഞ്ഞു।

എന്റെ അച്ഛന്റെ ഓര്‍മകള്‍ തങ്ങി നില്‍ക്കുന്ന ഈ വയര്‍ലെസ് സെറ്റ് വീണ്ടെടുക്കാന്‍ വേണ്ടിയാണ് ഞാനീ ഗ്രാമത്തില്‍ വന്നത്। ഇതു ഞാനാര്‍ക്കും വിട്ടു തരില്ല.

ചന്ദ്രേട്ടാ എന്നു വിളിയോടെ ബാബു കെട്ടിപ്പിടിക്കുമ്പോള്‍ ചന്ദ്രനും ഞെട്ടി।

ആ മൂന്നു സഹോദരന്മാരില്‍ ഒരാളായ ബാബു ചെറുപ്പത്തില്‍ അലഞ്ഞു തിരിഞ്ഞിവിടെയെത്തിയതാണെന്നും അങ്ങനെയാണ് മാധവനും ദമയന്തിയും ഏറ്റെടുത്തതെന്നും ബാബുവും പറയുന്നു।

ഇരുവരും ചേര്‍ന്ന് നേരെ പൊലീസ് സ്റ്റേഷനിലെത്തി എസ്ഐയെ കണ്ട് കഥകള്‍ വിവരിച്ച് വയര്‍ലെസ് സെറ്റ് തരില്ലെന്ന് തീര്‍ത്തു പറയുന്നു।

നിറകണ്ണുകളോടെ എസ്ഐ ഇരുവരെയും വാരിപ്പുണരുന്നു- ചേട്ടന്മാരേ…. !

ഇരുവരും ഞെട്ടി।

നിങ്ങളില്‍ മൂന്നാമത്തെ സഹോദരനാണ് ഞാന്‍ ! ഈ വയര്‍ലെസ് എനിക്കും പ്രിയപ്പെട്ടതാണ് !!

പക്ഷെ॥ വയര്‍ലെസ് തിരികെ കൊടുത്തില്ലെങ്കില്‍ ചേട്ടന്റെ ജോലി॥?

ജോലി പോവില്ല !!- ഐജിയുടെ ശബ്ദം കേട്ട് മൂവരും ഞെട്ടി।

തെല്ലു നേരത്തെ നിശബ്ദതക്കൊടുവില്‍ ഐജി മൂവരെയും വാരിപ്പുണര്‍ന്നു- മക്കളേ !!!… അന്ന് ആ തീവണ്ടി അപകടത്തില്‍ വച്ച് മൂന്നു മക്കളെ നഷ്ടമായ ഹതഭാഗ്യനായ നിങ്ങളുടെ അച്ഛനാണ് ഞാന്‍॥ നിങ്ങളുടെ അച്ഛനാണു ഞാന്‍ !!!


ഒറ്റക്കാലുള്ള പ്രേതം !

Posted 01 July 2007 | By | Categories: Stories | 33 Comments

കോങ്കണ്ണിത്തോട്ടിലാണ് ആദ്യം അത് കണ്ടത്. അലക്കുകാരി കാര്‍ത്തു രാവിലെ തോട്ടിലിറങ്ങുമ്പോഴായിരുന്നു അപ്പുറത്ത് ഒഴുകി നടക്കുന്ന കാല്‍ കണ്ടത്. മനുഷ്യന്റെ ഒരു കാല്‍ മാത്രം !!

അലറിവിളിച്ചു കൊണ്ട് കാര്‍ത്തു നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ വന്നു നോക്കി. അതെ സാധനം കാല്‍ തന്നെയാണ് എന്നതിനെക്കാള്‍ ഒരു കാല്‍ മാത്രമേയുള്ളൂ എന്നതാണ് നാട്ടുകാരെ വിറപ്പിച്ചത്.
കോട്ടയത്തെ പ്രവീണ്‍ വധത്തിന്റെ അതേ ശൈലിയില്‍ ആരോ ആരെയോ കൊന്നിരിക്കുന്നു.

എസ്ഐ ജോര്‍ജിന്റെ ഭാര്യ സുന്ദരിയാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ, അയാളുടെ ഡ്രൈവര്‍ സുരേഷ് വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അവന്റെ രണ്ടു കാലും അവന്റെ കൈയ്യില്‍ തന്നെയുണ്ട്. അപ്പോള്‍ സംഗതി ഡിവൈഎസ്പി തലത്തിലോ മറ്റോ ആയിരിക്കണം. പൊലീസുകാരെ തീരെ വിശ്വസിച്ചുകൂട.

കാല് കണ്ടിടത്തേക്ക് ജനം കുതിച്ചു. പൊലീസും വന്നു. വെളുത്ത ഒരു യുവാവിന്റെ കാലാണതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. സംഗതി മൊത്തത്തോടെ വെട്ടി ഒഴുക്കി വിട്ടിരിക്കുകയാണ്. മീനച്ചിലാറ്റിലേക്ക് വന്നു ചേരുന്ന മറ്റ് കൈത്തോടുകളില്‍ ജനവും പൊലീസും, മറ്റേ കാല്‍, കൈകള്‍, തല തുടങ്ങിയ അവയവങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇനി മീനച്ചിലാറ്റിലും മണിമലയാറ്റിലും അതിന്റെ കൈവഴികളിലുമാണ് തിരച്ചില്‍ നടത്താനുള്ളത്. കൊല്ലുന്നവന് എല്ലാം കൂടി ഒരിടത്തു കുഴിച്ചു മൂടിയിട്ട് അറിയിച്ചാല്‍ പോരേ ?

വൈകുന്നേരമായപ്പോഴേക്കും കാല് നാട്ടിലെ പ്രമുഖരായ രണ്ട് കുടിയന്മാര്‍ ചേര്‍ന്ന് ഒരു പായില്‍ പൊതിഞ്ഞു പൊലീസുകാര്‍ ചൂണ്ടിക്കാണിച്ച ആംബുലന്‍സില്‍ വച്ചു കൊടുത്തു. പൊലീസുകാര്‍ അത് നേരേ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ കൊണ്ടുപോയി വച്ചു.

കോങ്കണ്ണിത്തോട് ഏറെക്കുറെ ഒറ്റപ്പെട്ടു. കൊല്ലപ്പെട്ട മനുഷ്യന്റെ ബാക്കി അവയവങ്ങള്‍ തോട്ടിലൂടെ ഒഴുകി വരുമെന്ന ഭീതി ഗ്രാമത്തെയാകെ ബാധിച്ചു. ഇടക്കിടെ തോട്ടിലിറങ്ങുന്നവരുടെ തൊണ്ടയില്‍ നിന്ന് അറിയാതുയര്‍ന്നു പോകുന്ന അലര്‍ച്ചകള്‍ ജനത്തെ പിന്നെയും പിന്നെയും ഞെട്ടിച്ചു കൊണ്ടിരുന്നു. തോട്ടിലൂടെ എന്തെഴൊകി വന്നാലും അതിനെ ഏതെങ്കിലും അവയവമായി സങ്കല്‍പിച്ചായിരുന്നു ഭീതിദതമായ ഈ ഭീകരനിലവിളികള്‍.

തോട്ടില്‍ കുളി, കളി, അലക്ക് തുടങ്ങിയ ജോലികള്‍ വ്യാപകമായി കുറഞ്ഞെങ്കിലും മഴക്കാലമെത്തിച്ച മണലിന്റെ ശേഖരത്തിലാകൃഷ്ടമായ വെട്ടന്‍ ജോണിയുടെ തോണി അന്നു രാത്രിയും പുഴയിലിറങ്ങുക തന്നെ ചെയ്തു. മണല്‍ക്കടവുകളില്‍ ജനകീയ പൊലീസും മണല്‍സേനയും അവയവഭീതികാരണം തോടിന്റെ പരിസരത്തെങ്ങുമില്ലാത്ത ആ രാത്രി തോട്ടിലെ മണല്‍ മുഴുവനും വാരിക്കൊണ്ടു പോകാന്‍ വേണമെങ്കില്‍ പര്യാപ്തമാണെന്ന് ജോണിക്കറിയാമായിരുന്നു.

ഒസിആറിന്റെ നാല് ഫുള്ളും കൊടുത്ത് ജോണി തോണിയില്‍ നാലു പണിക്കാരെ തോട്ടിലിറക്കി. അഥവാ വല്ലവരും ചോദിച്ചാല്‍ സാമൂഹിപ പ്രതിബദ്ധത കൊണ്ട് അവയവം തിരയുകയാണെന്നു പറയുകയും, അഥവാ വല്ല അവയവവും മണലിനോടൊപ്പം കൈയ്യില്‍ തടഞ്ഞാല്‍ ഒന്നുമറിയാത്തതുപോലെ തിരിച്ച് പുഴയിലേക്കെറിയുകയുമാണ് വേണ്ടതെന്ന് ജോണി തോണിക്കാരോട് പറഞ്ഞിരുന്നു.

ജോണിയുടെ മണല്‍ത്തോണി രാത്രി 10 മണിയോടെ പന്ത്രണ്ടാം കടവില്‍ നിന്ന് നീരണിഞ്ഞു. ഒസിആറിന്റെ നിലാവില്‍ അവര്‍ മണലൂറ്റി. ക്ഷീണം തോന്നിയപ്പോഴൊക്കെ ഊര്‍ജ്ജം ഗ്ലാസ്സിലൂറ്റി. മണി, പതിനൊന്നായി, പതിനൊന്നരയായി, പതിനൊന്നേമുക്കാലായി. ഒസിആര്‍ രണ്ടെണ്ണം മാത്രം തീര്‍ന്നപ്പോഴേക്കും ഫുള്‍ലോഡ് മണലുമായി തോണി ആറു തവണ തീരത്ത് പോയി വന്നിരുന്നു.

ഏഴാമത്തെ ലോഡ് നിറച്ച് തീരത്തേക്ക് മെല്ലെ തുഴഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്. തോണിയിലെ ജോണിസംഘം ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. അവര്‍ക്കഭിമുഖമായെന്ന പോലെ നേര്‍ത്ത നിലാവിന്റെ നിഴലുപോലെ ഒറ്റക്കാലുള്ള ഒരു രൂപം… സംഘം വിറങ്ങലിച്ചുപോയി.

പ്രേതം! എന്ന നിലവിളിയുമായി സംഘത്തിലെ മൂന്നു പേരും തോട്ടിലേക്കു ചാടി. അല്‍പം ധൈര്യമവശേഷിച്ചിരുന്ന പഴയ നക്സലൈറ്റ് ആയിരുന്ന നാരായണന്‍ ഒന്നുകൂടി നോക്കി. മുഖം കാണാനില്ല. തല എന്തോ കൊണ്ട് മറച്ചിരിക്കുന്നു. ഷെര്‍ലക് ഹോംസ് കഥകളിലെപ്പോലെ ദുരൂഹമായ രൂപം. വ്യക്തമായും ആരോ വെട്ടിമാറ്റിയ വലതു കാല്‍. സംഗതി പ്രേതം തന്നെ.

ആചാരപരമായി എക്സ് നക്സലൈറ്റ് നിലവിളിയോടെ തോണിയോടൊപ്പം പുഴയിലേക്ക് വീണു. കാലിന്റെ ബാക്കി രാത്രിയില്‍ പ്രേതമായെത്തി ജോണിയുടെ വളളം മുക്കിയ കഥ പിറ്റേന്ന് എസ്ഐ ജോര്‍ജിനെപ്പോലും ഞെട്ടിച്ചു. സംഗതി കൊലപാതകത്തില്‍ നിന്ന് അപസര്‍പ്പക,ഹൊറര്‍ തലങ്ങളിലേക്കു നീങ്ങുകയാണ്.

പൊലീസും സംഘവും അരിച്ചു പെറുക്കി. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒരിടത്തും കാലിന്റെ പ്രായത്തിലുള്ള ആരെയും കാണാതായിട്ടില്ല. ദുരൂഹത വര്‍ധിക്കുന്നു…

തന്റെ വള്ളം മുക്കിയ പ്രേതത്തോട് ജോണി പക്ഷെ കോംപ്രമൈസ് ചെയ്യാന്‍ തയ്യാറായിരുന്നില്ല, അന്ന് രാത്രി ജോണി തനിച്ച് തന്റെ 74 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പ്രേതബാധയും അവയവപ്രവാഹവുമുള്ള കോങ്കണ്ണിത്തോടിന്റെ തീരത്തുകൂടി സഞ്ചരിച്ചു. നേര്‍ത്ത ചാറ്റല്‍മഴയുണ്ടായിരുന്നു. നല്ല തണുപ്പും.

നാട്ടില്‍ ചൂടിന്റെയും അനുബന്ധരസങ്ങളുടെയും മൊത്തവ്യാപാരമുള്ള സിസിലിയുടെ വീടിന്റെ ഇരുനൂറു മീറ്റര്‍ മാറി ബുള്ളറ്റ് നിര്‍ത്തി മിഡീവിയല്‍ കാലഘട്ടത്തില്‍ പിശാചുപിടിത്തമെന്ന പേരില്‍ സുന്ദരമായി വ്യഭിചരിച്ചു ജീവിച്ചു പോന്ന തന്റെ പൂര്‍വികരുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ച് ആലോചിച്ച് രണ്ട് വില്‍സ് പുകച്ചു. സിസിലിയുടെ അനന്ത സാധ്യതകളെക്കുറിച്ച് ചിന്തിച്ച് അവസാനത്തെ പുകയും വിട്ട് സിഗരറ്റ് വലിച്ചെറിയുമ്പോളാണ് ജോണിയുടെ കണ്ണില്‍ അത് പെട്ടത്…..

സിസിലിയുടെ വീട് ലക്ഷ്യമാക്കി മെല്ലെ നീങ്ങുകയാണ് ഒറ്റക്കാലുള്ള ഒരു ഭീകരരൂപം. ആകെ മൂടിപ്പുതച്ച് കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രത്തെപ്പോലെ കോട്ടും തൊപ്പിയും വച്ച്…

ജോണിക്കു പക്ഷേ പേടി തോന്നിയില്ല. പ്രേതമാണോ അല്ലയോ എന്നു നിര്‍വചിക്കാനുള്ള വിവേകവുമുണ്ടായില്ല. എന്തായാലും അതിനെ പിടിക്കണം എന്നതില്‍ ജോണിക്കു സംശയമുണ്ടായിരുന്നില്ല. തന്റെ ഒരു ലോഡ് മണലും വള്ളവും മുക്കിയ പ്രേതമാണ് !

ജോണി ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ച് സിസിലിയുടെ വീടിന്റെ പിന്‍ഭാഗത്തുകൂടി നടന്നു. മറുവശത്ത് അത് നില്‍ക്കുന്നുണ്ടാവണം. ഭിത്തിയോട് ചേര്‍ന്ന് നടക്കുമ്പോള്‍ അകത്തുനിന്നും സിസിലിയുടെ ഇക്കിളിപ്പെട്ടുള്ള ചിരി കേള്‍ക്കാമായിരുന്നു. ജോണി വാച്ചില്‍ നോക്കി. മണി പന്ത്രണ്ടു കഴിഞ്ഞു. പെണ്ണ് ഓവര്‍ ടൈമിലാ. മഴക്കാലമായതുകൊണ്ട് ടൈറ്റ് ഷെഡ്യൂളാവും.

രണ്ട് ചുവടു കൂടി വച്ച് മറുവശത്തേക്ക് ചാടിയ ജോണിയെ ഞെട്ടിച്ചുകൊണ്ട് ഒറ്റക്കാലുള്ള പ്രേതം അപ്രത്യക്ഷമായി. ജോണിക്ക് ഇത്തിരി പേടി തോന്നി. ഇങ്ങനെ കെടാനും ഓഫാകനുമൊക്കെ പറ്റുന്ന പ്രേതമാണെങ്കില്‍ സൂക്ഷിക്കണം. പക്ഷെ, ഈ പ്രേതത്തിന് സിസിലിയുടെ വീട്ടുമുറ്റത്ത് എന്തു കാര്യം ? പ്രേതത്തെയും കൈകാര്യം ചെയ്യുന്ന വിരുതുണ്ടോ സിസിലിക്ക് ? മനസ്സില്‍ ചോദ്യങ്ങളുമായി ജോണി മടങ്ങി.

പിറ്റേന്ന് പകല്‍ സിസിലിയുടെ വീട്ടിലെത്തി തലേന്ന് രാത്രി പ്രേതത്തെ കണ്ട കാര്യം ജോണി പറഞ്ഞു. സിസിലിയെ വിറയ്ക്കാന്‍ തുടങ്ങി. അതിനു മുമ്പിലത്തെ ദിവസവും സിസിലിയുടെ വീടിന്റെ പരിസരത്താണ് പ്രേതത്തെ കണ്ടതെന്നു കൂടി കേട്ടപ്പോള്‍ അവള്‍ തളര്‍ന്നു. പ്രേതം തന്നെ റേപ് ചെയ്യുമോ എന്നതിനെക്കാള്‍ മേഖലയില്‍ പ്രേതസഞ്ചാരമുണ്ടെന്നു വന്നാല്‍ തന്റെ പതിവു കസ്റ്റമേഴ്സ് വരവ് നിര്‍ത്തിയേക്കുമോ എന്ന ചിന്തയായിരുന്നു സിസിലിയെ തളര്‍ത്തിയത്.

എന്തായാലും സിസിലിയുടെ വീടിന്റെ വിവിധ കേന്ദ്രങ്ങളിലായി അന്ന് രാത്രി ഒളിച്ചിരിക്കാനും പ്രേതത്തെ നേരിടാനും ജോണിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തീരുമാനിച്ചു.

അന്ന് വൈകിട്ട് എല്ലാവരും സിസിലിയുടെ വീട്ടില്‍ സംഗമിച്ചു. നാട്ടില്‍ എന്ത് ദുരിതമുണ്ടായാലും പുറത്തിറങ്ങാത്തവര്‍ പോലും പരിപാടി സിസിലിയുടെ വീട്ടിലായതുകൊണ്ട് മുണ്ടും മുറുക്കിയിറങ്ങി. പ്രേതവുമായി ഒരു ആദ്ധ്യാത്മിക സംഘട്ടനം വേണ്ടി വന്നാല്‍ അതിനു തയ്യാറായി വികാരിയച്ചനും ഒരു ചെറുകിട തന്ത്രിയും വരെ സിസിലിയുടെ വീട്ടില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു.

സിസിലിയുടെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പ്രാധാന്യം അറിയാവുന്നതുകൊണ്ട് ഒരു ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്നമുണ്ടായാല്‍ നേരിടാന്‍ രണ്ട് പൊലീസുകാരും സന്ധ്യയോടെ എത്തി. സിസിലി കൊടുത്ത മധുരം കൂടിയ പൊടിക്കാപ്പി കുടിച്ചും അതു മതിയാകാത്തവര്‍ നോക്കി നോക്കി സിസിലിയുടെ ചോര കുടിച്ചും 11 മണിയാക്കി.

വിളക്കുകളണച്ച് ഓരോരുത്തരും മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കാതെ സ്ഥാനം പിടിച്ചു. നിമിഷങ്ങള്‍ സിസിലിയുടെ നിശ്വാസങ്ങള്‍ പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഒടുവില്‍ മണി പന്ത്രണ്ടിനോടടുത്തുകൊണ്ടിരിക്കെ ദൂരെ നിന്നും കരിയിലകളുടെ ശബ്ദം കേട്ടു.

സാധാരണ ഒരാള്‍ നടക്കുമ്പോള്‍ കേള്‍ക്കുന്നതിനെക്കാള്‍ ശബ്ദമുണ്ട്. കാത്തിരുന്നവര്‍ ഒറ്റക്കാലന്‍ പ്രേതത്തിന്റെ വരവ് കൃത്യമായി കണ്ടു. വികാരിയച്ചന്‍ കുരിശു വരച്ച് കാത്തിരുന്നു. തന്റെ ഒറ്റക്കാലില്‍ പാടുപെട്ട് ഒരു റബ്ബറിന്റെ വടിയും കുട്ടി ആ രൂപം സിസിലിയുടെ വീടിനു നേര്‍ക്ക് തന്നെയാണ് വരുന്നത്. തൊപ്പിയും കോട്ടും ആളുടെ രൂപം കൂടുതല്‍ ഭീകരമാക്കിയിട്ടുണ്ട്.

സിസിലിയുടെ വീടിന്റെ മുന്നിലെത്തി പ്രേതം അല്‍പനേരം നിന്നു. ചുറ്റും നോക്കി എല്ലാം ഭദ്രമാണെന്ന് ഉറപ്പു വരുത്തിയിട്ട് മെല്ലെ വാതിലില്‍ മുട്ടിയതും വാതില്‍ തുറന്ന് ജോണിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രേതത്തെ വട്ടം പിടിച്ചതും ഒന്നിച്ചായിരുന്നു. പൊടുന്നനെ വിളക്കുകള്‍ തെളിച്ചു കൊണ്ട് പല ഭാഗത്തായി ഒളിച്ചിരുന്ന ആളുകള്‍ പാഞ്ഞടുത്തു.

തൊപ്പിയും കോട്ടുമായി ഒറ്റക്കാലന്‍ പ്രേതത്തെ നാട്ടുകാര്‍ എണീപ്പിച്ചു നിര്‍ത്തി. വികാരിയച്ചന്‍ വളരെ പവര്‍ഫുള്ളായി അവന്റെ മുന്നില്‍ നിന്നു.

അവന്റെ തൊപ്പിയും കുപ്പായവും മാറ്റൂ.. ഞാനാ മുഖമൊന്നു കാണട്ടെ !- അച്ചന്‍ അരുളിച്ചെയ്തു.

തൊപ്പിയും കോട്ടും മാറ്റിയപ്പോള്‍ മുന്നില്‍ തെളിഞ്ഞത് വികാരിയച്ചന്റേതിനെക്കാള്‍ വെളുപ്പുള്ള ഒരു ളോഹയണിഞ്ഞ മെലിഞ്ഞ ഒരു വൈദികനായിരുന്നു. വെളിച്ചത്തേക്കു മാറ്റി നിര്‍ത്തിയപ്പോഴാണ് മുഖം വ്യക്തമായത്. അത് അച്ചനല്ല അച്ചന്റെ കുപ്പായമണിഞ്ഞ കപ്യാര് തോമയാണ്. അറിയപ്പെടുന്ന വികലാംഗന്‍. തോമ നിന്നു വിയര്‍ത്തു.

തോമാച്ചാ… നിനക്കെന്താ ഇവിടെ കാര്യം ? -അച്ചന്‍ ചോദിച്ചു.

ജനം ശ്വാസമടക്കി നിന്നു.

ഞാനെന്റെ വയ്പുകാലന്വേഷിച്ചു വന്നതാ അച്ചോ… കഴിഞ്ഞ ദിവസം ഇവിടെ വച്ച് നഷ്ടപ്പെട്ടാരുന്നു…!

അത് ശരി.. അപ്പോള്‍ നിന്റെ കാലാണല്ലേ തോട്ടിലൂടെ ഒഴുകി വന്നത് പൊലീസുകാര് കൊണ്ടുപോയി മോര്‍ച്ചറീല് വച്ചിരിക്കുന്നത് ?

അയ്യോ.. അത് പൊലീസുകാര് കൊണ്ടുപോയോ ? കാലില്ലാത്തതു കൊണ്ട് വീട്ടീന്നു പുറത്തിറങ്ങാന്‍ പറ്റിയില്ല.. അതുകൊണ്ട് ഒന്നുമറിയുന്നില്ല..!

നാട്ടുകാര്‍ക്ക് ശ്വാസം നേരേ വീണു. അപ്പോള്‍ കാലിന്റെ ദുരൂഹത നീങ്ങി, ഒറ്റക്കാലന്‍ പ്രേതത്തിന്റെയും.

പക്ഷെ.. നിന്റെ കാലെങ്ങനെ ഇവിടെ നഷ്ടപ്പെട്ടു.. അതന്വേഷിച്ച് ഈ പാതിര കഴിഞ്ഞ നേരത്ത് എന്റെ ളോഹയുമിട്ട് നീ വന്നതിന്റെ കാരണം ?

തോമ വിതുമ്പി- എന്നോടു ക്ഷമിക്കണം അച്ചോ… സിസിലി കുറെ നാളായിട്ടൊള്ള എന്റെ പൂതിയാ.. അതിന് കഴിഞ്ഞ ദിവസം രാത്രി വന്നപ്പോള്‍ ഒരു പട്ടി ഓടിച്ചതാ എന്നെ.. അങ്ങനെയാ കാല് പോയത്…അഥവാ ആര്‍ക്കെങ്കിലും ഇവിടെക്കിടന്ന് കാല് കിട്ടിയിട്ടുണ്ടെങ്കില്‍ മാനം പോവണ്ടാന്നും വിചാരിച്ചാ രാത്രിയില്‍ തപ്പാനിറങ്ങീത്..സിസിലിയോടൊന്നു മുട്ടി നോക്കുകേം ചെയ്യാമല്ലോന്ന് വിചാരിച്ചു.

അത് ശരി.. പക്ഷെ അതിനെന്റെ ഉടുപ്പിട്ടിറങ്ങിയതെന്തിനാ ?

തോമാച്ചന്‍ തല ചൊറിഞ്ഞു- അത് പിന്നെ പെണ്ണു കേസല്ലേ അച്ചോ, ആരെങ്കിലും കണ്ടാല്‍ ഓടി രക്ഷപെടുമ്പോള്‍ അച്ചന്റെ ഉടുപ്പാണെങ്കില്‍ ഉപദ്രവിക്കുകേലല്ലോന്ന് വിചാരിച്ചാ !!

ജോസുകുട്ടിയുടെ സ്വന്തം നിമ്മി !

Posted 30 June 2007 | By | Categories: Stories | 34 Comments

ജോസുകുട്ടിക്ക് പ്രണയമായിരുന്നു മെയിനും സബ്ബും. ലോവര്‍ കൌമാരത്തില്‍ സരള, അപ്പര്‍ കൌമാരത്തില്‍ സൂസി, അത്യന്താധുനിക യൌവനത്തില്‍ മസാല്‍ദസയായ ദമയന്തി എന്നിങ്ങനെ ജീവിച്ചു പോന്ന സാധാരണ ചെറുപ്പക്കാരെപ്പോലെ ഒന്നും ആയിരുന്ന പാവപ്പെട്ടവനും നല്ലവനും സര്‍വോപരി ലോലഹൃദയനുമായിരുന്ന ജോസുകുട്ടി.

എന്തുകൊണ്ടെന്നാല്‍ കൌമാരവും യൌവനവും അതു കഴിഞ്ഞ് വല്ലതുമൊക്കെ ഉണ്ടെങ്കില്‍ അതും അതിനപ്പുറവും നാലാം ക്ലാസ്സിലെ രണ്ടാം ടേമിന്റെ മധ്യഭാഗത്ത് വച്ച് ജോസുകുട്ടി പരിശുദ്ധയായ നിമ്മി എന്ന നിര്‍മ്മലയ്ക്ക് തീറെഴുതിക്കൊടുത്തിരുന്നു.

തന്റെ സ്പോണ്‍സറുടെ ആസ്തി-ബാധ്യതാ പട്ടികയറിയാതെ ജീവിക്കുന്ന കന്യാസ്ത്രീകളുടെ അനാഥാലായത്തിലെ തടിയുള്ള പെണ്ണുങ്ങളെപ്പോലെ നന്നായി മെലിഞ്ഞ നിമ്മി ജോസുകുട്ടിയുടെ തീറെഴുത്തിന്റെ കാര്യമറിയാതെ നാലില്‍ അ‍ഞ്ചില്‍ നിന്ന് പുല്ലുപോലെ ജയിച്ചു. ജോസുകുട്ടി അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. താന്‍ തോല്‍ക്കുമ്പോള്‍ തന്നോടൊപ്പം തോല്‍ക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം അവള്‍ പുലര്‍ത്തുമെന്നും അതനുസരിച്ച് തന്നോടൊപ്പം മണ്ടന്‍ പരീക്ഷ എഴുതുമെന്നും വെറുതെ പ്രതീക്ഷിച്ച ജോസുകുട്ടി നിരാശനായി.

ഒറ്റയ്ക്കായപ്പോള്‍ ജോസുകുട്ടിക്ക് നിമ്മിയോടുള്ള ഇഷ്ടം കൂടി. പെട്ടെന്ന് അവളോടൊപ്പമെത്താന്‍ ജോസുകുട്ടി ആഞ്ഞു പഠിച്ചു. ആ വര്‍ഷം ജോസുകുട്ടി നാലില്‍ നിന്ന് അഞ്ചിലേക്ക് ആഗിരണം ചെയ്യപ്പെട്ടു. അഞ്ചിലെത്തിയെങ്കിലും പ്രകൃതിനിയമനുസരിച്ച് നിമ്മി ആറിലേക്കു ജയിച്ചു.

സംസ്ഥാനവിദ്യാഭ്യാസ വകുപ്പിന്റെ പ്രാകൃത നിയമങ്ങളെക്കുറിച്ച് എട്ട് ബിയിലെ വട്ടുകണ്ണന്‍ പ്രസംഗിക്കുന്നതു കേട്ടപ്പോള്‍ ജോസുകുട്ടിയും അറിയാതെ കൈയ്യടിച്ചുപോയി. തന്നെയും നിമ്മിയെയും അകറ്റി നിര്‍ത്തിയിരിക്കുന്നത് ഈ സര്‍ക്കാരാണ്. സര്‍ക്കാര്‍ തുലയട്ടെ. വിപ്ലവം വന്നു പണ്ടാരമടങ്ങട്ടെ. വിപ്ലവം വന്നാല്‍ ഇഷ്ടമുള്ള ക്ലാസ്സില്‍ പോയിരിക്കാമായിരിക്കും. ചിലപ്പോള്‍ നിമ്മിയുടെ അടുത്തും ഇരിക്കാമായിരിക്കും.

വിപ്ലവം വന്നു നടമാടാതെ പോയതു കൊണ്ട് അടുത്ത വര്‍ഷം ജോസുകുട്ടി ആറിലെക്കും നിമ്മിക്കൊച്ച് ഏഴിലേക്കും ജയിച്ചു. തന്റെ പ്രണയത്തിന്റെ രാജപാത കല്‍ക്കരിയില്‍ നിന്ന് ഡീസലിലേക്ക് മാറ്റി ജോസുകുട്ടി തന്റെ ചിന്തകളും സ്വപ്നങ്ങളും ഇടുക്കിയില്‍ നിന്നു വരുന്ന ബീഡിക്കെട്ടുകളിലെന്ന പോലെ നിമ്മിയെന്ന കഞ്ചാവുലഹരി കൊണ്ട് നിറച്ചു.

ദൈവം കരുണയുള്ളവനാണെന്ന് ജോസുകുട്ടി തിരിച്ചറിഞ്ഞത് അടുത്ത വര്‍ഷം അവന്‍ ഏഴാം ക്ലാസ്സിലേക്കു ജയിക്കുകയും നമ്മി വിജയകരമായി ഏഴില്‍ തോല്‍ക്കുകയും ചെയ്തതതോടെയാണ്. റിസള്‍ട്ട് നോക്കി മടങ്ങും വഴി അരുവിത്തുറ പള്ളിയില്‍ പോയി ജോസുകുട്ടി മെഴുകുതിരി കത്തിച്ചു.
പാമ്പിന്റെ അണ്ണാക്കിലേക്ക് കുന്തമിറക്കി സ്റ്റില്ലായി നില്‍ക്കുന്ന പുണ്യാളനെ കണ്ടപ്പോള്‍ ചില സിനിമാ പോസ്റ്ററുകള്‍ കണ്ടാലെന്നപോലത്തെ വീര്യം ജോസുകുട്ടിയില്‍ നിറഞ്ഞു. അരുവിത്തുറ വല്യച്ചനെ തന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച് ജോസുകുട്ടി മടങ്ങി.

പക്ഷെ, വല്യച്ചന്റെ പെര്‍ഫോമന്‍സ് പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. നിമ്മിക്കൊച്ചിനെ ഏഴ് എയുടെ റാണിയാക്കി അവരോധിച്ചിട്ട് വല്യച്ചന്‍ ജോസുകുട്ടിയെ വിരസതയുടെ ഏഴു ബിയില്‍ കൊണ്ടുപോയി തള്ളി. എങ്കിലും ഏഴ് എന്ന സമാനത ജോസുകുട്ടിയ്ല്‍ പ്രതീക്ഷ നിറച്ചു. എട്ട്, ഒന്‍പത് , പത്ത്. ജോസുകുട്ടിയുടെ പ്രണയം മൂച്വല്‍ ഫണ്ടു പോലെ അവനോടൊപ്പം വളര്‍ന്നു. ഒഴിവാക്കാന്‍ വയ്യാത്ത പ്രേതം പോലെ അവന്റെ ജീവിതത്തിന്റെ, ചിന്തകളുടെ, ശൈലികളുടെ ഒക്കെ ഭാഗമായി, അവന്റെ സ്വപ്നങ്ങളുടെ ഭാഗധേയമായി മുഴച്ചു നിന്നു.

പാവം നിമ്മിക്കൊച്ച് ഈ പ്രണയം ഒന്നും അറിഞ്ഞതേയില്ല. അവളെ ഒരു നൂറു തവണയെങ്കിലും നേരേ നേരേ കണ്ടിട്ടും ഉള്ള വിവരം പറയാന്‍ ജോസുകുട്ടിക്ക് ധൈര്യം വന്നതുമില്ല. ഇത്രയായ നിലയ്ക്ക് ഇനിയവള്‍ ഇഷ്ടമല്ലെന്നുങ്ങാനും പറഞ്ഞാല്‍ എനിക്കു സഹിക്കുകേല ! അതിന് ജോസുകുട്ടി കണ്ട പ്രതിവിധി ഇഷ്ടമാണോ എന്ന ചോദ്യം ഒഴിവാക്കുക എന്നതു തന്നെയായിരുന്നു.

അരുവിത്തുറ പാലത്തിനു കീഴിലൂടെ നാലഞ്ച് വര്‍ഷകാലത്തിന്റെ വെള്ളവും അത്രയും തന്നെ വേനലിന്റെ വിസര്‍ജ്ജ്യങ്ങളും ഒഴുകിപ്പോയി. വല്യച്ചന്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ അതേ പാമ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നിന്നു. ഇടക്കിടെ വന്നു മെഴുകുതിരി കത്തിച്ചു പോയതല്ലാതെ ജോസുകുട്ടിയുടെ ശ്രദ്ധയും നിമ്മിയില്‍ നിന്നു വേറിട്ടില്ല. വേറെ ഒന്നും സംഭവിച്ചുമില്ല.

പക്ഷെ, അമേരിക്കയിലേക്കോ ബ്രിട്ടണിലേക്കോ ഉള്ള ഏതോ വിമാനത്തിന്റെ സീറ്റില്‍ അവളുടെ പേര് ഏറെക്കുറെ എഴുതപ്പെട്ടു കഴിഞ്ഞു എന്ന് ജോസുകുട്ടി ആശങ്കപ്പെട്ടത് പെങ്കൊച്ചിനെ നഴ്സിങ് പഠിക്കാന്‍ അപ്പന്‍ ബാംഗ്ലൂരിലെ കോളജിലയച്ചതു മുതലാണ്. പോരെങ്കില്‍ ബാംഗ്ലൂരാണ് സ്ഥലം, പാലായിലും കാഞ്ഞിരപ്പള്ളിയിലുമുള്ള പെണ്‍പിള്ളാരുടെ കൈയ്യിലാണ് അവിടുത്തെ ചിന്ന ഗൌണ്ടര്‍മാരുടെ പണപ്പെട്ടികളെന്നും കേള്‍ക്കുന്നു.

ആശങ്ക വര്‍ധിച്ച് ഒരു വഴിക്കാകുമെന്നു തോന്നിയപ്പോള്‍ പ്രണയം ഒരു പ്രൊഫഷനായി സ്വീകരിച്ച സുഹൃത്ത് ചാര്‍ളിയെ സമീപിച്ചു.

ചാര്‍ളി ക്ഷുഭിതനായി- ഇത്രയും കാലം നിന്റെ പ്രണയം അവളറിയാതെ സൂക്ഷിച്ചത് മണ്ടത്തരം… പെണ്ണുങ്ങളെ അങ്ങനെ സ്നേഹിക്കരുത്… ചുമ്മാ പറയാം, 10 വര്‍ഷമായി ഈ ഇഷ്ടം എന്റെ മനസ്സിലുണ്ട്… 7 വര്‍ഷമായി ഞാന്‍ നിന്നെ നിശ് ബ്ദമായി പ്രണയിക്കുകയായിരുന്നു എന്നൊക്കെ.. അല്ലാതെ സ്വന്തം ജീവിതം കൊണ്ടാണോ ? മണ്ടത്തരമായിപ്പോയി… എത്രയെത്ര സാധനങ്ങളെ പുല്ലുപോലെ വളച്ചോണ്ടു പോയി എന്തൊക്കെ ചെയ്യാമായിരുന്നു നിനക്ക്… എല്ലാം ഒരുത്തിക്കു വേണ്ടി.. ഛെ!!

ജോസുകുട്ടിക്ക് ഒന്നും തോന്നിയില്ല. ഈ ജീവിതം വന്നെ പ്രിയങ്കരിയായ നിമ്മിക്കു വേണ്ടിയല്ലേ ? ജോസുകുട്ടിയുടെ ആശങ്കകളുടെ അടിസ്ഥാനത്തില്‍ കൊച്ച് നഴ്സായി അമേരിക്കന്‍ പക്ഷിയായി പറക്കുന്നതിനു മുമ്പ് വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രേമത്തിന്റെ വൈന്‍കുപ്പി പൊട്ടിക്കണം. ബാംഗ്ലൂരല്ലേ, നേരിട്ടു പോയാലും കാണുക എളുപ്പമല്ല. ഫോണില്‍ വിളിച്ച് ഇത്തരമൊരു കാര്യം പറയുന്നതും ശരിയല്ല. ഇ- മെയില്‍ എന്നു പറയുന്ന സാങ്കേതിക സംവിധാനം ഉപയോഗിക്കാം.
അതിനളുടെ ഇ മെയില്‍ വിലാസം അറിയണ്ടേ ?

അന്വേഷിച്ച് കണ്ടെത്തണം!

ആരോട് അന്വേഷിക്കും ?

അവളുടെ അടുത്ത കൂട്ടുകാരോടാരോടെങ്കിലും ചോദിക്ക് !

ജോസുകുട്ടി ചോദിച്ചിട്ട് അങ്ങനെയൊരു സംഗതി കിട്ടാന്‍ പോകുന്നില്ലെന്ന് മനസ്സിലായ ചാര്‍ളി തന്നെ വിദഗ്ധമായി ഇ മെയില്‍ വിലാസം കണ്ടെത്തി. ജോസുകുട്ടി വളരെ ഹ്രസ്വമായ കുശലപ്രശ്നങ്ങളോടെ ഒരു മെയിലയച്ചു. നെഞ്ചിടിപ്പോടെ കാത്തിരുന്നു. മൂന്നാം ദിവസം മറുപടി വന്നു. അയ്യോ, ഇതു നമ്മുടെ ജോസുകുട്ടിയല്ലേ ! എന്ന ലൈനിലൊരു സാധനം.

ആ ഫീമെയിലിന്റെ ഇ മെയിലിലെവിടെയും പ്രണയത്തിന്റെ ലക്ഷണങ്ങളോ അവശിഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. ജോസുകുട്ടി കടുത്ത സംയമനത്തോടെ ഒന്നു രണ്ടു മെയിലുകള്‍ കൂടി അയച്ചു. നാട്ടുവിശേഷങ്ങള്‍, അവളുടെ അമ്മേടെ പനി, അപ്പന്റെ ഷാപ്പിലെ കുടി തുടങ്ങിയ വിശേഷങ്ങളുമായി കുഞ്ഞു കുഞ്ഞു മെയിലുകള്‍. അതിനൊക്കെ നിമ്മി മറുപടിയും അയച്ചു. അങ്ങോട്ടയച്ചതു പോലെ തന്നെ കുഞ്ഞു കുഞ്ഞു മെയിലുകള്‍.

ഒടുവില്‍ അഭിനിവേശങ്ങളുടെ തിരത്തള്ളലില്‍ ജോസുകുട്ടിയുടെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്റെ മുല്ലപ്പെരിയാര്‍ അവസാന മെയിലുകളില്‍ ചെറുതായി ചോര്‍ന്നു, ഒടുവിലത്തെ മെയിലില്‍ അത് പൊട്ടിത്തകര്‍ന്നു. അവന്റെ ജീവചരിത്രം അങ്ങനെ വെറും പതിനെട്ടു കെബി മാത്രമുള്ള ഒരു മെയിലില്‍ അവളുടെ നേര്‍ത്ത ഹൃദയത്തിന്റെ അന്തര്‍ധാരകളില്‍ വെറുതെ 110 കെവി വൈദ്യുതി പ്രവഹിപ്പിച്ചു.

ദിവസങ്ങള്‍ പലതു കഴിഞ്ഞു. മറുപടി വന്നില്ല. ആഴ്ച രണ്ടു കഴിഞ്ഞു. ജോസുകുട്ടി പ്രതീക്ഷകള്‍ കൈവിട്ടു ഒപ്പം തന്റെ സ്വപ്നങ്ങളും ചിന്തകളും ജീവിതവും തന്നെ കൈവിട്ടുകളയാനാലോചിച്ചു.

തന്റെ സുഹൃത്തിന്റെ അവസ്ഥ കണ്ട ചാര്‍ളി ഒടുവില്‍ ഒരു കടുംകൈ ചെയ്തു. നിമ്മിയുടെ പേരില്‍ ഒരു പുതിയ ഐഡിയുണ്ടാക്കി ജോസുകുട്ടിക്ക് ഒരു മറുപടിയയച്ചു, നിമ്മിയുടെ മറുപടി. അടുത്ത ദിവസം ജോസുകുട്ടിയുടെ ആവേശം കണ്ടപ്പോള്‍ ചാര്‍ളിക്ക് കാര്യം മനസ്സിലായി. മെയിലന്റെ ഇഫക്ടാണ്.

ജോസുകുട്ടിയുടെ പ്രണയം വഴിഞ്ഞൊഴുകുന്ന ഒരു ലോഡ് മെയിലുകള്‍ മറുപടിയായി വന്നു തുടങ്ങി. പത്തെണ്ണത്തിന് ഒന്നു വീതം ചാര്‍ളി എന്ന നിമ്മി മറുപടിയും അയച്ചു. ജോസുകുട്ടി കര്‍മ്മോല്‍സുകനും സര്‍ഗധനനും ആയി മാറുന്നത് ചാര്‍ളി കണ്ടറിഞ്ഞു. പക്ഷെ, ഒടുവില്‍ വഞ്ചിക്കപ്പെട്ടു എന്ന് ജോസുകുട്ടി തിരിച്ചറിയുന്ന ദിവസം എന്തു സംഭവിക്കും എന്ന ആശങ്ക ചാര്‍ളിയുടെ മനസ്സമാധാനം ഇല്ലാതാക്കി.

ഒടുവില്‍ തന്റെ മധുരമുള്ളതെങ്കിലും ക്രൂരമായ വഞ്ചനയ്ക്ക് ഒരവസാനം കാണാന്‍ ചാര്‍ളി തീരുമാനിച്ചു. ജോസുകുട്ടിയോട് എല്ലാം തുറന്നു പറയുക. വരുന്നത് വരട്ടെ. ക്രിസ്തുമസിന്റെ പിറ്റേന്ന് ജോസുകുട്ടിയോട് പള്ളിമുറ്റത്ത് വച്ച് സത്യം തുറന്നു പറയാന്‍ ചാര്‍ളി തീരുമാനിച്ചു. പക്ഷെ, ചാര്‍ളി പറയാനടുത്തു വരമ്പോഴേക്കും ജോസുകുട്ടി തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു.

അവധിക്ക് നാട്ടിലെത്തിയ നിമ്മിയെ പ്രണയാധിക്യത്താല്‍ പുണരാനെന്ന പോലെ നീങ്ങുന്ന ജോസുകുട്ടിയെ തടഞ്ഞില്ലെങ്കില്‍ അവളുടെ കൈയ്യില്‍ നിന്നുള്ള ആദ്യ അടി തന്നെ പാവം ജോസുകുട്ടിയുടെ കവിളിലായിരിക്കുമെന്നതില്‍ ചാര്‍ളിക്കു സംശയമില്ലായിരുന്നു. ഒടുവില്‍ അവര്‍ തമ്മില്‍ കൂട്ടിമുട്ടി എന്നു തോന്നിയ നിമിഷം ചാര്‍ളി സെമിത്തേരിയുടെ ഭാഗത്തേക്കു തിരിഞ്ഞു നിന്ന് കണ്ണടച്ചു. ഒരു അട്ടഹാസവും അടിയുടെ ശബ്ദവുമാണ് പ്രതീക്ഷിച്ചതെങ്കിലും മണികിലുങ്ങും പോലുള്ള നിമ്മിയുടെ ചിരിയും അതിനോടു ചേര്‍ന്നുള്ള ജോസുകുട്ടിയുടെ ചിരിയും കേട്ട് ചാര്‍ളി ഞെട്ടി.

സംഭവിക്കുന്നതൊക്കെ സത്യമാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെട്ട് നില്‍ക്കുമ്പോള്‍ അവരിരുവരും കൈ കോര്‍ത്ത് പിടിച്ച് പള്ളിയുടെ നടയിറങ്ങിപ്പോകുന്നത് ചാര്‍ളി കണ്ടു. അടുത്ത ദിവസം രാവിലെ ആശയക്കുഴപ്പം കൊണ്ട് ഭ്രാന്തുപിടിക്കുമെന്ന അവസ്ഥയില്‍ പള്ളിയിലേക്കെത്തിയ ചാര്‍ളി കാണുന്നത് അരുവിത്തുറ വല്യച്ചന്റെ മുന്നില്‍ കത്തിയെരിയുന്ന 1000 മെഴുകുതിരികളാണ്.

നിമ്മി തന്നോടിഷ്ടമാണെന്ന് പറയുന്ന ദിവസം പള്ളിയില്‍ 1000 മെഴുകുതിരികള്‍ കത്തിക്കുമെന്ന് ജോസുകുട്ടി പറഞ്ഞത് ചാര്‍ളി ഓര്‍ത്തു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നടയിറങ്ങാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് മധുരമുള്ള ഒരു ശബ്ദം ചാര്‍ളിയെ തടഞ്ഞു- ചാര്‍ളിയൊന്നു നിന്നേ !

പിന്നില്‍ തികഞ്ഞ ഗൌരവത്തില്‍ നിമ്മി. – എന്താ പാസ്സ്വേര്‍ഡ് ?

ചാര്‍ളിക്കു മനസ്സിലായില്ല- പാസ്സ് വേര്‍ഡോ ?

നിമ്മി- അതെ, എന്റെ പേരില്‍ ചാര്‍ളിയുണ്ടാക്കിയ മെയില്‍ ഐഡിയുടെ പാസ്സ്വേര്‍ഡ് !

ചാര്‍ളി ഞെട്ടി. ഈറന്‍ തണുപ്പുള്ള വെളുപ്പാന്‍ കാലത്തും അവന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.

നിമ്മി ചിരിച്ചു- വിളറേണ്ട… എന്റെ പേരില്‍ ചാര്‍ളിയുണ്ടാക്കിയ ഐഡിയില്‍ നിന്നുള്ള മെയിലുകള്‍ക്കെല്ലാം ജോസുകുട്ടി അയച്ച മറുപടികള്‍ എന്റെ ശരിയായ ഐഡിയിലും കൂടി അയച്ചിരുന്നു പാവം… ആദ്യത്തെ മെയിലുകള്‍ കണ്ടപ്പോള്‍ എനിക്കയാളോട് ഒരു പ്രേമവുമില്ല എന്നു പറഞ്ഞ് മെയിലൊരെണ്ണം എഴുതിയാലോ എന്നോര്‍ത്തതാണ്… പക്ഷെ, ഒന്നിനു പിറകേ ഒന്നായി വന്ന ജോസുകുട്ടിയുടെ മെയിലുകളില്‍ ഞാന്‍ കണ്ട പ്രണയത്തിന്റെ തീവ്രത എന്നെ അമ്പരപ്പിച്ചു കളഞ്ഞു !

ചാര്‍ളിക്ക് അവളെക്കുറിച്ച് മതിപ്പു തോന്നി. നിമ്മി തുടര്‍ന്നു- ഒരു കാര്യത്തില്‍ നിക്കു ചാര്‍ളിയോട് നന്ദിയുണ്ട്.. എന്റേതെന്ന മട്ടിലയച്ച മെയിലുകളില്‍ നിങ്ങല്‍ എന്റെ ഹൃദയവികാരങ്ങള്‍ കലര്‍ത്തി.. നിങ്ങളറിയാതെ തന്നെ.. അതൊരു പക്ഷേ, ജോസുകുട്ടിയുടെ സ്നേഹത്തിന്റെ പുണ്യമായിരിക്കാം.

അവനെക്കുറിച്ച് പറഞ്ഞപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞ നിമ്മി തിടുക്കത്തില്‍ നടയിറങ്ങിപ്പോയി. നെഞ്ചു വിരിച്ചു നില്‍ക്കുന്ന വിശുദ്ധന്റെ മുന്നില്‍ കത്തുന്ന മെഴുകുതിരികള്‍ ഒരു കടല്‍ പോലെ പരന്നു കിടക്കുന്നതായി ചാര്‍ളിക്കു തോന്നി.

തന്റെ കവിളിലെ നനവിന്റെ ഉറവ് തുടച്ചപ്പോള്‍ ഓരോ തിരിനാളങ്ങളും വ്യക്തമായി അവന്റെ ഹൃദയത്തിന്റെ നെരിപ്പോടിലേക്ക് അനുഭൂതികളുടെ ജ്വാല പകരുകയായിരുന്നു.

കലിബ്രാന്‍ഡ്സ് ഷോ

Posted 29 June 2007 | By | Categories: Spoof | 23 Comments

ഗുഡ് മോര്‍ണിങ് എവരിബഡി…. ഹായ് !!!! എന്റെ പേര് കരോലീന, ഞാന്‍ വന്നിരിക്കുന്നത് സിഡ്നിയില്‍ നിന്ന്, നിങ്ങളോട് സുപ്രധാനമായ ചില വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിനാണ് എയര്‍ ഹോസ്റ്റസ്സായ ഞാനിന്ന് ലീവെടുത്ത് ഈ സ്റ്റുഡിയോയില്‍ വന്നു നില്‍ക്കുന്നത്….എന്റെ സുഹൃത്ത് ജോ വളരെ സ്മാര്‍ട്ടാണ് റിയലി ഫിറ്റ്… ങൂം… ജോയെ കാണാന്‍ തിടുക്കമായല്ലേ, എനിക്കും തിടുക്കമായി സ്വാഗതം ചെയ്യാം എയര്‍ഫോഴ്സ് പൈലറ്റായ എന്റെ സുഹൃത്ത് ജോയെ ഈ വേദിയിലേക്ക്…ഹേ.ഹേ..!!!

ജോ-ഹായ് കരോലിന്‍ !!! (ഓടിക്കൊണ്ടിരുന്ന, സോറി പറന്നു കൊണ്ടിരുന്ന വിമാനത്തില്‍ നിന്ന് ചാടിയിട്ടെന്ന പോലെ ജോ ഓടിയെത്തി ആ പെണ്ണിനെ എടുത്തു പൊക്കി എന്തൊക്കെയോ ചെയത് പരിചയം പുതുക്കുന്നു) പറയൂ കരോലിന്‍.. എങ്ങനെയുണ്ട് നിന്റെ ജോലിയൊക്കെ.. !!

നന്നായി പോകുന്നു ജോ… നിന്റെ കാര്യമിപ്പോള്‍ ഞാനിവരോട് പറഞ്ഞതേയുള്ളൂ..റിലയീ..ഹഹ!!

ങ്ഹേ ? എന്റെ കാര്യമോ ? ആഹാ !കൊള്ളാമല്ലോ.. ആട്ടെ നീ എന്താ എന്റെ കൂട്ടുകാരോട് പറഞ്ഞത് ഞാനൊരു മണ്ടനും മരമടിയനുമാണെന്നാണോ ങ്ഹേ ?

ഹോ.ഹോ !!ഓ നോ .. ജോ നിന്റെയൊരു തമാശ.. നിന്നെ എപ്പോഴും നല്ല ഫിറ്റായേ കാണാനൊക്കൂ എന്നാണ് ഞാനിവരോട് പറഞ്ഞത് !!

ആഹാ !! വൌ !!! ഞാന്‍ ഫിറ്റാണെന്നതില്‍ അഭിമാനം കൊള്ളുന്നു…തീര്‍ച്ചയായും നീ സുന്ദരിയാണ് കരോലിന്‍ !!

വൌ !! താങ്ക്യൂ ജോ.. ഇത് ഞാനെന്റെ മമ്മിയോട് പറഞ്ഞു കൊടുക്കും..

മമ്മിയോട് പറഞ്ഞു കൊടുക്കുമെന്നോ ? ഹഹ !! വൌ !! എന്തിന് ?

കാരണം എന്റെ മമ്മിയുണ്ടാക്കുന്ന കപ്പ ചുട്ടതും ഉണക്കമത്തിയുമാണ് എന്റെ ഈ അഴകിന്റെ രഹസ്യം !!!

റിയലീ ??? വൌ !!!

എനിക്കും കിട്ടുമോ നിന്റെ മമ്മിയുടെ കപ്പയും മത്തിയും ??

തീര്‍ച്ചയായും ജോ.. നിനക്കു തരാതെ ഞാനാര്‍ക്കു കൊടുക്കാന്‍.. നാലു കഷണം കപ്പയും രണ്ട് മത്തിയും അടങ്ങിയ ഈ മാജിക് മത്തി പാക്കറ്റിന്റെ വില വെറും 999 രൂപ മാത്രം. രണ്ട് പാക്കറ്റ് ഒന്നിച്ച് ഓര്‍ഡര്‍ ചെയ്യുന്നത് വഴി പണം ലാഭിക്കുകയും ചെയ്യാം.. ഇപ്പോള്‍ തന്നെ വിളിക്കൂ.. മമ്മിയുടെ ടോള്‍ ഫ്രീ നമ്പര്‍ 0102030405060708090 വൌ !!!

ദിസ് ഈസ് റിയലി ടേസ്റ്റി ഹണി… റിയലീ.. വൌ വൌ വൌ !!!!!

ഒകെ, പറയൂ ജോ എന്താണ് നിന്റെ ഫിറ്റ്നെസ്സിന്റെ രഹസ്യം ??

രഹസ്യമോ ??? ഹഹ ! അത് പരസ്യമാക്കാനല്ലേ നീയെന്നെ വിളിച്ചു വരുത്തിയത്… ആ രഹസ്യം പരസ്യമാക്കുന്നതിന് മുമ്പ് ഞാനൊരു കഥ പറയാം… എന്റെ സുഹൃത്ത് ഫിലിപ്പ് ചെറുപ്പത്തിലൊന്നും ഫിറ്റായിരുന്നില്ല… ഇടക്ക് ഫിറ്റാകണമെന്ന മോഹവുമായി വണ്ടി കയറിയ ഫിലിപ്പ് ചെന്നെത്തിയത് കുറെ ഫിറ്റ്ങ്ങുകാരുടെ മടയിലായിരുന്നു ..

റിയലീ ? വൌ !!!

റിയലി കരോലീന റിയലി വൌ !! എന്നിട്ട് ഒരു പയന്റില്‍ തുടങ്ങി ഒന്നരയും രണ്ടരയും വരെയായിട്ടും ഫിലിഫ്ഫ് ഫിറ്റായില്ല…

കേട്ടില്ലേ കൂട്ടുകാരേ, ഫിലിഫ്ഫ് ഫിറ്റായില്ല..വൌ !!

അതെ … ബാര്‍ ബോയ്സ് അവനെ ചീറ്റ് ചെയ്തതായിരുന്നു.. ഒ സി ആറില്‍ വെള്ളമൊഴിച്ചു കൊടുത്ത് ആ വഞ്ചകര്‍ അവന്റെ പണം തട്ടിയെടുത്തു !

വൌ !! വൌ ജോ.. റിയലി ഫണ്ണി സ്റ്റോറി.. എനിക്കു ചിരിയടക്കാന്‍ കഴിയുന്നില്ല.. ഇതും ഞാന്‍ മമ്മിയോടു പറയും !!

റിയലീ!! വൌ !! കരോലീന നിന്റെ ചിരി ഭംഗിയുള്ളതാണ് !!!

താങ്ക്യൂ ജോ … ഈ ചിരി നിനക്കും സ്വന്തമാക്കണമെന്നുണ്ടോ ???

വൌ !! എനിക്കതിനു സാധിക്കുമോ ??

എന്താ സംശയം ?? ഉടന്‍ വിളിക്കുക… എന്റെ ഏജന്റിന്റെ ടോള്‍ ഫ്രീ നമ്പര്‍ 101908070605040403020 വൌ വൌ !!!

ജോ.. നിന്റെ സുഹൃത്ത് ഫിലിപ്പ് ഇപ്പോഴും നിരാശനാണോ ???

അല്ല കരോലിന്‍.. ബാറുകാര്‍ പറ്റിച്ച അവന്‍ നേരേ എന്റെ അടുത്താണ് വന്നത്… അവന്റെ വിഷമമാണ് പുതിയതൊന്നു കണ്ടെത്താന്‍ എന്നെ പ്രേരിപ്പിച്ചത് !!!

എന്ത് ?? സത്യത്തില്‍ ഫിറ്റായിരിക്കാന്‍ വേണ്ടി ബാറില്‍ കിട്ടുന്നതിനെക്കാള്‍ മികച്ചതൊന്ന് നീ സ്വന്തമായി കണ്ടെത്തിയെന്നോ !!!! വൌവൌ!! എനിക്കിതു വിശ്വസിക്കാന്‍ സാധിക്കുന്നില്ല !!!

എനിക്കും.. അല്ല.. സത്യമാണ് കരോലിന്‍, നീ വിശ്വസിക്കണം !!… നീണ്ട 43 വര്‍ഷത്തെ ഗവേഷണം കൊണ്ട് വികസിപ്പിച്ചെടുത്ത സൂപ്പര്‍ ഫിറ്റ് എന്ന ഈ ഫുള്‍ബോട്ടില്‍ ഫിലിപ്പിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി !!

വൌവൌവൌ!!!! സത്യത്തില്‍ അതിശയം തന്നെ ജോ.. റിയലീ!! വൌ !!

അതെ കരോലിന്‍ !! പലര്‍ക്കും ഇതൊരതിശയമാണ്, പക്ഷെ ഞാനിതില്‍ അഭിമാനിക്കുന്നു !!!

വൌ !! ഇറ്റ് ഈസ് റിയലി ഗ്രേറ്റ് ജോ വൌ !! രണ്ടു തുള്ളി വിട്ടപ്പോഴേക്കും എനിക്കു ഫിറ്റായതുപോലെ തോന്നുന്നു !!

വൌ ! അതൊരു തോന്നലല്ല കരോലിന്‍ .. നീ ഫിറ്റായിക്കഴിഞ്ഞു !!വൌ !!

വൌ !! റിയലി ഗ്രേറ്റ് ജോ !!

നിനക്കീ സൂപ്പര്‍ ഫിറ്റ് സ്വന്തമാക്കണമെന്നുണ്ടോ കരോലിന്‍ ??

ഷുവര്‍..!! നീ സ്വന്തമായ വാറ്റിയെടുക്കുന്ന ഈ സാധനം വാങ്ങാന്‍ ഞാനെന്തു ചെയ്യണം ???

വൌ !! നീ ശരിക്കും ഫിറ്റായിക്കഴിഞ്ഞു കരോലിന്‍ !! റിയലീ.. ഇത് സ്വന്തമാക്കാന്‍ എന്റെ ടോള്‍ ഫ്രീ നമ്പര്‍ വിളിക്കുക 01020320303020305060608090!!

ഇനി പറയൂ നിന്റെ ഫിറ്റ്നെസ്സിന്റെ രഹസ്യമെന്താണെന്ന് ?

പറയാം.. ടെലിയോഗയാണ് എന്നെ ഈ നിലയില്‍ എത്തിച്ചത് കരോലിന്‍ !

ടെലിയോഗയോ ? അതെന്താണ്

ദോ ??പറയാം.. നീ യോഗയെന്നു കേട്ടിട്ടില്ലേ ?

പിന്നെ..വൌ !!

ഈ യോഗ ടെലിഫോണിലൂടെ കിട്ടുന്ന നിര്‍ദേശമനുസരിച്ച് ചെയ്യുന്നതാണ് ടെലിയോഗ !

വൌ !! ജോ .. നീ എന്നെയും അത് പഠിപ്പിക്കൂ !!

തീര്‍ച്ചയായും..കരോലിന്‍.. ആദ്യമായി ഞാന്‍ നിന്നെ പന്താസനം പഠിപ്പിക്കാം..നിലത്തു കിടക്കൂ കരോലിന്‍..വൌ !! ഇനി നിന്റെ കൈകള്‍ കാലുകള്‍ക്കിടയിലൂടെയും കാലുകള്‍ കൈകള്‍ക്കിടയിലൂടെയും കടത്തി തലയുടെ പിറകില്‍ പിടിക്കൂ .. വൌ !! അതെ ഇപ്പോള്‍ നീയൊരു പന്തിന്റെ രൂപത്തിലായിക്കഴിഞ്ഞു..

ഇനി ഞാനെങ്ങനെ പഴയ രൂപത്തിലെത്തും ജോ.. എനിക്കു ചലിക്കാന്‍ സാധിക്കുന്നില്ല.. എന്നെ പൂര്‍വ സ്ഥിതിയിലാക്കൂ ജോ !

വൌ!! നിനക്കു പൂര്‍വ സ്ഥിതിയിലാകണമെങ്കില്‍ എന്റെ ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുക..10908970578030373030..

ജോ ????!!!

വൌ !!!!!

വാസന്തി ദ് ഹോളി മിത്ത്

Posted 25 June 2007 | By | Categories: Stories | 16 Comments

ഈരാറ്റുപേട്ടയില്‍ നിന്ന് പുള്ളിക്കാനത്തിനു പോകുന്ന കെഎസ്ആര്‍ടിസി ബസു പോലെയായിരുന്നു അവിടുത്തെ ജീവിതവും. ചില ദിവസങ്ങളില്‍ തീര്‍ത്തും നിശ്ചലം. ചിലപ്പോള്‍ സജീവമാകാന്‍ തുടങ്ങിയിട്ട് ഒന്നുമറിയാത്തതുപോലെ നിന്നു പോകും.

ഇനിയിപ്പോള്‍ സജീവമാണെന്നു തന്നെയിരിക്കട്ടെ, നടയ്ക്കല്‍, ആനയിളപ്പ്, തീക്കോയി, വേലത്തുശേരി,കാരിയാട്,കുരിശുമല,വാഗമണ്‍ വഴി പുള്ളിക്കാനത്ത് എത്തുമ്പോഴേക്കും രണ്ടു രണ്ടര ദിവസമെങ്കിലും എടുക്കും.

വാസന്തിയായിരുന്നു ഗ്രാമത്തിന്റെ ആകെയുള്ള ഒരു വേഗം. എന്നു വച്ചാല്‍ ഗ്രാമത്തിന് ജീവിതത്തെക്കുറിച്ചും അഭിനിവേശങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നു തോന്നുന്നുന്നതും ഇടക്കൊക്കെ അതൊക്കെ ആലോചിച്ച് ആവേശം കൊള്ളുന്നതും വാസന്തി ഉളളതു കൊണ്ടായിരുന്നു.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബയോളജി അധ്യാപകന് പ്രേമലേഖനം കൊടുത്തത് വായിച്ചു ത്രസിച്ചിരുന്നു പോയ മാനേജരച്ചനാണ് വാസന്തിയെ മഠത്തില്‍ ചേര്‍ക്കാമെന്ന് അമ്മച്ചിയോട് പറഞ്ഞത്. ഇതിനും മാത്രം കഴിവുകളുള്ള വാസന്തിയെ മാമ്മോദീസ മുക്കി മഠത്തില്‍ ചേര്‍ത്ത് അവളുടെ കഴിവുകളെ സഭയ്ക്കു മാത്രമാക്കി പരിമിതപ്പെടുത്തുന്നത് ശരിയല്ലല്ലോ എന്നു തോന്നിയിട്ടാവണം അവളുടെ അമ്മച്ചി സമ്മതിച്ചില്ല.

മകളുടെ വിവിധ വാസനകളെ തിരിച്ചറിഞ്ഞ് പള്ളിക്കാര് നടത്തുന്ന നാടക ട്രൂപ്പില്‍ നായികയാക്കി വിട്ടു. നാടകം രണ്ട് സ്റ്റേജ് തികയ്ക്കും മുമ്പേ പെണ്ണ് സ്റ്റേജ് ചാടി ആല്‍ബത്തിലെത്തി. ഈരാറ്റുപേട്ടക്കാരന്‍ ഷുക്കൂറിന്റെ മിനി ഡിവി ക്യാമറയും വാഗമണ്ണിലെ രണ്ട് സന്ധ്യകളും സാര്‍ത്ഥകമാക്കിക്കൊണ്ട് ഒരു ആല്‍ബം പുറത്തിറങ്ങി.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ അന്തസ്സായി എഴുതി സംഗീതം കൊടുത്ത് പുറത്തിറക്കിയ ആല്‍ബത്തിലെ പോരായ്മകള്‍ പരിഹരിച്ച് ശ്രീ ഷുക്കൂര്‍ പുനരാവിഷ്കരിച്ച ഗാനങ്ങളില്‍ വാസന്തി നായികയായി. ഇടവകയുടെ കേബിള്‍ ചാനലില്‍ പാട്ട് പല തവണ കാണിച്ചു. പിന്നെ ജൂക്ക് ബോക്സിലിട്ടു. ഷുക്കൂറും സംഘവും മാറി മാറി ഡയല്‍ ചെയ്ത് ആല്‍ബം ഹിറ്റാക്കി. വാസന്തിയും ഹിറ്റായി.

കനത്ത മഞ്ഞുപാളികള്‍ പോലും റിവേഴ്സെടുത്തു പൊയ്ക്കൊണ്ടിരുന്ന ആ മുടിഞ്ഞ വളവിലെ ആകെയുള്ള വീടായിരുന്നു വാസന്തിയുടെത്. ആര്‍ക്കൈവ് ചെയ്യാന്‍ പരുവമായ അവളുടെ അമ്മയെ കാണാന്‍ പഴയ ചില കക്ഷികള്‍ വന്നു പോയിരുന്നതല്ലാതെ ആ റൂട്ടില്‍ ആകെയുണ്ടായിരുന്ന ഇമ്മോറല്‍ ട്രാഫിക് സര്‍ക്കാരിപ്പോഴും ജീവിക്കുന്നു എന്നതിന്റെ സൂചനയായ കെഎസ്ആര്‍ടിസിയുടെ പുള്ളിക്കാനം എക്സ്പ്രസ്സ് ആയിരുന്നു.

ആലപ്പുഴയില്‍ നിന്ന് പത്തനംതിട്ട കാഞ്ഞിരപ്പള്ളി വഴിയെത്തിയ ഒരൊറ്റ പകര്‍ച്ചപ്പനിയില്‍ ഈരാറ്റുപേട്ട ഡിപ്പോയില്‍ വീണു പോയ 43 ഡ്രൈവര്‍‍മാരോടൊപ്പം പുള്ളിക്കാനം ഡ്രൈവറുമുണ്ടായിരുന്നു.വിജനമായ വഴിയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് വാസന്തിയെ കാണാന്‍ വന്നവര്‍ മാത്രമായി.

ബൈക്കുകളും ഓട്ടോറിക്ഷകളും വീടിനു മുമ്പില്‍ ഇരമ്പി വന്നു നിന്നു പോയപ്പോള്‍ ആ ഗതാഗതത്തിന്റെ സാധ്യതകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന അമ്മച്ചി വണ്ടിക്കാരോട് കുശലം പറയാന്‍ വാസന്തിയെ ഇറക്കി വിട്ടു. വാതില്‍ക്കല്‍ നിന്ന് ഒന്നോ രണ്ടോ വാക്കുകള്‍ കൊണ്ട് വാസന്തി അവര്‍ക്ക് രോഗശാന്തി നല്‍കി.

പനി കഴിഞ്ഞ് പുള്ളിക്കാനം എക്സ്പ്രസ്സ് പുനരാരംഭിച്ചപ്പോള്‍ വാസന്തിയുടെ വീടിന്റെ മുന്നിലിറങ്ങാന്‍ പലരുമുണ്ടായി. വാസന്തി എന്നത് തീര്‍ത്തും അപ്രസ്കമാണെന്ന് വരുത്തിത്തീര്‍ക്കേണ്ടതുള്ളതു കൊണ്ട് യാത്രക്കാര്‍ അതിന് പാണ്ടന്‍പാറ ജംക്ഷന്‍ എന്നു പേരിട്ടു. പുള്ളിക്കാനം സൂപ്പറില്‍ അവിടെയിറങ്ങാന്‍ എന്നും യാത്രക്കാരുണ്ടായിരുന്നു. മെല്ലെ അതൊരു സ്റ്റോപ്പായി മാറി.

വീടിന്റെ വാതില്‍ക്കല്‍ നിന്നുള്ള സര്‍വീസ് വാസന്തി വീട്ടിനുള്ളിലേക്കും പകലിനു പുറമേ രാത്രിയിലേക്കും വര്‍ധിപ്പിച്ചു. ട്രാഫിക് ഇരട്ടിയായി. പാണ്ടന്‍പാറ ഉരുട്ടി താഴെയിട്ട് വാസന്തി അവിടെയൊരു പുതിയ വീടു വച്ചു. വാസന്തിയെ സഹായിക്കാന്‍ ചെറുപ്പക്കാരികളായ ഏതാനും യുവതികളെക്കൂടി നിയമിച്ചു.

പുള്ളിക്കാനം ബസിലെ തിരക്ക് മൂലം കെഎസ്ആര്‍ടിസി റൂട്ടില്‍ വാസന്തി ജംക്ഷന്‍ വരെ മാത്രം വേറെ മൂന്നു ബസുകള്‍ കൂടി തുടങ്ങി. ജീപ്പ് സര്‍വീസുകളും ഓട്ടോറിക്ഷകളും ഓടിത്തുടങ്ങി.മലമുകളിലെ വിസ്മയം കാണാനും അറിയാനും അതിന്റെ ആഴങ്ങളില്‍ മുങ്ങി നിവരാനും കേരളത്തിന്റെ തുടിപ്പുകള്‍ തേടിയെത്തിയ വിദേശ ടൂറിസ്റ്റുകളും എത്തി.

പൊതുമരാമത്ത് വകുപ്പ് അവിടെ നിര്‍മാണ ജോലികള്‍ നടത്തി വാസന്തി ജംക്ഷന്‍ വികസിപ്പിച്ചു. ഓട്ടോറിക്ഷ സ്റ്റാന്‍ഡും ടാക്സി സ്റ്റാന്‍ഡും സ്ഥാപിച്ചു. വാസന്തി ഫ്രൂട്ട് സ്റ്റാള്‍, വാസന്തി ബുക്സ്, വാസന്തി ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളും ഉയര്‍ന്നു വന്നു.

എന്നിട്ടും വാസന്തി ചെറുപ്പത്തിന്റെ മധ്യഭാഗത്തെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ.വാസന്തിയുടെ അടുക്കലെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു കൊണ്ടിരുന്നു. വന്ന് ഒരു ദിവസം കൊണ്ട് തന്നെ ദര്‍ശനം സാധിച്ച് മടങ്ങുക എന്നത് ദുഷ്കരമായി. വാസന്തി ടൂറിസ്റ്റ് ഹോം വന്നതോടെ വഴിയില്‍ കാത്തു നിന്നവര്‍ക്കൊരാശ്വാസമായി.

എന്നാല്‍ കൃത്യമായും ആഴ്ചയിലൊരിക്കല്‍, മാസത്തിലൊരിക്കല്‍ എന്നിങ്ങനെ കണക്ക് വച്ച് വന്നുകൊണ്ടിരുന്നവര്‍ക്ക് അവിടെ മുറി കിട്ടുക പ്രയാസമായി. അങ്ങനെ കുന്നിന്‍മുകളില്‍ വാസന്തി റെസിഡന്‍ഷ്യല്‍ കേംപ്ളക്സ്, വാസന്തി ഹെറിറ്റേജ് വില്ലാസ്, വാസന്തി സമ്മര്‍ കോട്ടേജസ് തുടങ്ങിയ നിര്‍മികള്‍ വരികയും അവിടമൊക്കെ പെട്ടെന്ന് തന്നെ ജനനിബിഡമാവുകയും ചെയ്തു.

കെഎസ്ആര്‍ടിസി അവിടെ ഒരു ഡിപ്പോ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ സ്ഥലം ചുമ്മാ നല്‍കി പ്രോല്‍സാഹിപ്പിക്കാനും വാസന്തി തയ്യാറായി. പഴയ പുള്ളിക്കാനം ബസ്സില്‍ നിന്നാണല്ലോ എല്ലാറ്റിന്റെയും തുടക്കം.

വാസന്തിയുടെ ദൃശ്യസാധ്യതകള്‍ പരീക്ഷിച്ച ഷുക്കൂര്‍ വാസന്തിയുടെ ക്ഷണം സ്വീകരിച്ച് ഗള്‍ഫിലെ ജോലി രാജി വച്ച് മടങ്ങിയെത്തുകയും വാസന്തി ഫിലിം ആന്‍ഡ് ആനിമേഷന്‍ പാര്‍ക്ക് എന്ന പേരില്‍ നിര്‍മിച്ച ആദ്യത്തെ സ്വകാര്യ ചലച്ചിത്ര സാമ്പത്തിക മേഖലയുടെ എംഡിയായി ചുമതലയേല്‍ക്കുകയും ചെയ്തു. അവിടെ നിന്ന് പുറത്തിറങ്ങിയ ആനിമേഷന്‍, നീലമോഷന്‍ സിനിമകള്‍ കേരളക്കരയാകെ തരംഗമായി.

സതേണ്‍ റെയില്‍വേയുടെതായിരുന്നു അടുത്ത നടപടി. വാസന്തി സിറ്റി വരെ ട്രെയിന്‍ നീട്ടി അവര്‍ മാതൃക കാട്ടി.പെട്ടെന്നു വന്നു കാര്യം നടത്തി പോകേണ്ടവര്‍ക്കായി. പാലായില്‍ നിന്നും മൂവാറ്റുപുഴയില്‍ നിന്നും റോപ് വേ സ്ഥാപിച്ചു.വാസന്തിയെ അറിയാനും അറിയിക്കാനുമായെത്തിയവര്‍ക്കായി അവിടെ ഒരു കണ്‍വന്‍ഷന്‍ ഹാള്‍ സ്ഥാപിച്ചു. അവര്‍ വാസന്തിഗീതങ്ങളും ശ്ലോകങ്ങളും പാടി മടങ്ങി.

വാസന്തിയുടെ വിശേഷങ്ങളുമായി ഒരു പത്രം ഇറങ്ങിത്തുടങ്ങി. തൊട്ടുപിന്നാലെ ഒരു എഫ്എം റേഡിയോ ചാനലും ‘വാ’ എന്ന പേരില്‍ ടിവി ചാനലും തുടങ്ങി. വാസന്തി അങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക, സാംസ്കാരിക, പൈതൃക മേഖലകളില്‍ ഒരു മഹാമേരുവായി മാറി.

കേന്ദ്ര സര്‍ക്കാര്‍ വാസന്തി സിറ്റി ഒരു സാറ്റലൈറ്റ് നഗരമാക്കി ഉയര്‍ത്തി. കുന്നിന്റെ രണ്ട് വശങ്ങളിലായി രണ്ട് വിമാനത്താവളങ്ങളും സ്ഥാപിച്ചു.

ഒടുവില്‍ ചെറുപ്പത്തിന്റെ അവസാനത്തിലെവിടെയോ വച്ച് വാസന്തി ആകസ്മികമായി മരിച്ചു. ലോകം സ്തംഭിച്ചു.ഒറ്റ ദിവസം മാത്രം ആത്മഹത്യ ചെയ്തത് 2345 പേരായിരുന്നു. പിറ്റേന്ന് ഏതാണ്ട് അയ്യായിരത്തോളം പേര്‍. അതങ്ങനെ കൂടിക്കൊണ്ടിരുന്നു. ഒടുവില്‍ മലമുകളില്‍ ഒരു വലിയ സ്മാരകം സ്ഥാപിച്ച് വാസന്തിയുടെ ശരീരം അവിടെ പ്രതിഷ്ഠിച്ചു. അവിടം കാലക്രമേണ ഒരു തീര്‍ത്ഥാടന കേന്ദ്രമായി.

വാസന്തിയുടെ പേരില്‍ പിന്നീട് ഒരു മതമുണ്ടായി. വാസന്തി എന്ന ദൈവത്തിന് ധാരാളം ആരാധകരുണ്ടായി. വാസന്തിയുടെ പേരില്‍ ക്ഷേത്രങ്ങളുണ്ടായി. ഓരോ ദിവസവും 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ വാസന്തിനഗരത്തില്‍ വന്നു പോയി.

പൈപ്പുകച്ചവടക്കാരന്റെ കഥ (ബാലസാഹിത്യം)

Posted 18 June 2007 | By | Categories: Stories | 17 Comments

(നാലു മുതല്‍ എട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിച്ചു കൊടുക്കാനുളളതാണ് ഈ കഥ. അമ്മയോ അച്ഛനോ, സ്വന്തമായി ഒരു മലയാളം ബ്ലോഗ് ഉള്ളത് ആരാണെന്നു വച്ചാല്‍ കുഞ്ഞിനെ കഥ വായിച്ചു കേള്‍പ്പിക്കാവുന്നതാണ്.)

ഒരിടത്ത് ഒരിടത്ത് കിട്ടു എന്നു പേരുള്ള ഒരു ഗ്രാമീണനുണ്ടായിരുന്നു. പട്ടണത്തില്‍ നിന്ന് ഒത്തിരി ദൂരെ കിളികളുടെ പാട്ടും, പുഴയുടെ കൊഞ്ചലുമൊക്കെയുള്ള ഒരു ഗ്രാമമായിരുന്നു അത്. കിട്ടുവിന്റെ പിന്നാലെ അയാളുടെ നാട്ടില്‍ നിന്ന് പലരും ആ ഗ്രാമത്തില്‍ താമസിക്കാന്‍ വന്നു. കിട്ടുവിന്റെ വീടിന്റെ അടുത്തായി അവരൊക്കെ വീടും വച്ചു.

എല്ലാ സൌകര്യങ്ങളുമായെങ്കിലും കുടിവെള്ളം അവര്‍ക്കൊരു പ്രശ്നമായി. ദൂരെ അലതല്ലിയൊഴുകുന്ന പുഴയില്‍ പോയി വെള്ളം കോരിക്കൊണ്ടു വരിക എന്നത് വളരെ ബുദ്ധിമുട്ടാണ്. എല്ലാവരും ഒരു പോംവഴി തേടി തല പുകഞ്ഞാലോചിച്ചു. ഒടുവില്‍ കിട്ടു തന്നെ ഒരു ഉപായം കണ്ടു പിടിച്ചു.

പുഴയുടെ ആഴവും സ്ഥാനവും കണക്കാക്കി കിട്ടുവിന്റെ വീട്ടു മുറ്റത്ത് ഒരു കിണര്‍ കഴിക്കുക. മറ്റുള്ളവര്‍ക്ക് കിട്ടു വെള്ളം സൌജന്യമായി നല്‍കും. കിട്ടുവിന്റെ ബുദ്ധി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. കിട്ടു കിണര്‍ കുഴിച്ചു തുടങ്ങി. തങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സ്വന്തം മുറ്റത്ത് കിണര്‍ കുഴിക്കുന്ന കിട്ടുവിനോട് അവര്‍ക്കെല്ലാം ആരാധനയായി.

കിട്ടുവിനുള്ള കട്ടന്‍, പരിപ്പുവട, സുഖിയന്‍,രസികന്‍,വഷളന്‍ തുടങ്ങിയവയെല്ലാം സമയാസമയത്ത് അവര്‍ കിട്ടുവിന് എത്തിച്ചു കൊടുത്തു. അങ്ങനെ ഒടുവില്‍ കിണറിന്റെ പണി തീര്‍ന്നു. കുടവുമായി ഓടിയെത്തിയവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കിട്ടു എല്ലാവര്‍ക്കും യഥേഷ്ടം വെള്ളം കൊടുത്തു.

സത്യത്തില്‍ കിട്ടുവിനും അതൊരു അദ്ഭുതമായിരുന്നു. കിണര്‍ കുഴിയുമെന്നോ വെള്ളം കിട്ടുമെന്നോ വല്യ ഉറപ്പൊന്നുമില്ലാതെ അയല്‍പക്കത്തെ പെണ്‍പിള്ളാരുടെ കടാക്ഷവും പരിഗണനയും അത്യാവശ്യം പുട്ടടിയും നടക്കുമല്ലോ എന്ന് കരുതിയാണ് മിടുക്കനായ കിട്ടു കിണര്‍ കുഴിച്ചു തുടങ്ങിയത്. കിണറ്റില്‍ നിന്ന് വെള്ളം കിട്ടുമെന്നായതോടെ കിട്ടു എല്ലാവര്‍ക്കും വളരെ വേണ്ടപ്പെട്ടവനായി. കിട്ടു ഈ വീടിന്റെ നായകന്‍ എന്നു വരെ ചിലരു വീടിന്റെ മുന്നില്‍ എഴുതി വച്ചു.

കാലം കടന്നു പോയി. ഗ്രാമത്തില്‍ വേറെയും താമസക്കാര്‍ വന്നു. പലര്‍ക്കും ആ കിണറിന്റെയോ കിട്ടുവിന്റെ സംഭാവനകളുടെയോ കഥകളറിയില്ലായിരുന്നു. മിക്കവാറും തന്റെ ടിവിയിലൂടെ കാണിക്കുന്ന വിധേയന്‍ എന്ന സിനിമ കണ്ടു സമയം കൊന്നു കൊണ്ടിരുന്ന കിട്ടുവിന് വെള്ളം കോരാന്‍ വരുന്നവര്‍ തന്നെ വേണ്ട പോലെ ബഹുമാനിക്കുന്നില്ലെന്ന് തോന്നി.

ചിലരെ വിരട്ടി നോക്കിയെങ്കിലും നന്ദിയില്ലാത്തവര്‍ കിട്ടുവിന്റെ കിണറ്റില്‍ നിന്ന് കോരിക്കൊണ്ടു പോയ വെള്ളം ചൂടാക്കി കൊണ്ടുവന്ന് അയാളുടെ മുഖത്തൊഴിച്ചു. ഇതോടെ കിട്ടുവും കിട്ടുവിനെ ആരാധിക്കുന്ന ഗ്രാമീണരും അയാളെ ബഹുമാനിക്കാത്ത ആളുകള്‍ക്ക് വെള്ളം വിലക്കി തുടങ്ങി.

കിണറ്റില്‍ നിന്ന് വെള്ളം നിഷേധിക്കപ്പെട്ടവര്‍ പല വഴിക്കും പ്രതിഷേധിച്ചു. പ്രതിഷേധം കൂടിയപ്പോള്‍ കിട്ടുവിന്റെ കിണറിനോട് ചേര്‍ന്ന് കിട്ടുവിന്റെ ഒരു കൂട്ടുകാരന്‍ തന്നെ മറ്റൊരു കിണറ് കുഴിച്ചു. വെള്ളം എപ്പോഴുമുണ്ടായിരുന്നില്ലെങ്കിലും അതിന്റെ ചുവട്ടിലും പലരും പ്രതീക്ഷയോടെ വന്നു. ഒടുവില്‍ ബദല്‍ കിണര്‍ കഴിച്ച കൂട്ടുകാരന്‍ പെട്ടെന്നൊരു രാത്രിയില്‍ കിട്ടു കൊടുത്ത പട്ട തട്ടി ആവേശം പൂണ്ട് തന്റെ കിണറ്റില്‍ നിന്ന് കിട്ടുവിന്റെ കിണറ്റിലക്ക് തുരങ്കം കുഴിച്ച് ഗ്രാമീണരെ മുഴുവന്‍ വഞ്ചിച്ചു.

താന്‍ ജയിച്ചു എന്നു മനസ്സിലായ കിട്ടു വെള്ളം കോരാന്‍ വന്ന പാവപ്പെട്ടവരെ അകാരണമായി മര്‍ദ്ദിക്കാനും തെറി വിളിക്കാനും വരെ തുടങ്ങി. ഇതോടെ ഗ്രാമീണരിളകി എല്ലാവരും ചേര്‍ന്ന് അല്‍പം മാറി ഒരു ജനകീയ കിണര്‍ കഴിച്ചു. കിട്ടുവിനെ ഞെട്ടിച്ചു കൊണ്ട് ഗ്രാമീണര്‍ ഓരോരുത്തരായി കിട്ടുവിന്റെ മുറ്റത്ത് ചെന്ന് അയാളെ തെറിവിളിച്ചിട്ട് പുതിയ കിണറ്റിലക്കു പോയി.

ഗതികേടുകൊണ്ടാണ് ഇത്രകാലം ഗ്രാമീണര്‍ തന്നെ സഹിച്ചത് എന്ന് മനസ്സിലായ കിട്ടു തന്റെ കിണര്‍ മൂടുകയാണെന്നും അല്ലെങ്കിലും ഇപ്പോഴത്തെ കാലത്ത് കിണറുകള്‍ക്കൊന്നും വലിയ പ്രസക്തിയില്ലെന്നും പ്രഖ്യാപിച്ചു.

എങ്ങനെയും പുതിയ കിണര്‍ മൂടിക്കുക എന്നതായി കിട്ടുവിന്റെയും അയാളോടൊപ്പം നിന്ന ഏതാനും പേരുടെയും ലക്ഷ്യം. ഒടുവില്‍ കിട്ടു തന്നെ അതിനൊരു പോം വഴി കണ്ടെത്തി. പൊതുവിതരണ പൈപ്പുകള്‍ക്ക് പ്രചാരം നല്‍കുക.

എല്ലാവരുടെയും വീടിനു മുമ്പില്‍ പൈപ്പ് എത്തിക്കഴിയുമ്പോള്‍ ജനകീയ കിണറിനു ചുറ്റുമുള്ള കൂട്ടായ്മ അവസാനിക്കുമെന്നും എല്ലാവരും ഒറ്റയ്ക്കായി കഴിഞ്ഞാല്‍ ഓരോരുത്തരോടായി പ്രതികാരം ചെയ്യാമെന്നും കിട്ടു വ്യാമോഹിച്ചു.

കിട്ടു പട്ടണത്തില്‍ പോയി പൈപ്പുകളുടെ ഏജന്‍സി എടുത്ത് ഗ്രാമത്തില്‍ അവിടവിടെയായി നാലഞ്ച് പൈപ്പുകടകളും തുടങ്ങി. പൈപ്പുകളുടെ ഗുണഗണങ്ങളെപ്പറ്റി വര്‍ണിക്കുന്ന പരസ്യബോര്‍ഡുകള്‍ പറമ്പുകളില്‍ സ്ഥാപിച്ച് ആളുകള്‍ പൈപ്പ് വാങ്ങാന്‍ വരുന്നതും കാത്ത് അവരിരുന്നു.

(ബാക്കി കാലം തെളിയിക്കും)