ലഫ്ടനന്‍റ് കേണല്‍ മനീന്ദ്രശേരി സിങ്ങുകണ്ഠന്‍ !!
2009, ജൂലൈ 10, വ്യാഴം
മലയാളത്തിന്റെ പ്രിയതാരം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് സൈന്യം ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്ടനന്റ് പദവി നല്‍കി ആദരിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സിവിലിയന്‍സിനുള്ള പരമോന്നത ബഹുമതിയാണ് ലഫ്റ്റനന്‍റ് കേണല്‍ പദവി. കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനു കീഴിലാണ് മോഹന്‍ലാലിനെ പോസ്റ്റു ചെയ്യുക. സെപ്റ്റംബര്‍ മുതല്‍ കണ്ണൂരില്‍ ലാല്‍ പരിശീലനം ആരംഭിക്കും.
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം…..
പാക്കിസ്ഥാന്‍ ബോര്‍ഡറിലെ ഒരു രാത്രി.
ബോര്‍ഡറില്‍ നുഴഞ്ഞുകയറാനുള്ള ഏതാനും തീവ്രവാദികളെയും കൂട്ടി രണ്ടു പാക് പട്ടാളക്കാര്‍ തക്കം പാര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ ചേരിയില്‍ ബാരക്കുകളോ പട്ടാളവണ്ടികളോ കാണാനില്ല. ബൂട്ടിന്റെ ശബ്ദവും ഇല്ല. സ്ഥിരമായി അവിടെ കാണാറുണ്ടായിരുന്ന മനീന്ദര്‍ സിങ് എന്ന പട്ടാളക്കാരന്റെ പൊടിപോലും കാണാനില്ല. പാക് പട്ടാളത്തിനു സംശയമായി. ഇന്ത്യന്‍ ബോര്‍ഡറെന്നു പറഞ്ഞെത്തിയത് വല്ല ബര്‍മന്‍ ബോര്‍ഡറിലുമാണോ. ഗൂഗിള്‍ മാപ്സ് പരിശോധിച്ചു. ഗൂഗിള്‍ മാപ്സ് പ്രകാരം മനീന്ദര്‍ സിങ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷെ, അവിടെയെങ്ങും കാണാനില്ല. കഴിഞ്ഞ ആഴ്ച തന്റെ അമ്മേടെ അനിയത്തീടെ മോള്‍ടെ കല്യാണത്തിനു പോകുന്ന കാര്യം മനീന്ദര്‍ സിങ് വയര്‍ലെസ് വഴി പഞ്ചാബ് പോലീസിലുള്ള അളിയനുമായി ചര്‍ച്ച ചെയ്യുന്നത് കേട്ടതോര്‍മിച്ച പാക് പട്ടാളക്കാരന്‍ ധൈര്യമായി മുന്നോട്ടു നീങ്ങി. കമ്പിവേലിക്കിടയിലൂടെ നുഴഞ്ഞു കയറി ഇന്ത്യന്‍ മണ്ണില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ എങ്ങു നിന്നോ ഒരു വെളിച്ചം. വളവുതിരിഞ്ഞ് വന്നു ബ്രേക്കിട്ടു നില്‍ക്കുകയാണ് ഒരു മഹേന്ദ്ര ക്ളാസിക്. അതില്‍ നിന്നും കറുത്ത കൂളിങ് ഗാസ് വച്ച് ഒരാള്‍ പുറത്തിറങ്ങി. വെള്ള ജുബ്ബ, വെള്ള മുണ്ട്, കറുത്ത ഷൂ എന്നിവയാണ് വേഷം. കൊമ്പന്‍മീശ ഭംഗിയായി പിരിച്ചുവച്ചിരിക്കുന്നു. അവര്‍ സൂക്ഷിച്ചു നോക്കി. മനീന്ദര്‍ സിങ് തന്നെ, പക്ഷെ വല്ലാത്ത മാറ്റം. പട്ടാളക്കാരന്റെ ലുക്കേ ഇല്ല. യൂണിഫോമില്ല, പഴയ ഉറച്ച ശരീരമില്ല. മൊത്തത്തില്‍ ഒരു ചെരിവുണ്ട്. തന്റെ കുടവയറില്‍ തടവി അയാള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ പാക് പട്ടാളം തോക്കുചൂണ്ടി.
മനീന്ദര്‍ സിങ് മീശ തടവി ചെറുചിരിയോടെ കൂളിങ് ഗാസ് മാറ്റി. ചെരിഞ്ഞു നിന്ന് പാക് പട്ടാളക്കാരനോടു പറഞ്ഞു: ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോക്കിട്ടു കുത്തല്ലേടാ മോനേ ദിനേശാ.. ഈ മുള്ളുകമ്പിക്കിടയിലൂടെ ഇപ്പുറത്തു കടന്നാല്‍ നിന്റെ കാര്യം ഞാന്‍ സവാരിഗിരിഗിരിയാക്കും !!
പാക് പട്ടാളക്കാരന്‍ പേടിച്ചു. ശത്രുവാണെങ്കിലും മനീന്ദര്‍ സിങ്ങിന് ഇങ്ങനൊരു ഗതി വരണമെന്ന് പാകിസ്ഥാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല: മണിച്ചിത്രത്താഴില്‍ വിടമാട്ടെ ഡയലോഗ് പറയുന്ന ശോഭനയെ എന്ന പോലെ പാക് പട്ടാളക്കാരന്‍ ഉറക്കെ വിളിച്ചു:- മനീന്ദര്‍ സിങ് !!!
മനീന്ദര്‍ സിങ് ഞെട്ടി. തന്റെ കൂളിഗ് ഗാസ് ഊരി മാറ്റി. തന്റെ വേഷത്തിലേക്ക് വിസ്മയത്തോടെ നോക്കി. സ്വയം നഷ്ടപ്പെട്ടവന്റെ ഭീതിയോടെ പാക് പട്ടാളക്കാരന്റെ കണ്ണിലേക്കു നോക്കി. അയാളെ അടിമുടി പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു: പറ.. ഞാനെന്താ ഇപ്പോള്‍ പറഞ്ഞത് ? തന്നോട് ഞാനെന്താണിപ്പോള്‍ പറഞ്ഞത് ?
പാക് പട്ടാളത്തിന്റെ കണ്ണുകള്‍ നിറഞ്ഞു വന്നിരുന്നു. തീവ്രവാദികള്‍ വിതുമ്പി നിന്നു. പാക് പട്ടാളക്കാരന്‍ മനീന്ദര്‍ സിങ്ങിനെ മാറോടണച്ചു പറഞ്ഞു: ഇല്ല.. ഒന്നും പറഞ്ഞില്ല.. മനീന്ദര്‍ ഒന്നും പറഞ്ഞില്ല..മനീന്ദറിന് ഒന്നും സംഭവിച്ചിട്ടില്ല..
അതോടെ മനീന്ദറിന്റെ ഭാവം പിന്നെയും മാറി: മനീന്ദര്‍ അല്ല.. മനീന്ദ്രശേരി സിങ്ങുകണ്ഠന്‍ !!.. ഷൂട്ടരുതെന്നു പറഞ്ഞാലേ ഷൂട്ടൂ.. ഫയറരുതെന്നു പറഞ്ഞാലേ ഫയറൂ.. പണ്ട് ലാഹോറില്‍ ഒരു വലിയ നര്‍ത്തകി ഉണ്ടായിരുന്നു.. ഏതോ ഒരു ബീഗം.. തണുപ്പുകൊണ്ട് ബോറടിച്ചിരുന്ന ഒരു രാത്രിയില്‍ ചില മന്ത്രിപുംഗന്‍മാര്‍ പൊക്കിക്കൊണ്ടുപോയ അവളെ ഞാനിങ്ങു പൊക്കി… ഈ മഞ്ഞുമലയുടെ മുകളില്‍ നിന്ന് ഒരു കാബറേ നൃത്തം ആടാന്‍ പറഞ്ഞു.. ആവള്‍ ആടി..പക്ഷെ.. നൃത്തം കഴിഞ്ഞപ്പോള്‍ തന്റെ ഷഡ്ജം ഊരിയെറിഞ്ഞ് അവള്‍ പറഞ്ഞു.. ഇനിയൊരിക്കലും ഞാനിതു ധരിക്കില്ല.. ഇനിയൊരിക്കലും ഞാനീ നൃത്തം കളിക്കില്ല…അവളെ തിരികെ നൃത്തരംഗത്തേക്കു കൊണ്ടു വരാനിറങ്ങിയതാണ് ഞാന്‍..ഈ ബാഗിനുള്ളില്‍ അന്നവള്‍ ഊരിയെറിഞ്ഞ ഷഡ്ജമാണ്..
ഈശ്വരാ !!!- പാക് പട്ടാള-ഭീകരര്‍ ഒരേ സ്വരത്തില്‍ വിളിച്ചു.
രണ്ടാഴ്ചക്കു ശേഷം…
ലാഹോറിലെ ഒരു ഗ്രാമം.
പുഷ്കര്‍ ഒ തൊയിബയുടെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിലെ ഏറ്റവും വലിയ ബംഗാവ് വിലയ്ക്കു വാങ്ങി അയാള്‍ വന്നു. ആ ഗ്രാമത്തെ രക്ഷിക്കാന്‍, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗ്രാമത്തിന്റെ ഐശ്വര്യത്തിനു കാരണമായ ചന്ദനക്കുടം നടത്താന്‍ ഇന്ത്യയില്‍ നിന്ന് അയാള്‍ വന്നു- മനീന്ദര്‍ സിങ് !!
ആ ബംഗാവില്‍ താമസിച്ചിരുന്നത് പണ്ടു ഷഡ്ജം ഊരിയെറിഞ്ഞ് നാടുവിട്ട അതേ ബീഗമായിരുന്നു എന്നറിഞ്ഞിട്ടാണ് മനീന്ദറേട്ടന്‍ അവിടേക്കു ചെന്നത്. അവിടെ ചെന്ന് അവള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തെങ്കിലും ബീഗത്തിന്റെ മനസ്സു കീഴടക്കാന്‍ മനീന്ദറിനു കഴിഞ്ഞില്ല. അങ്ങനെയിരിക്കെ മനീന്ദര്‍ ചന്ദനക്കുടക്കേസില്‍ ഇടപെട്ടു. ചന്ദനക്കുടത്തിനുയര്‍ത്തുന്ന കൊടി നാട്ടിലെ ഒരു മാടമ്പിയുടെ കയ്യിലാണെന്ന് അറിഞ്ഞ മനീന്ദര്‍ നേരേ അങ്ങോട്ടു ചെന്നു:- എടോ കുളപ്പുള്ളി തങ്ങള്‍ എന്ന തേര്‍ഡ് റേറ്റ് ചെറ്റേ എന്നു വിളിച്ച് നാലു ഡയലോഗ് അങ്ങു കാച്ചി. കൊടി നൈസായിട്ടിങ്ങു പോന്നു. അതോടെ നാട്ടിലെങ്ങും അഘോഷമായി.
ഇന്ത്യനി പട്ടാളക്കാരന്‍ ഒരുത്തന്‍ നാട്ടില്‍ വന്നു ഷൈന്‍ ചെയ്യുന്നു എന്നറിഞ്ഞ പാകിസ്ഥാന്‍ പ്രധാനമന്ത്രി പെട്ടെന്ന് ലാഹോറലേക്ക് സൈന്യത്തെ അയച്ചു. പുള്ളിക്കാരന്‍ എന്നിട്ടു പിന്നാലെ പുറപ്പെട്ടു. വിവരമറിഞ്ഞ് ഉസാമ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ അല്‍ ക്വയ്ദക്കാരും പുറപ്പെട്ടു. ലാഹോറുകാര്‍ ഭയന്നു. എല്ലാവരും കൂടി ഒന്നിച്ചു വന്നാല്‍ മനീന്ദറിന്റെ കഥ കഴിഞ്ഞതു തന്നെ. അവര്‍ മനീന്ദറിനെ ഒളിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, മനീന്ദര്‍ ഒളിച്ചില്ല. ഒരു കൊച്ചുപിച്ചാത്തിയുമായി കിരീടത്തിലെ സേതുമാധവനെപ്പോലെ മനീന്ദര്‍ ലാഹോര്‍ സിറ്റിയില്‍ ഒരു കല്ലിന്റെ മുകളില്‍ കുത്തിയിരുന്നു. ആര്‍ത്തുവിളിച്ചെത്തിയ കാലാള്‍പ്പടയെ മുഴുവന്‍ ഒരൊറ്റ വീശില്‍ മനീന്ദര്‍ പൂശി. ബോംബിടാന്‍ വേണ്ടി മൂപ്പിച്ചു വന്ന വിമാനങ്ങളെ കല്ലെറിഞ്ഞോടിച്ചു. ഒടുവില്‍ പ്രധാനമന്ത്രി ഒരു വശത്തു നിന്നും ലാദന്‍ മറ്റേ വശത്തു നിന്നും കലിപ്പു മൂത്ത് വരുമ്പോള്‍ മനീന്ദര്‍ തന്റെ എംസിആര്‍ മുണ്ട് മടക്കിയുടുത്ത് പിച്ചാത്തി വലിച്ചെറിഞ്ഞ് നിരായുധനായി നിന്നു. ജനം ശ്വാസമടക്കിപ്പിടിച്ചു നിന്നു.
അടുത്തെത്തിയ പ്രധാനമന്ത്രി മനീന്ദറിനെ സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ടു മറന്ന മുഖം. കള്ളച്ചിരിയോടെ നില്‍ക്കുകയാണ് മനീന്ദര്‍. പ്രധാനമന്ത്രിക്ക് ആകെ കണ്‍ഫ്യൂഷനായി. മനീന്ദറിന്റെ ആ ചിരി കണ്ടാല്‍ പിന്നെ ഒന്നും ചെയ്യാന്‍ തോന്നില്ല. ഒടുവില്‍ മനീന്ദറിനെ പിഎം തിരിച്ചറിഞ്ഞു.:- മനീന്ദറല്ലേ ? മഹാനായ ഭോഷ്ലി സായിപ്പിന്റെ അരുമശിഷ്യന്‍.. (എന്നിട്ടു ചുറ്റുമുള്ളവരോടായി).. നിങ്ങള്‍ക്കറിയുമോ ഇവനാരാണെന്ന്… ലോകം കണ്ട ഏറ്റവും വലിയ പട്ടാളക്കാരന്‍, നയതന്ത്രജ്ഞന്‍.. വില്ലാളിവീരന്‍..അമേരിക്ക, യൂറോപ്പ്, ചൈന, ഇന്ത്യ, തുടങ്ങിയ രാാജ്യങ്ങളിലൊക്കെ ദൈവതുല്യന്‍… ഇദ്ദേഹം ഇവിടെയൊന്നു വന്നുകിട്ടാന്‍.. വര്‍ഷങ്ങവായി ആഗ്രഹിക്കുകയാണ് ഞാന്‍.. എനിക്കു തൃപ്തിയായി മകനേ..
പക്ഷെ, അതുകൊണ്ടു തീരുന്നതായിരുന്നില്ലല്ലോ പ്രശ്നം. ലാദന്‍ കണ്ണുകള്‍ ചെറുതാക്കി അടുത്തേക്കു വന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞാലും നില്‍ക്കുന്നവനല്ല ലാദന്‍. വീണ്ടും ആശങ്ക മുറുകി. മനീന്ദറിന്റെ അടുത്തെത്തിയ ലാദന്‍ പൊടുന്നനെ വെട്ടിയിട്ട വാഴ പോലെ വീണു നമസ്കരിച്ചു. മനീന്ദര്‍ ലാദനെ പിടിച്ചെണീപ്പിച്ചു. നിറകണ്ണുകളോടെ വിതുമ്പുന്ന അധരങ്ങളോടെ ലാദന്‍ ആശാനേ എന്നു നിലവിളിച്ചുകൊണ്ട് മനീന്ദറിനെ കെട്ടിപ്പിടിച്ചതോടെ ജനം ആര്‍പ്പുവിളികള്‍ ആരംഭിച്ചു. പുവര്‍ സിവിലിയന്‍സും തീവ്രവാദികളും കൈകോര്‍ത്തു നൃത്തം ചെയ്തു. നൃത്തം കൊഴുപ്പിക്കാന്‍ അതിര്‍ത്തി ലംഘിച്ച് മുംതാസ്, അല്‍ഫോന്‍, കിരണ്‍ തുടങ്ങിയ ടീംസും എത്തി.
സോങ് കഴിഞ്ഞതോടെ പ്രധാനമന്ത്രി മനീന്ദദര്‍ സിങ് തന്നെ പാകിസ്ഥാന്‍ ഭരിക്കണമെന്നായി. ഉടനെ അഫ്ഗാനിസ്ഥാനും മനീന്ദദര്‍ സിങ് ഭരിക്കണമെന്ന് ലാദന്‍ ആവശ്യപ്പെട്ടു. യുഎസിന്റെ ഭരണം കൂടി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഫാക്സുമായി അവിടെ പാഞ്ഞെത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ തന്റെ സ്ഥാനം കൂടി വഹിക്കണമെന്ന് മനീന്ദറിന്റെ കാാല്‍ക്കല്‍ വീണു പ്രാര്‍ത്ഥിച്ചു.
അപ്പോള്‍ തന്റെ ബാഗില്‍ നിന്ന് മനീന്ദര്‍ ആ ഷഡ്ജം പുറത്തെടുത്തു. പഴയ കാബറേ ഡാന്‍സര്‍ ബീഗം ഊരിയെറിഞ്ഞ അതേ ഷഡ്ജം. ഗ്രാമവാസികള്‍ക്കു കാര്യം മനസ്സിലായി. അവര്‍ അവളെ പൊക്കിയെടുത്തുകൊണ്ട് മനീന്ദറിന്റെ മുന്നില്‍ നിര്‍ത്തി. ഷഡ്ജം അവളുടെ കയ്യില്‍ കൊടുത്തപ്പോള്‍ അവളും മനീന്ദറിന്റെ കാല്‍ക്കല്‍ വീണു കരച്ചിലോടു കരച്ചില്. പൊടുന്നനെ, ഒരു ചാക്ക് കടലപ്പിണ്ണാക്ക് എന്നപോലെ അവളെ എടുത്ത് തോളിലിട്ട് തന്റെ മഹേന്ദ്ര ക്ളാസിക് ജീപ്പിന്റെ പിന്നിലിട്ട് ലാഹോറുകാര്‍ക്ക് റ്റാറ്റാ കൊടുത്ത് മനീന്ദര്‍ ഇന്ത്യ 500 കിലോമീറ്റര്‍ എന്നു ബോര്‍ഡ് വച്ചിരുന്ന ദിശയിലൂടെ ഡ്രൈവ് ചെയ്തു പോയി.
ഈ ലോകമെല്ലാം ഇപ്പം മനീന്ദര്‍ ഭരിക്കുമെന്നു കരുതിയിരുന്ന ലാാഹോറുകാര്‍ അങ്ങനെ ഊ…ഞ്ഞാലാ…
അങ്ങനെ മഹാനായ മനീന്ദര്‍ സിങ് പാകിസ്ഥാന്‍കാരെയെല്ലാം ഒരു പാഠം പഠിപ്പിച്ചു. തിരികെയെത്തിയ മനീന്ദര്‍ സിങ്ങിനെ കാണിച്ച പണിയുടെ എല്ലാം അടിസ്ഥാനത്തില്‍ ടെറിറ്റോറിയന്‍ പ്രൈം മിനിസ്റ്റര്‍ പദവി നല്‍കി ആദരിച്ചു. പിറ്റേ ദിവസമാണ് രാജ്യത്ത് ഫ്രീ സെക്സ് അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി പറയാനിരുന്നത്. 

