മുതലാളിത്തത്തിന്റെ നാലാം തൂണ്
മാധ്യമങ്ങള്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന തൂണാണെന്നാണ് പഴയ സങ്കല്‍പം.പഴയ സ്വദേശാഭിമാനി ജേണലിസത്തിന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനം വച്ചു നോക്കിയാണ് ആ സങ്കല്‍പമെങ്കില്‍ അത് ശരിയാണ്. അന്ന് പത്രമുതലാളിമാരും പത്രതൊഴിലാളികളും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ പത്രമുതലാളിമാരും നല്ല പത്രപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. പത്രധര്‍മം പുലര്‍ന്നുപോകാന്‍ വേണ്ടിയായിരുന്നു അവരില്‍ പലരും പത്രമുതലാളിമാരായതെന്നു ചുരുക്കം. ഇന്നു കാലം മാറി, സമീപനങ്ങളും.മുതലാളിയും തൊഴിലാളിയും തമ്മിലുള്ള അന്തരം വ്യക്തമാക്കിക്കൊണ്ട് മുതലാളിമാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
ഐഎന്‍എസ് എന്ന ഇന്ത്യന്‍ പത്രമുതലാളി സംഘടന (അവരുടേതാണ് ഇന്ത്യയിലെ പത്രങ്ങള്‍) എന്തിനെയാണ് അല്ലെങ്കില്‍ ആരെയാണ് തങ്ങള്‍ താങ്ങുന്നത് എന്നു വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ മിക്കവാറും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വന്തം പത്രത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കെതിരായ ലേഖനത്തോടെ പത്രവും പത്രപ്രവര്‍ത്തനവും രണ്ടു പാത്രത്തിലായിരിക്കുകയാണ്. പത്രങ്ങള്‍ വാര്‍ത്താഫാക്ടറികളായി മാറി എന്ന സത്യം ഉറക്കെ പ്രഖ്യാപിക്കുകയാണ് ഐഎന്‍എസ്.
എന്താണ് സംഭവം എന്നറിയാത്തവര്‍ക്കു വേണ്ടി കുറച്ചു ചരിത്രം പറയേണ്ടി വരും. ബാങ്കിങ്, ഐടി മേഖലകള്‍ വളരുകയും സമസ്ത മേഖലകളിലും ശമ്പളവര്‍ധന നടപ്പാവുകയും ചെയ്തപ്പോള്‍ കഴിഞ്ഞ 12 വര്‍ഷമായി ശമ്പളവര്‍ധന ഇല്ലാതെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് പത്രപ്രവര്‍ത്തകര്‍. ഏത് തൊലിഞ്ഞ പണിക്കു പോയാലും മാസം 9000 രൂപയൊക്കെ സമ്പാദിക്കാന്‍ പറ്റുന്ന ഇക്കാലത്ത് 3000 രൂപയ്‍ക്ക് വരെ പണിയെടുക്കുന്ന പത്രപ്രവര്‍ത്തകര്‍ കേരളത്തില്‍ പോലുമുണ്ട് എന്നത് എത്ര പേര്‍ക്കറിയാം എന്നതു സംശയമാണ്. എല്ലാ പത്രക്കാരും ഇങ്ങനെയാണോ എന്നു ചോദിച്ചാല്‍ അല്ല.
അതിനു പത്രക്കാരെ രണ്ടായി തരം തിരിച്ചു കാണണം. ഒന്ന്, വാര്‍ത്തകള്‍ തേടിപ്പിടിക്കുകയും റിപ്പോര്‍ട്ടിങ്(എഡിറ്റിങ്)നടത്തുകയും ചെയ്യുന്ന സാധാരണ പത്രപ്രവര്‍ത്തകന്‍. രണ്ട്, ഈ പത്രപ്രവര്‍ത്തകരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ വേണ്ടി മുതലാളിമാര്‍ വളര്‍ത്തിയെടുത്ത പത്രപ്രവര്‍ത്തകരിലെ ചോരകുടിയന്മാരായ കങ്കാണിമാര്‍. ന്യൂസ് എഡിറ്റര്‍ തുടങ്ങി വിവിധ തസ്തികകളില്‍ നിയോഗിക്കപ്പെടുന്ന ഇവര്‍ക്ക് മുതലാളിമാര്‍ക്കു വേണ്ടി നടത്തുന്ന ജോലികള്‍ക്കാണ് പ്രതിഫലം. ഇവരുടെ ഒരു ഗുണം എന്താണെന്നു വച്ചാല്‍, പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ആനുകൂല്യങ്ങളും അതോടൊപ്പം മുതലാളിമാരുടെ പണക്കിഴികളും ലഭിക്കും.
ശമ്പളവര്‍ധനയില്ലാതെ ദുരിതത്തില്‍ കഴിഞ്ഞുപോരുന്ന പത്രജീവനക്കാരെപ്പറ്റി (ജേണലിസ്റ്റുകളും അല്ലാത്തവരും) പഠിച്ച് അവരുടെ ശമ്പളപരിഷ്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മജീദിയ കമ്മിഷന്റെ റിപ്പോര്‍ട്ട് പത്രജീവനക്കാരെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള അര്‍ഹമായ ശമ്പളവര്‍ധന തന്നെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് മന്ത്രാലയങ്ങള്‍ അംഗീകരിക്കുകയും പാര്‍ലമെന്റിനു മുന്നിലെത്താനിരിക്കുകയും പാസ്സാവുമെന്നുറപ്പാവുകയും ചെയ്ത സമയത്താണ് കൂട്ടക്കരച്ചിലും നെഞ്ചത്തടിയുമായി ഐഎന്‍എസ് രംഗത്തെത്തിയിരിക്കുന്നത്. ഐഎന്‍എസ് പ്രസിഡന്റായ വണ്‍ മിസ്റ്റര്‍ കുണ്ടന്‍ (Kundan R Vyas) വിവിധ പത്രങ്ങളിലെഴുതിയ ലേഖനം ജീവനക്കാരന് ശമ്പളം കൂട്ടിക്കൊടുക്കുന്നതിലൂടെ പത്രങ്ങളെല്ലാം പൂട്ടിപ്പോവും എന്ന് അടിവരയിട്ടു പറയുകയാണ്. ഒപ്പം കുറെ വിഡ്ഡിത്തരങ്ങളും, കല്ലുവച്ച നുണകളും.
കുണ്ടന്റെ ലേഖനം മലയാളത്തില്‍ മനോരമ, മാതൃഭൂമി, മംഗളം തുടങ്ങിയ മുഖ്യധാരാ പത്രങ്ങളിലും അതിനുള്ള പത്രപ്രവര്‍ത്തകരുടെ മറുപടി മാധ്യമം,ദേശാഭിമാനി എന്നീ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ജീവനക്കാര്‍ ശമ്പളം വാങ്ങാതെ ജോലി ചെയ്യുന്ന ഏതോ സുവര്‍ണകാലഘട്ടമാണ് കുണ്ടനും സംഘവും വിഭാവനം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മജീദിയ രാജ്യമൊട്ടാകെ സിറ്റിങ് നടത്തി ഉണ്ടാക്കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നാണ് ഐഎന്‍എസ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നു തോന്നുന്നു.
വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ പത്രസ്ഥാപനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും വരെ 40,000 – 50,000 ശമ്പളം ലഭിക്കും, എന്നാല്‍ രാജ്യത്തെ പട്ടാളക്കാര്‍ക്ക് പോലും ഇത്ര ശമ്പളം നല്‍കുന്നില്ല എന്നതാണ് കുണ്ടന്റെ ലേഖനത്തിലെ പ്രധാന ആരോപണം. പത്രജീവനക്കാരോടില്ലാത്ത സ്നേഹം മുതലാളിമാര്‍ക്ക് പെട്ടെന്ന് പട്ടാളക്കാരോട് ഉണ്ടായി എന്നത് വിസ്മയകരമാണ്. പത്രപ്രവര്‍ത്തകരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനെതാരായുള്ള പ്രചാരണത്തിനായി ടൈം ഓഫ് ഇന്ത്യയില്‍ ഐഎന്‍സ് പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് പ്യൂണിന്റെ ശമ്പളത്തിലെ ഞെട്ടിക്കുന്ന ഉയര്‍ച്ചയെപ്പറ്റി പറയുന്നത്. അതോടൊപ്പം ഒരു ചെറിയ സ്റ്റാര്‍ ഇട്ടിരിക്കുന്നത് ശ്രദ്ധിച്ചാല്‍ താഴെ ആ സ്റ്റാറിന്റെ വിശദീകരണം വായിച്ചു ഞെട്ടാം. പ്യൂണ്‍ 45000 രൂപ ശമ്പളം വാങ്ങുന്ന പത്രത്തിന്റെ വിറ്റുവരവ് 1000 കോടി രൂപയായിരിക്കും, യേത് ?
വേജ് ബോര്‍ഡ് നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പരസ്യമായി പ്രസ്താവിക്കുന്നതിലൂടെ തങ്ങള്‍ പരസ്യം തരുന്ന മുതലാളിമാരുടെ താല്‍പര്യങ്ങളും മുതലാളി എന്ന നിലയില്‍ സ്വന്തം താല്‍പര്യങ്ങളും ഇവ രണ്ടിനെയും ഹനിക്കാത്ത രാജ്യതാല്‍പര്യം വല്ലതുമുണ്ടെങ്കില്‍ അതും മാത്രമേ പിന്തുണയ്‍ക്കൂ എന്ന് വ്യക്തമാക്കുകയാണ്. മാന്ദ്യകാലത്ത് ന്യൂസ് പ്രിന്റിനു വിലകൂടിയെന്നു കാണിച്ച് പത്രങ്ങള്‍ വിലകൂട്ടുകയും പരസ്യനിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മാന്ദ്യം മാറിയാലും ഇല്ലെങ്കിലും ന്യൂസ് പ്രിന്റിനു വില കുത്തനെ ഇടിഞ്ഞിട്ടും പത്രത്തിനു വില കുറഞ്ഞില്ല എന്നു മാത്രമല്ല, പരസ്യനിരക്ക് പിന്നെയും ഉയരുകയും ചെയ്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അവര്‍ക്കെതിരേ പരസ്യമായി നിലപാടെടുക്കുകയും അതേ സമയം അവരുടെ വിയര്‍പ്പുകൊണ്ട് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്യുന്ന മറ്റൊരു വ്യവസായം ഉണ്ടെന്നു തോന്നുന്നില്ല. 1000 കോടി രൂപയ്‍ക്കു മുകളില്‍ വിറ്റുവരവുള്ള സ്താപനങ്ങളാണ് ഇത്തരത്തില്‍ ജീവനക്കാരന് ശമ്പളം കൂട്ടിക്കൊടുക്കുന്നതിലൂടെ പൂട്ടിപ്പോകുമെന്ന് പറയുന്നത്.
ഇനിയങ്ങോട്ട് പത്രങ്ങളിലെ മുതലാളി-തൊഴിലാളി ബന്ധം അഥ്ര സുഗമമായിരിക്കുമോ എന്നു പറയാന്‍ കഴിയില്ല. മുതലാളി സമൂഹം രാജ്യത്തെ പത്രജീവനക്കാര്‍ക്കെതിരായി പരസ്യനിലപാടെടുത്തത് ജീവനക്കാരെ എങ്ങനെ സ്വാധിനിക്കും എന്നതും പ്രവചിക്കാനാവില്ല. തൊഴിലാളി-മുതലാളി ബന്ധമല്ല അടിമ-ഉടമ ബന്ധമാണ് തങ്ങളാഗ്രഹിക്കുന്നതും നടപ്പാക്കാന്‍ ശ്രമിക്കുന്നതും എന്ന സന്ദേശം നല്‍കുന്ന കുണ്ടന്‍ ആര്‍ വ്യാസിന്റെ വാദമുഖങ്ങള്‍ ഇവിടെ വായിക്കാം. കുണ്ടന്റെ മണ്ടത്തരങ്ങള്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹര്‍ മോരായി നല്‍കിയ മറുപടി ഇവിടെയും വായിക്കാം.
സംഭവുമായി ബന്ധപ്പെട്ട് വായിച്ചിരിക്കേണ്ട മറ്റു ലേഖനങ്ങള്‍. [1], [2],[3].
NB: എനിക്കിതിലൊന്നിലും താല്പര്യമില്ല.


