അമ്മയിരിക്കുമ്പോള്‍ മോന്‍ ആടേണ്ട !
താനിരിക്കേണ്ടിടത്ത് നായ് എങ്കിലും ഇരുന്നില്ലെങ്കില്‍ അവിടെ മമ്മൂട്ടി കയറി ഇരിക്കുമെന്ന് തോന്നിയിട്ടുണ്ടാവണം ഇന്നസെന്റിന്. എന്തായാലും അമ്മയുടെ പ്രസിഡന്റും സെക്രട്ടറിയും തോറ്റു തുന്നം പാടിയ കേസില്‍ സെക്രട്ടറിയോ പ്രസിഡന്റോ ട്രഷററോ അല്ലാത്ത മെഗാസ്റ്റാര്‍ മമ്മൂട്ടി അന്തിമവിധി പറഞ്ഞപ്പോള്‍ സാധാരണ ജനം പഴയ ചില ജോഷി പടങ്ങള്‍ക്കെന്ന പോലെ ആവേശപൂര്‍വം കയ്യടിച്ചു: ഇവനാണ് ശരിക്കും ഹീറോ എന്നു വിധിച്ചു. ഇപ്പോഴാണ് മലയാള സിനിമ ശരിയായത് എന്ന് അഴീക്കോട് മാഷും പറഞ്ഞതോടെ എല്ലാം കോംപ്ളിമെന്റ്സ് ആയി.
ഇതൊരു ഭയങ്കര വിവാദമായി മലയാള സിനിമയുടെ പരിപ്പും കൊണ്ടേ പോരൂ എന്നും അങ്ങനെ ഇന്നുള്ള മലയാള സിനിമ പൂട്ടിപ്പോവുകയും അതെത്തുടര്‍ന്ന് തന്റെ നേതൃത്വത്തില്‍ പുതിയൊരു മലയാള സിനിമ ഉദയം ചെയ്യുമെന്നും കരുതിയ വിനയനെയും എന്നെയും പോലുള്ള പരമഫ്രോഡുകള്‍ ചരിത്രത്തിന്റെ മേലുള്ള മമ്മൂട്ടിയുടെ ആ ഇടപെടലില്‍ സ്തംഭിച്ചുപോയി. തിലകനെപ്പോലെയുള്ള ചില ദോഷൈദൃക്കുകള്‍ പറഞ്ഞു: എല്ലാം മമ്മൂട്ടിയുടെ നാടകമാണ്. ഇതുവരെ നടന്നതിനെല്ലാം ഒരു തിരക്കഥയുണ്ട് !
എല്ലാ സംഭവങ്ങളും നടന്നു കഴിയുമ്പോള്‍ അതിന് ആരോ തിരക്കഥ ചമയ്ക്കുന്നുണ്ട് എന്നു നമുക്കു തോന്നും. പക്ഷെ, അമ്മ-തിലകന്‍-അഴീക്കോട് വിവാദത്തില്‍ തിരക്കഥ ഒരുക്കിയത് ആരാണ് ? എന്തായാലും ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരു തിരക്കഥ ഉണ്ടെങ്കില്‍, ആ തിരക്കഥാകൃത്തിനെ മലയാള സിനിമ ഏല്‍പിച്ചുകൊടുത്താല്‍ സിനിമയിലെ താല്‍ക്കാലിക പ്രതിസന്ധി തീരും. മൂന്നോ നാലോ ഹിറ്റുകളെങ്കിലും ഒരുക്കാന്‍ ആ തിരക്കഥാകൃത്തിനു കഴിയും.
അമ്മ-തിലകന്‍-അഴീക്കോട് വിവാദത്തിലെ തിരക്കഥാ തിയറിയുടെ സാധ്യത നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പുലിയെപ്പോലെ വന്ന് ‘ഇതോടെ വിവാദം കഴിഞ്ഞു’ എന്നു പ്രഖ്യാപിച്ചു കയ്യടി വാങ്ങിപ്പോയ മമ്മൂട്ടി ഇന്നലെ വന്ന് ‘ഞാനില്ലേ !’ എന്ന മട്ടില്‍ എല്ലാം തള്ളിപ്പറഞ്ഞ് ഭിക്ഷാംദേഹിയെപ്പോലെ മലക്കംമറിഞ്ഞത്. എല്ലാം മമ്മൂട്ടിയുടെ കളിയായിരുന്നെങ്കില്‍ തീര്‍ച്ചയായും അങ്ങനൊരു മലക്കം മറിച്ചില്‍ വേണ്ടിവരില്ലായിരുന്നു. പ്രശ്നം അവസാനിപ്പിക്കുക എന്ന നല്ല ഉദ്ദേശത്തോടെ മമ്മൂട്ടി ഇടപെടുകയായിരുന്നു എന്നൂഹിക്കാം.
പ്രശ്നം അവസാനിക്കുക എന്നതിനെക്കാള്‍ താരസംഘനയ്ക്ക് പ്രധാനം പോയ മാനം തിരിച്ചു പിടിക്കുക എന്നാണെന്നു തോന്നുന്നു. മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ച പ്രശ്നത്തില്‍ അഴീക്കോടിന്റെ അടികൊണ്ട താരങ്ങള്‍ കടുത്ത നിലപാടിലാണെന്നു കേള്‍ക്കുന്നു. അഴീക്കോടിനെതിരെ അപകീര്‍ത്തി കേസുമായി മോഹന്‍ലാല്‍ മുന്നോട്ടു പോവുകയാണ്. മമ്മൂട്ടിയുടെ മേല്‍ അമ്മ നേതൃത്വത്തിന്റെ കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നു വേണം ഊഹിക്കാന്‍. പോരെങ്കില്‍, ആദ്യം മമ്മൂട്ടിയെ തെറി വിളിക്കുകയും മലയാള സിനിമയിലെ വില്ലന്‍ മമ്മൂട്ടിയാണെന്നും പറഞ്ഞ തിലകന്‍ ഇന്നലെ പറഞ്ഞത്: മമ്മൂട്ടി മധ്യസ്ഥനാവുകയാണെങ്കില്‍ മാത്രം അമ്മയുമായി ചര്‍ച്ച നടത്താമെന്നാണ്. ചുരുക്കത്തില്‍, ഈ വിവാദം ഇതുവരെ ഫോളോ ചെയ്തവര്‍ക്ക് ഒറ്റ കാര്യത്തിലേ സംശയം തോന്നു- ഭ്രാന്ത് ആര്‍ക്കാണ് എന്നതില്‍.
മമ്മൂട്ടിയുണ്ടെങ്കില്‍ മാത്രം ചര്‍ച്ച എന്ന തിലകന്റെ നിലപാടും മമ്മൂട്ടിയുടെ മേല്‍ ഉണ്ടായിട്ടുണ്ടാകാവുന്ന സംഘടനയുടെ സമ്മര്‍ദ്ദവും ഇന്നലെ സ്റ്റാറായ മമ്മൂട്ടിയെ തന്റെ ഹീറോയിസം ബലികൊടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. ‘അമ്മ ഇനി പരസ്യപ്രസ്താവനയ്ക്കില്ല, ഈ വിവാദം ഇവിടെ അവസാനിക്കുന്നു’ എന്നൊക്കെ പറഞ്ഞ മമ്മൂട്ടി ഏറ്റവുമൊടുവില്‍ പറഞ്ഞതു കൂടി കേള്‍ക്കുക: അമ്മ ആവശ്യപ്പെട്ടാല്‍ പോലും തിലകന്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ല. ഈ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ താനിക്കാവില്ല; അതിനു താന്‍ തയ്യാറുമല്ല. സംഘടനയാണ് തനിക്കു പ്രധാനം. സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുമാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളു. തന്നെയും അമ്മയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് ഇതെങ്കില്‍ തനിക്ക് അതു മനസിലാക്കാനുള്ള ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
എല്ലാം മമ്മൂട്ടിയുടെ തന്ത്രമാണ് എന്നു ചിലര്‍ വിശ്വസിക്കുമ്പോള്‍ മാറ്റാരുടെയോ തന്ത്രത്തെ മമ്മൂട്ടി ഭയപ്പെടുന്നു. ആരാണ് എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആ തന്ത്രശാലി ? മോഹന്‍ലാലോ തിലകനോ അതോ ഇന്നസെന്റോ ? അമ്മയുടെ അനുമതിയോടെയല്ല പ്രശ്നം അവസാനിച്ചതായി മമ്മൂട്ടി പ്രഖ്യാപിച്ചതെന്നും മമ്മൂട്ടിയുടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ‘സുകുമാര്‍ അഴീക്കോട്’ മഹാനാണ് എന്ന അര്‍ത്ഥത്തില്‍ പരാമര്‍ശിച്ചതും അഴീക്കോട് പറഞ്ഞത് ശരിയായില്ല എന്നു പറയാനാണെങ്കിലും മോഹന്‍ലാല്‍ സഹോദരനെ വഞ്ചിച്ചു എന്ന വിവാദപരാമര്‍ശം വശദാംശങ്ങളോടെ ആവര്‍ത്തിക്കുകയും അതിനു മറ്റൊരു വിശദീകരണം നല്‍കുകയും ചെയ്തു എന്നതും സംഘടനയിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി എന്നാണ് സൂചന. ഇതോടൊപ്പം തിലകന്റെ പ്രസ്താവന കൂടിയായപ്പോള്‍ സംഘടനയുടെ അതൃപ്തിക്കു പാത്രമാവാതിരിക്കുന്നതിനു വേണ്ടി മമ്മൂട്ടി നിലപാട് വ്യക്തമാക്കുകയായിരുന്നത്രേ.
ഈ വിവാദം കൊണ്ട് നഷ്ടം മലയാള സിനിമയ്ക്കും താരങ്ങള്‍ക്കുമാണെങ്കില്‍ കാര്യമായ ലാഭം ഉണ്ടായിരിക്കുന്നത് സുകുമാര്‍ അഴീക്കോടിനു തന്നെയാണ്. പലരും പറഞ്ഞപോലെ കുറച്ചു കാലമായി മാധ്യമശ്രദ്ധയ്ക്കു പുറത്തു നിന്ന അഴീക്കോട് സൂപ്പര്‍ ഹിറ്റ് സിനിമയോടെ തിരിച്ചെത്തുന്ന നായകനെപ്പോലെ പിന്നെയും സജീവമായി. പോരെങ്കില്‍ മേക്കപ്പിനെയും വിഗ്ഗിനെയും ചീത്ത വിളിച്ച അഴീക്കോട് മിക്കവാറും വിഗ്ഗ് വച്ച് മേക്കപ്പിച്ച് വല്ലവനും എഴുതുന്ന ഡയലോഗ് പറയാനും സാധ്യതയുണ്ട്. അഴീക്കോടിനെ നായകനാക്കി സിനിമയെടുക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ അമ്പിളി.
വീണപൂവ്, ഗാനമേള, സമുദായം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത അമ്പിളിയെ അധികമാളുകള്‍ അറിയില്ലെങ്കിലും മാക്ട പ്രശ്നം കൊടുമ്പിരി കൊണ്ട സമയത്ത് വിനയനോടൊപ്പം പത്രസമ്മേളനങ്ങളില്‍ പങ്കെടുത്ത അമ്പിളിയെ മറക്കാറായിട്ടില്ല. ‘അമ്പിളിയും കുമ്പിളിയുമൊന്നുമല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്’ എന്ന ശ്രീനിവാസന്റെ വിവാദ പ്രസ്താവനയോടെ അമ്പിളി കയറിയങ്ങ് സ്റ്റാറാവുകയും ചെയ്തു. അഴീക്കോട് അഭിനയിക്കുമോ ഇല്ലയോ എന്നത് പ്രേക്ഷകരുടെ വിധി പോലെയിരിക്കും. അഴീക്കോട് അഭിനയിച്ചു കഴിഞ്ഞാല്‍ അത് മലയാള സിനിമയുടെ ഗതിമാറ്റുമെന്നതില്‍ സംശയമില്ല. പിന്നെ, അഴീക്കോട് പറയുന്ന അഭിപ്രായങ്ങളൊന്നും സിനിമയുമായി ബന്ധമില്ലാത്തവന്റെ അഭിപ്രായങ്ങളായിരിക്കില്ല എന്നതില്‍ സംശയമില്ല. മോഹന്‍ലാലും ഇന്നസെന്റും അഴീക്കോടും മമ്മൂട്ടിയുമൊക്കെ പങ്കെടുക്കുന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് എങ്ങനെയായിരിക്കും എന്നത് കൌതുകകരമാണ്.
എന്തായാലും, കെട്ടടങ്ങി എന്നു കരുതിയ പ്രശ്നം ഇവിടെയെങ്ങും അവസാനിക്കില്ല. തിരക്കഥയിലെ തന്റെ വേഷം പൂര്‍ത്തിയാക്കി അലമ്പിനെ അതിന്റെ മൂര്‍ധന്യത്തിലെത്തിച്ചിട്ട് അഴീക്കോട് അടുത്ത കേന്ദ്രത്തിലേക്ക് പോയി. സ്വന്തം കൂട്ടിലെ കാഷ്ഠം എന്ന പോലെ പലരെയും വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു. എല്ലാം കോംപ്ളിമെന്റ്സ് ആക്കുമ്പോഴും ഇനിയും കോംപ്ളിമെന്റ്സ് ആവാത്ത പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. തിലകന്റെ കാര്യത്തില്‍ അമ്മ ഇന്ന് ഒരു തീരുമാനമെടുക്കും. എന്നാല്‍ അച്ചടക്ക സമിതി മുമ്പാകെ ഹാജരാകില്ലെന്നാണ് തിലകന്‍ ഏറ്റവുമൊടുവില്‍ പറഞ്ഞിരിക്കുന്നത്. അമ്മയുടെ പ്രതിനിധിയായി മമ്മൂട്ടി എത്തിയാല്‍ ചര്‍ച്ചക്ക് തയാറാണെന്നാണ് തിലകന്റെ നിലപാട്. അതിനു മറുപടിയായിട്ടാവണം തന്നെയും അമ്മയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് ഇതെങ്കില്‍ തനിക്ക് അതു മനസിലാക്കാനുള്ള ബുദ്ധിയുണ്ടെന്നു മമ്മൂട്ടി പറഞ്ഞത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ളില്‍ തിരുവനന്തപുരത്തുളള ഒാഫീസിലെത്തി അച്ചടക്കസമിതിമുമ്പാകെ വിശദീകരണം നല്‍കണമെന്നാണ് അമ്മ തിലകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ പുറത്താക്കും. സംഘടനയില്‍ നില്‍ക്കണമെങ്കില്‍ ഇതുവരെ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണം. അമ്മയോടും അംഗങ്ങളോടും ക്ഷമ ചോദിക്കണം. അമ്മയുടെ അന്ത്യശാസനത്തിന് വഴങ്ങില്ലെന്നാണ് തിലകന്റെ നിലപാട്. അച്ചടക്കസമിതി മറ്റൊരു കെണിയാണെന്ന് തിലകന്‍ ആരോപിച്ചിരുന്നു.
അതേ സമയം ഹോളിവുഡിലേക്കു പോകാനുള്ള പദ്ധതി തിലകന്‍ തല്‍ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. ഡാം നയന്‍ നയന്‍ എന്ന സിനിമയില്‍ നിന്ന് പിന്മാറി എന്നാണ് തിലകന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അമ്മയുടെ വിലക്കോടെ (അമ്മ തിലകനെ വിലക്കിയിട്ടില്ല, അതു വേറെ കാര്യം) തിലകനെ തങ്ങളുടെ ഹോളിവുഡ് പടത്തില്‍ അഭിനയിപ്പിക്കില്ലെന്നും അഭിനയിക്കണമെന്നുണ്ടെങ്കില്‍ ഒന്നാം തീയതിക്കുള്ളില്‍ പ്രശ്നമെല്ലാം തീര്‍ത്ത് തിലകന്‍ നല്ല കുട്ടിയായി വരണമെന്നുമാണ് ഹോളിവുഡ് പടത്തിന്റെ മലയാളിയായ സംവിധായകന്‍ കൊച്ചിയില്‍ പറഞ്ഞത്. എന്തായാലും ഒന്നും ഒന്നുമായിട്ടില്ല എന്നത് ഓര്‍ത്തുകൊണ്ട് ഇന്ത്യാവിഷനിലെ നികേഷ് കുമാറിന്റെ ഭാഷയില്‍ ‘സംഭവബഹുലമായ ഒരു വാര്‍ത്താദിവസത്തിനായി’ ഉദ്വേഗപൂര്‍വം നമുക്ക് കാത്തിരിക്കാം.










