‘പഴങ്കഞ്ഞിരാജാ’
എംടി-ഹരിഹരന്‍-മമ്മൂട്ടി ടീമിന്‍റെ വയോജന സംരംഭമായ രാജ്യാന്തര ചിത്രം പഴശ്ശിരാജാ റിലീസ് ചെയ്തിട്ട് കാണാനൊക്കുമോ എന്നതു സംശയമാണ്. ഒക്ടോബര്‍ രണ്ടിന് സിനിമ റിലീസ് ചെയ്യുമെന്നും അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പഴശ്ശിരാജാ കാണാമെന്നും വിചാരിച്ചിരുന്നതാണ്. ദേ, ഇപ്പോള്‍ പറയുന്നു, അങ്ങിനെ ഇങ്ങിനെയൊന്നും രാജാവ് അന്തപ്പുരം വിട്ടു പുറത്തേക്കു വരില്ലെന്ന്.
25 കോടിയിലധികം രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രമായതിനാല്‍ നിര്‍മാണ ചെലവ് തിരിച്ചുപിടിക്കുന്നതിന് ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനു നിര്‍മാതാക്കള്‍ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ ഉത്തരവായി വരാനുള്ള താമസം കണക്കിലെടുത്ത് റിലീസിങ് ഏഴാം തീയതിയിലേക്കു മാറ്റിയെന്നാണ് ഇപ്പോള്‍ പറയുന്നത്. മൂന്നു കോടി മുടക്കുന്ന ഒരു സിനിമ തന്നെ ഇവിടെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവാതെ പൊളിയുമ്പോള്‍ 25 കോടി മുടക്കിയ സിനിമയ്‍ക്കു മുടക്കു മുതല്‍ തിരിച്ചുകിട്ടണമെങ്കില്‍ ഒരു ടിക്കറ്റ് 1000 രൂപയ്‍ക്ക് എങ്കിലും വില്‍ക്കേണ്ടി വരും. അല്ലെങ്കില്‍ തിയറ്ററിലെത്തുന്നവന്‍റെ കിഡ്നിയും കിടുങ്ങാമണിയും വരെ എടുത്തു വില്‍ക്കേണ്ടി വരും. അതൊന്നുമില്ലാതെ തന്നെ സിനിമ അഞ്ചു ഭാഷകളിലും അറുനൂറു തിയേറ്ററുകളിലും (അതോ എഴുനൂറോ?) സിനിമ ഹൗസ് ഫുള്ളായി ഓടട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.
ഹരിഹരന്‍ മികച്ച മികച്ച സംവിധായകനാണ്. എംടി ഭയങ്കരനായ എഴുത്തുകാരനാണ്. മമ്മൂട്ടി അതുല്യനടനാണ്. മലയാള ചലച്ചിത്രഭാഷയെ വ്യത്യസ്തമായ അനേകം ചിത്രങ്ങളിലൂടെ അനശ്വരമാക്കിയിട്ടുള്ളവരാണിവര്‍. മഹത്തായ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗം മാത്രമൊന്നു കണ്ടു നോക്കൂ.-
എന്നാല്‍, കാലമതല്ല. എംടിക്കു വയസ്സായി, ഹരിഹരനു വയസ്സായി, ശരത് കുമാറിനു വയസ്സായി. ചെറുപ്പക്കാരനായി അവശേഷിക്കുന്നത് മമ്മൂട്ടി മാത്രമാണ്. പോരെങ്കില്‍ പഴശ്ശിരാജാ നിര്‍മിച്ചു തുടങ്ങിയിട്ട് കാലം കുറെയായി. എന്നു വച്ചാല്‍ വര്‍ഷങ്ങള്‍. ഇത്രകാലം കൊണ്ട്, ഇത്ര പണം മുടക്കി നിര്‍മിച്ച ചിത്രം എന്നതുകൊണ്ട് അത് മഹത്തായ ചിത്രമായിരിക്കണമെന്നൊന്നുമില്ല. എന്‍റെ പരിമിതമായ അറിവനുസരിച്ച് ഇത് ഓഗസ്റ്റ് 15ന് ഇറങ്ങാനിരുന്ന സിനിമയാണ്. എന്നാല്‍ അക്കാലത്താണ് ലോകപ്രശസ്തനായ റസൂല്‍ പൂക്കുട്ടി സിനിമയുടെ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കണ്ട് ഞെട്ടിയത്. ഇങ്ങനെയൊരു സിനിമ ഹൊ, ഭയങ്കരം- എന്ന മട്ടില്‍. ഹരിഹരനെ ചെന്നു കണ്ട് അഭിനന്ദനമറിയിച്ച പൂക്കുട്ടി അതിന്‍റെ സെമണ്ടിന്‍റെ പരിപാടി ഏറ്റെടുക്കുകയായിരുന്നു. പന്നെ കംപ്ലീറ്റും മാറ്റി റെക്കോര്‍ഡ് ചെയ്തു.
ചിത്രീരിച്ച സീനുകളിലെ യുദ്ധരംഗങ്ങള്‍ വീണ്ടും ചെയ്‌തു ശബ്ദം ചിത്രീകരിച്ചു. മുംബൈയിലെ ഒരു കൊല്ലന്റെ ആലയില്‍ പോയി പ്രത്യേകം പറഞ്ഞുകൊടുത്തു നിര്‍മിച്ച പരിച ഉപയോഗിച്ചാണ് ശബ്ദം സൃഷ്‌ടിച്ചത്.ചിത്രത്തിലെ ഒരു കഥാപാത്രം പുഴയിലേക്ക് വീഴുന്ന രംഗത്തില്‍ ആ നടന്റെ അതേ ഉയരത്തിലും പൊക്കത്തിലുമുള്ള ഒരാളെ കൊണ്ടുവന്ന് അയാള്‍ പുഴയില്‍ തള്ളിയിട്ടാണ് ശബ്ദം റെക്കോഡ് ചെയ്‌തത്. ഒരു ലക്ഷത്തിലേറെ ശബ്ദങ്ങള്‍ പഴശ്ശിരാജയ്‌ക്കു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ലോകനിലവാരത്തില്‍ പൂക്കുട്ടി പിടിച്ച ശബ്ദങ്ങള്‍ വല്ലതും ലോക്കല്‍ നിലവാരമുള്ള നമ്മുടെ തിയറ്ററുകളില്‍ കേള്‍ക്കുമോ എന്നതാണ് ഇനിയറിയേണ്ടത്.
എന്തായാലും വലിയ പ്രതീക്ഷയോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന പഴശ്ശിരാജയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് കണ്ടിട്ട് ഞെട്ടിപ്പോയി. ഇതാണ് മലയാളത്തിലെ ആദ്യത്തെ ലോകസിനിമയുടെ ട്രെയിലര്‍-
ട്രെയിലര്‍ എന്നു പറയുമ്പോള്‍ ഒരു സിനിമയിലെ ഏറ്റവും ആകര്‍ഷമായ ഷോട്ടുകളും സൂചനകളും വച്ചുണ്ടാക്കുന്ന സാധനം എന്നാണല്ലോ സങ്കല്‍പം. ആ നിലയ്‍ക്ക് ട്രെയിലര്‍ നിരാശപ്പെടുത്തുന്നു എന്നാണെന്‍റെ അഭിപ്രായം. വന്‍മരങ്ങള്‍ സമ്മേളിച്ച ഗാനങ്ങളും അറുബോറാണ് എന്നാണെന്‍റെ അഭിപ്രായം. ഒരെണ്ണം കണ്ടു നോക്കൂ.
എങ്കിലും, സിനിമയുടെ ട്രെയിലറിലൊന്നുമല്ല കാര്യം, ശരിക്കും ത്രസിപ്പിക്കുന്ന സീനുകളും സംഭാഷണങ്ങളും മനപൂര്‍വം ട്രെയിലറില്‍ നിന്നൊഴിവാക്കിയതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. യൗവ്വനയുക്തനായ മമ്മൂട്ടിയും ശരത്കുമാറും കനിഹയും പത്മപ്രിയയുമൊക്കെ കൂടി ലോകസിനിമയ്‍ക്കു മുന്നില്‍ മലയാളസിനിമയ്‍ക്ക് പുതിയൊരു വിലാസം ഉണ്ടാക്കിത്തരുമാറാകട്ടെയെന്നും അങ്ങനെ അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാള സിനിമയ്‍ക്കുണ്ടാക്കിയ ചീത്തപ്പേര് ഗോകുലം ഗോപാലനായിട്ട് മാറ്റട്ടെയെന്നും നമുക്കു പ്രത്യാശിക്കാം.
പഴശ്ശിയുടെ സന്തതസഹചാരിയായ എടച്ചേന കുങ്കനായി ശരത്‌കുമാര്‍, കുറിച്യനേതാവ് തലയ്‌ക്കല്‍ ചന്തുവായി മനോജ് കെ. ജയന്‍, കുറുമ്പ്രനാട് രാജാവായി തിലകന്‍, മൂപ്പനായി നെടുമുടി വേണു, കണാരമേനോനായി ജഗതി ശ്രീകുമാര്‍, കൈതേരി അമ്പുവായി സുരേഷ് കൃഷ്‌ണ തുടങ്ങിയവര്‍ വെള്ളിത്തിരയിയിലെത്തുന്നു. തെലുങ്ക് നടന്‍ സുമനാണ് പഴയവീടന്‍ ചന്തുവിന്റെ വേഷത്തിലെത്തുന്നത്. ആക്ഷന്‍ നായിക നീലിയാകുന്നത് പത്മപ്രിയയാണ്.
വടക്കന്‍ വീരഗാഥയില്‍ കാണിച്ചതുപോലെ ഒരു എംടി മാജിക് ഇതിലുണ്ടാവില്ല എന്നാണ് സൂചനകള്‍. ചരിത്രത്തിലില്ലാത്ത ഒരൊറ്റ കഥാപാത്രമോ കഥാസന്ദര്‍ഭമോ ഈ സിനിമയില്‍ ഇല്ല എന്നാണ് സംവിധായകന്‍ തന്നെ പറയുന്നത്. ഒരു വടക്കന്‍ വീരഗാഥ എന്നത് ഫാന്റസിയുടെ തലത്തില്‍ നില്‍ക്കുന്ന നാടോടിക്കഥയായിരുന്നു. പാണന്‍മാര്‍ പാടിനടന്ന വാമൊഴിപ്പാട്ട്. പഴശ്ശിരാജ പറയുന്നത് ചരിത്രമാണ്. അതില്‍ ഭേദഗതി വരുത്താനാവില്ലെന്നും ഹരിഹരന്‍ പറയുന്നു.
പഴശ്ശിരാജാ അഞ്ചു ഭാഷകളില്‍ ഇറങ്ങുമ്പോള്‍ എല്ലായിടത്തും നമ്മള്‍ മലയാളികളുടെ ആവേശത്തോടെ സ്വീകരിക്കപ്പെടുമോ എന്നതാണ് മറ്റൊരു സംശയം. മാത്രവുമല്ല, സിനിമയിലൂടെ പഴശ്ശിരാജയെ ആദ്യത്തെ സ്വാതന്ത്ര്യപ്പോരാളിയായി ചിത്രീകരിക്കാനാണ് ശ്രമം എന്നു സംശയിക്കുന്ന തമിഴകം ആദ്യത്തെ സ്വാതന്ത്ര്യപ്പോരാളി തമിഴ് നാട്ടിലെ പുലിത്തേവരാണെന്നും അങ്ങനെയിരിക്കെ കുപ്രചരണത്തിനു ശ്രമിക്കുന്ന സിനിമയില്‍ ശരത്കുമാര്‍ എന്തിനഭിനയിച്ചു എന്നുമാണ് ചോദിക്കുന്നത്. സിനിമയുടെ വെബ്‍സൈറ്റ് റിലീസിങ് ചടങ്ങില്‍ ഇതു വിവാദമായപ്പോള്‍ സംവിധായകന്‍ ഹരിഹരനും ശരത്കുമാറും കൂടി ഒരുവിധത്തില്‍ ആളുകളെ സമാധാനിപ്പിക്കുകയായിരുന്നത്രേ. സിനിമയില്‍ പുലിത്തേവരെ താഴ്ത്തിക്കെട്ടുന്ന ഒന്നും ഉണ്ടായിരിക്കില്ല എന്നും ശരത് ഉറപ്പ് കൊടുത്തുകഴിഞ്ഞു.ഉണ്ടെന്നു തമിഴകത്തിനു തോന്നിയാല്‍ ?
എല്ലാം മഗളമാകട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. വര്‍ഷങ്ങള്‍ കൊണ്ട് പണിതു പണിത് പഴശ്ശിരാജാ ഒരു പഴങ്കഞ്ഞിരാജ ആയി എന്ന ആരോപണങ്ങളെ എല്ലാം നിഷ്പ്രഭമാക്കി പഴശ്ശിരാജാ ചരിത്രത്തിലേക്ക് റിലീസ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കാം.

