Archive for 'Series'

പൊറിഞ്ചു ക്ലാര പൊറിഞ്ചു-ഭാഗം-1

Posted 16 January 2008 | By | Categories: Series | 8 Comments

ഈ കഥയ്‍ക്ക് ഓം ശാന്തി ഓം എന്ന സിനിമയുമായോ അതിന്റെ കഥയുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനെ ബ്ലോഗ് പൈറസി എന്നു മുദ്രകുത്തി നമ്മള്‍ റെഡ്‍ചില്ലി, ഇറോസ് ഇന്റര്‍നാഷനല്‍ എന്നീ ചലച്ചിത്ര കമ്പനികള്‍ക്കും ഷാരൂഖ് ഖാന്‍, ഫറ ഖാന്‍ തുടങ്ങിയവര്‍‍ക്കും എതിരെ ശക്തമായ സമരപരിപാടികള്‍ നടത്തേണ്ടതാകുന്നു.

കഥ തുടങ്ങുന്നു.

ചവിട്ടുനാടകം, ബൈബിള്‍ നാടകം, മാര്‍ഗംകളി, ടാബ്ലോ തുടങ്ങിയ കലാരൂപങ്ങളുടെ ഈറ്റില്ലമായ പാലാ. 1970ലെ ഒരു ജൂബിലി പെരുനാള്‍. പാലാ ടൌണിന്റെ നടുവിലൂടെ അതിഗംഭീരമായ ജൂബിലി പെരുന്നാളിന്റെ പ്രദക്ഷിണം കടന്നു പോവുകയാണ്. വന്‍ജനക്കൂട്ടത്തെ വകഞ്ഞുമാറ്റിക്കൊണ്ട് കടന്നു പോകുന്ന നിസ്സാന്‍ ലോറികളില്‍ വിവിധ ടാബ്ലോ രൂപങ്ങള്‍.

അതില്‍ ഏറ്റവും ആകര്‍ഷകമായ ക്രിസ്‍മസ് പുല്‍ക്കൂടിന്റെ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന ടാബ്ലോയ്‍ക്ക് ജനക്കൂട്ടത്തിന്റെ അഭിനന്ദനം കിട്ടിക്കൊണ്ടിരിക്കുന്നു. ആ ടാബ്ലോയില്‍ ഔസേപ്പ് ദി ഫാദറായി നില്‍ക്കുന്നത് ഇടപ്പാടിക്കാരന്‍ കുഞ്ഞ്, കന്യകാമേരിയായി നില്‍ക്കുന്നത് ഭരണങ്ങാനംകാരി ക്ലാര എന്ന അതിസുന്ദരി. പിന്നെ അവിടെയും ഇവിടെയുമായി രാജാവ് കീജാവ്, ആട്ടിടയന്‍ കീട്ടിടയന്‍ എന്നൊക്കെ പറഞ്ഞ് കുറെ അലവലാതികളും.

ഈ അലവലാതികള്‍ക്കിടയില്‍ തിളങ്ങുന്ന കണ്ണുകള്‍ കന്യാകാമേരിയിലര്‍പ്പിച്ച് ഏതോ സ്വപ്നം കാണുന്നത് പോലെ നില്‍ക്കുകയാണ് ആട്ടിടയവേഷം ധരിച്ച പൊറിഞ്ചു എന്ന ജൂനിയര്‍ ടാബ്ലോ ആര്‍ട്ടിസ്‍റ്റ്. കന്യകാമേരിയുടെ വേഷമാണെങ്കിലും അതിനുള്ളിലെ (ഐ മീന്‍,മേക്കപ്പിനുള്ളിലെ) ക്ലാരയാണ് പൊറിഞ്ചുവിനെ ത്രസിപ്പിക്കുന്നത്. അവളെ നോക്കിക്കൊണ്ട് നില്‍ക്കാനാണെങ്കില്‍ ഈ യുഗം മുഴുവന്‍ വേണമെങ്കില്‍ ശ്വാസം പോലും എടുക്കാതെ നില്‍ക്കാമെന്ന് പൊറിഞ്ചുവിനുറപ്പുണ്ട്.

ളാലം പാലവും കഴിഞ്ഞ് പള്ളിമുറ്റത്തെത്തി ടാബ്ലോ അവസാനിച്ചു. ലോറിയില്‍ അനങ്ങാതെ നിന്നവര്‍ ചലനമേറ്റുവാങ്ങി ചാടിയിറങ്ങി. ശ്വാസം പിടിച്ചു നില്‍ക്കുകയായിരുന്ന ക്ലാര പൊടുന്നനെ കുതറി തന്റെ വെള്ള ഗൌണ്‍ ഊരിയെറിഞ്ഞ് (ഐ മീന്‍,അകത്ത് ബ്ലൌസായിട്ടും പാവാടയായിട്ടും ഒക്കെ ഒത്തിരി സംഗതിലളൊണ്ട്, സെവന്റീസാണേ)കാളവണ്ടിയില്‍ കയറി വീട്ടിലേക്കു പോയി.

ആ ഗൌണ്‍ സ്വന്തമാക്കി ഏതോ സ്വപ്നത്തിലെന്നപോലെ ക്ലാര നടന്നു നീങ്ങുന്നതും നോക്കി നിന്ന പൊറിഞ്ചു കൂട്ടുകാരന്‍ മത്തായിച്ചനോടൊപ്പം തന്റെ സ്വപ്നം പങ്കുവച്ച് നടന്നു.

പാലാ ടൌണിലെ നമ്പര്‍ വണ്‍ ടാബ്ലോക്കാരിയും സുന്ദരിയുമാണ് ക്ലാര. പൊറിഞ്ചുവിനെപ്പോലെ തന്നെ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ഹരം. മിക്കവാറും ഇടവകകളില്‍ പെരുന്നാളിനും മറ്റും ക്ലാരയുള്ള ടാബ്ലോ പ്രധാന ഇനമാണ്. ക്ലാരയുണ്ടെങ്കില്‍ ജനം ഇളകും.

ക്ലാരയുടെ ടാബ്ലോയുടെ പടം പതിച്ച നോട്ടീസ് പതിച്ച സൈഡ് ഭിത്തിയേലും നോക്കി ളാലം പാലത്തിന്റെ കൈവരിയേലിരുന്ന് ആ നോട്ടീസിനോടു സംവദിക്കുന്നതാണ് പൊറിഞ്ചുവിന്റെ ഏറ്റവും വലിയ വിനോദം. ഒരു ഹരം എന്നതിനപ്പുറത്ത് ക്ലാര എന്നാല്‍ പൊറിഞ്ചുവിന് ജീവനാണ്. ഇത് അടുത്ത കൂട്ടുകാരനായ മത്തായിച്ചനും അറിയാം.

അങ്ങനെ ജൂബിലി ടാബ്ലോ മല്‍സരത്തിന്റെ സമ്മാനദാനം നടക്കുന്ന ദിവസമെത്തി. രാത്രിയാണ് പരിപാടി. ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങള്‍ ക്ലാരയ്‍ക്കാണ്. എന്നാല്‍ ആ പരിപാടിയില്‍ കണ്ട അണ്ടനെയും അടകോടനെയും പ്രവേശിപ്പിക്കില്ല. സോ, പൊറിഞ്ചുവും മത്തായിച്ചനും ഔട്ട്. വികാരിമാര്‍, അസിസ്‍റ്റന്റ് വികാരിമാര്‍,കൈക്കാരന്മാര്‍,പ്രസുദേന്തിമാര്‍,സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, പാസ്റ്ററല്‍ കൌണ്‍‍സില്‍ അംഗങ്ങള്‍ തുടങ്ങി വളരെ നിലവാരമുള്ള പ്രേക്ഷകരാണ് പങ്കെടുക്കുന്നത്.

എങ്കിലും ക്ലാര സ്‍റ്റേജിലേക്കു കയറിപ്പോകുന്നത് കാണാമല്ലോ എന്നു കരുതി പൊറിഞ്ചു മത്തായിച്ചനോടൊപ്പം ആ വാതില്‍ക്കല്‍ പോയി നിന്നു. കാത്തിരിപ്പിനൊടുവില്‍ കാളവണ്ടി വന്നു. കൊത്തിപ്പറിക്കാന്‍ വെമ്പി നില്‍ക്കുന്ന നൂറുകണക്കിനു കണ്ണുകള്‍ക്കു മുമ്പിലേക്ക് , ഹൊ എന്റെ മാതാവേ,വെള്ള ബൌള്‍സും വെള്ള മുഴുവന്‍ പാവാടേം പിന്നെ വെള്ള സ്‍കാര്‍ഫും ചുറ്റി അവളിറങ്ങി.

പൊറിഞ്ചു ചുമ്മാ മരിച്ചപോലങ്ങനെ നിന്നും. ചെറുചിരിയോടെ അവള്‍ നടന്നു നീങ്ങി. സ്വപ്നത്തിലെന്നപോലെ നിന്ന പൊറിഞ്ചുവിന്റെ കൈയില്‍ അവളെ സ്‍കാ‍ര്‍ഫ് ഉടക്കി. അവളതറിയാതെ നടന്നു. അവളെ അതറിയിക്കാതെ പൊറിഞ്ചു പിന്നാലെയും. വാതില്‍ക്കല്‍ വ്ച്ച് കപ്യാര്‍ ഷാജു തടഞ്ഞപ്പോളാണ് ക്ലാര വിവരമറിയുന്നത്. പൊറിഞ്ചുവിനെ വിസ്‍മയത്തോടെ നോക്കി സ്‍കാര്‍ഫ് ഊരിക്കൊണ്ട് അവളങ്ങുപോയി.

പിന്നെയുള്ള കുറെ ദിവസങ്ങള്‍ പൊറിഞ്ചു പ്രണയ സ്വപ്നങ്ങളിലായിരുന്നു.
ക്ലാരയോടടുക്കണം എന്നവന്‍ തീരുമാനിച്ചു.

ഭരണങ്ങാനം പള്ളിയിലെ പെരുന്നാളിനാണ് പിന്നെ പൊറിഞ്ചുവും ക്ലാരയും ഒരേ ടാബ്ലോയില്‍ വരുന്നത്. ഇസഹാക്കിനെ അബ്രഹാം ബലി കൊടുക്കാന്‍ നില്‍ക്കുമ്പോള്‍ തീയെരിയുന്ന മുള്‍പ്പടര്‍പ്പില്‍ മാലാഖ പ്രത്യക്ഷപ്പെടുന്നതാണ് ടാബ്ലോ. ഭരണങ്ങാനത്തെ കോടീശ്വരനായ ലൂക്കോസിന്റെ മകന്‍ ജിമ്മിയാണ് ടാബ്ലോയ്‍ക്ക് കാശു മുടക്കുന്നത്. ടാബ്ലോ രംഗത്തെ ഏറ്റവും കരുത്തനായ ജിമ്മി സ്വന്തം ഇടവകയിലെ ടാബ്ലോ ഗംഭീരമാകണമെന്ന വാശിക്കാരനാണ്.

പ്രദക്ഷിണം തുടങ്ങി. ക്ലാര മാലാഖയാണ്. ക്ലാരയോട് ആവേശമുള്ള വറീതാണ് അബ്രാഹം. പൊറി‍ഞ്ചുവിന് ഒരു പാറയുടെ റോളാണ്.ടാബ്ലോ ചലിച്ചു തുടങ്ങി. എരിയുന്ന മുള്‍പ്പടര്‍പ്പിന്റെ എഫക്ടിനു വേണ്ടി തീയിട്ട കുട്ടകത്തിനു മുകളില്‍ ചൂട് സഹിച്ച് നില്‍ക്കുകയാണ് ക്ലാര. ടാബ്ലോ നീങ്ങുന്നതനുസരിച്ച് കാറ്റും വീശുന്നുണ്ടായിരുന്നു. കാറ്റില്‍ തീയാളിപ്പടര്‍ന്നു. ക്ലാര എന്ന മാലാഖയെ തീ പൊതിഞ്ഞു. മെല്ലെ മാലാഖയുടെ കുപ്പായത്തിലേക്ക് തീപടര്‍ന്നു.

തീ കണ്ട അബ്രാഹം വറീത് ബലിയര്‍പ്പണം വിട്ട് ലോറിയില്‍ നിന്ന് ചാടി. കത്തുന്ന ക്ലാരയെ രക്ഷിക്കാന്‍ ആരുമില്ല. പാറയായിരുന്ന പൊറിഞ്ചു പൊടുന്നനെ ചാടിയെണീറ്റു. തീയില്‍ ചവുട്ടി കുട്ടകത്തില്‍ കയറി ക്ലാരയെ എടുത്ത് കൊണ്ട് ലോറിയില്‍ നിന്ന് ചാടുമ്പോള്‍ പൊറിഞ്ചുവാകുന്ന പാറ ഒരു ഉല്‍ക്ക പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. ക്ലാര രക്ഷപെട്ടു,പൊറിഞ്ചുവിന് പൊള്ളലേറ്റു.

ആ സംഭവത്തോടെ ക്ലാരയ്‍ക്ക് പൊറിഞ്ചുവിനോട് അടുപ്പമായി. ക്ലാര തന്റെ കാമുകിയായിക്കഴിഞ്ഞു എന്നു വിശ്വസിച്ച് അവള്‍ക്കു വേണ്ടി എന്തും ചെയ്യാല്‍ പൊറിഞ്ചു തയ്യാറായി. തിരക്കുള്ള ടാബ്ലോ ജീവിതത്തില്‍ നിന്ന് പൊറിഞ്ചുവിനു വേണ്ടി സമയം കണ്ടെത്താന്‍ ചില ടാബ്ലോകള്‍ മാറ്റി വയ്‍ക്കാന്‍ വരെ ക്ലാരയും തയ്യാറായി.

അടുത്ത വര്‍ഷത്തെ ജൂബിലിക്ക് പാലാ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ടാബ്ലോ ഒരുക്കുന്നതിനുള്ള ജോലികള്‍ ജിമ്മി വളരെ മുമ്പേ തുടങ്ങിയിരുന്നു. റോഡ് നിറഞ്ഞ് പരന്നു കിടക്കുന്ന ആ ടാബ്ലോ മൂന്ന് ആനകളെക്കൊണ്ട് വലിപ്പിക്കാനായിരുന്നു പദ്ധതി. കന്യകാമാതാവിന്റെ സ്വര്‍ഗാരോഹണം ആയിരുന്നു അതിന്റെ തീം. മാതാവാകുന്നത് സാക്ഷാല്‍ ക്ലാരയും. ആ ടാബ്ലോ കാണാന്‍ രൂപതാജനം കൊതിച്ചു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു.

ടാബ്ലോ പണിയുന്ന ഭരണങ്ങാനം പള്ളിയുടെ മുറ്റത്തുള്ള ഷെഡിനു ചുറ്റും കറങ്ങിനടക്കുകയായിരുന്നു പലപ്പോഴും പൊറിഞ്ചുവിന്റെ പണി. അങ്ങനെ ഒരിക്കല്‍ ഷെഡിനു പുറത്തു കൂടി കറങ്ങി നടക്കുമ്പോള്‍ അപ്പുറത്ത് ജിമ്മിയുടെ ഷെവര്‍ലെ കാര്‍ കിടക്കുന്നത് കണ്ട് പൊറിഞ്ചു ഷെഡിന്റെ പടുതയ്‍ക്കിടയിലൂടെ നോക്കി.

അവിടെ കണ്ട കാഴ്ച പൊറിഞ്ചുവിനെ ഞെട്ടിക്കുന്നതായിരുന്നു.

ഷെഡിനുള്ളിലെ ടാബ്ലോ സെറ്റില്‍ ജിമ്മിയോടൊപ്പം തന്റെ പ്രിയപ്പെട്ട ക്ലാരയും. വിറയലോടെ പൊറിഞ്ചു അവരുടെ സംഭാഷണത്തിന് കാതോര്‍ത്തു.ഇനിയും തനിക്ക് കാത്തിരിക്കാന്‍ വയ്യെന്നും എത്രയും വേഗം തന്നെ കല്യാണം കഴിക്കണമെന്നും ക്ലാര പറഞ്ഞത് കേട്ട് പൊറിഞ്ചു ഞെട്ടി. ക്ലാരയും ജിമ്മിയും കാമുകീകാമുകന്മാരോ ? താനൊരു മണ്ടന്‍ !

കണ്ണീരോടെയാണെങ്കിലും പൊറിഞ്ചു ബാക്കി സംഭാഷണം ശ്രദ്ധിച്ചു. അടുത്ത വര്‍ഷം പെരുന്നാളിന് കന്യാകാമാതാവായി വേഷമിടാനിരിക്കുന്ന ക്ലാര അതിനു മുമ്പ് വിവാഹിതയായാല്‍ കന്യക അല്ലാതായിത്തീരുമെന്നും അങ്ങനെ കന്യക അല്ലാതായിത്തീരുന്ന ക്ലാര കന്യകാമാതാവായി വേഷമിട്ടാല്‍ ടാബ്ലോ ചീറ്റിപ്പോവുമെന്നും അതിനാല്‍ ഇത്രേം കാശു മുടക്കിയ ടാബ്ലോ ചീറ്റിപ്പോവാതിരിക്കാന്‍ അടുത്ത ജൂബിലി വരെയെങ്കിലും കല്യാണക്കാര്യം ചിന്തിക്കാന്‍ പറ്റില്ലെന്നും ജിമ്മി പറയുന്നത് ഒളിച്ചിരുന്ന പൊറിഞ്ചു കേള്‍ക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ക്ലാര അത് എതിര്‍ത്തു. ടാബ്ലോ അല്ല, ജീവിതമാണ് പ്രധാനം. വിവാഹം കഴിക്കാതിരുന്നാലും തനിക്ക് കന്യകാമാതാവായി വേഷമിടാനുള്ള യോഗ്യത ഇല്ലെന്നു ക്ലാര പറഞ്ഞപ്പോള്‍ ജിമ്മി ഞെട്ടി, പൊറിഞ്ചുവും.

പൈക പള്ളിയിലെ പെരുന്നാളിന് ടാബ്ലോ കഴി‍ഞ്ഞ് ഗ്രീന്‍ റൂമില്‍ ജിമ്മി കടന്നു വന്നതും അവിടെ നടന്ന കാര്യങ്ങളും ക്ലാര ഓര്‍മിപ്പിച്ചു- താനിന്ന് ഗര്‍ഭിണിയാണ്. ജിമ്മിയുടെ കുഞ്ഞ് ക്ലാരയുടെ ഉദരത്തില്‍ വളരുന്നുണ്ട്. ജിമ്മി ‍ ഞെട്ടി, പൊറിഞ്ചുവും.

തന്റെ ക്ലാര ജിമ്മി മുതലാളിയുടെ കാമുകി മാത്രമല്ല അയാളുടെ കുഞ്ഞിന്റെ അമ്മ കൂടിയാണ്.

ഗര്‍ഭിണിയായ ക്ലാരയെ വച്ച് ടാബ്ലോ ചെയ്യാന്‍ പറ്റില്ല എന്നു ജിമ്മിക്കും അറിയാം. അപ്പോള്‍ പത്ത് മൂവായിരം രൂപയിറക്കി പണിത ഈ ടാബ്ലോ ?

ജിമ്മി പെട്ടെന്നു പ്ലേറ്റ് മാറ്റി. തന്റെ കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞതില്‍ അയാള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ടാബ്ലോ അല്ല ജീവിതം തന്നെയാണ് വലുതെന്ന് അയാള്‍ ഏറ്റു പറഞ്ഞു. ക്ലാരയ്‍ക്ക് സന്തോഷമായി. പണി തീര്‍ത്ത് ഈ ടാബ്ലോ തന്നെ തങ്ങളുടെ കല്യാണത്തിന് കല്യാണമണ്ഡപമാക്കാമെന്ന് ജിമ്മി പറഞ്ഞു.

ക്ലാര നിന്ന നില്‍പില്‍ സ്വപ്നങ്ങള്‍ നെയ്തു. പൊറിഞ്ചുവിനും ഉള്ളില്‍ സന്തോഷം തോന്നി. ഇനി അവരായി അവരുടെ പാടായി എന്നോര്‍ത്ത് തന്റെ ഒളിഞ്ഞു നോട്ടം മതിയാക്കി പൊറിഞ്ചു ഇറങ്ങി നടന്നു.

എന്നാല്‍ പൊറിഞ്ചു പോതും ജിമ്മിയുടെ സ്വഭാവം മാറി. ഇത്രയും പണം മുടക്കിയ ടാബ്ലോ അങ്ങനെ വെറുതെ പാഴായിപ്പോകേണ്ടെന്നും അത് ചുട്ടെരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ ജിമ്മി പെയിന്റടിക്കാന്‍ സൂക്ഷിച്ചു വച്ചിരുന്ന മണ്ണെണ്ണ ടാബ്ലോയിലേക്ക് കോരി ഒഴിച്ചു. ക്ലാര സ്തംഭിച്ചു. പൊടുന്നനെ ക്ലാരയെ വലിച്ചിഴച്ച് അതിന്റെ നടുവിലേക്കിട്ടിട്ട് ജിമ്മി ടാബ്ലോയ്‍ക്ക് തീ കൊളുത്തി.

തീ വേഗം കത്തിപ്പടര്‍ന്നു. അലൂമിനിയം ഷെഡിന്റെ വാതില്‍ പുറത്തു നിന്ന് പൂട്ടി തന്റെ കാറെടുത്ത് പോകുമ്പോള്‍ അകത്ത് തീയാളുകയായിരുന്നു. ഷെഡിന്റെ വാതില്‍ക്കല്‍ വന്ന് ജീവനുവേണ്ടി അലറിക്കരഞ്ഞ ക്ലാരയുടെ നിലവിളി റോഡിലേക്കിറങ്ങിയ പൊറിഞ്ചു കേട്ടു.

നിമിഷങ്ങള്‍ക്കുള്ളില്‍ പൊറിഞ്ചു തിരിച്ചെത്തി. കത്തിയെരിയുന്ന ഷെഡിലെ ക്ലാരയെ രക്ഷിക്കാന്‍ പുറകിലത്തെ ഷീറ്റ് വളച്ച് പൊറിഞ്ചു അകത്ത് കടന്നു. അകത്ത് ഭയങ്കര തീയായിരുന്നു. എന്നാല്‍ പൊറി‍ഞ്ചുവിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് ക്ലാരയുടെ ജീവനെടുത്ത് കൊണ്ട് അതിനുള്ളിരുന്ന വെടിമരുന്ന് പൊതി പൊട്ടിത്തെറിച്ചു.

പൊട്ടിത്തെറിയുടെ ശക്തിയില്‍ തെറിച്ചു മെയിന്‍ റോഡില്‍ വീണ പൊറിഞ്ചുവിനെ മേലുകാവിലെ നാടകക്കാരന്‍ ലൂക്കോസിന്റെ ഫിയറ്റ് കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് മേരിഗിരി ആശുപത്രിയിലേക്കു പോവുകയായിരുന്ന ലൂക്കോസ് ഇറങ്ങി നോക്കി. മൃതപ്രായനായ പൊറിഞ്ചുവിനെ വലിച്ചു കാറിലിട്ട് ആശുപത്രിയിലേക്ക് കുതിച്ചു.

എന്നാല്‍ ദുര്‍വിധി എന്നു പറയട്ടെ, കാഷ്വാലിറ്റിയില്‍ വച്ച് പൊറി‍ഞ്ചു ദാരുണമായി മരിച്ചു. അതേ സമയം തന്നെ ലൂക്കോസിന്റെ ഭാര്യ മിടുക്കനായ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.

(തുടരും)

യക്ഷിയെ പ്രേമിച്ച കപ്യാര്‍ ഷാജു _ അഞ്ചാം ഭാഗം

Posted 26 September 2007 | By | Categories: Series | 19 Comments

നിലവിളി കേട്ടതും ഷാജു പിടിവിട്ടു. തേക്കുമരത്തിന്റെ പിന്നില്‍ നിന്ന യക്ഷിയുടെ ഹൃദയം സോഡിയം വേപ്പര്‍ ലാംപിനുള്ളിലെ പൂമ്പാറ്റയെപ്പോലെ പിടഞ്ഞു. അച്ചന്റെ മുറിയില്‍ ലൈറ്റ് തെളിഞ്ഞു. റോഡിനക്കരെ കൈക്കാരന്‍ തോമാച്ചന്റെ മുറ്റത്തു നിന്ന് ആരോ ടോര്‍ച്ചടിച്ചു.

കുറെ നേരത്തേക്ക് കിതപ്പുകള്‍ മാത്രമേ ഉണ്ടയിരുന്നുള്ളൂ. താളാത്മകമായി ഷാജുവും വെള്ള വസ്‍ത്രത്തിലെ രൂപവും കിതച്ചുകൊണ്ടിരുന്നു. ഇതിനൊരവസാനം വേണമല്ലോ എന്നു കരുതി ഷാജു ശ്വാസം പിടിച്ചു നിന്നു. എന്നിട്ടും അവള്‍ കിതച്ചു.

ടോര്‍ച്ചുമായി കൈക്കാരന്‍ തോമയും വികാരിയച്ചനും അതുവരെയില്ലാതിരുന്ന സൂര്യനും അവിടേക്കെത്തി. എന്താ ഇവിടെ ? ആരാ നിലവിലിച്ചത് ? എന്താ പ്രശ്നം ? -എല്ലാവര്‍ക്കും വേണ്ടിയെന്ന പോലെ അച്ചന്‍ ചോദിച്ചു.

എല്ലാ ചോദ്യങ്ങള്‍ക്കും വേണ്ടി രൂപം തന്റെ മുഖത്തെ വെള്ള സ്‍കാര്‍ഫ് മാറ്റി. സാക്ഷാല്‍ മോളിക്കുട്ടി !!

ഷാജു ‍ ഞെട്ടി. അച്ചന്‍ ഞെട്ടി. കൈക്കാരന്‍ ‍ ഞെട്ടി. ശബ്ദം കേട്ട് നോക്കാനെത്തിയ ഷാപ്പുകാരന്‍ ബെന്നിയും ഞെട്ടി.

മോളിക്കുട്ടിയോ ? -ശബ്ദം നല്‍കിയത് ഷാജുവായിരുന്നു.

അതെ.. എന്നതാ ഷാജുച്ചേട്ടാ ഒന്നുമറിയാത്തപോലെ..? -അവളുടെ സ്വരത്തില്‍ അപ്പന്‍ ദേവസ്യയുടെ ഇറച്ചിവെട്ടുന്ന കത്തിയുടെ മൂര്‍ച്ചയുണ്ടായിരുന്നു.

അച്ചന്‍ ഷാജുവിനെ ഏറു കണ്ണിട്ടു നോക്കി- നിനക്കെന്നാടാ പതിവില്ലാകെ ഈ സമയത്തൊരു കുളിക്കാന്‍ പോക്ക്..?

തീര്‍ന്നു. സംഗതി കൈവിട്ടു പോയി.

എന്നാലും പള്ളിമുറ്റത്തു വച്ചു തന്നെ ഇവനിതു ചെയ്‍തല്ലോ !
ഇങ്ങനെയൊരുത്തനെയാണല്ലോ നമ്മള്‍ കപ്യാരായി കൊണ്ടുനടന്നത് !
ദേവസ്യയറിഞ്ഞാലുണ്ടല്ലോ.. നിന്നെ വെട്ടി തുണ്ടം തുണ്ടമാക്കും !

അഭിപ്രായങ്ങള്‍ വിവിധ മേഖലകളില്‍ നിന്ന് വന്നുകൊണ്ടിരുന്നു. എല്ലാറ്റിനും തുടക്കമിട്ട അച്ചന്‍ മാവിലെ മാങ്ങകളുടെ എണ്ണമെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ മഠത്തിലേക്കുള്ള വഴിയിലെ വഴിവിളക്കുകള്‍ എറിഞ്ഞുടയ്‍ക്കണമെന്ന് ഷാജു ഉറപ്പിച്ചു.

പൊടുന്നനെ എല്ലാ ആലോചനകളെയും അഭിപ്രായപ്രകടനങ്ങളെയും നിഷ്‍പ്രഭമാക്കിക്കൊണ്ട് മോളിക്കുട്ടി പിന്നെയും ശബ്‍ദിച്ചു- ഷാജുച്ചേട്ടനെ ആരും ഒന്നും പറയരുത്..

ഷാജു ഞെട്ടി. ബാക്കിയെല്ലാവരും ഒന്നു കൂടി ‍ഞെട്ടി.

റോഡില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ആളുകള്‍ പള്ളിമുറ്റത്തേക്കു കയറിവന്നുകൊണ്ടിരുന്നു. ഷാജുവിന് ദേഷ്യം വന്നു. ക്രിസ്‍തുമസിനു പോലും പള്ളിമുറ്റത്തേക്കു തിരിഞ്ഞുനോക്കാത്ത അവലാതികളാണ് കയറി വന്നിരിക്കുന്നത്.

ഇടവകയിലെ വിവിധ മേഖലകളുടെ പ്രാതിനിധ്യം ഏറെക്കുറെ ഉറപ്പായപ്പോള്‍ മോളിക്കുട്ടി അടുത്ത വെളിപ്പെടുത്തല്‍ നടത്തി- ഞങ്ങള്‍ തമ്മിലിഷ്‍ടത്തിലാ..!

ജനം സംഘടിതമായി ഞെട്ടി. ഷാജു നിന്നു വിയര്‍ത്തു. പിന്നില്‍ തേക്കുരത്തിന് മറഞ്ഞു നില്‍ക്കുകയായിരുന്ന പാവം യക്ഷിയുടെ നെഞ്ചില്‍ നിന്നും ഒരു കിളി പറന്നുപോയി.

അച്ചന്‍ കുര്‍ബാനയ്‍ക്കു സമയമായി എന്നു പറഞ്ഞ് പോയി. ഇനിയിപ്പോ ഷാജുവിന്റെ ശവമടക്കിന് വരാം എന്നു പറഞ്ഞ് നാട്ടുകാരും ഓരോരുത്തരായി പിരിഞ്ഞുപോയി.

പള്ളിമുറ്റത്ത് ഷാജുവും മോളിക്കുട്ടിയും തനിച്ചായപ്പോള്‍ ഷാജു ചോദിച്ചു- എന്തിനായിരുന്നു മോളിക്കുട്ടീ ഇതൊക്കെ ? ഞാന്‍ നിന്നോടെന്തു തെറ്റു ചെയ്‍തു ?

തെറ്റോ.. ഷാജുച്ചേട്ടനിതെന്നതാ പറയുന്നേ ? നമ്മള്‍ തമ്മിലിഷ്ടമല്ലേ.. പിന്നത് പറയുന്നത് കൊണ്ടെന്താ ?

ഇഷ്ടവോ ഏതു വകേലാ ഇഷ്‍ടം ?

ഓഹോ.. ഒന്നും അറിയാല്‍ മേല അല്ലേ ? പിന്നെന്തിനാ അള്‍ത്താരേ നിന്ന് എന്നെ കണ്ണിറുക്കി കാണിച്ചത് ? അതുകൊണ്ടല്ലേ ഞാനിന്നും രാവിലെ വന്നത് ? ഇഷ്ടമല്ലെങ്കില്‍ പിന്നെന്തിനാ ഇപ്പോ പതുങ്ങിവന്നെന്നെ കെട്ടിപ്പിടിച്ചത് ? എന്നിട്ട് നാട്ടുകാരു കണ്ടപ്പോ ഊരാന്‍ നോക്കുന്നോ ? ഇനി നടക്കുകേല.. ഇത്രേം ജനം കണ്ടതാണേല്‍ ഇവരുടെയൊക്കെ മുമ്പില്‍ വച്ച് തന്നെ ഷാജുച്ചേട്ടനെന്നെ താലി കെട്ടേണ്ടി വരും.

കിടുകിടാ തണുപ്പത്തും ഷാജുവിനെ കുടുകുടാ വിയര്‍ത്തു. ആത്മഹത്യ എന്നൊക്കെ പറയുന്നത് തീര്‍ച്ചയായും തന്നെപ്പോലുള്ളവര്‍ക്കു കൂടി ആശ്രയിക്കാവുന്ന സംഗതിയാണെന്ന് ഷാജുവിന് തോന്നി. ചവുട്ടിക്കുലുക്കി മോളിക്കുട്ടി പള്ളിയിലേക്കു കയറി. അടഞ്ഞുകിടന്ന ആനവാതില്‍ അവള്‍ ചവുട്ടിത്തുറക്കുമെന്നു തോന്നിയ നിമിഷം കുഴിവെട്ടുകാരന്‍ തോമ അത് തുറന്നു. മോളിക്കുട്ടിയെ ബഹുമാനത്തോടെ നോക്കിയിട്ട് തോമ മാറി നിന്നു.

ഷാജുവിന്റെ വീട്ടിലേക്കെന്ന പോലെ അവള്‍ വലതുകാല്‍ വച്ചു കയറി. രംഗം ശാന്തമായപ്പോള്‍ ഷാജു തേക്കിന്റെ മറവിലേക്കു നോക്കി. ദൈവമേ ! അവിടെ യക്ഷിയില്ല. പാവം!മനസ്സ് വേദനിച്ചു കാണും. ഷാജു വേഗം അവിടേക്കു ചെന്നു. അവിടെ തന്റെ തോര്‍ത്തും സോപ്പും ഒരു കല്ലിന്മേല്‍ വച്ചിരുന്നു. അവളുടെ സ്‍കാര്‍ഫിന്റെ ഒരറ്റം മരച്ചില്ലയില്‍ കുരുങ്ങി കീറിയത് തൂങ്ങിക്കിടന്നിരുന്നു. ഷാജുവിന് സങ്കടം തോന്നി.

പാവം യക്ഷി ! ഒരിക്കലും ഒരു മനുഷ്യസ്ത്രീയാവില്ലെന്നറിഞ്ഞിട്ടും താനവളെ ഇത്രത്തോളം സ്‍നേഹിക്കുന്നുണ്ടെന്നോര്‍ത്തപ്പോള്‍ ഷാജുവിന് തന്നെത്തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. യക്ഷിയെ ഒന്നു കാണാന്‍ ഷാജുവിന്റെ മനസ്സ് വെമ്പി. മറ്റെല്ലാം അവന്‍ മറന്നു. കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ഷാജുവിന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. യക്ഷിയെ കാണാത്തതിന്റെ വേദനയും അവളുടെ മനസ്സിന്റെ വേദനയെക്കുറിച്ചുള്ള ആധിയുമായിരുന്നു അതിനു പിന്നില്‍. കുര്‍ബാനയ്‍ക്കിടയിലെപ്പോഴോ പിന്‍വാതിലില്‍ ഒരു വെള്ള നിഴല്‍ കണ്ട് ഷാജു ഞെട്ടിത്തിരിഞ്ഞു. കണ്ണീര്‍ വാര്‍ത്തു കൊണ്ട് അവള്‍ വാതിലില്‍ തല ചായ്‍ച് നില്‍പുണ്ടായിരുന്നു.

ഷാജുവിന് മനസ് വേദനിച്ചു. കുര്‍ബാന കഴിയുവോളം. അവന്‍ അവളെ നോക്കി നിന്നു. അച്ചന്‍ സുല്ലിട്ടതും കുര്‍ബാനപ്പുസ്‍തകം വച്ച് ഷാജു വാതിലിന്നരികിലേക്ക് ഇറങ്ങി നടന്നു.

അവിടെ നില്‍ക്കുന്ന ആളുകളെ വിസ്‍മരിച്ച് യക്ഷിയോട് ചേര്‍ന്ന് നിന്ന് ഷാജു പറഞ്ഞു- എന്നോട് ക്ഷമിക്കൂ.. ഞാന്‍ എല്ലാം വിശദമായി പറയാം.. ഞാന്‍ നിന്നെ മാത്രമാണ് സ്‍നേഹിക്കുന്നത്.. മനസ് വിഷമിക്കരുത്..
സങ്കടപ്പെടരുത്..പ്ലീസ്..

ഇപ്പോഴെങ്കിലും ഇത് തോന്നിയല്ലോ ! -കടുത്തശബ്ദം കേട്ട് ഷാജു മുഖം തിരിച്ചു.

യക്ഷിയുടെ മുന്നിലിരിക്കുന്ന മോളിക്കുട്ടി എല്ലാവരെയും നോക്കിയാണത് പറഞ്ഞത്. താന്‍ ആ ഡയലോഗത്രയും സാങ്കേതിയകമായി മോളിക്കുട്ടിയോടാണ് പറഞ്ഞിരിക്കുന്നത്. ഫലത്തില്‍ തന്റെയും മോളിക്കുട്ടിയുടെയും കല്യാണംഏത് നിമിഷവും നടത്താവുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു.

എന്തായാലും മനോഹരമായി. ജീവിതം കൈവിട്ടുപോവുകയാണെങ്കില്‍ അതിങ്ങനെ തന്നെ വേണം.

കുര്‍ബാന കഴിഞ്ഞിറങ്ങുമ്പോള്‍ പള്ളിമേടയ്‍ക്കു മുന്നില്‍ വല്ലാത്ത ആള്‍ക്കൂട്ടമുണ്ടായിരുന്നു. കര്‍ത്താവേ! ഇന്ന് ലേലം വിളിക്കാന്‍ ആരും ഒന്നും കൊണ്ടുവന്നിട്ടില്ലല്ലോ. ഇന്ന് പുത്തരിപ്പെരുന്നാളുമല്ല. ജനക്കൂട്ടത്തിനു നടുവില്‍ അപൂര്‍വമായി മാത്രം പുറത്തെടുക്കുന്ന വെള്ള ഷര്‍ട്ടുമിട്ടു നില്‍ക്കുന്ന ഇറച്ചിവെട്ടുകാരനും സര്‍വോപരി മോളിക്കുട്ടിയുടെ പരിശുദ്ധ പിതാവുമായ ദേവസ്യ ഷാജുവിനെ നോക്കി തലകുലുക്കി.

അപ്പോള്‍ കേസ് ക്രിമിനലാവുകയാണ്. ഷാജു ക്ഷമയോടെ പള്ളിമേടയ്‍ക്കരികിലേക്ക് നടന്നു.

ഷാജു അവിടെ നിന്നേ ? -കൈക്കാരന്‍ തോമാച്ചനാണ്.

ഷാജു അവിടെ നിന്നു. തോമാച്ചന്‍ പ്രസക്തമായി സംസാരിച്ചു- ഇനി അകത്തേക്കു കയറുന്നത് ചെലതൊക്കെ തീരുമാനിച്ചിട്ടു മതി.. എങ്ങനാ ? ദേവസ്യ വന്നു നില്‍ക്കുന്നതെന്തിനാണെന്നറിയാവല്ലോ ? പെണ്ണിനു ചീത്തപ്പേരൊണ്ടാക്കി വച്ചിട്ട് ഇനി തടിയൂരാന്‍ പറ്റുമോ ? നടക്കുകേല.. നീ നിന്റെ വീട്ടിലൊക്കെ ഒന്നു പറഞ്ഞേരെ.. അധികം താമസിയാതെ തന്നെ മിന്നു കെട്ട് നടത്തണം.

ഷാജു ഒന്നും മിണ്ടിയില്ല. ഇനി ഒന്നും മിണ്ടേണ്ട ആവശ്യമില്ല. ദേവസ്യ ഷാജുവിന്റെ അടുത്തേക്കു വന്നു. ഷാജുവിന്റെ കൈ പിടിച്ച് കുലുക്കി. കല്യാണം നടത്തിക്കഴിഞ്ഞിരിക്കുന്നു എന്നോ മറ്റോ ആയിരുന്നു അതിന്റെ അര്‍ത്ഥമെന്ന് ഷാജുവിന് തോന്നി.

ഷാജു തിരിഞ്ഞ് നോക്കി. മരണാസന്നയായ രോഗിണിയെപ്പോലെ പാവപ്പെട്ട യക്ഷി വാതിലില്‍ ചാരിനില്‍ക്കുകയായിരുന്നു. യക്ഷിയുടെ ചോര കുടിച്ചിട്ടെന്നപോലെ തുടുത്ത ചുണ്ടുകള്‍ കൂര്‍പ്പിച്ച് മോളിക്കുട്ടി ഷാജുവിനെ നോക്കിനില്‍ക്കുകയായിരുന്നു. എങ്ങനെ വേണമെങ്കിലും ഒടിക്കാനും തിരിക്കാനും പറ്റുന്ന കളിപ്പാട്ടം കിട്ടിയ മൂന്നുവയസുകാരന്റെ കണ്ണിലെ തിളക്കമായിരുന്നു അപ്പോഴും മോളിക്കുട്ടിയുടെ കണ്ണില്‍.

തുടര്‍ന്നങ്ങോട്ടുള്ള ഏതാനും ദിവസങ്ങള്‍ ഷാജുവിന്റെ മുറിയിലെ കലണ്ടറില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവന്‍ തന്റെ മുറിയില്‍ മരവിച്ചു കിടന്നു. അന്ന് പള്ളിയില്‍ കണ്ടതില്‍ പിന്നെ തന്റെ യക്ഷിയെ വീണ്ടും കണ്ടിരുന്നില്ല. കാണാതിരുന്നപ്പോഴാണ് ‍താനവളെ സ്‍നേഹിച്ചു തുടങ്ങിയതെന്ന് അവന് തോന്നി.

ഇതിനിടയില്‍ മനസ്സമ്മതം കഴഞ്ഞിരുന്നു. പള്ളിയില്‍ വച്ച് അച്ചന്‍ രണ്ട് പേരോടും ചോദിച്ച സമ്മതസാക്ഷ്യത്തിനും മറുപടി പറഞ്ഞത് മോളിക്കുട്ടി തന്നെയായിരുന്നു. ഇനിയങ്ങോട്ടു പണ്ടാരമടങ്ങുന്നത് വരെ യാതൊന്നിനും വേണ്ടി ഷാജു വായ്‍ തുറക്കേണ്ടതില്ല എന്നൊരു സൂചന അതിലുണ്ടായിരുന്നു എന്ന് ഷാജുവിന് തോന്നി.

കല്യാണത്തിന്റെ തലേ ദിവസമാണ് ഷാജുവിന് കൃത്യമായ ഒരു ബോധമുണ്ടായത്. താന്‍ വിവാഹതനാവാന്‍ പോവുകയാണ്. വധു, താനെന്നും പേടിയോടെ മാത്രം ഓര്‍ത്തിട്ടുള്ള ഇറച്ചി മോളിക്കുട്ടിയാണ്. അപ്പന്റെ കടയിലുള്ളത് പോലെ തന്നെ ഇറച്ചി ധാരാളം അവളുടെ ശരീരത്തിലുമുണ്ട്.

എങ്കിലും..താന്മാര്ത്ഥമായി സ്‍നേഹിക്കുകയും കൊതിക്കുകയും ചെയ്‍തിട്ടുള്ളത് ഒരിക്കലും തന്നോടൊപ്പം ജീവിക്കാനോ തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനോ തന്നോടൊപ്പം ഒരു കല്ലറയിലുറങ്ങാനോ കഴിയാത്ത പാവപ്പെട്ട യക്ഷിയെയാണ്. രണ്ട് ലോകത്തു നിന്നുകൊണ്ടാണെങ്കിലും തങ്ങള്‍ക്ക് അവസാനം വരെ സ്‍നേഹിക്കാമായിരുന്നു എന്ന് അവന് തോന്നി.

അവസാന പ്രതീക്ഷ അച്ചനിലാണ്. ഷാജു എണീറ്റു. വികാരിയച്ചന്റെ വാതിലില്‍ മുട്ടി. അച്ചന്‍ വാതില്‍ തുറന്നു – എന്നതാടാ ഉവ്വേ ?.. നാളെ കല്യാണമായിട്ട് നീയിതിലെ കിടന്നു കറങ്ങുവാണോ ?

അച്ചോ എനിക്ക് ഒരു യക്ഷിയെ കല്യാണം കഴിക്കണം !

അച്ചന്‍ ചിരിച്ചു- ഇതൊക്കെ പണി ഒപ്പിക്കുമ്പം ആലോചിക്കണ്ടേടാ ഉവ്വേ ?.. അവളങ്ങനെ യക്ഷിയൊന്നുമല്ല…നല്ല കൊച്ചാ !

താന്‍ പറഞ്ഞതും പറയാന്‍ പോകുന്നതും അച്ചന് പോലും മനസ്സിലാവില്ല എന്ന് ഷാജുവിന് തോന്നി. ഷാജു ഇറങ്ങി നടന്നു. പുറത്ത് നല്ല മഞ്ഞുണ്ട്. യക്ഷിയെ അന്വേഷിച്ച് ഏറെ നേരം പലയിടത്തും അലഞ്ഞപ്പോഴാണ് താന്‍ അവസാനം അവളോട് പറഞ്ഞത് ഷാജു ഓര്‍മിച്ചത്.

നേരേ പാലാ പള്ളിയുടെ മണിമേടയിലേക്കാണ് ഷാജു പോയത്. അവിടെ മണിമേടയുടെ മുകളില്‍ യക്ഷി എണീക്കാന്‍ പോലുമാകാതെ തളര്‍ന്നു കിടപ്പുണ്ടായിരുന്നു. ഷാജുവിന്റെ ഹൃദയം നുറുങ്ങി- എന്നാ പറ്റി മോളെ ? നിനക്കെന്നാ പറ്റി ?

യക്ഷിയില്‍ ഒരു ജീവനുണര്‍ന്നു.-നാളെ കല്യാണമായിട്ട് ഇവിടെ വന്നതെന്തിനാ ?

വേണ്ട ഒരു കല്യാണോം വേണ്ട.. ഞാന്‍ നിനക്കല്ലേ വാക്കു തന്നത് ? അവളെന്തിനാ അതിനിടയ്‍ക്ക് കയറി വന്നത് ? എനിക്കവളെ വേണ്ട.. നിന്നെ മതി..

അങ്ങനെ ഒന്നും പറയരുത്.. ഷാജുവിന്റെ അരുവിത്തുറ വല്യച്ചന്റെ തീരുമാനമാണെന്നു കരുതിയാല്‍ മതി…

പിന്നെ.. കുന്തം !.. വേറാരെയെങ്കിലും സ്‍നേഹിച്ചാല്‍ എന്നെ കൊല്ലുമെന്നു പറഞ്ഞിട്ടോ ? എന്നെ ഒന്നു കൊന്നു തരുമോ ? -ഷാജുവിന് ദേഷ്യവും വന്നു.

അങ്ങനെ കൊല്ലണമെന്നാണു ‍ഞങ്ങടെ നിയമം.. നിയമം ലംഘിച്ചാല്‍ ലംഘിക്കുന്നവര്‍ ഈ ലോകത്തിനു പുറത്തുപോണം… ഞാനാ നിയമം ലംഘിച്ചു.. -അവള്‍ വേദന കൊണ്ടെന്ന പോലെ പുളഞ്ഞു.

ഷാജുവിന്റെ നെഞ്ചിലൊരു വെള്ളിടി വെട്ടി.- നിനക്കെന്തു പറ്റി ? നീയെവിടെയും പോകരുത് ? ഞാനവളെ സ്‍നേഹിക്കുന്നില്ല.. ഞാന്‍ നിന്നെ കല്യാണം കഴിക്കാം.. നമുക്കൊന്നിച്ചു ജീവിക്കാം…!

യക്ഷി ചിരിക്കാന്‍ ശ്രമിച്ചു- ഇനിയൊന്നും നടക്കില്ല.. എന്റെ നാശം തുടങ്ങിക്കഴിഞ്ഞു.

ഇല്ല.. ഞാന്‍ സമ്മതിക്കില്ല ! -ഷാജുവിന് കരച്ചില്‍ വന്നു. വാശിക്കാരനായ കുട്ടിയെപ്പോലെ ഷാജു യക്ഷിയെ ചേര്‍ത്തു പിടിച്ചിരുന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ യക്ഷി വീണ്ടും ‍ഞരങ്ങി- നീയെന്നെ ആ പേരൊന്നു വിളിക്കുമോ ?

ഏത് പേര് ?

നീയെന്നെ കല്യാണം കഴിക്കുമ്പോള്‍ ഇടാന്‍ വച്ചിരുന്ന പേര്..

ഷാജുവിന്റെ കണ്ണ് നിറഞ്ഞു. കവിളിലൂടൊലിച്ചറങ്ങിയ കണ്ണുനീര്‍ അവളുടെ ചുണ്ടില്‍ പതിച്ചപ്പോള്‍ അവന്‍ മെല്ലെ വിതുമ്പലോടെ വിലിച്ചു- അ..ല്‍..ഫോ..ന്‍..സ..!

മടിയില്‍ കിടന്ന യക്ഷിയില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു. പിന്നെ അവള്‍ ശ്വസിച്ചില്ല. അവളുടെ അവസാന ഉഛ്വാസത്തിന് കന്തിരിക്കത്തിന്റെ മണമായിരുന്നു !

(അവസാനിച്ചു.)

യക്ഷിയെ പ്രേമിച്ച കപ്യാര്‍ ഷാജു _ നാലാം ഭാഗാം

Posted 24 September 2007 | By | Categories: Series | 11 Comments

കുര്‍ബാന കഴിഞ്ഞതോ വിശ്വാസികള്‍ പല വഴിക്കു പോയതോ മോളിക്കുട്ടി അറിഞ്ഞില്ല. ആരോ പോവാന്‍ നേരം തോണ്ടിയപ്പോഴാണ് മോളിക്കുട്ടി തന്റെ ചിന്താലോകത്തു നിന്നുണര്‍ന്നത്.

പള്ളി ശൂന്യം!

സങ്കീര്‍ത്തിയിലോ അള്‍ത്താരയിലോ ഷാജു ഇല്ല. മോളിക്കുട്ടിക്ക് നിരാശ തോന്നി. ദുഖവെള്ളിയാഴ്ച പോലും അള്‍ത്താരയിലേക്കു നോക്കുമ്പോള്‍ തനിക്കിത്ര ശൂന്യത തോന്നിയിട്ടില്ലെന്നു മോളിക്കുട്ടിക്ക് തോന്നി. അവള്‍ ശൂന്യത നിറഞ്ഞ മനസ്സോടെ ഇറങ്ങി നടന്നു. ഷാജുവിനെ ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ഒരു പക്ഷെ അപ്പോള്‍ കണ്ണടച്ചു കാണിച്ചതിന് താന്‍ അനുഭാവപൂര്‍വമായി ഒന്നും കാണിക്കാത്തതുകൊണ്ട് പിണങ്ങിക്കാണുമോ ?

ജീവിതത്തിലാദ്യമായാണ് കൊള്ളാവുന്ന ഒരു ചെറുപ്പക്കാരന്‍ കണ്ണടച്ചു കാണിക്കുന്നത്. അതുകൊണ്ട് തന്നെ അത് തന്നെയാണ് കാണിച്ചതെന്ന് വിശ്വസിക്കാനും പ്രയാസപ്പെട്ടു. തിരിഞ്ഞു നോക്കി ഉറപ്പുവരുത്തിയതാണ്. പള്ളിയുടെ പുറകിലെന്നല്ല, മുറ്റത്തോ റോഡിലോ പോലും ആണായിട്ടോ പെണ്ണായിട്ടോ ഒരു ഒരാളുമില്ലായിരുന്നു അപ്പോള്‍. അവന്റെ പ്രണയം പൊട്ടിപ്പുറപ്പെട്ടത് തന്റെ നേര്‍ക്കു തന്നെയാണ്. അന്നു രാത്രി മോളിക്കുട്ടി ഉറങ്ങിയില്ല.

പകല്‍ മുഴുവന്‍ ഷാജുവിന്റെ ദൈനംദിനവ്യാപാരങ്ങള്‍ കണ്ട് പിന്നാലെ നടക്കുകയായിരുന്ന യക്ഷി അത്യാവശ്യം ക്രൈസ്തവസഭയുടെ സെറ്റപ്പുകളുമായി പരിചയപ്പെട്ടു. കൊള്ളാം, മൊത്തത്തില്‍ ഒരു രസമുണ്ട്. അച്ചന്മാര്‍, കന്യാസ്‍ത്രീകള്‍,കെസിവൈഎമ്മുകാര്‍,മാതൃജ്യോതിക്കാന്‍ എല്ലാം കൂടി ഒരുമാതിരി സര്‍ക്കസ്‍ കൂടാരം പോയെലാണ് ഇടപാടുകള്‍.

അന്നു രാത്രി യക്ഷിയും ഉറങ്ങിയില്ല. അച്ചന്‍ അത്താഴം കഴിക്കാന്‍ മഠത്തിലേക്കു പോകുന്നത് കണ്ട് ദീര്‍ഘനിശ്വാസത്തോടെ ഷാജു പള്ളിമേടയിലെ തന്റെ മുറിയില്‍ കടന്നു വാതിലടച്ചു. സംശയത്തോടെ യക്ഷിയും അകത്തു കടന്നു- അല്ല കത്തനാരിനി വരില്ലേ ?

ഷാജു കണ്ണുരുട്ടി- ദേ പോക്രിത്തരം പറയരുത്… അച്ചനാ ടൈപ്പല്ല… ചോറുണ്ടിട്ടിപ്പോ ഇങ്ങു വരും…

ഓ.. ഞാന്‍ ചുമ്മാ ചോദിച്ചെന്നേയുള്ളൂ ചെക്കാ..കള്ളന്റെ ദേഷ്യം കണ്ടില്ലേ..!

അവള്‍ മുടിയഴിച്ചിട്ട് അവന്റെ കിടക്കയുടെ നേര്‍ക്ക് നടന്നു.

അല്ല എന്നതാ നിന്റെ ഉദ്ദേശം ? ഇവിടെ കെടക്കാനാണോ ? -ഷാജു നെറ്റി ചുളിച്ചു.

പിന്നല്ലാതെ.. നീ കിടക്കുന്നിടത്തു വേണ്ടെ ‍ഞാനും കിടക്കാന്‍ ?

എടീ പെണ്ണേ ഇത് വൈദികശ്രേഷ്‍ഠന്‍മാര്‍ മാത്രം കിടന്നിട്ടുള്ള മുറിയാ !

സാരമില്ല.. ഞാനൊരു യക്ഷിശ്രേഷ്ഠയാ ഒരു ചുണ്ണാമ്പും സംഭവിക്കുകേല !

ചുണ്ണാമ്പിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തേ.. നിങ്ങളീ ചുണ്ണാമ്പു ചോദിച്ച് ആളുകളെ കറക്കിയെടുക്കുമെന്നു കേട്ടിട്ടുണ്ടല്ലോ.. എങ്ങനെയാ അതിന്റെ ഒരേര്‍പ്പാട് ?

ഓ.. അതങ്ങനെയൊന്നുമില്ല… നിങ്ങളീ സ്വര്‍ഗം നരകം പാപം എന്നൊക്കെ പറഞ്ഞ് എല്ലാ ഞായറാഴ്ചയും പിരിവ് മേടിക്കുന്നില്ലേ.. അതിന്റെ വേറൊരു വേര്‍ഷനാണെന്നു കരുതിയാല്‍ മതി..

ഓഹോ !- ഷാജു നെറ്റി ചുളിച്ചു – നീ ഡോ.കോവൂരിന്റെയോ ഇടമറുകിന്റെയോ ജോസഫ് പുലിക്കുന്നേലിന്റെയോ ബന്ധുവാണോ ?

അല്ല എന്താ ? അവരൊക്കെയാരാ ?

ഒന്നുമില്ല.. മൊത്തത്തില്‍ ഒരു ഇറവറന്‍സ്.. അതുകൊണ്ട് ചോദിച്ചതാ… എന്തായാലും പരിപാവനമായ ഈ പള്ളിമുറിയില്‍ കിടന്നുറങ്ങാന്‍ ഞാന്‍ സമ്മതിക്കുകേല.

ങുഹൂം.. -അവള്‍ ചിണുങ്ങി.

സമ്മതിക്കില്ലാന്നു പറഞ്ഞാല്‍ സമ്മതിക്കില്ല !എ

ന്നാല്‍ നീ വാ.. നമുക്കാ സെമിത്തേരിയില്‍ പോയി കിടക്കാം.. അവിടെയാവുമ്പോള്‍ നല്ല കാറ്റുണ്ട് വെളിച്ചമുണ്ട്.. ശവംനാറിപ്പൂക്കളുടെ സുഗന്ധമുണ്ട്…

ഷാജുവിന് പേടി തോന്നി. സമ്മതിക്കുന്നതാണു ബുദ്ധി ഇല്ലെങ്കില്‍ ബോഡി സെമിത്തേരിയില്‍ കിടക്കും. എങ്കിലും കര്‍ത്താവ് ക്ഷമിക്കുമോ എന്ന പേടി ഷാജുവിനെ വേട്ടയാടി. ഹിന്ദു യക്ഷിയാണ്. പെട്ടെന്നാണ് മറ്റൊരു ബുദ്ധി ഷാജുവിന്റെ ബുദ്ധിയിലുദിച്ചത്. യക്ഷിയെ മാമ്മോദീസ മുക്കി ക്രിസ്ത്യാനിയാക്കാം. സഭയിലേക്കൊരംഗം കൂടാവുകയും ചെയ്യും ഈ പള്ളിമുറിയില്‍ കിടന്നുറങ്ങുറങ്ങുകയും ചെയ്യാം.

നീ മാമ്മോദീസ മുങ്ങണം ! -ഷാജു കര്‍ശനമായി പറഞ്ഞു.

ഞാനെവിടെയും മുങ്ങില്ല. യക്ഷികള്‍ മുങ്ങിയാല്‍ താഴില്ല.

അതല്ല.. നീ ക്രിസ്ത്യാനിയാകണമെന്ന് … പേരും മാറ്റണം !

അവള്‍ ചുണ്ടു കൂര്‍പ്പിച്ചു നിന്നു. പിന്നെ സമ്മതഭാവത്തില്‍ തലകുലുക്കി – എന്താ എന്റെ പേര് ?

നിനക്ക് ഞാന്‍ അല്‍ഫോന്‍സ എന്നു പേരിടാം…

ഛെ.. ആ തമിഴ് ഐറ്റം ഡാന്‍സുകാരീടെ പേരല്ലേ ?

പണ്ടാരം.. അല്‍ഫോന്‍സ പുണ്യവതിയാ.. നമ്മടെ ഭരണങ്ങാനത്തുള്ള..

ഓ..ഓ.. അറിയാം.. ശരി ശരി സമ്മതിച്ചു.. അല്‍ഫോന്‍സ.. അപ്പോള്‍ എനിക്ക് പാലയുടെ മുകളില്‍ താമസിക്കാന്‍ പറ്റുമോ ?

ഇല്ല പാലാ പള്ളിയുടെ മണിമേടയില്‍ താമസിക്കാം… ഇങ്ങനെ ഉറക്കെ ചിരിക്കാനും പറ്റില്ല..

പിന്നെങ്ങനാ ചിരിക്കുക ?

കന്യാസ്‍ത്രീകള്‍ ഒപ്പീസു പാടുന്നത് കേട്ടിട്ടുണ്ടോ ?

ഇല്ല..

ഞാന്‍ കേള്‍പ്പിച്ചു തരാം.. അതു പോലെയേ ചിരിക്കാവൂ.. രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല.. എങ്കിലും ഒരു മതംമാറ്റമെന്നു പറയുമ്പോള്‍ എല്ലാം വേണമല്ലോ…

ശരി.. ഞാനതൊക്കെ പഠിക്കാം.. വേറെ..? കന്യാസ്‍ത്രീകളുടെ മാതിരി വേഷം ഇടേണ്ടി വരുമോ ?

അയ്യോ.. അപ്പോപ്പിന്നെ നീയും അവരും തമ്മിലെന്താ വ്യത്യാസം.. വേഷം ഇതൊക്കെ മതി.. തലയിലൊരു സ്‍കാര്‍ഫും കൂടി ഇട്ടേരെ.. മാട്ടേലെ സീനയെ പോലെ..

ഏതവളാ ഈ സീന ?-യക്ഷിയുടെ ദംഷ്‍ട്ര വീണ്ടും നീണ്ടു- വേറെ വല്ലവളെം പറ്റി ചിന്തിച്ചാലുണ്ടല്ലോ..!!

ഇല്ലേ ഇല്ലേ.. ഞാനുദാഹരണം പറഞ്ഞതാ മോളെ…

കന്യാസ്‍ത്രീകളുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്.. ചോറുണ്ണാന്‍ പോയ അച്ചനെ ഇതുവരെ കണ്ടില്ലല്ലോ ?

വേണ്ട.. സഭയുടെ രഹസ്യങ്ങളിലിടപെടാന്‍ ഹിന്ദുവും അതിലുപരി യക്ഷിയുമായ നിനക്ക് അവകാശമില്ല…

മതംമാറിയാല്‍ ഇടപെടാമോ ?

അപ്പോള്‍ തീരെ പാടില്ല.. !

എല്ലാം കേട്ടു കഴിഞ്ഞപ്പോഴാണ് കാതലായ സംശയം യക്ഷിക്കുണ്ടായത് -ആരാ എന്നെ മാമ്മോദീസ മുക്കുന്നത് ?

ഷാജുവിനും അപ്പോഴാണ് ആ ആശങ്കയുണ്ടായത്. യക്ഷിയെ ആരു മാമ്മോദീസ മുക്കും. വികാരിയച്ചനോട് ചോദിച്ചാല്‍ ഉറപ്പായും പണി പോകും, നല്ല പണി കിട്ടുകയും ചെയ്യും. അടുത്ത ഏതെങ്കിലും ഇടവകയില്‍ പോയാലും കാര്യം നടക്കില്ല. അരമനയില്‍ പോയി ബിഷപ്പിനോടു ചോദിച്ചാല്‍ നേരെ ധ്യാനകേന്ദ്രത്തില്‍ കൊണ്ടാക്കും. പിന്നെ ഭ്രാന്താശുപത്രിയിലേ പൊങ്ങൂ. സംഗതി ആരോടും മിണ്ടാന്‍ പറ്റില്ല.

നിന്നെ ആരാ മുക്കുന്നത് ? -ഷാജു ആരോടെന്നില്ലാതെ ചോദ്യം ആവര്‍ത്തിച്ചു.

നിരാശയായ യക്ഷി നിലത്ത് ചമ്രംപടിഞ്ഞിരുന്നു.

വേണ്ട.. നീയെന്റെ കൂടെ ഈ കട്ടിലിലിരുന്നോ ! -ഷാജുവിന് സഹതാപം തോന്നി.

വേണ്ട.. മാമ്മോദീസ മുങ്ങിയിട്ടിരുന്നോളാം..

രണ്ടു പേരും കൂടി കൂലങ്കഷമായാലോചിച്ചു. ഒടുവില്‍ ഷാജുവിന്റെ ബുദ്ധിയില്‍ തന്നെ വഴിയും തെളിഞ്ഞു.- നിന്നെ ബള്‍ബ് ജോണി മുക്കും !

ബള്‍ബ് ജോണിയോ ?

അതെ.. ബള്‍ബിന്റെ ജില്ലാ ഡീലറാ.. ഒന്‍പത് കൊല്ലം സെമിത്തേരിയില്‍.. സോറി.. സെമിനാരിയില്‍ പഠിച്ചിട്ടുള്ളതാ.. മഠത്തിലെ പറമ്പീന്ന് കപ്പ പറിച്ചതിന് പറഞ്ഞുവിട്ടതാ… മുക്കാലച്ചനാ.. ജോണി മതി..

യക്ഷിയാകുമ്പം ജോണി ധാരാളം !

ജോണിയച്ചന്‍ സമ്മതിക്കുമോ ?

ഒരു ഫുള്ള് കൊടുത്താല്‍ ജോണി വേണേല്‍ കുര്‍ബാന ചൊല്ലും… പിന്നെയാ മാമ്മോദീസ..

എന്നാല്‍ നമ്മുടെ കല്യാണം കൂടി അക്കൂടെ അങ്ങ് നടത്തിയാലോ ?

ഷാജു ഞെട്ടി- കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. യക്ഷിയെ കെട്ടുന്ന കാര്യമാണ് പറഞ്ഞുവരുന്നത്.ഇതിനെയൊക്കെ കെട്ടിയാലുള്ള സ്ഥിതിയെന്താവും. മാതാവേ !

യക്ഷി അവനെ രൂക്ഷമായി നോക്കി. -എന്താ നീയെന്നെ കല്യാണം കഴിക്കില്ലേ ?

കഴിക്കും..കഴിക്കും.. പക്ഷെ.. മാമ്മോദീസ മുങ്ങി മൂന്നുമാസം കഴിഞ്ഞാലേ കല്യാണം കഴിക്കാവൂ എന്നുണ്ട്…

അവള്‍ നിശബ്ദമായി സമ്മതിച്ചു. മാമ്മോദീസ മുങ്ങിയില്ലെങ്കിലും യക്ഷി അന്ന് ആ തറയിലെ തണുപ്പില്‍ കിടന്നുറങ്ങി. അവള് വെറും നിലത്ത് കിടക്കുന്നത് കണ്ട് കട്ടിലില്‍ കിടക്കാന്‍ മനസ്സുവരാതെ അവനും നിലത്തിറങ്ങിക്കിടന്നു.

പിറ്റേന്ന് കാലത്ത് നേരത്തേ ഉണര്‍ന്ന് പുഴയിലെ തണുപ്പില്‍ കുളിക്കാന്‍ പോയ ഷാജു, തോളില്‍ നനഞ്ഞ തോര്‍ത്തും കയ്യില്‍ ലൈഫ്‍ബോയ് സോപ്പുമായി തിരിച്ചു വരുമ്പോള്‍ , തണുപ്പും താനിപ്പോള്‍ ഒരു യക്ഷിയുടെ കാമുകനാണെന്ന ചിന്തയും മൂലം കിടുകിടാ വിറച്ചിരുന്നു. വെളിച്ചം വീണിട്ടില്ലാത്ത വഴിയിലൂടെ പള്ളിപ്പറമ്പിലേക്കു ചാടിക്കയറുമ്പോള്‍ ഞെട്ടലോടെ ഷാജു കണ്ടു-വെള്ളവസ്‍ത്രത്തില്‍ പുതച്ചുമൂടിയ ഒരു രൂപം പള്ളിയെ ലക്ഷ്യമാക്കി നീങ്ങുന്നു. ദൈവമേ!

ഷാജു തിരിഞ്ഞു നോക്കി. കാമുകി യക്ഷി പിന്നാലെ വരുന്നുണ്ട്. അപ്പോള്‍ പിന്നെ ഇതേതു യക്ഷി?കാമവെറി പൂണ്ട യക്ഷികള്‍ മദാലസനായ പാവം കപ്യാരുവയ്യനെ തേടി പള്ളിമേടയിലേക്കു മാര്‍ച്ച് ചെയ്യുകയാണോ എന്നവന്‍ ഭയപ്പെട്ടു.

പിന്നാലെ എത്തിയ യക്ഷിയും ആ രൂപം കണ്ട് അമ്പരന്നു. അവള്‍ ഷാജുവിന്റെ പിന്നില്‍ പതുങ്ങി നിന്നു. ഷാജുവിന് ധൈര്യം തോന്നി. സോപ്പും തോര്‍ത്തും യക്ഷിയെ ഏല്‍പ്പിച്ച് ഷാജു പള്ളിമുറ്റത്തേക്ക് വേഗം നടന്നു. യക്ഷി പള്ളിപ്പറമ്പിലെ തേക്കുമരത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു.

വെള്ളവസ്‍ത്രത്തില്‍ പൊതിഞ്ഞു നീങ്ങുന്ന രൂപത്തിന്റെ അടുത്തെത്തിയ ഷാജു രണ്ടും കല്‍പിച്ച് ആ രൂപത്തെ വട്ടം പിടിച്ചു. അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ രൂപം ഉച്ചത്തില്‍ നിലവിളിച്ചു.
(തുടരും)

യക്ഷിയെ പ്രേമിച്ച കപ്യാര്‍ ഷാജു _ മൂന്നാം ഭാഗം

Posted 23 September 2007 | By | Categories: Series | 13 Comments

ഷാജുവിനെ നേരിയതായി വിറച്ചു. പണ്ടാരം തിന്നുകളയുന്ന ലക്ഷണമെല്ലാമുണ്ട്. അവള്‍ കല്ലില്‍ നിന്നെണീറ്റു. നിലത്തിരിക്കുകയായിരുന്ന ഷാജു ചാടിയെണീറ്റു. ദംഷ്‍ട്രകള്‍ നീണ്ടു തന്നെയാണ്. വേണമെങ്കില്‍ തിന്നാം എന്നൊരു ഭാവം.

സോറി സിസ്റ്റര്‍ ! ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല… പ്ലീസ്… അരുവിത്തുറ വല്യച്ചനെ ഓര്‍ത്ത്..

വല്യച്ചന്റെ പേര് കേട്ടപ്പോള്‍ യക്ഷി ഒന്നു കിടുങ്ങി എന്നു തോന്നി. ബ്രേക്കിട്ടപോലെ അവിടെ നിന്നു. ദംഷ്‍ട്രകള്‍ പിന്‍വലിഞ്ഞു. കലങ്ങിമറിഞ്ഞ കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞൊഴുകി.

ഷാജു പിന്നെയും കുഴങ്ങി. യക്ഷി കരയുകയാണല്ലോ. ഇതിനെ ആശ്വസിപ്പിക്കാന്‍ വല്ലതും പറഞ്ഞാല്‍ അതിനു ദേഷ്യം പിടിക്കുമോ ആവോ. ഷാജു ധൈര്യസമേതം യക്ഷിയുടെ അടുത്തു ചെന്നു. രണ്ട് കവിളുകളിലൂടെയും കണ്ണുനീര്‍ ഒഴുകുകയാണ്. ഷാജുവിന് ശരിക്കും സങ്കടം വന്നു. പാവം എന്തൊരു കരച്ചിലാണിത്. യക്ഷിയാണെങ്കിലും അതിനു എന്തു മാത്രം സങ്കടം വന്നു കാണും.

ഷാജു യക്ഷിയുടെ കവിളിലെ കണ്ണൂനീര്‍ വിറയാര്‍ന്ന വിരലുകള്‍ കൊണ്ട് തുടച്ചു. അവളുടെ മിഴികള്‍ പൊടുന്നനെ തുറന്നു. ആ കണ്ണുകളില്‍ നിന്ന് പ്രകാശം പുറത്തേക്കു ചിതറി. ഷാജു പേടിച്ചു. വല്യച്ചാ അതും പാരയായോ. -സോറി.. ഞാനങ്ങനെയൊന്നും ഓര്‍ത്തില്ല… താന്‍ കരയുന്നത് കണ്ടപ്പോല്‍ സഹിച്ചില്ല… എന്നാ ഒരു കരച്ചിലാ ഇത്.. കരള് വാടിപ്പോകും.. പെണ്‍പിള്ളാരിങ്ങനെ കരയാവോ.. പോട്ടെ സാരമില്ല !

അടുത്ത നിമിഷം ഒരു കൊടുങ്കാറ്റ് തന്നെ വിഴുങ്ങുന്നത് പോലെ ഷാജുവിന് തോന്നി. കണ്ണു ചിമ്മി നോക്കുമ്പോള്‍ യക്ഷി തന്നെ കെട്ടിപ്പിടിച്ചു നിന്ന് കരയുകയാണ്. വിപുലമായ കരച്ചിലാണ്. ഉടനെയെങ്കിലും അവസാനിക്കുന്ന ലക്ഷണമില്ല. പിടിച്ചു മാറ്റിയാലോ എന്നാലോചിച്ചെങ്കിലും പേടി കാരണം അനങ്ങാതെ നില്‍ക്കാന്‍ തീരുമാനിച്ചു. കുറെ നേരം കരഞ്ഞു കഴിഞ്ഞ് ഏങ്ങലടിക്കാന്‍ തുടങ്ങിയപ്പോള്‍ ഷാജുവിന് അല്‍പം ആശ്വാസം തോന്നി.

മെല്ലെ ചേര്‍ത്തു പിടിച്ച് ഷാജു യക്ഷിയുടെ പുറത്ത് മെല്ല തടവി. കൊള്ളാം ഈ നില്‍പ് കൊള്ളാം. അവള്‍ തന്നോട് കൂടുതല്‍ പറ്റിച്ചേരുന്നുണ്ടെന്ന് ഷാജുവിന് തോന്നി. ചേര്‍ന്നു നിന്നിട്ട് ചോര കുടിക്കാനാവുമോ.ഷാജുവിന് പേടിയായി. മെല്ലെ അവളെ അടര്‍ത്തി മാറ്റി. അവള്‍ തന്റെ കലങ്ങിയ കണ്ണുകള്‍ തുടച്ചു.

ഛെ.. എന്തായിത്.. ചുമ്മാ പെണ്ണുങ്ങളെപ്പോലെ… താനൊന്നുമല്ലെങ്കിലും ഒരു യക്ഷിയല്ലേ ?

ദേ..കുലത്തെ പറഞ്ഞാലൊണ്ടല്ലോ..-യക്ഷി വീണ്ടും ദംഷ്‍ട്ര നീട്ടി.

ഇവള് ചില്ലറക്കാരിയല്ല. ഇനി സ്വന്തമായി ബ്ലോഗും കൂടി ഉണ്ടെങ്കില്‍ പൂര്‍ത്തിയായി. ഷാജു ബഹുമാനത്തോടെ മാറി നിന്നു- എന്നെ ഒന്നും ചെയ്യല്ലേ ചേച്ചീ..

ചേച്ചി നിന്റെ മറ്റോളാടാ.. എന്നെ രതീന്നു വിളിച്ചോണം..

ശരി..സങ്കടം കൊണ്ട് വിളിച്ചപോയതാ..മേലാല്‍ വിളിക്കത്തില്ല.. അരുവിത്തുറ വല്യച്ചനാണേ..

വേണ്ട, വേണ്ട.. ഞാനരു യക്ഷിയാണെന്നറിയാവല്ലോ.. പുണ്യാളച്ചന്റെ പേരു പറഞ്ഞ് നീയെന്റെ മുന്നില്‍ സത്യമിട്ട് എന്റെ പണി കളയരുത്… ഞാന്‍ ചോദിച്ചതിനു സമാധാനം പറ.. എന്നെ സ്‍നേഹിക്കാന്‍ പറ്റുമോ ഇല്ലയോ ?

ഇടയ്‍ക്കിടയ്‍ക്കിങ്ങനെ പല്ലു നീട്ടിക്കാണിച്ചാല്‍..

ഇടയ്‍ക്കിടയ്‍ക്കെന്നു പറഞ്ഞാല്‍..?

നമ്മള്‍ കിസ്സ് ചെയ്യുമ്പോഴൊക്കെ..

അയ്യട!.. നിന്നെ കിസ് ചെയ്യാനെന്റെ പട്ടി വരും…

പിന്നെന്നാ സ്‍നേഹിക്കാനാ..?

അത് ശരി.. അപ്പോ അതാണോ നിന്റെ ഉദ്ദേശം ? നിന്നെയൊക്കെ പള്ളീല്‍ കപ്യാരാക്കിയ കത്തനാരച്ചനെ പറഞ്ഞാല്‍ മതി..

ദേ.. അച്ചനെ പറഞ്ഞ് കളിക്കരുത്.. അച്ചന്‍ കടമറ്റത്തച്ചന്റെ ഫാമിലീപ്പെട്ടതാ…

യക്ഷി ചിരിച്ചു- ഞാന്‍ കള്ളിയങ്കാട്ടു നീലീടേം..

ശരി ഞാന്‍ സ്‍നേഹിക്കാം…ആത്മാര്‍ത്ഥമായിട്ട് സ്‍നേഹിക്കാം പക്ഷെ.. എന്നെ തിന്നുകളയരുത്…

ഇല്ല.. എന്നെ സ്‍നേഹിക്കുന്നവര്‍ക്കു വേണ്ടി ഞാന്‍ മരിക്കും..

അയ്യേ.. ഒന്നു മരിച്ചിട്ടല്ലേ യക്ഷിയായത്.. ഇനിയെങ്ങനെ മരിക്കാനാ..?

അതെ.. ഒന്നു മരിച്ചു.. അതും ഞാന്‍ സ്‍നേഹിച്ച ഒരാള്‍ക്കു വേണ്ടിയായിരുന്നു.. ഒടുവില്‍.. എന്നെ മരണത്തിലേക്കു തള്ളിവിട്ടിട്ട് അയാള്‍..

അതൊക്കെ പോട്ടെ രതീ.. രതിക്കു ഞാനില്ലേ…

യക്ഷി ഷാജിവിന്റെ മാറില്‍ ചേര്‍ന്നു. കുറെ നേരം അങ്ങനെ നിന്നു കഴിഞ്ഞപ്പോള്‍ ദൂരെ നിന്നും കോഴി കൂവി.

എനിക്കു പോവാറായി..- ഷാജു പറഞ്ഞു.

എനിക്കും.. -യക്ഷി കൂട്ടിച്ചേര്‍ത്തു.- നീ നാളെയും ഇതുവഴി വരുമോ ?

ഇല്ല.. ഞാന്‍ വല്ലപ്പോഴുമേ ഇതുവഴി വരാറുള്ളൂ..

പിന്നെങ്ങനെയാ സ്‍നേഹിക്കുന്നേ ?

ഒരു കാര്യം ചെയ്യ് എന്റെ കൂടെപ്പോര്.. നിന്നെ സോറി രതിയെ…

അത് സാരമില്ല.. നീയെന്നെ സ്‍നേഹിക്കാന്‍ സമ്മതിച്ച നിലയ്‍ക്ക് എന്നെ എന്തും വിളിച്ചോളൂ…

ഓ വലിയ ഉപകാരം… നിന്നെ വേറെ ആരും കാണില്ലാത്ത സ്‍ഥിതിക്ക് എന്റെ കൂടെപ്പോരെ… പനേടെ മോളില്‍ കേറി വല്ല ഡ്രസോ മറ്റോ എടുക്കാനൊണ്ടേ എടുത്തോ ഞാന്‍ വെയിറ്റ് ചെയ്യാം…

യക്ഷി ചിരിച്ചു.പിന്നെ പാവം ഷാജു അല്ലേ എന്നു കരുതി കൂടെ നടന്നു. നേരം പുലരും മുമ്പ് അവര്‍ ഷാജുവിന്റെ വീട്ടിലെത്തി. രണ്ട് രാത്രിയുടെ ഉറക്കം കിടന്ന ഷാജു കട്ടില്‍ കണ്ടപാടെ കിടന്നുറങ്ങി. പാവം യക്ഷി. അവന്റെ കിടക്കയുടെ ഒരു മൂലയില്‍ ചുരുണ്ടുകൂടി കിടന്നു.

രാവിലെ ഉണര്‍ന്ന് ഷാജു പള്ളിയില്‍ പോകുമ്പോള്‍ യക്ഷി കൂടെപ്പോയി. പള്ളിയടെ ആനവാതിലിനു പുറത്ത് അവള്‍ അള്‍ത്താരയില്‍ ശുശ്രൂഷാജോലിയിലേര്‍പ്പെട്ടിരുന്ന ഷാജുവിനെ നോക്കി നിന്നു. അവളങ്ങനെ ഇമവെട്ടാതെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഷാജുവിന് പേടി തോന്നി. തങ്കക്കുടം ചിരിക്കുമോ ആവോ ? ആരും കാണില്ലെന്നു പറഞ്ഞാലും ഡിടിഎസ് ചിരി ചിരിച്ചാല്‍ കാര്യം തകരാറിലാവും.

വിഡിയോ ഇല്ലെങ്കിലും ഓഡിയോ പ്രശ്നമാവും. വിശ്വാസികള്‍ ചിതറിയോടും അച്ചനും. കര്‍ത്താവിറങ്ങി വന്ന് തന്നേം അവളേം കൂടി മുറ്റത്തെ മാവില്‍ തറച്ചു വയ്‍ക്കും. അത് കണ്ട് വരും തലമുറ പറയും-ദേ യക്ഷിയും യക്ഷിയെ പ്രേമിച്ച കപ്യാര്‍ ഷാജുവും.

കയ്യിലിരുന്ന ധൂപക്കുറ്റി ഷാജുവിന്റെ ചിന്ത പോലെ പുകഞ്ഞു. കട്ടപ്പുക !
കുര്‍ബാന ചൊല്ലുന്നത് നിര്‍ത്തി അച്ചന്‍ ചുമച്ചു. ഷാജുവിനെ രൂക്ഷമായി നോക്കി. ഷാജു സങ്കീര്‍ത്തിയിലേക്കു മാറി നിന്നു സംഗതി ശരിയാക്കി.

സ്ഥിതി നിയന്ത്രണാധീനമാക്കി തിരിഞ്ഞു നോക്കുമ്പോള്‍ നെഞ്ചില്‍ കൈ വച്ച് ആശങ്ക നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്നു പാവം യക്ഷിക്കൊച്ച് !ഷാജുവിന് സഹതാപം തോന്നി. ഒന്നുമില്ല മോളെ ! എന്ന മട്ടില്‍ ചെറുചിരിയോടെ ഷാജു കണ്ണടച്ചു കാട്ടി. യക്ഷിക്കു സമാധാനമായി.

പക്ഷെ, ഷാജുവിന്റെ കണ്ണടയ്‍ക്കല്‍ കണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കിയ അവസാനബഞ്ചിലിരുന്ന ഇറച്ചിവെട്ടുകാരന്‍ ദേവസ്യയുടെ മകള്‍ മോളിക്കുട്ടിക്ക് സമാധാനം നഷ്ടപ്പെടുകയായിരുന്നു

(തുടരും)

യക്ഷിയെ പ്രേമിച്ച കപ്യാര്‍ ഷാജു_ രണ്ടാം ഭാഗം

Posted 20 September 2007 | By | Categories: Series | 11 Comments

ബോധം തെളിയാന്‍ കുറച്ചധികം സമയം വേണ്ടി വന്നു. യക്ഷിയെ നേരിട്ടു കണ്ടിട്ട് ഒന്നു ബോധം കെട്ടില്ലെങ്കില്‍ നാളെ ഇക്കഥ പറയുമ്പോള്‍ ആളുകള്‍ വിശ്വസിക്കില്ല.

കണ്ണ് തുറന്ന ഷാജു ആദ്യം നോക്കിയത് യക്ഷിയെയാണ്. പാവം പോയെന്നു തോന്നു. ഹൊ! എന്നാലും ഒരു യക്ഷി ജീവനോടെ മുന്നില്‍ ! ഭീതി നുണഞ്ഞുകൊണ്ട് ഷാജു എണീറ്റു.

നിലാവ് തിരിച്ചെത്തിയിട്ടില്ല. എണീറ്റു നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് മധുരസ്വരം കേട്ടു- അയ്യോ എണീറ്റോ ?

ഷാജു തിരിഞ്ഞു നോക്കി- കുന്തം !! യക്ഷി ദാണ്ടെ പിന്നില്‍ ചുമ്മാ ഒരു കരിങ്കല്ലിലിരുന്ന് വടക്കേപ്പുറത്തെ രാധാമണിയെപ്പോലെ മുറുക്കുന്നു.ഷാജു സൂക്ഷിച്ചു നോക്കി. അതെ. ചുകചുകാ ചുവന്നിരിക്കുന്ന വായില്‍ ഏതോ പാവപ്പെട്ടവന്റെ ചോരയല്ലെന്നുറപ്പു വരുത്താന്‍ കുറെയധികം നോക്കേണ്ടി വന്നു.

അവന്റെ നോട്ടം കണ്ട് ചവയ്‍ക്കുന്നത് നിര്‍ത്തി അവള്‍ അവന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി-എന്താ ചെക്കാ നോക്കുന്നത് ?

ചെക്കനോ ? ഞാനീ ഇടവകയിലെ കപ്യാരാണെന്നറിയാമോ ?

ഹഹഹഹഹ!-അവള്‍ തലയറഞ്ഞു ചിരിച്ചു.

ആ ചിരി വല്ലാത്ത സൌണ്ട് ഇഫക്‍ടോടെ അന്തരീക്ഷത്തില്‍ ലയിച്ചു. ഈ ചിരി മാത്രം കേട്ടാല്‍ പള്ളിമേടയിലിരിക്കുന്ന സാക്ഷാല്‍ വികാരിയച്ചനാണെങ്കിലും പേടിച്ചു മുള്ളും.

നീയെന്നാത്തിനാ ചിരിക്കുന്നേ ? -ഷാജു ഭീതി മറച്ചു വച്ച് സ്വാഭാവികമായി ചോദിച്ചു.

അവള്‍ ചിരി നിര്‍ത്തി ചുണ്ടിലെ മുറുക്കാന്‍ തുടച്ച് കീരിക്കാടന്‍ ജോസിനെപ്പോലെ അവനെ നോക്കി- നീയോ ? ഞാനൊരു യക്ഷിയാണെന്നറിയാന്‍ മേലേ.. എങ്ങനെ നോക്കിയാലും പ്രോട്ടോക്കോള്‍ പ്രകാരം കപ്യാരെക്കാള്‍ മൂന്നു പടി മുകളിലാണ് യക്ഷി… മനസ്സിലായോ ?

ഓ!.. എന്നാ ആന്റീന്ന് വിളിച്ചേക്കാം..!

അത് നിന്റെ മറ്റവളെ വിളിച്ചാല്‍ മതി… മര്യാദയ്‍ക്ക് എന്റെ പേര് വിളിച്ചോണം !!!

എന്നതാ നിന്റെ പേര് ?

രതി !

ശൊ!

എന്താ നിനക്കൊരു ശൊ ?

ആ പേര് … ഒരു ഭയങ്കര പേരാണല്ലോ ?

അതെ.. ഞാനൊരു ഭയങ്കരിയാ.. നിനക്കെന്താ എന്നെ പേടിയില്ലാത്തെ ?

ആ ചോദ്യം ഷാജുവിന് ഇഷ്ടപ്പെട്ടു. ബോധം ഇപ്പം ഇങ്ങു കിട്ടിയതേയുള്ളൂ. എന്നിട്ടും അവള് ചോദിക്കുന്നു എന്താ പേടിയില്ലാത്തതെന്ന്. യക്ഷിയാണെങ്കിലും മറുതയാണെങ്കിലും പെണ്ണ് പെണ്ണ് തന്നെ. പുതുതായി കൈവന്ന ധൈര്യം വലിച്ചു നീട്ടി ചുണ്ടിന്റെ അപ്പുറത്തും ഇപ്പുറത്തും കഷ്ടിച്ചെത്തുന്ന ഒരു മീശയായി പിരിച്ചുവച്ച് ഷാജു പറഞ്ഞു-ഞാന്‍ ഇവിടുത്തെ കപ്യാരാണ്.. എന്നെ നീ എടാ എന്നൊന്നും വിളിക്കാനൊക്കില്ല… ഷാജു എന്ന് ബഹുമാനത്തോടെ വിളിച്ചോണം..മനസ്സിലായല്ലോ ?

നീ പോട !!! -യക്ഷി കുലുങ്ങിയില്ല.
തന്റെ പൌരുഷപ്രകടനം അവിടെ ചിലവാകില്ലെന്ന് ഷാജുവിന് തോന്നി. മുടിഞ്ഞ ബോള്‍ഡാ കക്ഷി സോറി യക്ഷി. വിട്ടുകളയാം.

എന്തുവിളിക്കണമെന്ന വിഷയത്തില്‍ ഉടക്കി പണ്ടാരം പിടിച്ചു തിന്നുകളഞ്ഞാല്‍ എല്ലും മുടിയും മാത്രമായിട്ട് അച്ചന്‍ പള്ളീലടക്കുകേല. ചത്തുകിടക്കുമ്പളാണെങ്കിലും കെസിവൈഎം പെണ്‍പിള്ളാര്‍ക്ക് വന്നുമ്മവച്ചേച്ച് പോകാന്‍ മേക്കപ്പിട്ട ഒരു ഫേസ് വേണ്ടെ.ഷാജു കുറച്ചു കൂടി സൌമ്യനായി.

യക്ഷി കല്ലിന്മേലിരുന്ന് മുറുക്കിത്തുപ്പിക്കൊണ്ടിരുന്നു. യക്ഷി ഭാസ്‍കരപട്ടേലരും താന്‍ വിധേയനുമാണെന്ന് സങ്കല്‍പിച്ച് ഷാജു നിലത്തിരുന്ന് അവളെ നിരീക്ഷിച്ചു. സാധനം ഒറിജിനല്‍ യക്ഷിതന്നെ. മുടിഞ്ഞ ഗ്ലാമര്‍ ആണ് എടുത്തു പറയാവുന്ന പ്രത്യേകത. പക്ഷെ, കെസിവൈഎം പിള്ളാര് പണി തരാന്‍ വേണ്ടി മേക്കപ്പിട്ടിറക്കിയ സാധനമല്ലെന്നുറപ്പു വരുത്തണം. അങ്ങനെയെങ്ങാനും ആണെങ്കില്‍ സംഗതി നാറ്റക്കേസാകും. നാളെ പിന്നെ പള്ളീലോട്ടു പോകണ്ട. ഇതിനെയിപ്പം തുണിയഴിച്ച് നോക്കാനും പറ്റുകേലല്ലോ.

എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നത് ?

ചുമ്മാ ഞാന്‍ കാണുവാരുന്നു… ആദ്യമായിട്ടാ ഞാനൊരു യക്ഷിയെ കാണുന്നേ..

ആണോ എന്നാല്‍ കണ്ടോ…

ഷാജു പോക്കറ്റില്‍ തപ്പി. തന്റെ ക്യാമറാ ഫോണ്‍ പുറത്തെടുത്തു- ഞാനൊരു ഫോട്ടോ എടുത്തോട്ടെ ?

എന്റയോ ? ഹഹഹഹഹഹഹഹഹഹഹ….- അവള്‍ പിന്നെയും ചിരിച്ചു.
ഇതിനെന്തോന്ന് ഇത്ര ചിരിക്കാന്‍. ഷാജു ക്യാമറ നോക്കി. ഇടവകയിലെ മുഴുവന്‍ പെണ്ണുങ്ങളുടെയും പടം കാരണം മെമ്മറി ഫുള്ളാണ്. ആരെയെങ്കിലും ഒരാളെ ഒഴിവാക്കിയെങ്കിലേ യക്ഷിക്ക് സ്‍പേസ് കിട്ടൂ.

പോസ് ചെയ്തിട്ടെന്ന പോലെ കൈകള്‍ പിന്നിലേക്ക് കുത്തി മെലിഞ്ഞ ശരീരത്തിലെ മാര്‍ദ്ദവങ്ങള്‍ പരമാവധി എക്സ്പോസ് ചെയ്ത് യക്ഷി ഇരുന്നു. യക്ഷികള്‍ക്കിടയിലെ നയന്‍താര ആണ് നീ !-ഷാജു മനസ്സില്‍ പറഞ്ഞു.

ഫോണിന്റെ മെമ്മറിയില്‍ നിന്ന് ഷാജു രണ്ടാഴ്ച മുമ്പ് കല്യാണം കഴിഞ്ഞ സോണിയയുടെ പടം ഡിലീറ്റ് ചെയ്തു. പട്ടാളക്കാരനാണ് കെട്ടിയിരിക്കുന്നത്. സുനോലിയിലെ തണുപ്പില്‍ ഇപ്പോള്‍ കോന്തന് വേണ്ടി റാത്തിസാഗര്‍ എക്‍സ്പ്രസില്‍ കിട്ടുന്ന മാതിരി പൂരിയും കടുകെണ്ണയില്‍ മൂപ്പിച്ച കറിയും ഉണ്ടാക്കുകയായിരിക്കും. പട്ടാളക്കാരന്‍ പെണ്ണിന്റെ പരിപ്പുപോലും ബാക്കി വച്ചേക്കില്ല. അനുഭവിക്കട്ടെ. എത്രയെത്ര കപ്യാര്‍യുവാക്കള്‍ ഇവിടെ വിലസി നടന്നിട്ട് മൈന്റ് ചെയ്തില്ല. ബോര്‍ഡറില്‍ വെടിവയ്‍പ് നേരിടാനാണ് പെണ്ണിന്റെ യോഗം.

നീയെന്താടാ ഇത്ര ആലോചിക്കുന്നത് ? ഫോട്ടോ എടുക്കുന്നില്ലേ ? -യക്ഷി ഷാജുവിനെ ചിന്തകളില്‍ നിന്നുണര്‍ത്തി.

ക്യാമറ യക്ഷിയുടെ നേര്‍ക്കുയര്‍ത്തിപ്പിടിച്ച് ഷാജു ക്ലിക്ക് ചെയ്‍തു. ഫോള്‍ഡറില്‍ പോയി നോക്കുമ്പോള്‍ പടത്തില്‍ യക്ഷിയില്ല. ഷാജു ഞെട്ടി. കല്ലുണ്ട്, പിന്നിലെ പേരമരമുണ്ട്, യക്ഷി മാത്രമില്ല.

ഷാജു കല്ലിലേക്കു നോക്കി. യക്ഷി അവിടെത്തന്നെ ഇരിപ്പുണ്ട്. പടത്തില്‍ പതിയാത്ത യക്ഷി.

പോടീ !!- ദേഷ്യം കൊണ്ട് ഷാജു വിളിച്ചു.

യക്ഷിയുടെ മുഖത്തെ ചിരി മാഞ്ഞു. ചുണ്ടുകള്‍ വിറച്ചു. അവള്‍ മെല്ലെ ചുണ്ടുകള്‍ അകറ്റി. ഇരുവശങ്ങളില്‍ നിന്നും കൂര്‍ത്ത രണ്ട് ദംഷ്‍ട്രകള്‍ പുറത്തേക്ക് നീണ്ടു വന്നു.

(തുടരും)

യക്ഷിയെ പ്രേമിച്ച കപ്യാര്‍ ഷാജു _ ഒന്നാം ഭാഗം

Posted 19 September 2007 | By | Categories: Series | 4 Comments

കപ്യാര്‍ ഷാജുവിന്റെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലുണ്ടാവുമെന്ന് ഫാ.ഫക്കേദോമോസ് (ഇത് ഇദ്ദേഹം റെക്ടറായിട്ടുള്ള ഹോസ്‍റ്റലിലെ കുട്ടികള്‍ നല്‍കിയ പേര് .യഥാര്‍ത്ഥ പേര് ഫാ.കെ.തോമസ്)പ്രവചിച്ചതിന്റെ എട്ടാം ദിവസം രാത്രി രണ്ടു മണി കഴിഞ്ഞ സമയം. കെസിവൈഎം നൈറ്റ് ക്യാപിലെ ക്യാപ് ഫയറിന് സോറി, ഫയറിനുള്ള വിറകിന് തീയിട്ടിട്ട് വീട്ടിലേക്കു നടക്കുകയായിരുന്നു ഷാജു.

ഷാജു എന്നാല്‍ സുന്ദരമായ 24 വയസ് മാത്രമാണ്. ആ പ്രായത്തിന്റെ സമ്മിശ്രാനുഭവങ്ങളല്ലാതെ ജീവിദുരിതങ്ങളോ പ്രാരാബ്ധങ്ങളോ വേട്ടായാടാത്ത മനുഷ്യന്‍. ഇടയ്‍ക്കിടെ അമ്മച്ചി ആവശ്യപ്പെടുമ്പോള്‍ പളളിയില്‍ നിന്നോരോ കുപ്പി വൈന്‍ അടിച്ചു മാറ്റി കൊണ്ടുപോയി കൊടുക്കുമെന്നല്ലാതെ ഷാജു വേറെ പാപം ചെയ്‍തിരുന്നില്ല. ഇതാകട്ടെ വികാരിയച്ചനോടു പറഞ്ഞു കുമ്പസാരിക്കാനൊക്കാത്തതുകൊണ്ടു ഷാജു ഇത് പറഞ്ഞു കുമ്പസാരിച്ചിരുന്നുമില്ല. കുമ്പസാരങ്ങളില്‍ അവതരിപ്പിക്കാന്‍ ആദ്യകുര്‍ബാനസ്വീകരണത്തിനു മുമ്പ് കന്യാസ്‍ത്രീകള്‍ പഠിപ്പിച്ചു കൊടുത്ത പാപങ്ങള്‍ വേറെയുണ്ടായിരുന്നല്ലോ. വേറെ പുതിയ പാപങ്ങള്‍ പറഞ്ഞാല്‍ ഫക്കേദോമോസ് തന്നെ സംശയത്തോടെ നീരീക്ഷിക്കുമെന്നും തുടര്‍ന്ന് കപ്യാര്‍ പണി പോകുമെന്നും ഷാജു ഭയപ്പെട്ടിരുന്നു.

നടന്നു നടന്നു കുറെ ദൂരം ചെന്നപ്പോള്‍ ദൂരെ സാന്ദ്രയുടെ വീട്ടില്‍ വെളിച്ചം കണ്ട് ഷാജു നിന്നു.
സാന്ദ്ര. വെളുത്തു തുടുത്ത് നുണക്കുഴിയുള്ള സാന്ദ്ര. ഹൊ!കടിച്ചു തിന്നാന്‍ തോന്നും… പള്ളിയില്‍ കുര്‍ബാന നടക്കുമ്പോള്‍ അവളിരിക്കുന്ന ഭാഗത്തേക്ക് നോക്കാറേയില്ല. നോക്കിയാല്‍ കണ്‍ട്രോള്‍ പോകും. പ്രാര്‍ത്ഥന തെറ്റും. സഭാകമ്പം വരും.

ഷാജു ഇരുട്ടിലൂടെ നടന്നു. റീന,സ്‍നേഹ,ഷാലി,ലിസി,ടോണിയ…. സുന്ദരിമാരായ പെണ്‍കുട്ടികള്‍ ഉറങ്ങുന്ന വീടുകള്‍ക്കു മുമ്പിലൂടെ ഷാജു അണുബോംബുകള്‍ ഉണങ്ങാന്‍ വച്ചിരിക്കുന്ന മുറികള്‍ക്കു മുമ്പിലൂടെ ബിന്‍ലാദനെന്നപോലെ നടന്നു പോയി.

ജനവാസപ്രേദേശം കഴിഞ്ഞു. ഇനി ഫോറസ്‍റ്റാണ്. ഈ ഫോറസ്റ്റിന്റെയും അവസാനമാണ് തന്റെ വീട്. അക്ഷരാര്‍ത്ഥത്തില്‍ വള്ളിയില്‍ തൂങ്ങിപ്പോകണം. അങ്ങനെ വീട്ടില്‍ പോകാറുള്ളതല്ല. കെസിവൈഎം ക്യാമ്പിന്റെ ഇടയില്‍ വച്ച് ബൃഹത്തായ അസ്‍തിത്വപ്രതിസന്ധി നേരിട്ടതുകൊണ്ടാണ് (ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചിരിക്കുന്നതും തുറന്നിടപെടുന്നതും കാണുമ്പോള്‍ ഉണ്ടാകുന്നത്)രാത്രി വൈകി വീട്ടില്‍ പോകാന്‍ തുനിഞ്ഞത്.

വലിയൊരു കയ്യാല ചാടിക്കയറി ഷാജു നടന്നു. ശ്മശാനമാണ്. ശ്മശാനം കഴിഞ്ഞാല്‍ നീണ്ടു കിടക്കുന്ന ഒറ്റയടിപ്പാത. ഒറ്റയടിപ്പാതയലുടെ മധ്യഭാഗത്തായി യക്ഷിപ്പാല.

പിന്നെ തേങ്ങ! ഷാജുവിന് ചിരിവന്നു. പാലേടെ മുകളില്‍ പെണ്ണുങ്ങള്‍ കയറിയിരിക്കുവല്ലേ ചോര കുടിക്കാന്‍. (ബാംഗ്ലൂരില്‍ ചിന്ന ഗൌണ്ടര്‍മാരുടെ ചോര കുടിച്ചു കൊണ്ടിരിക്കുന്ന പാലാക്കാരികളെ ഷാജു ക്ഷണം സ്മരിച്ചു)പണ്ടായിരുന്നെങ്കില്‍ ശരി. ആര്‍ക്കും ആരെ വേണമെങ്കിലും കൊല്ലാമോ ചോര കുടിക്കാനോ ഒരു പ്രയാസവുമില്ലാത്ത ഇക്കാലത്ത് ഇതിന്റെ മണ്ടേല്‍ കേറിയിരിക്കാഞ്ഞിട്ടാ.

നടന്നു നടന്ന് പാലച്ചുവട്ടിലെത്തിയപ്പോള്‍ ഷാജുവിന് ചെറിയ കുളിരനുഭവപ്പെട്ടു. ങേ! പനിക്കാനുള്ള പരിപാടിയാണല്ലോ. നടക്കാന്‍ തുടങ്ങുമ്പോള്‍ കാലിനൊരു ബലക്കുറവ്. കാലിലേക്കു ചെലുത്തുന്ന ശക്തി അനുസരിച്ച് ചലനം സംഭവിക്കുന്നില്ലേ എന്നൊരു തോന്നല്‍. വെറും തോന്നലല്ല. നീങ്ങുന്നില്ല. ഷാജു നോക്കി. ആരോ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്.

പനേടെ മുകളില്‍ നിന്ന് തണുത്ത കാറ്റും വീശുന്നുണ്ട്. ചെത്തുകാരന്‍ വാസു പനേല്‍ എസിയും പിടിപ്പിച്ചോ ? നാട്ടില്‍ പേജര്‍, മൊബൈല്‍, ഐ പോഡ് തുടങ്ങിയ ഞെട്ടലുകള്‍ ആദ്യമായവതരിപ്പിച്ചത് വാസു ദി ഗ്രേറ്റാണ്. കഴിഞ്ഞയാഴ്ച ഒറു പുത്തന്‍ സ്വിഫ്‍റ്റും വന്നു. ചെത്തുന്ന പനകളിലെല്ലാം എസി പിടിപ്പിക്കാന്‍ വാസു തീരുമാനിച്ചാല്‍ നടത്തിയതു തന്നെ. ഷാജു കാതോര്‍ത്തു. ശബ്ദമൊന്നുമില്ല. തണുത്ത കാറ്റ് മാത്രം. സ്‍പ്ലിറ്റ് എസി ആയിരിക്കും.

അടുത്ത നിമിഷം തണുപ്പിനോടൊപ്പം നേര്‍ത്ത നീലവെളിച്ചം കൂടി ഷാജുവിന്റെ തലയിലേക്കിറങ്ങി വന്നു. എന്റെ അരുവിത്തുറ വല്യച്ചാ… ഇനി പരിശുദ്ധാത്മാവിന്റെ ഇടപെടലാണോ ? – ഷാജുവിന് പേടിയായി.

താന്‍ നന്നായിപ്പോവുമോ എന്നവന്‍ ഭയപ്പെട്ടു. അങ്ങനെ വല്ലതും സംഭവിച്ചാല്‍ പാവം പെണ്‍കുട്ടികളെക്കുറിച്ചോര്‍ത്ത് രാത്രിയില്‍ ഉറങ്ങാതെ കിടക്കാന്‍ പറ്റില്ല്ലലോ എന്നവന്‍ നിരാശപ്പെട്ടു. പിന്നെ, തമ്പുരാന്‍ കര്‍ത്താവിനെ മാത്രമേ ഓര്‍ക്കാന്‍ പറ്റൂ. പീറ്റര്‍ ചേരാനല്ലൂരിന്റെ പാട്ടുകള്‍ മാത്രമേ കേള്‍ക്കാന്‍ പറ്റൂ. പരിശുദ്ധ കുര്‍ബാന മാത്രമേ കാണാന്‍ പറ്റൂ.

വേണ്ട !! പറ്റത്തില്ല !! തനിക്ക് എ.ആര്‍.റഹ്മാന്റെ പാട്ടുകളും ഷക്കീലച്ചേച്ചിയുടെ സിനിമകളും കാണണം. എനിക്കു നന്നാകണ്ടേയ്.. എന്നു നിലവിളിച്ചുകൊണ്ട് ഓടാന്‍ തോന്നിയെങ്കിലും നിന്നിടത്തു നിന്ന് അനങ്ങാന്‍ ഷാജുവിന് സാധിച്ചില്ല.

നിമിഷങ്ങള്‍ക്കകം വലിയൊരു മേഘം വന്ന് ഉണ്ടായിരുന്ന നിലാവിനെ മറച്ചു. തലയ്‍ക്കുമുകളിലെ ലൈറ്റും എസിയും ഓഫായി.

പാവം വാസു! എല്ലാറ്റിന്റെയും സ്വിച്ച് വീട്ടിലായിരിക്കും. രാത്രി എന്തരോ ചെയ്യണേനെടേല്‍ കൈ തട്ടി ഓണായതായിപ്പോയതാരിക്കും.

പക്ഷെ, അടുത്ത നിമിഷം ഷാജുവിനെ ഞെട്ടിച്ചുകൊണ്ട് കാറ്റ് തൊട്ടുമുന്നില്‍ നിന്ന് കുറച്ചുകൂടി മൃദുവായി വല്ലൊത്തു സുഖം പകര്‍ന്ന് കിട്ടിത്തുടങ്ങി. നേര്‍ത്ത വെളിച്ചം മെല്ലെ പരന്നു. ഷാജു കണ്ണ് തിരുമ്മി നോക്കി.

കണ്‍മുന്നില്‍ ഒരു പെണ്ണ് !

അരുവിത്തുറ വല്യച്ചാ.. യക്ഷിയാണോ ???

ഷാജു നോക്കി. വെള്ള സാരിയല്ല, ഇറുക്കമുള്ള ചുരിദാറാണ്. കാല് നിലത്തു മുട്ടുന്നുണ്ട്.
പക്ഷെ ഈ ഇഫക്‍ടുകള്‍…

ആരാ ??? -ഷാജു ഭീതിയോടെ ചോദിച്ചു.

അവള്‍ പുഞ്ചിരിച്ചു. കര്‍ത്താവേ, നുണക്കുഴി !!
ഭ്രാന്തു പിടിപ്പിക്കുന്ന ചിരി !!

ഷാജു അടിമുടി നോക്കി. സാന്ദ്രയുടെ നുണക്കുഴി, ടാനിയയുടെ നിറം,ലിസിയുടെ ശരീരവടിവ്,ഷാലിയുടെ കണ്ണുകള്‍… ഇവളൊരു അപ്‍സരസ്സ് തന്നെ !

ആരാന്ന് ????- ഷാജു പിന്നെയും ചോദിച്ചു.

അവളുടെ ചിരി മാഞ്ഞു. അവന്റെ ശബ്ദം മാറിയതില്‍ സങ്കടം വന്നിട്ടെന്ന പോലെ.

സത്യം പറഞ്ഞാല്‍ എന്നെ വെറുക്കുമോ ?

അവന്‍ ഇല്ലെന്നു തലയാട്ടി. നുണ പറഞ്ഞാല്‍ പോലും വെറുക്കില്ല പിന്നെയാ സത്യം.

ഇതുവഴി വേറെ ആരും വരാറില്ല.. നീ ഇതുവഴി പോകുമ്പോഴൊക്കെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്… എനിക്കെന്തിഷ്ടമാണെന്നറിയാമോ ? എന്നെ ഒന്നു സ്‍നേഹിക്കാമോ നീ ?

നിന്നെ സ്‍നേഹിക്കാതിരിക്കാനാര്‍ക്കു കഴിയും മോളേ ?- ഷാജു മനസ്സില്‍ ചോദിച്ചു. പക്ഷെ, ഗൌരവം വിടാതെ ചോദ്യം ആവര്‍ത്തിച്ചു- ആദ്യം നീയാരാണെന്നു പറയൂ….

ഞാന്‍… ഞാന്‍… ഒരു യക്ഷി !!!!!

(തുടരും)

ലീവര് ക്രോസ് റോഡിലെ കൊലപാതകം-10 (അവസാന ഭാഗം)

Posted 04 September 2007 | By | Categories: Series | 12 Comments

സ്‍റ്റെല്ല നടുങ്ങിപ്പോയി- ദൈവമേ !

യേസ് മാഡം… എന്തിന് എന്നൊന്നും എന്നോടു ചോദിക്കുത്… അതൊക്കെ അയാളാണ് പറയേണ്ടത്… അയാളുത്തരം പറയേണ്ട ചോദ്യങ്ങള്‍ വേറെയും ബാക്കി നില്‍ക്കുന്നു… അല്ലാം അയാള്‍ തന്നെ പറയട്ടെ !

ഏറെ സമയം കളയാനില്ലെന്നു നന്നായിറിയാമായിരുന്ന പ്രതാപ് പൊലീസുകാരെയും കൂട്ടി അറസ്‍റ്റിന് തയ്യാറായി നേരെ പോയത് ചാള്‍സിന്റെ കമ്പനിയിലേക്കായിരുന്നു. അവിടെ അയാള്‍ രാവിലെ എത്തിയിട്ട് പിന്നെ പോയി എന്ന മറുപടിയാണ് ലഭിച്ചത്.

ഹോസ്‍റ്റലില്‍ പരിശോധന നടത്തുമ്പോള്‍ വാര്‍ഡന്‍ അയാളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുങ്ങിയതായിരിക്കണം എന്നു പ്രതാപിന് തോന്നി. വീട്ടിലെത്തുമ്പോള്‍ അവിടെയും ഉണ്ടായിരുന്നില്ല. പ്രതാപ് നിരാശയോടെ അടുത്ത നീക്കമെന്താവണമെന്നാലോചിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.

അത് ടെലഫോണ്‍ ബൂത്ത് ഓപ്പറേറ്ററായിരുന്നു- സര്‍… ആ എംഡി.. ഇപ്പോള്‍ ഇവിടെ വന്നു കയറിയിട്ടുണ്ട്… പെട്ടെന്നു വന്നാല്‍..

യേസ്.. കമിങ് കമിങ്.. അയാളെ പറ്റുന്നത്ര സമയം അവിടെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കൂ… അവിടെ നിന്ന് പോവുകയാണെങ്കില്‍ പിന്തുടരുക.. കാര്യങ്ങള്‍ എന്നെ അറിയിക്കണം.. ഓകെ

ജീപ്പില്‍ കയറുമ്പോള്‍ സ്‍റ്റെല്ലയുടെ ഫോണ്‍ വന്നു- പ്രതാപ് ചാള്‍സ് ഇപ്പോള്‍ ഫോണിലുണ്ട്.. സിറ്റിയിലെവിടെ നിന്നോ ആണ് വിളിക്കുന്നത്.. ഹോള്‍ഡ് ചെയ്യുകയാണ്.. ചാള്‍സ് ആണ് എംഡി എന്ന് നമുക്ക് മനസ്സിലായ വിവരം അറിയാതെയാണയാള്‍ സംസാരിക്കുന്നത് …

ഓകെ.. മാഡം.. ഞാനയാളെ ലൊക്കേറ്റ് ചെയ്‍തു കഴിഞ്ഞു.. അതേ ടെലഫോണ്‍ ബൂത്തിലെ മറ്റൊരു നമ്പരില്‍ നിന്നാണയാല്‍ വിളിക്കുന്നത്.. മാഡം പരമാവധി സമയം സംഭാഷണം ദീര്‍ഘിപ്പിക്കൂ.. ഞാനവിടെ എത്തിക്കൊണ്ടിരിക്കുകയാണ്…

ഷോപ്പിങ് മാളിനു മുന്നിലിറങ്ങിയ പ്രതാപ് തിടുക്കപ്പെട്ടാണ് അകത്തേക്ക് കയറിയതെങ്കിലും അകത്ത് കടന്നതും ഷോപ്പിങ്ങിനെത്തിയ ഭാവത്തില്‍ മൊത്തത്തില്‍ അലസമായി നിരീക്ഷിച്ചു കൊണ്ട് മെല്ലെ ബൂത്തിനരികിലേക്ക് നടന്നു. രണ്ടാമത്തെ ക്യാബിനുള്ളില്‍ നില്‍ക്കുന്ന ചാള്‍സിനെ വ്യക്തമായി കണ്ട പ്രതാപ് മെല്ലെ ക്യാബിനരികിലേക്ക് നടന്നു.

ചാള്‍സ് പുറംതിരിഞ്ഞ് നിന്ന് സംസാരിക്കുന്നത് പ്രതാപിന് കേള്‍ക്കാമായിരുന്നു. അയാള്‍ ഫോണ്‍ വയ്‍ക്കുന്നത് വരെ കാത്തു നില്‍ക്കാന്‍ പ്രതാപ് തീരുമാനിച്ചു. കോയിന്‍ ഫോണ്‍ കൈയ്യിലെടുത്ത് പ്രതാപ് ആരെയോ വിളിക്കുന്ന ഭാവത്തില്‍ നിന്ന് ചാള്‍സിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചു. പ്രതാപിനൊപ്പമെത്തിയ പൊലീസുകാര്‍ അകത്തെന്താണ് നടക്കുന്നതെന്നറിയാതെ പുറത്ത് അക്ഷമരായി നില്‍ക്കുകയായിരുന്നു.

പൊടുന്നനെ ഫോണ്‍ വച്ച് പുറത്തിറങ്ങിയ ചാള്‍സിനെ കണ്ടില്ലെന്ന് നടിച്ച് പ്രതാപ് ഫോണിലൂടെന്തൊക്കെയേ പറഞ്ഞു കൊണ്ട് നിന്നു. പ്രതാപിനെ കണ്ട് അമ്പരന്നെങ്കിലും അത് പുറത്ത് കാണിക്കാതെ ചാള്‍സ് പണം കൊടുത്ത് നടക്കാന്‍ തുടങ്ങുമ്പോള്‍ ഫോണ്‍ വച്ച് പ്രതാപ് പൊടുന്നനെ അടുത്തേക്ക് ചെന്നു- ഹായ്.. ചാള്‍സ് !

അത്തരമൊരു സൌഹൃദനീക്കം പ്രതീക്ഷിക്കാതിരുന്ന ചാള്‍സ് പ്രതീക്ഷിച്ചിരുന്ന ആക്രമണത്തിനു നേര്‍ക്കു കരുതി വച്ചിരുന്ന പ്രതികരണമെന്ന പോലെ പോക്കറ്റില്‍ നിന്ന് തോക്ക് പുറത്തെടുത്തു. അത് ശ്രദ്ധിച്ചു നിന്നിരുന്ന പ്രതാപിന് ചെറിയൊരു ചലനം കൊണ്ട് അത് ദൂരെ തെറിപ്പിക്കാന്‍ സാധിച്ചു.

പക്ഷെ, തിക‍ഞ്ഞൊരഭ്യാസിയെപ്പോലെ കരണം മറിഞ്ഞ ചാള്‍സ് നിമിഷങ്ങള്‍ക്കകം തോക്ക് കൈക്കലാക്കി നിവര്‍ന്നു നിന്നു. തന്റെ റൈഫിള്‍ പുറത്തെടുത്ത് സജ്ജമാക്കും മുമ്പ് ചാള്‍സ് പിന്നിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്നിറങ്ങിയ സുന്ദരിയായ യുവതിയെ നിമിഷങ്ങള്‍ക്കകം ചേര്‍ത്തു പിടിച്ച് തോക്കിന്‍ കുഴല്‍ അവളുടെ കഴുത്തില്‍ മുട്ടിച്ച് വന്യമായി ചിരിച്ചു. പ്രതാപ് സ്‍തബ്ധനായി.

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത പെണ്‍കുട്ടി നിശബ്ദയായി ചാള്‍സിന്റെ പിടിയിലമര്‍ന്നു നിന്നു. അവളെയും കൊണ്ട് പുറത്ത് കടക്കാനായിരുന്നു ചാള്‍സിന്റെ ശ്രമം. വാതിലനടുത്തെത്തി പുറത്തേക്കിറങ്ങുമ്പോള്‍ പ്രതാപ് മാത്രമേ ചാള്‍സിന്റെ മുന്നിലുണ്ടായിരുന്നുള്ളൂ.

പക്ഷെ, അടുത്ത ചുവട് വയ്‍ക്കാന്‍ തിരിയുമ്പോള്‍ നെറ്റിയില്‍ നേര്‍ത്ത തണുപ്പു പകര്‍ന്ന് സ്‍റ്റെല്ലയുടെ തോക്കിന്‍ കുഴല്‍ മെല്ലെ തൊട്ടു. പിന്നില്‍ ആ സമയം കൊണ്ട് സ്‍റ്റെല്ല എത്തിയത് ചാള്‍സ് കണ്ടിരുന്നില്ല, പ്രതാപും. തന്റെ ഇരയുടെ മേല്‍ പിടിമുറുക്കാനായി ധൈര്യപൂര്‍വം തിരിയുമ്പോള്‍ തൊട്ടു മുന്നില്‍ നെഞ്ചിനു നേര്‍ക്ക് നിറയൊഴിക്കാന്‍ തയ്യാറായി പ്രതാപും നില്‍പുണ്ടായിരുന്നു.

ഒരു നിമിഷത്തെ ആശയക്കുഴപ്പം എല്ലാവരെയും സ്‍തബ്‍ധരാക്കി.

അടുത്ത നിമിഷം തീര്‍ത്തും അപ്രതീക്ഷിതമായ നീക്കം തന്റെ ഇരയില്‍ നിന്നു തന്നെ ഉണ്ടാവുമെന്ന് ചാള്‍സ് പ്രതീക്ഷിച്ചിരുന്നില്ല. കൈമുട്ട് ആയുധമാക്കി അവള്‍ നടത്തിയ ആക്രമണം ചാള്‍സിനെ അപ്രതീക്ഷിതമായി തളര്‍ത്തിക്കളഞ്ഞു. ഞൊടിയിടയില്‍ അയാളുടെ കൈയ്യിലെ തോക്ക് തട്ടിത്തെറിപ്പിച്ച പ്രതാപിന് അയാളെ കീഴ്‍പെടുത്താന്‍ നിമിഷങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

നിസ്സഹായതോടെ പൊലീസുകാര്‍ക്ക് വഴങ്ങി ജീപ്പിന്റെ പിന്നിലിരിക്കുന്ന ചാള്‍സിനെ കാണാന്‍ ചെറുതല്ലാത്ത ഒരു ജനക്കൂട്ടം ജീപ്പിന്റെ പിന്നിലുണ്ടായിരുന്നു. സ്‍റ്റേഷനിലില്‍ ചാള്‍സ്‍ നിരാശനും ദുഖിതനുമായിരുന്നു. ചെറുത്തു നില്‍പില്ലാതെ ചാള്‍സ് എല്ലാ കാര്യങ്ങളും സമ്മതിച്ചു. പത്തോളം പെണ്‍കുട്ടികളെ സിറ്റിയിലെ വിവിധ ഹോസ്‍റ്റലുകളില്‍ താമസിപ്പിച്ച് മുന്തിയ നിലയില്‍ പെണ്‍വാണിഭം നടത്തിയിരുന്നതായി ചാള്‍സ് സമ്മതിച്ചു. പക്ഷെ ഉത്തരം കിട്ടാത്ത കടങ്കഥകളുടെ കുരുക്കഴിക്കാനായിരുന്നു പ്രതാപിന് താല്‍പര്യം.

ലിറില്‍ ‍ഡെയ്‍സ് എവിടെ ?

ചാള്‍സ് ചിരിച്ചു- ലിറില്‍ ഡെയ്‍സ് എവിടെയുമില്ല !

പ്രതാപിനു ദേഷ്യം വന്നു- അവളെന്താ പിന്നെ ആവിയായി പോയോ ? പറയെടാ !

പ്രതാപ് …നോ..-സ്‍റ്റെല്ല ഇടപെട്ടു.ചാള്‍സ് വളരെ പ്രസക്തമായതെന്തോ ആണ് പറഞ്ഞതെന്ന് സ്‍റ്റെല്ലയ്‍ക്ക് തോന്നി.- എന്താ പറഞ്ഞത് ?

ചാള്‍സ് ചിരിച്ചു- ലിറില്‍ ഡെയ്‍സ് എന്നൊരാള്‍ ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല, ജീവിച്ചിട്ടില്ല, മരിച്ചിട്ടില്ല…

ഇരുവരും ഞെട്ടി.-അപ്പോള്‍ ഈ ഡയറികള്‍ ആരുടേതാണ് ? ആരുടേതാണ് ഹോസ്‍റ്റലിലെ ആ മുറി, അതിലുള്ള സാധനങ്ങള്‍ ?

ലിറില്‍ ഡെയ്‍സ് ഒരു കഥാപാത്രം മാത്രമാണ്. ഞാന്‍ സൃഷ്ടിച്ച ഒരു കഥാപാത്രം. ഓരോ സമയത്തും ആ റോള്‍ ചെയ്‍തിരുന്നത് ഓരോരുത്തരാണ്…

പ്രതാപ്- മനസ്സിലായില്ല !

ചാള്‍സ് ചിരിച്ചു- കഷ്‍ടം ! ഞാന്‍ പറഞ്ഞു തന്നിട്ട് മനസ്സിലാവുന്നില്ല… പിന്നെ നിങ്ങളെങ്ങനെ അന്വേഷിച്ച് കണ്ടെത്താനായിരുന്നു ഇത് ?

സ്‍റ്റെല്ലയ്‍ക്ക് ചിരി വന്നു. പ്രതാപിന് ദേഷ്യവും. ചാള്‍സ് തുടര്‍ന്നു.അതായത് പാലാരിവട്ടത്തെ ഐടി കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന ലിറില്‍ ഡെയ്‍സായിരുന്നില്ല ഹോസ്‍റ്റലില്‍ താമസിച്ചിരുന്നത്… ആ ലിറില്‍ ഡെയ്‍സല്ല കൊച്ചിയിലെ വമ്പന്‍ ഹോട്ടലുകളില്‍ വന്‍ ബിസിനസുകാരെയും പ്രഫഷനലുകളെയും കൈകാര്യം ചെയ്‍തു കൊണ്ടിരുന്നത്… അതും ഒരേ സമയം… ഒരേ സമയത്ത് നാലും അഞ്ചും ലിറില്‍ ഡെയ്‍സുമാര്‍ വിവിധ സ്ഥലങ്ങളില്‍ ഓരോ വമ്പന്‍മാരെ കൈകാര്യം ചെയ്‍തിട്ടുണ്ട്… ലിറില്‍ ഡെയ്‍സ് ഒരു ബ്രാന്‍ഡായിരുന്നു… എ സ്വീറ്റ് ആന്‍ഡ് എക്‍സ്ക്ലൂസീവ് ബ്രാന്‍ഡ്.. ആ ബ്രാന്‍ഡ് നെയിം.. അതാണ് ആളുകള്‍ക്ക് വേണ്ടത്.. എല്ലാവരെയും ഞാന്‍ തൃപ്തിപ്പെടുത്തി.. ഒരേ സമയം…

സ്‍റ്റെല്ലയും പ്രതാപും സ്‍തംഭിച്ചു നില്‍ക്കുകയായിരുന്നു. അപൂര്‍വമായ ഒരു ബിസിനസിന്റെ ചേരുവ ലളിതമായി വിവരിക്കുന്നത് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല ഇരുവര്‍ക്കും. അപ്പോള്‍ ആരായിരുന്നു ഐടി കമ്പനിയില്‍ ജോലി ചെയ്‍തിരുന്നത് ?

ഇനിയതൊക്കെ എന്തിനാ ? നിങ്ങള്‍ക്കെന്നെയല്ലേ വേണ്ടത് ? ഞാനവരെയൊക്കെ ഉപയോഗിക്കുകയായിരുന്നു. ഓരോരുത്തരെയും ഓരോ സമയത്ത് എനിക്ക് കിട്ടിയതാണ്. ഒരു കൂട്ടു വ്യവസായം… ഫീല്‍ഡില്‍ ലിറില്‍ ഡെയ്‍സ് എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയവര്‍ ആരും കുറ്റവാളികളല്ല.. അവരെ വെറുതെ വിട്ടേക്കൂ…

ശരി.. അന്ന് ലീവര്‍ ക്രോസ് റോഡില്‍ നിങ്ങള്‍ കണ്ടു എന്നു പറഞ്ഞ ഒരു കൊലപാതകം ഉണ്ടല്ലോ ? നിങ്ങളെ പൊലീസ് സംശയിക്കാതിരുന്ന സമയത്ത് എന്തിന് അങ്ങനെയൊരു നുണക്കഥ പറഞ്ഞ് പൊലീസിനെ നിങ്ങളിലേക്ക് വലിച്ചിഴച്ചു ?

അതൊരു നുണക്കഥയായിരുന്നില്ല സ്‍റ്റെല്ല… ബിസിനസില്‍ എന്റെ എതിരാളിയായ മല്യയുടെ ടീമിലുള്ള പെണ്‍കുട്ടിയായിരുന്നു അത്.. ഒരു മൂംബൈക്കാരി… എന്റെ സ്‍റ്റാഫിനോട് ഇടപെടുന്ന പോലെയല്ല മല്യ.. വളരെ ക്രൂരമാണ് എല്ലാം.. എന്തിന് അവളെ കൊന്നു എന്നെനിക്കറിയില്ല.. പക്ഷെ.. അന്ന് ‍ഞാനിവിടെ സാക്ഷ്യം വഹിച്ചത് ക്രൂരമായ കൊലപാതകത്തിനായിരുന്നു… ആ ബോഡി അവരെങ്ങോട്ട് കൊണ്ടുപോയി എന്നെനിക്കറിയില്ല.. എന്റെ ടീമിലേക്ക് പലവട്ടം വിളിച്ചിട്ടുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍… മധുമതി..തികച്ചും സുന്ദരി..

മല്യ ഇപ്പോള്‍ എവിടെയുണ്ട് ?

ചാള്‍സ് പൊട്ടിച്ചിരിച്ചു- ഇതുപോലെ പോയങ്ങ് അറസ്‍റ്റ് ചെയ്യാമെന്നു കരുതിയോ ?.. നടക്കില്ല… അയാള്‍ മുംബൈയിലാവാം.. കേരളത്തിലാവാം.. ആവശ്യക്കാര്‍ക്ക് അയാള്‍ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തു കൊണ്ടിരിക്കും..ഇന്ത്യക്കാര്‍, നേപ്പാളികള്‍, റഷ്യന്‍ സുന്ദരികള്‍.. ഇപ്പോള്‍ കൊച്ചിയിലെ ഞാന്‍ പറയുന്ന സ്ഥലങ്ങള്‍ മാത്രം റെയ്‍ഡ് ചെയ്‍താല്‍ കിട്ടും ഒരു പതിനഞ്ച് ഫൈവ് സ്‍റ്റാര്‍ കോള്‍ ഗേള്‍സിനെ.. എല്ലാം മല്യയുടെ ടീം അംഗങ്ങള്‍.. ദിവസേന മറിയുന്നത് ലക്ഷങ്ങളല്ല.. കോടികള്‍.. മല്യുമായി നോക്കുമ്പോള്‍ ഞാന്‍ വെറും കുടില്‍ വ്യവയായി…പക്ഷെ, ലിറില്‍ ഡെയ്‍സ് എന്ന ബ്രാന്‍ഡ് അയാളെയും ഭ്രാന്ത് പിടിപ്പിച്ചിരുന്നു..

എന്തിനാണയാള്‍ മധുമതിയെ കൊന്നത് ?

സത്യം പറഞ്ഞാല്‍ അതിനു കാരണം ഞാനാണ്… മധുമതിയെ എന്റെ ടീമിലേക്ക് ഞാന്‍ ക്ഷണിക്കുകയും മധുമതി വരാന്‍ സമ്മതിക്കുകയും ചെയ്‍തിരുന്നു.. അതയാള്‍ അറിഞ്ഞു അത്ര തന്നെ… മല്യയെപ്പോലൊരു തിമിംഗലത്തെ വിഴുങ്ങാന്‍ ഈ സംവിധാനങ്ങളൊന്നും പോര… ഇന്റര്‍പോളിനു പോലും കഴിഞ്ഞെന്നു വരില്ല മല്യയെ കുടുക്കാന്‍… കുടുങ്ങുന്നത് എന്നെപ്പോലുള്ള ചെറുമീനുകള്‍…

പക്ഷെ… അന്ന് ട്രെയിന്‍ കയറി മരിച്ച പെണ്‍കുട്ടി…

അത്.. ഒരു കൈയബദ്ധമായിരുന്നു..

കൈയബദ്ധമോ ? ആത്മഹത്യ എന്നു പറഞ്ഞു കൂടായിരുന്നോ ?

എന്തിന് ? ഞാന്‍ ഒരു ബിസിനസു നടത്തുകയായിരുന്നു… അത് പരാജയപ്പെട്ടു.. ഇനി നിങ്ങളോട് സത്യം പറയുന്നതു കൊണ്ടെനിക്കെന്ത് ?… സുസ്‍മിത പാവമായിരുന്നു.. ഈ ഫീല്‍ഡില്‍ വരേണ്ടവളായിരുന്നില്ല.. ആരോ ചീറ്റ് ചെയ്‍തതാണ് പാവം… എന്തോ പ്രേമത്തില്‍പ്പെട്ട് വഞ്ചിക്കപ്പെട്ട് എന്റെ കൈയ്യിലെത്തിയതാണ്… എന്റെ ലോക്കല്‍ ക്ലന്റ്‍സിന്റെ പ്രിയപ്പെട്ട താരമായിരുന്നു അവള്‍..

അവള്‍ മരിച്ചതെങ്ങനെ ? ഞാന്‍ പറഞ്ഞല്ലോ… ഒരു അബദ്ധമായിരുന്നു എന്ന്.. അവളുടെ കാമുകനോ മറ്റോ ആയിരുന്നിരിക്കണം.. ആ ദിവസങ്ങളില്‍ ആരോ ഒരാള്‍ അവളെ സ്‍ട്രിക്ടായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു.. അവളാകെ ഡിസ്‍റ്റര്‍ബ്ട് ആയിരുന്നു.. അവളുടെ പൂര്‍ണ സമ്മതം നോക്കാതെ ഒരു ക്ലയന്റിനരികില്‍ നിര്‍ബന്ധപൂര്‍വം എനിക്കവളെ പറഞ്ഞയക്കേണ്ടി വന്നു.. ആ ദുഷ്ടനാണ് കൈയബദ്ധം സംഭവിച്ചത്… മരിച്ച പെങ്കൊച്ചിനെ ഞാന്‍ പിന്നെന്തു ചെയ്യാന്‍ ട്രാക്കിലിടാന്‍ പറയുമ്പോള്‍ സങ്കടമുണ്ടായിരുന്നു… എന്തു ചെയ്യാന്‍ ബിസിനസല്ലേ ?

സ്‍റ്റെല്ലയും പ്രതാപും നിശബ്ദരായിരിക്കുകയായിരുന്നു.ചാള്‍സ് വളരെ ഉല്ലാസവാനായി കാണപ്പെട്ടു.ഇനി.. സംശയങ്ങള്‍ വല്ലതുമുണ്ടോ ?… എല്ലാം ക്ലിയറായിട്ടുണ്ടെന്ന് തോന്നുന്നു… എന്തായാലും നാളത്തെ പത്രങ്ങള്‍ക്കൊരു വിരുന്നായി.. അവരെ അറിയിക്കുന്നില്ലേ ? എന്റെ കൂടെ നിന്ന് നിങ്ങല്‍ക്ക് പടമെടുക്കണ്ടേ ?

പ്രതാപിന് ദേഷ്യം വന്നതേയില്ല. സ്‍റ്റെല്ലയ്‍ക്ക് വല്ലാത്ത ദുഖം തോന്നി. ഒരിക്കല്‍ ആത്മസുഹൃത്തായിരുന്ന ചാള്‍സ്. ഇപ്പോഴും അതേ നന്മകള്‍ ചോര്‍ന്നു പോയിട്ടില്ലാത്ത മനുഷ്യന്‍.

സ്‍റ്റെല്ലയുടെ സംഘര്‍ഷം താള്‍സ് തിരിച്ചരിയുന്നുണ്ടായിരുന്നു.- എനിക്കറിയാം… സ്‍റ്റെല്ലയുടെ വികാരങ്ങള്‍.. സാരമില്ല.. എന്നെ മറന്നേക്കൂ.. ഞാനൊരു ഭീകരനൊന്നുമല്ല സ്‍റ്റെല്ല.. ഞൊനൊരു ബിസിനസ് ചെയ്യുകയായിരുന്നു.. ദാറ്റ്സ് ഓള്‍.. ഒരാളെയും കൊന്നിട്ടില്ല.. ഒരു പെണ്‍കുട്ടിയെയും പിഴപ്പിച്ചിട്ടില്ല.. ഒരാളെയും വഞ്ചിട്ട് പണം കൈപ്പറ്റിയിട്ടില്ല…

തന്റെ സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തയായിട്ടെന്ന പോലെ സ്‍റ്റെല്ല എണീറ്റു.- പക്ഷെ.. നിങ്ങളുടെ ബിസിനസ്… സമൂഹത്തിന്റെയും രാജ്യത്തിന്റെ നിയമത്തിന്റെയും മുന്നില്‍ അത്ര ചെറുതല്ലാത്ത കുറ്റകൃത്യമായതുകൊണ്ട്…എനിക്ക് നിന്നെ അറസ്‍റ്റ് ചെയ്യാന്‍ ഉത്തരവ് നല്‍കാന്‍ ഒട്ടും കുറ്റബോധം തോന്നുന്നില്ല… പ്രതാപ് അറസ്‍റ്റ് ഹിം !

ഓകെ..ഓകെ.. – ചാള്‍സ് കൈയുയര്‍ത്തി- ഞാന്‍ സമ്മതിക്കുന്നു… അറസ്‍റ്റ് ചെയ്‍തോളൂ.. കുറ്റവാളിയുടെ ന്യായങ്ങളോ കുറ്റകൃത്യത്തിന്റെ തത്വശാസ്‍ത്രങ്ങളോ ഞാന്‍ വിളമ്പുന്നില്ല.. കാര്യങ്ങള്‍ നടക്കട്ടെ… ഞാന്‍ നല്ലവനായിരുന്നു എന്നൊന്നും പറയുന്നില്ല.. ബട്ട്.. അല്ലെങ്കില്‍ വേണ്ട.. ക്യാരി ഓണ്‍..!

അയാള് അവസാനമായി പറയാന് ശ്രമിച്ചിട്ട് വേണ്ടെന്നു വച്ചതെന്താണെന്ന ചിന്ത സ്റ്റെല്ലയെ അസ്വസ്ഥയാക്കി.

(അവസാനിച്ചു)

ലീവര്‍ ക്രോസ് റോഡിലെ കൊലപാതകം-9

Posted 03 September 2007 | By | Categories: Series | 9 Comments

വാര്‍ഡന്റെ ഉത്തരം കേട്ടപ്പോള്‍ പ്രതാപിന് ദേഷ്യം വന്നു. അയാള്‍ വാര്‍ഡന്റെ കൈയില്‍ പിടിച്ചു- കമോണ്‍…

എങ്ങോട്ട് ?

ലിറിലിന്റെ മുറിയെവിടെ ?

അവരതെല്ലാം കൊണ്ടുപോയി സര്‍..

നോ… മിണ്ടരുത്.. എനിക്കാ മുറി കാട്ടിത്തരൂ…

സര്‍.. ഇതൊരു വനിതാ ഹോസ്‍റ്റലാണ്.. പൊലീസിന് ഇവിടെ കയറി തോന്ന്യാസം കാണിക്കാന്‍ ഞാന്‍ സമ്മതിക്കില്ല..

പ്രതാപിന്റെ കൈ അവരുടെ കവിളിനു നേര്‍ക്കുയര്‍ന്നു താണു. പുകയുന്ന കവിള്‍ത്തടത്തില്‍ അവിശ്വാസത്തോടെ കൈ പിടിച്ച് വാര്‍ഡന്‍ കലങ്ങിയ കണ്ണുകളോടെ നിന്നു. പ്രതാപിനെ ഭീതിയോടെ ഒന്നു നോക്കി വാര്‍ഡന്‍ വേഗം നടന്നു. പ്രതാപ് പിന്തുടര്‍ന്നു. ലിറിലിന്റെ മുറിയുടെ മുന്നില്‍ നിന്ന് വിരല്‍ ചൂണ്ടിയിട്ട് അവര്‍ തിരിഞ്ഞു നടന്നു.

നോ.. സ്‍റ്റേ ദെയര്‍ !-പ്രതാപിന്റെ ശബ്ദം കനത്തിരുന്നു. വാര്‍ഡന്‍ സ്തംഭിച്ചു നിന്നു.

മുറി പൂട്ടിയിരുന്നില്ല. പ്രതാപ് വാതില്‍ തുറന്ന് അകത്തു കയറുമ്പോള്‍ ഇരുട്ടായിരുന്നു. സ്വിച്ച് തിരഞ്ഞ് നടക്കുമ്പോള്‍ അപ്രതീക്ഷിതമായി കൈ അസ്വാഭാവികമായ എന്തിലോ തടഞ്ഞെന്നു പ്രതാപിന് തോന്നി. അത് എന്താണെന്നു പരതി നോക്കുമ്പോള്‍ പ്രതീക്ഷിക്കാത്ത മറുപടി പോലെ കൈ തെറിപ്പിച്ചു കൊണ്ട് ഒരു ആഘാതം പ്രതാപിന് തടുക്കാനായില്ല.

അടുത്ത ചുവട് വയ്‍ക്കും മുമ്പ് ശക്തമായ നീക്കവുമായി ശത്രു ആഞ്ഞടിക്കുകയായിരുന്നു. പ്രതാപിന് തടുക്കാനാവും മുമ്പ് ശത്രു ആക്രമണം തുടര്‍ന്നു കൊണ്ടേയിരുന്നു. ഇരുട്ടില്‍ തന്റെ നേര്‍ക്ക് ഉയരുന്ന കാലുകള്‍ പ്രതാപ് കണ്ടു. അടുത്ത നീക്കത്തില്‍ ആ കാലുകള്‍ കൈകളിലാക്കി പിന്നോട്ട് വലിക്കുമ്പോള്‍ ശത്രുവിന്റെ കരുത്ത് അയാളറിഞ്ഞു.

ഇരുട്ടില്‍ ഒറ്റയ്‍ക്കൊരു പോരാട്ടം അസാധ്യമാണെന്നു തോന്നിയ പ്രതാപ് തന്ത്രപൂര്‍വം പിന്നോട്ട് നീങ്ങി. ശത്രുവിനെ പ്രകോപിപ്പിക്കാനുള്ള ഒരു ചലനം കൂടി നടത്തിയിട്ട് പ്രതാപ് പൊടുന്നനെ മുറിയ്‍ക്കു പുറത്തിറങ്ങി മിന്നല്‍ വേഗത്തില്‍ വാതിലടച്ചു. വാര്‍ഡന്‍ അവിടെയുണ്ടായിരുന്നില്ല.

ബിച്ച് !- പ്രതാപ് വാതില്‍ പൂട്ടാന്‍ വഴി കാണാതെ അസ്വസ്ഥനായി. കൈയ്യിലൊരു താക്കോലുമായി ശാന്തമ്മ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. താക്കോല്‍ വാങ്ങി പ്രതാപ് മുറി പൂട്ടി. മൊബൈല്‍ കൈയ്യിലെടുത്ത് സ്‍റ്റെല്ലയെ വിളിച്ചു. കാര്യങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം അവിടെ എത്താമെന്ന ഉറപ്പിന്റെ ബലത്തില്‍ പ്രതാപ് വാര്‍ഡന്റെ വാര്‍ഡന്റെ മുറിയിലേക്ക് കുതിച്ചു.

മുറിയില്‍ ഫോണിലൂടെ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വാര്‍ഡന്‍ പ്രതാപിനെ കണ്ടതും ഭയന്ന് നിലവിളിച്ചു. കലി കൊണ്ട പ്രതാപ് കൈയ്യിലിരുന്ന ലാത്തി ഫോണിനു നേര്‍ക്ക് എറിഞ്ഞു. ഭയന്നു പോയ വാര്‍ഡന്‍ ഇറങ്ങി ഓടാന്‍ ശ്രമിക്കുമ്പോള്‍ പുറത്ത് സ്‍റ്റെല്ലയുടെ കാര്‍ ബ്രേക്കിട്ടു നിന്നു. തൊട്ടു പിന്നാലെ പൊലീസ് ജീപ്പും. സ്‍റ്റെല്ലയുടെ കൈകളില്‍ നിന്ന വാര്‍ഡനെ നോക്കി പ്രതാപ് അലറി- ക്യാച്ച് ഹെര്‍!

സ്‍റ്റെല്ല വാര്‍ഡനെ കൈകളില്‍ പിടിച്ച് ഓഫിസിനുള്ളിലേക്ക് കയറി. ജീപ്പില്‍ നിന്നിറങ്ങിയ പൊലീസുകാര്‍ പ്രതാപിനോടൊപ്പം പൂട്ടിയിട്ട മുറിയിലേക്ക് നടന്നു. പൂട്ട് തുറന്നകത്തു കയറിയ പൊലീസുകാര്‍ തിരികെയിറങ്ങുമ്പോള്‍ കീഴടങ്ങിയ കുറ്റവാളി അവരോടൊപ്പമുണ്ടായിരുന്നു.

വാര്‍ഡനെയും കൂട്ടി സ്‍റ്റെല്ലയും സംഘവും മടങ്ങിയപ്പോള്‍ പ്രതാപ് കൂടുതല്‍ ആവേശത്തോടെ ലിറിലിന്റെ മുറിയിലേക്ക് കടന്നു.

ഓഫിസില് നിശബ്ദയായി നിന്ന വാര്‍ഡന്റെ മുഖത്ത് ഏത് വികാരമാണ് വിരിയുന്നതെന്ന് നോക്കി നില്‍ക്കുകയായിരുന്ന സ്‍റ്റെല്ലയ്‍ക്ക് ഏറെ ചോദ്യങ്ങള്‍ ബാക്കിയുണ്ടായിരുന്നില്ല. എംഡി അയച്ച ആളാണു താനെന്നും ലിറിലിന്റെ മുറിയിലെ വസ്‍തുക്കള്‍ എടുത്തു കൊണ്ട് ചെല്ലുകയായിരുന്നു തന്റെ ദൌത്യമെന്നും പിടിയിലായ അക്രമി അതിനോടകം പറഞ്ഞു കഴിഞ്ഞിരുന്നു.

എംഡിയുടെ വകയായി ഇരുപതിനായിരത്തിനും മുകളിലൊരു തുക എല്ലാ മാസവും താന്‍ വാര്‍ഡന് എത്തിച്ചു കൊടുത്തിരുന്നു എന്നും
വെളിപ്പെടുത്തിയതോടെ തനിക്ക് പറയാനാവുന്ന ഉത്തരങ്ങള്‍ പരിമിതപ്പെട്ടു കഴിഞ്ഞു എന്നത് വാര്‍ഡനും മനസ്സിലായിക്കഴിഞ്ഞിരുന്നു.


പ്രതാപ് വരുന്നത് വരെ ചോദ്യങ്ങള്‍ ഒഴിവാക്കിയ സ്‍റ്റെല്ലയുടെ മുന്നില്‍ കേസിനെ സംബന്ധിച്ച ദുരൂഹതകളുടെ ഭാണ്ഡമഴിച്ച് കൊണ്ട് പ്രതാപ് നാല് ഡയറികള്‍ തുറന്നു വച്ചു. സ്‍റ്റെല്ല പ്രതാപിന്റെ മുഖത്തേയ്‍ക്ക് നോക്കി.

വിത് സോളിഡ് എവിഡന്‍സ്.. എംഡിയെ അറസ്‍റ്റ് ചെയ്യാനുള്ള അനുവാദം ഞാന്‍ ചോദിക്കുന്നു ?

എംഡി ? ആരാണ് എംഡി ? -സ്‍റ്റെല്ലയുടെ കണ്ണുകള്‍ തിളങ്ങി.

പ്രതാപ് ചിരിച്ചു.-മാഡം ഞെട്ടും…വിശുദ്ധനായ എംഡിയുടെ പേര് കേട്ടാല്‍..

സ്‍റ്റെല്ല ആകാംക്ഷയോടെ നോക്കി-ടെല്‍ മി ഹു ?

ഹി ഈസ് യുവര്‍ ഗ്രേറ്റ് ഇന്‍ഫോര്‍മര്‍… ചാള്‍സ് !

(തുടരും)

ലീവര്‍ ക്രോസ് റോഡിലെ കൊലപാതകം-8

Posted 02 September 2007 | By | Categories: Series | 4 Comments

തരകന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങുമ്പോള്‍ എന്തു ചെയ്യണമെന്ന് പ്രതാപിന് അറിയില്ലായിരുന്നു. എംഡിയുടെ നേര്‍ത്ത ശബ്ദം രണ്ട് തവണ മുഴങ്ങിയപ്പോള്‍ പ്രതാപ് ഫോണ്‍ തരകന് തിരികെ നല്‍കി, സംസാരിക്കാന്‍ ആംഗ്യം കാണിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ തരകന്‍ സംസാരിച്ചു തുടങ്ങി.- ലിറില്‍ എവിടെയാണ് ?…ഓഫിസിലിപ്പോള്‍ കുറച്ചു ദിവസമായി…. റിസൈന്‍ ചെയ്യുന്നെന്നോ ? എങ്ങോട്ട് ? ഫോറിന്‍ അസൈന്‍മെന്റ്! അവളോടൊന്നു നേരിട്ടു വരാന്‍ പറഞ്ഞാല്‍… ഇല്ല.. അവള്‍ നേരിട്ടു വരാതെ.. ശരി, ശരി.. ഓകെ !

ഫോണ്‍ കട്ട് ചെയ്യുവോളം ആകാംക്ഷയോടെ കാത്തിരുന്ന പ്രതാപ് അക്ഷമനായി ചോദിച്ചു- എന്താണയാള്‍ പറഞ്ഞത് ? ലിറില്‍ ഡെയ്‍സ് എവിടെ ?

അവള്‍ ജോലി രാജി വയ്‍ക്കുന്നെന്ന്.. എന്തോ ഫോറിന്‍ അസൈന്‍മെന്റ് വന്നിട്ട് അയാള്‍ അവളെ ഫിന്‍ലാന്‍ഡിന് വിടുകയാണെന്ന്…

ഷിറ്റ്!-പ്രതാപിന് ദേഷ്യം വന്നു. കണ്ണികള്‍ ഓരോന്നായി അകന്നകന്നു പോവുകയാണ്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എംഡിയെ ട്രേസ് ചെയ്യുകയല്ലാതെ രഹസ്യങ്ങളുടെ തടവറയിലേക്ക് വേറെ വഴിയില്ല. പ്രതാപ് ഫോണിലേക്ക് നോക്കി- ഈ എംഡിയുടെ ഫോണ്‍ നമ്പര്‍ ?

ഒന്നും തന്നിട്ടില്ല…

ഏത് നമ്പരില്‍ നിന്നാണ് വിളിക്കുന്നതെന്ന് അറിയില്ലേ ?

നോക്കിയിരുന്നു.. ഓരോ തവണയും ഓരോ നമ്പരില്‍ നിന്നാണ്.. ഞാന്‍ ട്രേസ് ചെയ്‍തു നോക്കിയതാണ്. എല്ലാം സിറ്റിയിലെ ഓരോ ടെലഫോണ്‍ ബൂത്തുകളാണ്. ഓരോ ദിവസവും ഓരോന്നില്‍ നിന്ന്. ഏത് പ്രദേശത്തുനിന്നാണെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. ദാ ഇപ്പോഴത്തെ നമ്പര്‍ കണ്ടില്ലേ ? 2766305..

പ്രതാപ് ആ നമ്പര്‍ കുറിച്ചെടുത്ത് നടന്നു. ടെലിഫോണ്‍സില്‍ വിളിച്ച് ആ നമ്പര്‍ പബ്ളിക് കോളിങ് ബൂത്തിലെ ആണെന്നുറപ്പു വരുത്തുകയായിരുന്നു ആദ്യം ചെയ്‍തത്. തുടര്‍ന്ന് ആ ബൂത്ത് ഏത് ഭാഗത്താണെന്നായി അന്വേഷണം. സിറ്റിയില്‍ യൂണിലിവര്‍ കോര്‍പറേറ്റ് ഓഫിസിനു താഴെയുള്ള ഷോപ്പിങ് മാളിലെ ബൂത്തില്‍ നിന്ന് എന്ന് പെട്ടെന്നുത്തരം കിട്ടി. ആലോചിച്ചു നില്‍ക്കാതെ പ്രതാപ് ജീപ്പെടുത്തു.

എംഡി എന്നയാളെ മനസ്സില്‍ വരച്ച് വേട്ടക്കാരന്റെ മനസ്സോടെ ഷോപ്പിങ് മാളിനു മുന്നില്‍ പ്രതാപ് ഇറങ്ങി. ചുറ്റും നിരീക്ഷിക്കാന്‍ നില്‍ക്കാതെ നേരേ താഴത്തെ നിലയിലുള്ള ആ ടെലിഫോണ് ബൂത്തിലേക്കാണ് പോയത്. അഞ്ച് ക്യാബിനുകളാണ് നിരത്തി വച്ചിരിക്കുന്നത്. കോയിന്‍ ബോക്സ് വേറെ മൂന്നെണ്ണവും. നല്ല തിരക്ക്.

ഇവിടെ 20 മിനിട്ട് മുമ്പ് വിളിച്ചിട്ടു പോയ എംഡിയെ ഇയാള്‍ ഓര്‍ക്കുന്നുണ്ടാവുമോ. പ്രതാപ് വാരിക വായിച്ചിരിക്കുന്ന ഓപ്പറേറ്റുടെ അടുത്തേക്ക് മാറി നിന്നു. ക്യാബിനുകളുടെ നടുവിലായാണ് ഓപ്പറേറ്ററുടെ ഇരിപ്പിടം. ഓപ്പറേറ്റര്‍ അല്‍പം വിസ്മയത്തോടെ പ്രതാപിനെ ചേദ്യഭാവത്തില്‍ നോക്കി. പ്രതാപ് 2766305 എന്ന് നമ്പറെഴുതിയ കടലാസ് അയാളുടെ നേര്‍ക്ക് നീട്ടി.
ഈ നമ്പര്‍ ഇതിലേതാണ് ?


എല്ലാ ക്യാബിനിലേക്കും ഒന്നു നോക്കിയിട്ട് ഓപ്പറേറ്റര്‍ തന്റെ തൊട്ടപ്പുറത്തെ ക്യാബിന്‍ ചൂണ്ടിക്കാട്ടി.-എന്താ സര്‍ പ്രശ്നം ?

പറയാം… ഒരു അനോനിമസ് കോള്‍ ട്രേസ് ചെയ്‍തെത്തിയതാണ്… ഏകദേശം ഇരുപത് ഇരുപത്തിയഞ്ച് മിനിട്ട് മുമ്പ് ഈ ഫോണില്‍ നിന്ന് ദാ ഈ നമ്പരിലേക്ക് ഒരു കോള് വന്നിരുന്നു. വിളിച്ചത് പുരുഷനാണ്.. മൂന്നു മിനിട്ടില്‍ താഴെയെ സംസാരിച്ചിട്ടുള്ളൂ… ആളെ ഓര്‍ക്കാന്‍ കഴിയുമോ ?

ഓപ്പറേറ്റര്‍ നെറ്റി ചുളിച്ചു. ബില്ലിങ് മെഷീനില്‍ വിരലമര്‍ത്തി കോള്‍ ഹിസ്‍റ്ററി പരിശോധിച്ചു. പ്രതാപ് പറഞ്ഞ കോളിന്റെ ബില്‍ പ്രിന്റ് എടുത്തു നോക്കി.

ശരിയാണ്… രണ്ട് മിനിട്ട് പതിനെട്ട് സെക്കന്‍ഡ് സംസാരിച്ചിട്ടുണ്ട്. പക്ഷെ, ആരാണ് വിളിച്ചതെന്ന്…

ഒന്നോര്‍ത്തു നോക്കൂ..

ഓര്മക്കുറവിന്റെയല്ല സര്‍.. ദാ ഇത്രയും ക്യാബിനില്‍ ഓരോന്നിനും ആരാണ് വിളിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. ബില്‍ കൊടുക്കുമ്പോള്‍ മാത്രമാണ് ആളെ ശ്രദ്ധിക്കുക… അപ്പോള്‍ അയാള്‍ ഏത് ക്യാബിനിലില്‍ നിന്നാണ് വിളിച്ചതെന്ന് അറിയാറില്ല…

ഓകെ.. ഇയാള്‍ക്ക് ബില്‍ നിങ്ങള്‍ കൊടുത്തതല്ലേ ? ഒന്നോര്‍ത്തു നോക്കൂ..

ഇല്ല.. പെട്ടെന്നെന്തോ ആ സമയത്ത് തിരക്ക് വന്നിട്ട് എനിക്ക് അപ്പോള്‍ ആര്‍ക്കും ബില്‍ കൊടുക്കാന് കഴിഞ്ഞില്ല.. ബില്‍ ചോദിച്ച രണ്ട് പേരെ മാറ്റി നിര്‍ത്തി പിന്നെ ബില്‍ കൊടുത്ത് വിടുകയായിരുന്നു…

ഇയാള്‍ക്ക് അപ്പോള്‍ ബില്‍ കൊടുത്തിരുന്നോ ?

ഇല്ല.. ഈ ബില്‍ പോയിട്ടില്ല..

പ്രതാപിന് കടുത്ത നിരാശ തോന്നി.- അപ്പോള്‍ ഫോണ്‍ വിളിച്ചവരില്‍ പരിചയമുള്ള ആരെങ്കിലുമുണ്ടായിരുന്നോ ?

ഉവ്വ്.. കൂടുതലും ഇവിടെയുള്ള ഏതെങ്കിലും ഷോപ്പിലോ ഓഫിസിലോ ഉള്ളവരൊക്കെത്തന്നെ..

തീര്‍ത്തും അപരിചിതരായ ആരെങ്കിലും ?

ഇല്ല.. അതാണു പ്രശ്‍നം.. പേരെടുത്തു പറയാന്‍ അത്ര പരിചയമുള്ളവരും ഓര്‍ത്തു വയ്‍ക്കാന്‍ അത്ര അപരിചിതരും ഇല്ലായിരുന്നു..

ശരി.. എന്തായാലും ഒന്നോര്‍ത്തെടുക്കാന്‍ ശ്രമിക്കൂ ഞാന്‍ വീണ്ടും വരും.. നമുക്കിയാളെ കണ്ടെത്തിയേ പറ്റൂ.. ഇനി ആരെങ്കിലും ഈ നമ്പരില്‍ വിളിക്കാനെത്തിയാല്‍ എന്നെ അറിയിക്കണം..

ആലോചനയോടെ തിരിഞ്ഞു നടക്കുമ്പോള്‍ പ്രതാപിനെ ഓപ്പറേറ്റര്‍ പിന്നില്‍ നിന്ന് വിളിച്ചു- സര്‍ ?

പ്രതീക്ഷയോടെ പ്രതാപ് തിരിഞ്ഞു. അയാള്‍ക്ക് എന്തോ തന്നോട് പറയാനുണ്ടെന്ന് തോന്നി.

അയാളുടെ പേരെന്താണ് എന്നറിയാന്‍ കഴിയുമോ ?

പ്രതാപ് ആലോചിച്ചു- എംഡി എന്ന ചുരുക്കപ്പേരാണ് ഉപയോഗിക്കാറുള്ളത്..

അയാളുടെ മുഖത്ത് ഒരു വെളിച്ചം പടരുന്നത് പ്രതാപ് കണ്ടു- എംഡി!.. ങൂം…ഞാനോര്‍ക്കുന്നുണ്ട്..

യേസ്..!-പ്രതാപിന് പ്രതീക്ഷയായി- പറയൂ.. ആരാണയാള്‍ ?

അയ്യോ സര്‍.. അങ്ങനെ ചോദിച്ചാലെനിക്കറിയില്ല.. സത്യത്തില്‍ എംഡിയാണ് എന്ന് അയാള്‍ പറയുന്നത് ഞാനീ വിന്‍ഡോയിലൂടെ കേട്ടതാണ്… ആളെ എനിക്കറിയില്ല.. പക്ഷെ, വീണ്ടും കണ്ടാല്‍ അറിയുമെന്നു തോന്നുന്നു…

എന്താ.. അങ്ങനെ ഓര്‍ത്തു വയ്‍ക്കാനെന്തെങ്കിലും പ്രത്യേകത ഉണ്ടോ അയാള്‍ക്ക്…

ഇല്ല.. ഒരു സാധാരണ ചെറുപ്പക്കാരന്‍.. നാലഞ്ചു തവണ അയാള്‍ ഹലോ.. ഹലോ.. എന്നു വയ്‍ക്കുന്നത് കേട്ടപ്പോള്‍ അറിയാതെ ശ്രദ്ധിച്ചതാണ്..

ഓകെ.. ഇനിയയാളെ കണ്ടാല്‍ അപ്പോള്‍ എന്നെ വിളിക്കണം.. – പ്രതാപ് തന്റെ കാര്‍ഡ് നല്‍കിയിട്ട് നടന്നു. ജീപ്പില്‍ കയറുമ്പോള്‍ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. സ്‍റ്റെല്ലയാണ്. പ്രതാപ് കോളെടുത്തു.

പ്രതാപ്.. വേഗം ഹോസ്‍റ്റലിലേക്ക് ചെല്ലൂ.. അവിടെ ലിറിലിന്റെ റൂമിലുള്ള സാധനങ്ങള്‍ എടുത്തു കൊണ്ട് പോവാന്‍ ചെന്ന രണ്ടുപേരെ വാര്‍ഡന്‍ തടഞ്ഞുവച്ചിരിക്കുകയാണ്.. കമോണ്‍ ..

ഒട്ടും വൈകിയില്ല. സിറ്റിയിലെ ട്രാഫിക്കിനിടയിലൂടെ ജീപ്പ് പായിച്ച് ഹോസ്‍റ്റലിലെത്തുമ്പോള്‍ വാര്‍ഡന്‍ മുറിയില്‍ തനിച്ചായിരുന്നു.

എവിടെ അവരെവിടെ ?

അവര്‍.. എന്നെ ആക്രമിച്ച് രക്ഷപെട്ടു.. -വാര്‍ന്‍ ഭീതി മാറാത്ത മുഖത്തോടെ പറഞ്ഞു.

ലിറിലിന്റെ റൂമിലെ സാധനങ്ങള്‍ ?

അത്.. അവര്‍ കൊണ്ടുപോയി

(തുടരും)

ലീവര്‍ ക്രോസ് റോഡിലെ കൊലപാതകം-7

Posted 25 August 2007 | By | Categories: Series | 16 Comments

ക്രമാനുഗതമായി ഡയറി എഴുതിത്തുടങ്ങിയ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യമായ കുറിപ്പുകളായിരുന്നു അത്. പേജുകളില്‍ നിന്ന് പേജുകളിലേക്കുള്ള യാത്രക്കിടയില്‍ അസ്വാഭാവികമായതൊന്നും കണ്ടെത്താന്‍ പ്രതാപിന് കഴിഞ്ഞില്ല. നിഷ്കളങ്കമായ ഒരു പെണ്‍കുട്ടിയുടെ സ്വസിദ്ധമായ കൌതുകങ്ങളും വിസ്‍മയങ്ങളും ലളിതമായി വര്‍ണിച്ചിരിക്കുന്നതിലൂടെ പ്രതാപ് നല്ലൊരാസ്വാദകനായി കടന്നുപോയി.

ജൂണ്‍ മാസത്തില്‍ അപ്രതീക്ഷിതമായി ഒന്നുമെഴുതാത്ത താളുകളാണ് പ്രതാപിന്റെ മുന്നില്‍ മറിഞ്ഞത്. പല പേജുകളിലും എന്തോ എഴുതാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായിരുന്നു. പ്രതാപ് സൂക്ഷിച്ച് നിരീക്ഷിച്ചു. ഏതൊക്കെയോ വാക്കുകള്‍ എഴുതാന്‍ ശ്രമിച്ചിട്ട് ശ്രമം ഉപേക്ഷിച്ചിരിക്കുന്നു. രണ്ടാഴ്ചയുടെ ഇടവേളയില്‍ സുസ്മിത കടുത്ത ഏതോ അനുഭവങ്ങളിലൂടെ കടന്നുപോയിരിക്കുകയാണെന്ന് പ്രതാപിന് തോന്നി.

അത് ശരിവച്ചു കൊണ്ട് ജൂണ്‍ 28ന് വ്യക്തവും ശക്തവുമായ ഭാഷയില്‍ അവള്‍ പിന്നെയുമെഴുതിത്തുടങ്ങി. പഴയതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ശൈലി, സ്വഭാവം. ജീവിതത്തോടുള്ള കൌതുകങ്ങളുടെ സ്ഥാനത്ത് ചില കണക്കുകൂട്ടലുകലെക്കുറിച്ച് മാത്രം പരാമര്‍ശിച്ചിരിക്കുന്നു. പേജുകല്‍ മറിക്കും തോറും പ്രതാപിന് വ്യക്തമായ ചില സൂചനകള്‍ ലഭിച്ചു തുടങ്ങി.പരിശുദ്ധയായിരുന്ന സുസ്മിത ആരുടെയോ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി തെറ്റിന്റെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് പ്രതാപ് തിരിച്ചറിഞ്ഞു.

ജൂലൈ 3
വീട്ടിലേക്ക് പണമയച്ചു-12,000 രൂപ. സൂരജിന്റെ ഫീസ് അടയ്‍ക്കാനുള്ള തുക അടുത്തയാഴ്ച വീണ്ടും അയക്കണം. അച്ഛന്റെ മോഹങ്ങള്‍ ഓരോന്നായി പൂവണിയുകയാണ്. നാളെ ലിറില്‍ വരും. മറ്റന്നാള്‍ മുതല്‍ വീണ്ടും…

ജൂലൈ 4
ലിറില്‍ വന്നു. നാളെ മുതല്‍ കൊച്ചിയിലെ കന്യകയായാണ് അങ്കം. എത്രാമത്തെ തവണയാണ് കന്യകയായി വേഷം കെട്ടുന്നത്. ഒരര്‍ത്ഥത്തില്‍ രസമുള്ള കാര്യം തന്നെ. ആണുങ്ങളെപ്പോലെ മണ്ടന്മാര്‍ ലോകത്ത് വെറെയില്ല എന്നതില്‍ സംശയമില്ല.

ജൂലൈ 5
യാത്ര കഠിനമായിരുന്നു. ഉടഞ്ഞുപോയി.

ജൂലൈ 6
സേവ്യര്‍ ജോണ്‍. മനസാക്ഷിയില്ലാത്ത മുതലാളി. ഭാര്യയോടൊപ്പം റൂമില്‍ വന്നെന്നെ കണ്ടതെന്തിനാണെന്ന് മനസ്സിലായില്ല. വല്ല ജോലിക്കുമാണെന്ന് പറഞ്ഞ് പാവത്തിനെ പറ്റിച്ചായിരിക്കും പണി പറ്റിക്കുന്നത്. പക്ഷെ അറക്കാനുള്ള മൃഗത്തെയെന്നപോലെയായിരുന്നു അയാളുടെ ഭാര്യയുടെ നോട്ടവും. ചിലപ്പോള്‍ അവര്‍ അനുവദിച്ചിരിക്കുന്നതായിരിക്കും ഇതൊക്കെ. അയാള്‍ നന്നേ സന്തോഷിച്ചാണ് പോയിരിക്കുന്നത്.

പ്രതാപ് പേജുകള്‍ മറിച്ചു. ഓരോ ഡേറ്റിലും ഇത്തരം വിവരണങ്ങള്‍. ഉപരിപ്ളവമായ ചില നിരീക്ഷണങ്ങളും അത്രയൊന്നും ആത്മാര്‍ത്ഥമല്ലാത്ത ചില ആത്മഗതങ്ങളും. ഓഗസ്‍റ്റ് പകുതിയിലെത്തിയപ്പോഴാണ് പാടെ മാറിയ കൈയ്യക്ഷരം പ്രതാപ് ശ്രദ്ധിച്ചത്.

സുസ്‍മിത ആകെ തകര്‍ന്നിരിക്കുന്നു ആ ദിവസങ്ങളില്‍ ഓരോ കുറിപ്പും അതിനു തെളിവുകളായിരുന്നു.

ഓഗസ്‍റ്റ് 16
ഭഗവാനേ, എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്റെ സാജന്‍. അത് സാജന്‍ തന്നെയോ ? എന്തിനവനെന്നെ തേടി വന്നു. ദൈവമേ. എനിക്കു മരിക്കാന്‍ സാധിക്കുന്നില്ലല്ലോ.

തുടര്‍ന്നെഴുതിയ വരികള്‍ അവളുടെ രോദനം പോലെ തീര്‍ത്തും അവ്യക്തമായിരുന്നു.തുടര്‍ന്നുള്ള രണ്ട് ദിവസം മൌനമായിരുന്നു. 19ന് വീണ്ടും അടുത്ത കുറിപ്പ് പ്രത്യക്ഷപ്പെട്ടു.

എന്റെ മരണം തന്നെയാണവന്‍ ആഗ്രഹിക്കുന്നത്. എനിക്കു കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചവന്‍ ചോദിക്കുന്നു. അവന് ഞാന്‍ നല്‍കിയിട്ടും സ്വീകരിക്കാതെ പോയ എന്റെ ഹൃദയത്തെക്കുറിച്ച് മറുപടിയില്ല. അവനെന്നെ വെറുക്കട്ടെ. എനിക്കവന്റെ കൈ കൊണ്ട് മരിക്കണം.ലിറിലിന് ഒന്നേ വേണ്ടൂ. യക്ഷി. കൂടെപ്പിറപ്പുകളുടെ ചോര കൂടിക്കുന്ന പിശാച്. അവളുടെ എംഡിക്കുവേണ്ടി എന്തും ചെയ്യും അവള്‍. എംഡിക്കു വേണ്ടി ഒരു ചാവേറാകാനും അവള്‍ മതി.

അടുത്ത ദിവസം വീണ്ടും അവ്യക്തമായ ചില ജല്‍പനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഏതാനും ദിവസങ്ങളിലെ പേജുകള്‍ വലിച്ചു കീറപ്പെട്ടിരിക്കുന്നു. എല്ലാം കൂടി ഒന്നിച്ച് കീറിയെടുത്തിരിക്കുകയാണ്. ഒരു പക്ഷേ, സുസ്‍മിത തന്നെ അല്ലെങ്കില്‍ മറ്റാരോ.

ഡയറി മടക്കി വച്ച് പ്രതാപ് നേരേ ജീപ്പെടുത്ത് സ്‍റ്റെല്ലയുടെ അടുത്തേക്കാണ് പോയത്. ബുദ്ധിപരമായ കരുനീക്കങ്ങളില്‍ സ്‍റ്റെല്ലയെ വെല്ലാനാരുമില്ല. അപാരമായ ഭാവനയില്‍ നിന്ന് സ്‍റ്റെല്ല കുറ്റവാളിയുടെ വഴി ചികഞ്ഞെടുക്കും. സ്‍റ്റെല്ല ഓഫിസില്‍ നിന്നിറങ്ങാന്‍ തുടങ്ങുകയായിരുന്നു. പ്രതാപിനെ കണ്ടതും അവള്‍ യാത്ര മാറ്റി വച്ചു. ഡയറി സ്‍റ്റെല്ലയ്‍ക്ക് കൈമാറിയിട്ട് പ്രതാപ് കാര്യങ്ങള്‍ വിശദീകരിച്ചി.

എല്ലാം ഒന്നോടിച്ചു നോക്കിയിട്ട് സ്‍റ്റെല്ല തന്റെ കാര്യങ്ങള്‍ സംഗ്രഹിച്ചു- അതി ശക്തമായ വേരുകളുള്ള ഒരു സെക്‍സ് റാക്കറ്റിന്റെ ഇരയായിരുന്നിരിക്കണം സുസ്‍മിത. ഇതാ ഈ കുറിപ്പുകള്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ.. ഒരിക്കല്‍ അവളുടെ ഹൃദയത്തിന്റെ ഉടമായിരുന്ന ആരോ ഈ മോശപ്പെട്ട അവസ്ഥയില്‍ അവളെ കണ്ടെത്തി തിരിച്ചറിഞ്ഞു. ആ ബന്ധത്തിന്റെ സ്മരമകളാണ് ഇവിടെ ഉലഞ്ഞ മനസ്സിന്റെ ബിംബങ്ങളായി ചിതറിക്കിടക്കുന്നത്. പക്ഷെ പിന്നീടെന്താണ് സുസ്മിതയെ നിര്‍ണായകമായ അന്ത്യത്തിലേക്ക് നയിച്ചിരിക്കുന്നതെന്നത് വ്യക്തമല്ല. എന്നിട്ടും വളരെ പ്രസ്കതമായ ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു.- ലിറില്‍ ഡെയ്‍സ് എന്ന ഹൈപ്രൊഫൈല്‍ കോര്‍പറേറ്റ് പിംപ് എവിടെ ?അന്ന് ചാള്‍സ് രാത്രി കണ്ടത് ലിറിലിന്റെ ബോഡി ആയിരുന്നോ ? ആയിരുന്നെങ്കില്‍ ആ ബോഡി എവിടെ ?

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കു മുന്നില്‍ പ്രതാപും വിസ്മയിച്ചിരുന്നു.

പക്ഷെ ഒന്നുണ്ട്, വാര്‍ഡന്‍ നമ്മളോട് പറഞ്ഞത് ലിറില്‍ ഹൈദരാബാദ് ട്രിപ്പിലാണെന്നാണ്… ഒരാഴ്‍ചത്തേക്ക് എവിടേക്കെങ്കിലും പോയതാണെങ്കില്‍ തിരിച്ചു വരുമെന്നു കരുതാം… പിന്നെ ലിറിലിന്റെ സ്ഥാപനത്തെക്കുറിച്ചൊന്നന്വേഷിച്ചോളൂ.. ഡയറിയില്‍ പറയുന്നതുപോലെ എംഡിയുമായുള്ള ലിറിലിന്റെ ബന്ധം ഒന്നന്വേഷിക്കാം.. ഈ റാക്കറ്റുമായി എംഡിക്ക് ബന്ധമുണ്ടെന്ന മട്ടിലാണ് ഡയറിക്കുറിപ്പുകള്‍ പോകുന്നത്..ലെറ്റസ് ചെക് ദാറ്റ്.

പാലാരിവട്ടത്തെ സ്‍റ്റാച്യൂണ്‍ ഇന്‍ഫോസിസ്‍റ്റംസിനു മുന്നില്‍ ജീപ്പ് നിര്‍ത്തി പ്രതാപ് കയറിച്ചെല്ലുമ്പോള്‍ ഫ്രണ്ട് ഓഫിസില്‍ നിന്നിരുന്ന സുമ്ദരനായ ചെറുപ്പക്കാരന്‍ നിറഞ്ഞ ചിരികൊണ്ട് സ്വീകരിച്ചു.എംഡിയെ ഒന്നു കാണാന്‍ പറ്റുമോ ?

ഷുവര്‍ ഓഫിസര്‍.. ഞാന്‍ തന്നെയാണ് എംഡി.. വര്‍ഗീസ് തരകന്‍ !

അദ്ദേഹത്തോടൊപ്പം ക്യാബിനിലേക്കു കടക്കുമ്പോള്‍ എംഡി എന്ന പേരിലുള്ള അജ്ഞാതന്‍ ഇദ്ദേഹമല്ല എന്നാണ് പ്രതാപിന് തോന്നിയത്. ലിറിലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറയില്ലാതെ മറുപടി നല്‍കി.

സത്യത്തില്‍ ഞാനവളെക്കുറിച്ചായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഷി വാസ് മൈ ഫ്രണ്ട് ഓഫിസ് അസിസ്‍റ്റന്റ്. പ്ലീസിങ് ആറ്റിറ്റ്യൂഡ്‍സ് ആന്‍ഡ് എ നൈസ് പേഴ്‍സണാലിറ്റി.. ബട്ട്.. ഷി വാസ്‍ നോട്ട് റെഗുലര്‍ അറ്റ് ഓഫിസ്.. ഫ്രണ്ട് ഓഫിസാവുമ്പോള്‍ അറിയാമല്ലോ.. ആളുകളെ ചിരിച്ചു കാണിക്കുന്നതിനപ്പുറം ബേസ് ലെവല്‍ മാനേജ്‍‍മെന്റ് ഫംക്ഷന്‍ കൂടി അവരുടെ ഉട്ടരവാദിത്വമാണ്…

ഇപ്പോ എത്ര ദിവസമായി ലിറില്‍ ഓഫിസില്‍ വന്നിട്ട് ?

ഇപ്പോള്‍ നാലു ദിവസമായി.. അവളുടെ എല്ലാ യാത്രകളും ഇങ്ങനെ തന്നെയാണ്.. നാലു മുതല്‍ 10 ദിവസം വരെ..

എന്തിന് പിന്നിത്രനാളും നിങ്ങള്‍ ഇതൊക്കെയറിഞ്ഞിട്ടും ?

പറഞ്ഞല്ലോ.. ഷി ഈസ് എ ചാമിങ് ബേബെ..

ഫോട്ടോ വല്ലതും കാണുമോ ?

തരകന്‍ ചിരിച്ചു- ഷുവര്‍..

മേശവലിപ്പില്‍ നിന്ന് ആല്‍ബം പുറത്തെടുത്ത് ഏതാനും പേജുകള്‍ മറിച്ച് തരകന്‍ പ്രതാപിന് നേര്‍ക്ക് നീട്ടി. പ്രതാപ് വിസ്‍മയിച്ചു. ഇത്രയും ആകര്‍ഷണീയയായ ഒരു പെണ്‍കുട്ടിയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നു തോന്നി. ഏതാനും പേജുകളില്‍ ലിറിലിന്റെ ചിത്രങ്ങള്‍ തന്നെയായിരുന്നു.

പ്രതാപ് ആ ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കുന്നില്ലെന്ന് കണ്ട് തരകന്‍ തുടര്‍ന്നു- ഷി ഈസ് റിയലി ഇന്റലിജന്റ് … സെക്‍സി ആന്‍ഡ് റൊമാന്റിക് !

പ്രതാപ് പെട്ടെന്നു ഭാവം മാറ്റി-അവളെ കൊന്നതെന്തിനാണെന്നു കൂടി പറഞ്ഞാല്‍ ?

തരകന്റെ ഭാവം മാറി- കൊന്നെന്നോ ? വാട്ട് ഡു യു മീന്‍ ?

അതിസുന്ദരിയായ ഈ പെങ്കൊച്ചിനെ തട്ടിക്കളഞ്ഞെതിന്തിനാണെന്ന് ?

തരകന്‍ നെറ്റി ചുളിച്ചു- യു ഹാവ് ബാഡ് ഇന്റന്‍‍ഷന്‍സ്, ഐ തിങ്ക്.. കമോണ്‍ പ്ലീസ് ബി സ്‍ടെയിറ്റ് … എനിക്കിതിലൊളിക്കാനൊന്നുമില്ല.. അവളെ സംബന്ധിച്ച് എനിക്കറിയാവുന്നതൊക്കെ ഞാന്‍ പറഞ്ഞു…

എങ്കില്‍ പറയൂ അവളെവിടെ ?അറിയില്ല.. ഞാന്‍ പറഞ്ഞല്ലോ.. വളരെ ദുരൂഹമാണ് അവളുടെ കാര്യങ്ങള്‍.. ഷി ഈസ് ദി മോസ്‍റ്റ് ബിസി പിംപ് ഇന്‍ ദി സിറ്റി,സിനിമാക്കാര്‍ക്കും രാഷ്ട്ട്രീയക്കാര്‍ക്കും പെണ്ണു കൂട്ടിക്കൊടുക്കുന്ന സാധാരണക്കാരെപ്പോലെയല്ല അവള്‍.. ഷി ഈസ് പ്രൊഫഷനല്‍.. മേക്കിങ് പ്രൊഫഷനല്‍സ് ആന്‍ഡ് ബിഗ് വണ്‍സ് ഹാപ്പി.. ബിസിനസ് ഐക്കണ്‍സിനും വന്‍കിട പ്രഫഷനല്‍സിനും ആളെ എത്തിച്ചു കൊടുക്കും അവള്‍, ആണായാലും പെണ്ണായാലും… നന്നായി പേ ചെയ്യുന്നവരാണെല്ലാവരും തന്നെ… ഇതൊക്കെ എനിക്കറിയാം.. പക്ഷെ, അവള്‍ തൊഴില്‍ ചെയ്യുന്നത് മാന്യമായാണ്.. അവളുടെ ക്ളയന്റ്സ് മാന്യന്മാരാണ്..ആരും ഈ ഓഫിസില്‍ കയറി വന്ന് തോന്ന്യാസം പറയുന്നവരല്ല… സോ ഐ ഡോണ്‍ഡ് കെയര്‍ സച്ച് തിങ്സ്.. ബട്ട് ഇനിയും അവളുടെ ആബ്‍സന്‍സ് തുടര്‍ന്നു കൊണ്ട് പോവാന്‍ പറ്റാത്തതു കൊണ്ട് ഞാനവളെ റിമൂവ് ചെയ്യുന്നു.. ദാറ്റ്സ് ഓള്‍..

ഓകെ,ഓകെ.. അവളെ ഇത്തരം കാര്യങ്ങളില്‍ നയിക്കുന്ന അവളുടെ എംഡി…?

തരകന്‍ ചിരിച്ചു-ഞാനൂഹിച്ചു.. അത് വച്ചാണ് നിങ്ങളെന്നെ സംശയിക്കുന്നതെന്ന്… മിസ്‍റ്റര്‍ ഓഫിസര്‍.. ഇങ്ങനെ ശുദ്ധഗതിക്കാരനാവരുത്… ഈ ഓഫിസും വച്ച് സ്‍റ്റാഫിനെക്കൊണ്ട് വേശ്യാവൃത്തി ചെയ്യിക്കണമെങ്കില്‍ ‍ഞാന്‍ ഒന്നാംതരം ഭ്രാന്തനായിരിക്കണം.. പിന്നെ, എംഡി എന്ന ചുരുക്കപ്പേര് തീര്‍ച്ചയായും അവളുടെ കമ്പനി എംഡിയുടേത് തന്നെയാണെന്ന് നേരിട്ടുകയറി സംശയിച്ചതും മണ്ടത്തരം.. ഞാനും കേട്ടിട്ടുണ്ട്.. എംഡിയാണ് എന്നു പറഞ്ഞ് ഇവിടേക്കും വന്നിട്ടുണ്ട് കോളുകള്‍.. കോള്‍ വരുന്ന സമയത്തൊക്കെ അവള്‍ പുറത്ത് പോയിട്ടുമുണ്ട്…പക്ഷെ, ഇക്കാര്യങ്ങളൊക്കെ അത്തരത്തിലൊരാള്‍ അവളെക്കൊണ്ട് ചെയ്യിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല….

പ്രതാപ് ആലോചനയിലായിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.പൊടുന്നനെ ഓഫിസ്‍ ഫോണ്‍ ബെല്ലടിച്ചു. ക്ഷമാപണത്തോടെ തരകന്‍ ഫോണെടുത്തു. ഒരു നിമിഷം ശങ്കിച്ചു നിന്ന തരകന്‍ മൌത്ത് പീസ് പൊത്തിപ്പിടിച്ച് അമ്പരപ്പോടെ പ്രതാപിനോട് മന്ത്രിച്ചു- എംഡിയാണ് ഫോണില്‍ !

(തുടരും)

ലീവര്‍ ക്രോസ് റോഡിലെ കൊലപാതകം-6

Posted 24 August 2007 | By | Categories: Series | 17 Comments

ഞെട്ടലോടെ സ്‍റ്റെല്ല തിരിഞ്ഞു നോക്കി,ചാള്‍സും.-ശാന്തമ്മ.
ആ പെണ്‍കുട്ടിയുടെ പാതി ചതഞ്ഞരഞ്ഞുപോയ ശരീരത്തിനരികില്‍ നിന്ന് അലറിവിളിക്കുകയാണ് ശാന്തമ്മ.

ഇരുവരും വിസ്മയിച്ചു. ദൈവമേ ! ഇത് ലിറില്‍ ഡെയ്‍സ് തന്നെയോ ? അബദ്ധം പറ്റിയത് തനിക്കാണോ ? ചാള്‍സ് സംശയിച്ചു. പക്ഷെ വെള്ള ചുരിദാര്‍ ? സ്‍റ്റെല്ല വോഗം അവര്‍ക്കരികിലേക്ക് ഓടിയെത്തി. ബോധരഹിതയായ അവര്‍ സ്‍റ്റെല്ലയുടെ കൈകളിലേക്ക് തളര്‍ന്നു വീണു.
കമോണ്‍.. – സ്‍റ്റെല്ല പൊലീസുകാരോടായി പറഞ്ഞു. അവരിലൊരാള്‍ ശാന്തമ്മയുടെ കാലുകളില്‍ പിടിച്ചു. ഇരുവരും ചേര്‍ന്ന് അവരെ ജീപ്പിനടുത്തേക്ക് എടുത്തു കൊണ്ട് പോയി. പിന്നില്‍ കിടത്തിയിട്ട് സ്‍റ്റെല്ല വേഗം ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു.

ചാള്‍സ് കയറുമ്പോഴേക്കും ജീപ്പ് നീങ്ങിത്തുടങ്ങിയിരുന്നു. സ്‍റ്റെല്ലയുടെ ഡ്രൈവിങ് ചാള്‍സിനെ അമ്പരപ്പിച്ചു. തിരക്കേറിയ റോഡിലൂടെ ജീപ്പ് പായിച്ച് സ്‍റ്റെല്ല ഏതാനും മിനിട്ടുകള്‍ക്കകം ആശുപത്രിയിലെത്തി. ആശുപത്രിയില്‍ ശാന്തമ്മയെ കാഷ്യാലിറ്റിയിലെത്തിച്ചതും സ്‍റ്റെല്ലയും ചാള്‍സും ചേര്‍ന്നായിരുന്നു. ശാന്തമ്മയെ പരിശോധിച്ച ഡോക്ടര്‍ അവരെ ആശ്വസിപ്പിച്ചു- നത്തിങ് ടു വറി.. മെന്റല്‍ ഷോക്കിന്റെയാ.. ഷി ഈസ് ഓള്‍റൈറ്റ്..

കണ്ണുതുറന്നെങ്കിലും ആകെ തകര്‍ന്ന അവസ്ഥയിലായിരുന്ന ശാന്തമ്മയോട് പക്ഷെ ഒന്നും ചോദിക്കാതിരിക്കാന്‍ സ്‍റ്റെല്ലയ്‍ക്ക് കഴിഞ്ഞില്ല- പറയൂ.. അതാണോ ലിറില്‍ ഡെയ്‍സ് ?

ശാന്തമ്മ അല്ലെന്നു തലകുലുക്കി.ഇരുവരും അമ്പരന്നു.-പിന്നെ ?

ശാന്തമ്മ വിതുമ്പാന്‍ തുടങ്ങി.

പറയൂ.. ആരാണ് ആ പെണ്‍കുട്ടി?

ഹോസ്‍റ്റലിലെ കുട്ടിയാ…. പാവം കുട്ടിയായിരുന്നു.. സുസ്‍മിത..പാവം..ദൈവമേ !.. ആരാണണവളോടിതു ചെയ്തത് ?

ശാന്തമ്മ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു. കുഴപ്പങ്ങളില്‍ നിന്ന് കുഴപ്പങ്ങളിലേക്കാണ് കേസ് പോകുന്നത്. ചാള്‍സിന് കടുത്ത തലവേദന തോന്നി. രാത്രിയില്‍ ഒട്ടും ഉറങ്ങിയിട്ടില്ല.എത്തും പിടിയുമില്ലാത്ത ദുരൂഹതകളുടെ ചരടില്‍ മനസ്സ് പിടിവിട്ടു പോവുകയാണ്.

സ്‍റ്റെല്ല.. എനിക്കൊന്നുറങ്ങണം.. എന്നെയൊന്നു വീട്ടില്‍ വിടൂ പ്ലീസ്..

ഷുവര്‍..ഷുവര്‍.. നമുക്കു പോകാം.. വരൂ…- ആലോചനയ്‍ക്കിടയില്‍ സ്‍റ്റെല്ല പറഞ്ഞു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിറഞ്ഞ മനസ്സുമായി സ്‍റ്റെല്ല ജീപ്പ് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ ചാള്‍സ് ചോദിച്ചു- എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്… എനിക്ക് മനസ്സിലാവുന്നില്ല.. ഒരു സോഫിയ ജോര്‍ജില്‍ നിന്നാണ് നമ്മള്‍ തുടങ്ങിയത്.. പക്ഷെ അതെ പേരില്‍ മറ്റൊരു കള്ളിയുണ്ടെന്നറിഞ്ഞപ്പോള്‍ ഏറെക്കുറെ എല്ലാം മനസ്സിലായെന്നു തോന്നി..പക്ഷെ, ഹോസ്‍റ്റലില്‍ ചെന്നപ്പോള്‍ ലിറില്‍ ഡെയ്‍സായി.. അതും ആ വാര്‍ഡന്‍ ഒളിപ്പിച്ചുവയ്‍ക്കുന്ന എന്തൊക്കെയോ സത്യങ്ങളുടെ കരിനിഴലില്‍.. ഒടുവിലിതാ.. ഒറു സുസ്‍മിത കൊല്ലപ്പെട്ടിരിക്കുന്നു.. ഇതൊക്കെ തമ്മിലെന്തു ബന്ധം ?

സ്‍റ്റെല്ല ചിരിച്ചു- ചാള്‍സ് സമാധാനമായി ചിന്തിക്കൂ.. ഉത്തരം സിംപിളാക്കൂ.. ഇവരെല്ലാം തമ്മില്‍ ഒറു ബന്ധമുണ്ടെന്നു കരുതിയാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൂടി ഒറ്റ ഉത്തരം പോരേ ?

ചാള്‍സ് നെറ്റി ചുളിച്ചു.

ലിറില്‍ ഡെയ്‍സിന് എന്തോ കാര്യമായ രഹസ്യമുണ്ട്.. അത് വാര്‍ഡനും അറിയാം..ഒരു പക്ഷേ ശാന്തമ്മയ്‍ക്കും.. ഇപ്പോള്‍ മരിച്ച സുസ്‍മിത ഒന്നുകില്‍ അതേ നാണയത്തിന്റെ പങ്കാളി, അല്ലെങ്കില്‍ അതിന്റെ ഇര.. അങ്ങനെ ചിന്തിച്ചു നോക്കൂ..വല്ലതും തെളിയുന്നുണ്ടോ ?

ചാള്‍സ് തലകുലുക്കി. വീടിന്റെ മുന്നിലയാളെ ഇറക്കി സ്‍റ്റെല്ല ജീപ്പ് പായിച്ചു.

റെയില്‍വേ ട്രാക്കില്‍ കണ്ട ശരീരം ശാന്തമ്മ പറഞ്ഞതുപോലെ തന്നെ ഹോസ്‍റ്റലിലെ താമസക്കാരിയായ സുസ്‍മിതയുടേത് തന്നെയാണെന്ന് ഉച്ചയോടെ തിരിച്ചറിഞ്ഞു. നോര്‍ത്ത് സ്‍റ്റേഷനില്‍ കേസ്‍ റജിസ്‍റ്റര്‍ ചെയ്തു. അന്വേഷണച്ചുമതലയുള്ള എസ്‍ഐ പ്രതാപിനെ സ്‍റ്റെല്ല തന്റെ പക്കലുള്ള വിവരങ്ങളറിയിച്ചു.

രണ്ടു മണിക്കൂറിനകം ചാള്‍സിന്റെ വീട്ടുപടിക്കല്‍ ഒരു പൊലീസ് ജീപ്പ് ബ്രേക്കിട്ടു നിര്‍ത്തി. ഉറക്കത്തിലായിരുന്ന ചാള്‍സ് കോളിങ് ബെല്‍ കേട്ട് എണീറ്റു വരുമ്പോള്‍ വാതില്‍ക്കല്‍ നിന്നയാള്‍ സ്വയം പരിചയപ്പെടുത്തി- എസ്‍ഐ പ്രതാപ്.. കാര്യങ്ങളൊക്കെ സ്‍റ്റെല്ല മാഡം പറഞ്ഞു.. നമുക്കാ സ്‍പോട്ട് വരെ ഒന്നു പോകണം.. എവിടെയാണെന്നാണ് പറഞ്ഞത് ?

ലീവര്‍ ക്രോസ് റോഡില്‍..അത്യാവശ്യം ഉറങ്ങിയില്ലേ.. ഇപ്പോള്‍ കൂടെ വരാമോ ?

ഷുവര്‍ !- മിനിട്ടുകള്‍ക്കകം ചാള്‍സ് വേഷം മാറിയെത്തി.

ലീവര്‍ ക്രോസ് റോഡിലെ പണി തീരാത്ത കെട്ടിടത്തിന്റെ മുന്നിലെത്തുമ്പോള്‍ പ്രതാപ് നേരത്തെ അറിയിച്ചതനുസരിച്ച് പൊലീസ് നായയുമായി മറ്റൊരു സംഘം അവിടെ കാത്തിനില്‍ക്കുന്നുണ്ടായിരുന്നു. കാര്യമെന്താണെന്ന് മനസ്സിലാവാതെ നാട്ടുകാരില്‍ ചിലര്‍ കൂടി നിന്നിരുന്നു. ചാള്‍സിനോടൊപ്പം പ്രതാപും കെട്ടിടത്തിന്റെ മുകളിലേക്ക് കയറി. മൂന്നാം നിലയില്‍ കൊലനടന്നതെന്ന് താനൂഹിച്ച സ്ഥലം ചാള്‍സ് എസ്ഐയ്‍ക്ക് കാട്ടിക്കൊടുത്തു.

സൂക്ഷ്മപരിശോധനയില്‍ അവിടവിടെ ചില ചോരക്കറകള്‍ പ്രതാപും കണ്ടു. എല്ലാം കുറിച്ചെടുക്കാനും രേഖപ്പെടുത്താനും പൊലീസുകാരെ ഏല്‍പിച്ചിട്ട് പ്രതാപ് പൊലീസ് നായയെ കൊണ്ടുവരാന്‍ ഉത്തരവ് നല്‍കി. രക്തം കിടന്നിടത്ത് നിന്ന് മണം പിടിച്ചിറങ്ങിയ പൊലീസ് നായ കെട്ടിടത്തിന്റെ താഴെവരെ ചെന്ന് ആശയക്കുഴപ്പത്തിലായതുപോലെ ഓട്ടം മതിയാക്കി അലസത ഭാവിച്ചു.

അന്ന് മഴയുണ്ടായിരുന്നു അല്ലേ ?

ചാള്‍സ് ഉവ്വെന്ന് തലയാട്ടി. പ്രതാപ് നിരാശനായി. എങ്കിലും അടുത്തതിലേക്കെത്താനുള്ള ആവേശത്തോടെ അയാള്‍ പറഞ്ഞു- വരൂ!

കേസ് ഇന്നു തന്നെ തെളിയിച്ചിട്ടേ ഉള്ളൂ എന്ന ഭാവമായിരുന്നു പ്രതാപിന്. നേരേ ആശുപത്രിയിലെത്തി ശാന്തമ്മയെ കാണാനായിരുന്നു പ്രതാപിന്റെ പദ്ധതി. മോഹാലസ്യത്തില്‍ നിന്ന് ഏറെക്കുറെ വിമുക്തയായ ശാന്തമ്മ കാര്യങ്ങള്‍ പങ്കുവയ്‍ക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല എന്നതിനാല്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്‍റ്റല്‍ അടുത്ത ലക്ഷ്യമാക്കി.

വാര്‍ഡന്റെ മുറിയില്‍ സുസ്‍മിതയുടെ ബന്ധുക്കളുമുണ്ടായിരുന്നു. സ്‍ഫോടനാത്മകമായ ഒരു രംഗമാണ് അവിടെ പ്രതീക്ഷിച്ചതെങ്കിലും പ്രതാപിനെ കണ്ടതും ദുരൂഹമായ ഒരു മൌനം എല്ലാവരെയും ബാധിച്ചു.

പറയൂ വാര്‍ഡന്‍.. സുസ്മിത മരിച്ചതെങ്ങനെ ?

വാര്‍ഡന്‍ ഞെട്ടി. ഇത്ര കഠിനമായ ഒരു ചോദ്യം പ്രതീക്ഷിച്ചതല്ല.-എനിക്കറിയില്ല സര്‍ ?

ഓക.. എത്രനാളായി സുസ്‍മിത ഇവിടെ താമസിക്കുന്നു ?

ഒരു വര്‍ഷമായി..

ജോലി ?

ടെക്‍സ്‍റ്റൈല്‍സിലാണ്..സര്‍!..

എന്റെ കുഞ്ഞ് പോയി.. ഇനി ഇതിന്റെ പേരില്‍ പുക്കാറുമുണ്ടാക്കി ‍ഞങ്ങളെ നാറ്റിയ്‍ക്കരുത്.. !-സുസ്‍മിതയുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു.

നിങ്ങള്‍ ?

സുസ്‍മിതയുടെ അമ്മാവനാണ്..

കുട്ടി എന്തിനാണ് ഈ കടുംകൈ ചെയ്‍തത് ?

അതവളോട് ചോദിച്ചാലല്ലേ അറിയൂ..

പ്രതാപിന് ദേഷ്യം വന്നു-അവളോട് ചോദിച്ചാലറിയാത്ത കാര്യങ്ങള്‍ അമ്മാവനെക്കൊണ്ട് പറയിക്കണോ ?

സര്‍..പ്ലീസ് !-വാര്‍ഡന്‍ അപേക്ഷാഭാവത്തില്‍ നോക്കി.-ഇവരാ കുട്ടിയുടെ ബോഡി കൊണ്ടുപോകാന്‍ വന്നതാണ് .. ഇവിടെ അവളുടെ റൂമിലുള്ള സാധനങ്ങള്‍ കൂടി കൊണ്ടുപോവുകയാണെന്നു പറഞ്ഞു…ഈ സമയത്ത് ഇവരെ..

എന്തിനാണ് റൂമിലുള്ള സാധനങ്ങള്‍ ഇപ്പോള്‍ തന്നെ കൊണ്ടുപോകുന്നത് ?

ഇനിയിപ്പോള്‍ അതിവിടെ ഇരുന്നിട്ടെന്തിനാ ?.. അവളോടൊപ്പം എല്ലാം മണ്ണടിയട്ടെ !

ങൂം..!-പ്രതാപ് എന്തൊക്കെയോ മനസ്സിലായതു പോലെ ചിരിച്ചു-തല്‍ക്കാലം.. ആ സാധനങ്ങള്‍ ഇവിടെ ഇരിക്കട്ടെ..!

സുസ്‍മിതയുടെ ബന്ധുക്കളുടെ മുഖം ഇരുളുന്നത് പ്രതാപ് കണ്ടു. വാര്‍ഡന്റെ മുഖത്തും ഭീതിയായിരുന്നു.

സര്‍.. ഞങ്ങളതിന്നു തന്നെ..

സോറി, ഞാനാ മുറി സീല്‍ ചെയ്യുകയാണ്.. നിങ്ങളുടെ കുട്ടിയുടെ രഹസ്യങ്ങളറിയാനല്ല.. പക്ഷെ മറ്റു പല രഹസ്യങ്ങളും ആ കുട്ടിയുടെ പക്കല്‍ നിന്ന് ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു.. അല്ലേ മാഡം ?-പ്രതാപ് വാര്‍ഡനോടായി ചോദിച്ചു.

അവര്‍ പരുങ്ങി.

ആ റൂമിന്റെ കീ തരൂ..!- പ്രതാപ് കൈ നീട്ടി.

വാര്‍ഡന് ആശങ്കയായി- സര്‍ ?

കമോണ്‍… അതിങ്ങു തരാന്‍ !-അവര്‍ താക്കോല്‍ എടുത്തു നീട്ടി.

ഏതു ഫ്ലോര്‍ ?

ഫോര്‍ത്ത് !-എല്ലാവരെയും രൂക്ഷമായി നോക്കിയിട്ട് പ്രതാപ് പടവുകള്‍ കയറി. മുറി കണ്ടെത്താന്‍ വിഷമമുണ്ടായില്ല. അധികം സാധനങ്ങളൊന്നുമില്ലാതിരുന്ന മുറിയില്‍ നിന്ന് ശ്രദ്ധേയമായ യാതൊന്നും പ്രതാപിന് കണ്ടെടുക്കനായില്ല.

അലമാരയില്‍ പലതും ഇളകിമറിക്കപ്പെട്ടതുപോലെ കിടന്നിരുന്നു. ആരോ മുറിക്കുള്ളില്‍ പരിശോധന നടത്തിയിട്ടുണ്ടെന്ന് പ്രതാപിന് തോന്നി. തീര്‍ച്ചയായും സുസ്‍മിത രഹസ്യങ്ങളുടെ ഒരു കലവറ ആയിരുന്നിരിക്കണം.

താഴെയെത്തുമ്പോള്‍ പ്രതാപ് പരാജയപ്പെട്ടവനെപ്പോലെ നിരാശനായിരുന്നു. താക്കോല്‍ തിരികെ നല്‍കുമ്പോള്‍ പൊടുന്നനെ പ്രതാപിന്റെ നാവില്‍ ഒരു കുസൃതി തോന്നി- ആ ഡയറി എവിടെ ?

വാര്‍ഡന്‍ ഞെട്ടി. അസ്‍ത്രം കുറിക്കുകൊണ്ടു എന്ന് പ്രതാപിന് ഉറപ്പായി. ആത്മവിശ്വാസം വര്‍ധിച്ചു. എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്ന ഗുരുതരമായ ആശങ്ക പ്രതാപിനെ തന്റെ വഴിയിലൂടെ മുന്നോട്ടു പോവാന്‍ പ്രേരിപ്പിച്ചു. വാര്‍ഡനെ വിയര്‍ക്കുന്നുണ്ടായിരുന്നു. പ്രതാപ് അവരുടെ അടുക്കല്‍ ചെന്ന് ഡ്രോ മെല്ലെ തുറന്നു.

അശ്രദ്ധമായി വച്ചിരുന്ന രണ്ട് ഡയറികളാണ് പ്രതാപിന്റെ കണ്ണില്‍ പെട്ടത്. ഒന്ന് ഒരു ടെലഫോണ്‍ ഡയറിയും മറ്റേത് പേഴ്‍സണല്‍ ഡയറിയും. ആത്മവിശ്വാസത്തോടെ രണ്ടും കയ്യിലെടുക്കുമ്പോള്‍ വാര്‍ഡന്റെ നെഞ്ചിടിപ്പ് പ്രതാപിന് കേള്‍ക്കമായിരുന്നു. പ്രതാപ് മറിച്ചു നോക്കി. രണ്ടും സുസ്‍മിതയുടേത് തന്നെ. കൂടുതല്‍ സംഭാഷണങ്ങള്‍ക്കു പ്രസക്തിയുണ്ടെന്ന് പ്രതാപിന് തോന്നിയില്ല.

ഡയറിയുമായി ഇറങ്ങുമ്പോള്‍ സുസ്‍മിതയുടെ ബന്ധുക്കളോടായി പറഞ്ഞു- നിങ്ങള്‍ക്കു കത്തിച്ചു കളയാന്‍ വേണ്ട സംഗതികള്‍ തന്നെയായിരുന്നു എനിക്കും വേണ്ടത്.. എനിക്കു വേണ്ടത് കിട്ടി.. നിങ്ങള്‍ക്കുള്ളത് കൃത്യമായും ‍ഞാന്‍ തരും…

അന്വേഷണത്തിന്റെ സാങ്കേതികതളുടെ പിന്നാലെയായിരുന്ന പ്രതാപ് സുസ്‍മിതയുടെ പോസ്‍റ്റ്മോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി നടന്നു എന്നുറപ്പുവരുത്തിയ ശേഷം ബന്ധുക്കള്‍ക്ക് ശരീരം വിട്ടു നല്‍കി. രാത്രി ഏറെ വൈകി ക്വാര്‍ട്ടേഴ്‍സിലെത്തിയ പ്രതാപിന് പക്ഷെ ഉറങ്ങാനാവുമായിരുന്നില്ല. രഹസ്യങ്ങളുടെ അതീതലോകത്തേക്ക് വാതില്‍ തുറക്കുന്ന സുസ്‍മിതയുടെ ഡയറി തുറന്ന് ആദ്യ പേജു മുതല്‍ പ്രതാപ് വായിച്ചു തുടങ്ങി

(തുടരും)

ലീവര്‍ ക്രോസ് റോഡിലെ കൊലപാതകം-5

Posted 21 August 2007 | By | Categories: Series | 23 Comments

വാര്‍ഡന്റെ ഓഫിസില്‍ കാത്തിരിക്കുമ്പോള്‍ ഇരുവരും അക്ഷമരായിരുന്നു. താളത്തില്‍ ചലിച്ചുകൊണ്ടിരുന്ന സ്‍റ്റെല്ലയുടെ ഷൂവിന്റെ താളം ഉദ്വേഗത്തിന്റെ നെഞ്ചിടിപ്പുപോലെ അവിടുത്തെ ഏകാന്തതയില്‍ മുഴങ്ങി നിന്നു. നിമിഷങ്ങള്‍ക്കകം വാര്‍ഡനെത്തി.

കാക്കി കണ്ടതും മധ്യവയസ്ക വല്ലാത്ത വിധേയത്വം കാണിച്ചു. സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കാന്‍ കൂട്ടാക്കാതെ അവര്‍ സ്‍റ്റെല്ലയ്‍ക്കു മുന്നില്‍ ചിരിയോടെ നിന്നു.

ഒരു കാര്യം അന്വേഷിക്കാന്‍ വന്നതാണ്.. ഞാന്‍ സ്‍റ്റെല്ല എസിപി.. ഇവിടെ താമസിക്കുന്നവരുടെയെല്ലാം വിവരം റജിസ്‍റ്ററില്‍ ഉണ്ടാവില്ലേ ?

കൊള്ളാം.. എല്ലാം ഇവിടെ കിറുകൃത്യമാ.. എല്ലാത്തിനും അതിന്റെ ചിട്ടയുണ്ട്.. രാവിലെ ആറ് മണി കഴിയാതെ ഗേറ്റ് തുറക്കില്ല… അതുപോലെ വൈകിട്ടും.. എട്ടു മണി കഴിഞ്ഞൊരാളും ഇതിനുള്ളില്‍ കയറില്ല.. വര്‍ക്കിങ് വിമന്‍സ് ഹോസ്‍റ്റലാണെന്നു കരുതി എന്തു തോന്ന്യാസവുമാകാമെന്ന് കരുതി വരുന്ന ഒരാളെയും ഞാന്‍ വച്ചു പൊറുപ്പിക്കത്തില്ല..

വാര്‍ഡന്റെ ആനാവശ്യമായ വിവരണങ്ങള്‍ ഇരുവരെയും മടുപ്പിച്ചു. വാര്‍ഡന്‍ അടുത്ത വാചകത്തിലേക്കു കടക്കും മുമ്പേ സ്‍റ്റെല്ല ഇടപെട്ടു- പഴയ റജിസ്‍റ്ററുകള്‍ എനിക്കൊന്നു കാണണമായിരുന്നു..

ഓ..ഓ… ശാന്തമ്മേ!!- വാര്‍ഡന്‍ അകത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു. മേശയില്‍ നിന്ന് അലമാരയുടെ താക്കോല്‍ ചികഞ്ഞെടുത്ത് മുറിക്കു പുറത്തേക്ക് നടന്നു.- വന്നോളു.. അതൊക്കെ മുകളിലത്തെ എന്റെ മുറിയിലാ.. ഇവിടെ ഇടയ്‍ക്കൊക്കെ കള്ളന്മാര്‍ കയറുന്നത് കൊണ്ട് വിലപിടിപ്പുള്ളതൊന്നും ഇവിടെ വയ്‍ക്കാറില്ല..

പിന്നാലെയെത്തിയ ശാന്തമ്മയും പിന്തുടര്‍ന്നു. മുകളിലത്തെ മുറിയിലെത്തും വരെ വാര്‍ഡന്‍ സംസാരിച്ചു കൊണ്ടേയിരുന്നു-87 മുതലുള്ള റജിസ്‍റ്ററുകള്‍ പരിശോധിക്കാം.. പക്ഷെ.. ഒന്നും കൊണ്ടുപോകാന്‍ ചോദിക്കരുത്..

എനിക്കത്ര പഴയതൊന്നും വേണ്ട.. ഞാനിവിടെ താമസിച്ചു പോയ പെണ്ണുങ്ങളുടെ കണക്കെടുക്കാന്‍ വന്നതൊന്നുമല്ല.. എനിക്ക് വേണ്ടത് കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളിലെ റജിസ്‍റ്ററാണ്…ആവശ്യം വന്നാല്‍ ചിലപ്പോള്‍ കൊണ്ടുപോകേണ്ടതായും വരും…

ഒന്നും മിണ്ടാതെ വാര്‍ഡന്‍ അലമാര തുറന്ന് അധികം തിരയാതെ തന്നെ അല്‍പം പഴക്കമുള്ള റജിസ്‍റ്റര്‍ പുറത്തെടുത്തു.-ഇതാ.. ഇതാണ്.. കഴിഞ്ഞ ഓഗസ്‍റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ളവരുടെ വിവരം ഇതിലുണ്ട്..

സ്‍റ്റെല്ല റജിസ്‍റ്റര്‍ വാങ്ങി തുറന്ന് പരിശോധിച്ചു. ഡിസംബര്‍ മാസത്തിലെ പേജില്‍ ഓരോ വരിയിലൂടെയും വിലോടിച്ചു.ഒടുവില്‍ ഡിസംബര്‍ 18 എന്ന തീയതിയില്‍ വിരലുടക്കി.

420 ബി എന്നത് റോഡിലേക്ക് തുറക്കുന്ന ജനാലയ്‍ക്കരികിലുള്ള ബെഡ്ഡല്ലേ ?

അതെയതെ..- മനസ്സുകൊണ്ട് ഉറപ്പുവരുത്തിയിട്ട് വാര്‍ഡന്‍ പറഞ്ഞു.
ചാള്‍സിനു കൂടി കേള്‍ക്കത്ത വിധത്തില്‍ സ്‍റ്റെല്ല അതിലുള്ള വിവരം ഉറക്കെ വായിച്ചു- 420 ബി… ലിറില്‍ ഡെയ്‍സ് .. 24 വയസ്.. സ്‍റ്റാച്യൂണ്‍ ഇന്‍ഫോസിസ്‍റ്റംസ്.. പാലാരിവട്ടം…

സ്‍റ്റെല്ല നെറ്റി ചുളിച്ച് വാര്‍ഡനെ നോക്കി- ഈ കുട്ടി മലയാളിയല്ലേ ?

വാര്‍ഡന്‍ ആകാംക്ഷയോടെ റജിസ്‍റ്റര്‍ വാങ്ങി. വിവരങ്ങള്‍ വായിച്ചു നോക്കിയിട്ട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. കൃത്യമായും ഓര്‍മയുണ്ടായിരുന്ന ശാന്തമ്മയാണ് മറുപടി പറഞ്ഞത് – അതെ സാറെ.. ചങ്ങനാശേരീലോ മറ്റോ ഉള്ള കൊച്ചായിരുന്നു.

ശാന്തമ്മയുടെ മറുപടി തീരെ രസിച്ചില്ലെന്ന് വാര്‍ഡന്റെ മുഖം വ്യക്തമാക്കി. അവരെ നിശബ്ദയാക്കാനെന്നോണം വാര്‍ഡന്‍ തീ പാറുന്ന ഒരു നോട്ടമയക്കുന്നത് ഇരുവരും കണ്ടു.ശാന്തമ്മയുടെ മറുപടിയും വാര്‍ഡന്റെ ഭാവഭേദവും കണ്ട സ്‍റ്റെല്ല ശാന്തമ്മയുടെ ഉത്തരങ്ങളില്‍ താല്‍പര്യമില്ലെന്ന് ഭാവിച്ച് വാര്‍ഡന്റെ മറുപടിക്കായി കാത്തു.

ആലോചന മതിയാക്കി വാര്‍ഡനും അത് സമ്മതിച്ചു- അതെയതെ, ആ ഭാഗത്തെവിടെയോ ആണെന്ന് തോന്നുന്നു…അല്ല.. ഈ കുട്ടിയുടെ മാത്രം പെര്‍മെനന്റ് അഡ്രസ് റജിസ്‍റ്ററിലില്ലല്ലോ ?

ഓഫിസ് അഡ്രസാണ് തന്നത് ..

പക്ഷെ, മറ്റുള്ളവരുടെയെല്ലാം യാഥ്ര്‍ത്ഥവിലാസമുണ്ടല്ലോ.. ഈ കുട്ടിയുടെ ഫോണ്‍ നമ്പര്‍ പോലുമില്ല..വൈ ?

വാര്‍ഡനെ വിയര്‍ത്തു- അത് പിന്നെ.. പിന്നെ തരാമെന്ന് പറഞ്ഞ് അന്നെഴുതാതെ പോയി.. പിന്നെ ഞാനുമതങ്ങ് മറന്നു പോയി…

ആ മറുപടി തീരെ വിശ്വാസമായില്ലെന്ന് സ്‍റ്റെല്ലയുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.എങ്കിലും അവള്‍ അടുത്ത ചോദ്യത്തിലേക്ക് കടന്നു- ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയെ ഈ കുട്ടി ഈ റൂമില്‍ താമസിച്ചിട്ടുള്ളല്ലോ.. പിന്നെ.. 102ലേക്ക് മാറിയതായി കാണുന്നു.. അതെന്താ അങ്ങനെ ?

അത് പിന്നെ.. അവര്‍ ഗ്രൌണ്ട് ഫ്ലോറിലൊരു മുറി വേണമെന്ന് റിക്വസ്‍റ്റ് ചെയ്തിരുന്നു.. താഴെ ഒഴിവു വന്നപ്പോള്‍ കൊടുത്തെന്നു മാത്രം…

അങ്ങനെ റിക്വസ്‍റ്റ് ചെയ്യുന്നവര്‍ക്കൊക്കെ റൂം മാറ്റി കൊടുക്കാറുണ്ടോ ?

സ്‍പെഷല്‍ കേസുകള്‍ക്ക് മാത്രം…

എന്തായിരുന്നു ലിറില്‍ ഡെയ്‍സിന്റെ സ്‍പെഷ്യാലിറ്റി ?

വാര്‍ഡന് ഉത്തരം മുട്ടിയെന്നു തോന്നി. പക്ഷെ, അങ്ങനെയൊരു സന്നിഗ്ദ്ധഘട്ടതില്‍ അവരെ കുരുക്കുന്നത് ശരിയല്ലെന്ന് തോന്നിയ സ്‍റ്റെല്ല അവരോട് ചേര്‍ന്നു നിന്നു. – ഞാന്‍ പറയട്ടെ കാരണം ?

വാര്‍ന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിരുന്നു. അവര്‍ മൌനമായി നിന്നു.

സ്‍റ്റെല്ല തുടര്‍ന്നു- നല്ല കാശ് കിട്ടി..അല്ലേ ?.. താഴത്തെ സൌകര്യങ്ങളുള്ള മുറിയിലേക്ക് മാറാന്‍ ലിറില്‍ വാര്‍ഡന് കൈക്കൂലി തന്നു.. അതല്ലേ സത്യം ?

വാര്‍ഡന്റെ മുഖത്ത് ആശ്വാസം പടരുന്നത് സ്‍റ്റെല്ല കണ്ടു. വാര്‍ഡന്‍ രക്ഷപെട്ടതിന്റെ സന്തോഷത്തോടെ തലകുലുക്കി സമ്മതിച്ചു.

സ്‍റ്റെല്ല അര്‍ത്ഥവത്തായി ചിരിച്ചു. – ഞങ്ങള്‍ ഇപ്പോള്‍ വന്നത് കൈക്കൂലി കേസന്വേഷിക്കാനല്ലാത്തതിനാല്‍ വാര്‍ഡന്‍ ഭയപ്പെടേണ്ട…ലിറില്‍ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ടോ ?

ഉണ്ടല്ലോ ?

അതേ റൂമില്‍ ?

അതെ..

ഒന്നു വിളിക്കുമോ ?

വാര്‍ഡന്‍ വീണ്ടും പരുങ്ങി- ഇപ്പോള്‍ ഇവിടെയില്ല.. ഓഫിസ്‍ ടൈമല്ലേ ?ഓ!ശരിയാണല്ലോ..

ഓകെ.. ഞങ്ങള്‍ ഓഫിസല്‍ പോയി കണ്ടോളാം..

അവളവിടെയില്ല- വാര്‍ഡന്‍ പെട്ടെന്നിടപെട്ടു- ഒരു ചെറിയ പ്രൊജക്‍ടുമായി ഹൈദരാബാദിനു പോയതാണ്.. രണ്ടാഴ്ച കഴിഞ്ഞേ തിരികെ വരൂ..

ഓകെ..ഓകെ..എങ്കില്‍ ഞങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞ് വരാം..!

കൂടുതലൊന്നും പറയാതെ സ്‍റ്റെല്ല ഇറങ്ങി. പിന്നാലെ ചാള്‍സും. വളരെ സംശയാസ്‍പദമായി പെരുമാറിയിട്ടും കൂടുതലൊന്നും ചോദിക്കാതെ ഇറങ്ങിയ സ്‍റ്റെല്ലയുടെ നടപടിയില്‍ ചാള്‍സ് വിസ്‍മയിച്ചു.

മുറ്റത്തിറങ്ങിയ സ്‍റ്റെല്ല ആരെയോ തിരഞ്ഞെന്ന പോലെ മെല്ലെ രണ്ട് ചുവട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

എന്താ സ്‍റ്റെല്ല ?

ആ ശാന്തമ്മയെ നമുക്ക് വേണം..എങ്ങനെയും അവരെ പൊക്കണം ..

ഓകെ.. നടക്കൂ വഴിയുണ്ടാക്കാം.- ചാള്‍സിന്റെ ആത്മവിശ്വാസത്തിന്റെ പിന്നാലെ സ്‍റ്റെല്ലയും നടന്നു.

ജീപ്പ് അല്‍പം മുന്നോട്ടു നീങ്ങിയപ്പോള്‍ ചാള്‍സ് പറഞ്ഞു- ഇവിടെ നിര്‍ത്തൂ…!

ജീപ്പ് നിര്‍ത്തി.

സ്‍റ്റെല്ല വിസ്മയിച്ചു- ചാള്‍സ് എന്തു ചെയ്യാന്‍ പോകുന്നു ?

ചാള്‍സ് ജീപ്പില്‍ നിന്നിറങ്ങി തൊട്ടപ്പുറത്തെ എസ്‍ടിഡി ബൂത്തില്‍ കയറി. ബൂത്തുകാരനോട് ഏതോ നമ്പര്‍ ചോദിക്കുന്നതും അയാള്‍ അത് എഴുതി നല്‍കുന്നതും ജീപ്പിലിരുന്ന് സ്‍റ്റെല്ല കണ്ടു. നിമിഷങ്ങള്‍ക്കകം ചാള്‍സ് മടങ്ങിയെത്തി ജീപ്പില്‍ കയറി.- ഇവിടെ വെയ്‍റ്റ് ചെയ്യാം.. ഇപ്പോ വരും ശാന്തമ്മ!

സ്‍റ്റെല്ല അതിശയത്തോടെ അതിലേറെ അവിശ്വാസത്തോടെ നോക്കി.

ചാള്‍സ് ചിരിച്ചു.- പൊലീസിനു മാത്രമല്ല ഞങ്ങള്‍ സാധാരണക്കാര്‍ക്കും ഉണ്ട് ബുദ്ധി… ഞാന്‍ ഹോസ്‍റ്റലിലേക്കാമ് വിളിച്ചത്.. 123ലെ ഗായത്രി ഓഫിസില്‍ തലകറങ്ങി വിണു എന്നും ഉടനെ അവരെ കൊണ്ടുപോകാന്‍ ആരെയെങ്കിലും വിടണമെന്നും പറഞ്ഞു…

ഏത് ഗായത്രി ? ചാള്‍സ് അവരെയൊക്കെ അറിയുമോ ?

ഏയ്.. ആ റജിസ്‍റ്ററില്‍ കണ്ടത് വച്ച് ചോദിച്ചതല്ലേ ?

ഗായത്രിയുടെ ഓഫിസ്‍ എവിടെയാണെന്നു കരുതിയാ ?

നെറ്റ്‍വണ്‍ കമ്മ്യൂണിക്കേഷന്‍സ്….അതിന്റെ മുന്നിലാണ് നമ്മുടെ ജീപ്പ് കിടക്കുന്നത്..

പുറത്തെ ബോര്‍ഡ് നോക്കിയ സ്‍റ്റെല്ല ‍വിസ്മയിച്ചു.

കാത്തിരിപ്പ് വെറുതെയായില്ല. നിമിഷങ്ങള്‍ക്കകം ഹോസ്‍റ്റലിന്റെ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയ ശാന്തമ്മ ധൃതിയില്‍ നടന്നു വരുന്നത് അവര്‍ കണ്ടു. പൊലീസ് ജീപ്പൊന്നും ശ്രദ്ധിക്കാതെ വേഗം ഓഫിസിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ സ്‍റ്റെല്ല പിന്നില്‍ നിന്നു വിളിച്ചു-ശാന്തമ്മേ !

അവര്‍ തിരിഞ്ഞു നോക്കി. സ്‍റ്റെല്ലയെ കണ്ടതും അവരുടെ മുഖത്ത് അമ്പരപ്പുണ്ടായി.

ശാന്തമ്മ ഒന്നു വന്നേ !

അല്ല കുഞ്ഞേ ഞാനിവിടെ.. ഗായത്രിക്കൊച്ച്..

സാരമില്ല ഗായത്രി ഇപ്പോള്‍ ഒരോട്ടോയില്‍ കയറി പോയി..

അയ്യോ.. ഞാന്‍ കണ്ടില്ല… എന്നാല്‍ ഞാനങ്ങ് ചെല്ലട്ടെ..

ഗായത്രി ആശുപത്രിയിലേക്കാ പോയത്… ശാന്തമ്മ ഞങ്ങളോടൊപ്പം വരൂ.. നമുക്കിത്തിരി സംസാരിക്കാനുണ്ട്… ജീപ്പിലോട്ട് കേറിയാട്ടെ…

അല്ല ഞാന്‍..ഹോസ്റ്റലിലോട്ട്…

സ്‍റ്റെല്ല ശാന്തമ്മയുടെ കൈയില്‍ പിടിച്ചു.- അതൊക്കെ പോവാം.. ആദ്യം ജീപ്പിലോട്ട് കേറ്…

ശങ്കയോടെ ശാന്തമ്മ ജീപ്പിന്റെ പിന്‍സീറ്റില്‍ കയറി.ജീപ്പ് നിങ്ങിത്തുടങ്ങുമ്പോള്‍ വയര്‍ലെസില്‍ അവര്‍ പ്രതീക്ഷിച്ചിരുന്ന സന്ദേശമെത്തി.-നോര്‍ത്തില്‍ റെയില്‍വേക്രോസിന്റെ ഭാഗത്ത് ട്രാക്കില്‍ ഒരു പെണ്‍കുട്ടിയുടെ ബോഡി കണ്ടെത്തിയിട്ടുണ്ട്…ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കും വെളുത്ത നിറം, അഞ്ചടി മൂന്നിഞ്ചു പൊക്കം..

കാര്യങ്ങല്‍ ഏറെക്കുറെ കൂട്ടിവായിക്കാന്‍ സാധിച്ചിരുന്ന ശാന്തമ്മയുടെ നെഞ്ചില്‍ തീയാളി. ചാള്‍സിനും ഉദ്വേഗമായി.

പോയി നോക്കാം അല്ലേ ചാള്‍സ് ?- സ്‍റ്റെല്ല ചോദിച്ചു. ചാള്‍സ് തലകുലുക്കി

ജീപ്പ് റെയില്‍വേ ക്രോസിനടുത്തെത്തുമ്പോള്‍ അവിടെ മുതദേഹത്തിനു ചുറ്റും ആളുകള്‍ കൂടി നിന്നിരുന്നു. സ്‍റ്റെല്ലയും ചാള്‍സും ധൃതിയിലിറങ്ങി അവിടേക്ക് നടന്നു. ജീപ്പില്‍ അക്ഷമയായിരുന്ന ശാന്തമ്മയും പിന്നാലെയിറങ്ങി.

ആള്‍ക്കൂട്ടത്തെ മാറ്റി നിര്‍ത്തി പൊലീസുകാര്‍ സ്‍റ്റെല്ലയ്‍ക്ക് വഴിയൊരുക്കി. ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ ഇരുവരും എത്തി നോക്കി. ട്രെയിന്‍ കയറി ശരീരം രണ്ടായിരിക്കുന്നു. സ്‍റ്റെല്ല തൊപ്പിയൂരി ചാള്‍സിനെ നോക്കി.

പെണ്‍കുട്ടിയുടെ ചുരിദാറായിരുന്നു ചാള്‍സ് ആദ്യം ശ്രദ്ധിച്ചത്. വയലറ്റ് ചുരിദാറാണ് ആ കുട്ടി ധരിച്ചിരുന്നത്. പക്ഷെ, രാത്രിയില്‍ കണ്ട സംഭവത്തിലെ കുട്ടി ധരിച്ചിരുന്നത് വെള്ള ചുരിദാറും. വേറെ തിരിച്ചറിയാനൊന്നും ഓര്‍മയിലുണ്ടായിരുന്നില്ലെങ്കിലും ഇത് ആ കുട്ടിയല്ല എന്ന് ചാള്‍സിനുറപ്പായിരുന്നു.

ചാള്‍സിന്റെ നിരാശ സ്‍റ്റെല്ലയുടെ പ്രതീക്ഷകള്‍ക്കും വിരാമമിട്ടു. പതിവു നടപടികള്‍ നടത്താന്‍ നിര്‍ദേശം നല്‍കി തിരിഞ്ഞു നടക്കാന്‍ ഭാവിക്കുമ്പോള്‍ പരിസരത്തെ നടുക്കിക്കൊണ്ട് ഒരു സ്‍ത്രീയുടെ നിലവിളി ഉയര്‍ന്നു.

(തുടരും)

ലീവര്‍ ക്രോസ് റോഡിലെ കൊലപാതകം-4

Posted 20 August 2007 | By | Categories: Series | 20 Comments

കോണ്‍വെന്റ് റോഡിലെ വീട്ടിലെത്തുവോളം ചാള്‍സിന് സ്വസ്ഥത ഉണ്ടായിരുന്നില്ല. സ്‍റ്റെല്ല കുലുക്കമില്ലാതിരിക്കുകയായിരുന്നു എങ്കിലും മനസ്സ് കലുഷിതമായിരുന്നെന്ന് തോന്നി. ജീപ്പില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ വീട് കണ്ടു. പൂമുഖം ശൂന്യമാണ്. സോഫിയയുടെ മരണവാര്‍ത്ത അറിഞ്ഞിട്ടില്ല. ഒരുപക്ഷെ അവള്‍ മറ്റെവിടെയെങ്കിലും താമസിച്ച് ജോലി ചെയ്യുകയായിരുന്നിരിക്കണം. എങ്കിലും അവളെ കാണാതായ വിവരം അറിയാന്‍ സമയമായി.

സ്‍റ്റെല്ല കോളിങ് ബെല്ലില്‍ വിരലമര്‍ത്തി. നരകയറിയ ഒരു അറുപതിലേറെ പ്രായമുള്ളയാളാണ് വാതില്‍ തുറന്നത്. സോഫിയയുടെ പപ്പയായിരിക്കണം- ചാള്‍സ് ഊഹിച്ചു. കാക്കിവേഷം കണ്ടതും അദ്ദേഹത്തിന്റെ മുഖം അസ്വസ്ഥമായി.- എന്താ സര്‍ ? എന്താ വിശേഷം ?

സോഫിയ ജോര്‍ജ് ? -മുഖവുരയില്ലാതെ സ്‍റ്റെല്ല ചോദിച്ചു.

എന്റെ മകളാണ് !-അദ്ദേഹം ആശങ്കയോടെയാണ് മറുപടി പറഞ്ഞത്.

സ്‍റ്റെല്ലയ്‍ക്ക് പെട്ടെന്ന് ഒന്നും മിണ്ടാനായില്ല. ഈ മനുഷ്യന്റെ മുഖത്ത് നോക്കി മകള്‍ കൊല്ലപ്പെട്ടു എന്നു പറയേണ്ടി വരുമോ എന്നവള്‍ ഭയപ്പെട്ടു. -സോഫിയ എന്താണ് ചെയ്യുന്നത് ?

അവളൊന്നും ചെയ്യുന്നില്ല.. സ്‍റ്റോക്ക് എക്‍സ്‍ചേഞ്ചില്‍ ഒരു ജോലിയുണ്ടായിരുന്നു. കല്യാണത്തോടെ നിര്‍ത്തി..എന്താ കാര്യം ?- അദ്ദേഹത്തിന്റെ ആശങ്ക വര്‍ധിച്ചുകൊണ്ടിരുന്നു.

എന്താ ഡാഡി കാര്യം ?- പിന്നില്‍ നിന്ന് മറ്റൊരു മുഖം കൂടി പ്രത്യക്ഷപ്പെട്ടു.
ആ അച്ഛന്റെ അതേ ഛായയിലുള്ള മകള്‍.

സോഫിയയുടെ സിസ്‍റ്ററാ ? -സ്‍റ്റെല്ല ചോദിച്ചു.

അല്ല.. ഞാനാണ് സോഫിയ !.. ഞാനൊറ്റ മോളാ ! എന്താ കാര്യം ?

ഇരുവരും ഞെട്ടി. എല്ലാ ധാരണകളും തെറ്റി. എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. ഒരു ദീര്‍ഘനിശ്വാസം ഇരുവരില്‍ നിന്നുമുയര്‍ന്നു.

നിങ്ങള്‍ കാര്യമെന്താണെന്നു പറയൂ ? എന്റെ മോള്‍ക്കെതിരെ ആരെന്തു പരാതിയാണ് നല്‍കിയത് ?-വൃദ്ധന് ക്ഷമനശിച്ചു.

നോ..ഞങ്ങള്‍ പരാതി അന്വേഷിക്കാന്‍ വന്നതല്ല..-സ്‍റ്റെല്ല സിറ്റ് ഔട്ടിലേക്ക് കയറി, ഒപ്പം ചാള്‍സും.

ഞാന്‍ സ്‍റ്റെല്ല റോഷന്‍.. അസിസ്‍റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസ്.. ഇതെന്റെ സുഹൃത്ത് ചാള്‍സ്..

സ്‍റ്റെല്ല ചാള്‍സിന്റെ കയ്യില്‍ നിന്ന് ആ ബാഗ് വാങ്ങി സോഫിയയുടെ നേര്‍ക്ക് നീട്ടി- ഈ ബാഗ് പരിചയമുണ്ടോ ?

ഉവ്വ്!.. ഇതെന്റെ ബാഗായിരുന്നല്ലോ !

പിന്നെങ്ങനെ ഇത് സോഫിയയുടേതല്ലാതായി ?

ഇടയ്‍ക്ക് ഞാന്‍ കുറച്ചുകാലം സിറ്റിയില്‍ ഒരു ഹോസ്‍റ്റലില്‍ താമസിച്ചിരുന്നു. അന്നവിടുന്ന് പോരുമ്പോള്‍ റൂമില്‍ ഉപേക്ഷിച്ചുപോന്ന ബാഗാണ്… ഇതിപ്പോള്‍ നിങ്ങള്‍ക്കെവിടുന്ന് കിട്ടി ?

പറയാം…- സ്‍റ്റെല്ല ബാഗില്‍ നിന്ന് ആ കത്തി പുറത്തെടുത്തു- ഈ കത്തി പരിചയമുണ്ടോ ?

അയ്യോ!ഇല്ല.. ഇതാരുടേതാണ് ?

സോഫിയയുടെ പേരിലുള്ള നള്‍സിങ് ഹോമിലെ ചിറ്റ് സ്‍റ്റെല്ല എടുത്തു നീട്ടി- ഇത് സ്‍റ്റെല്ലയുടെ പേരിലുളള ചിറ്റാണ്.. ഇതാണ് ഞങ്ങളെ വഴിതെറ്റിച്ചത്.. മറ്റൊരര്‍ത്ഥത്തില്‍ വഴി കാട്ടിയതും… ബാഗുപേക്ഷിച്ചു പോരുമ്പോള്‍ ഈ ചിറ്റും അതിലുണ്ടായിരുന്നിരിക്കണം അല്ലേ ?

സംശയത്തോടെ സോഫിയ ആ ചിറ്റ് വാങ്ങി നോക്കി. അതവള്‍ക്ക് തീര്‍ത്തും അപരിചിതമാണെന്ന് തോന്നി- അല്ല.. ഇതെന്റെയല്ല.. ഇങ്ങനെയൊരു ചിറ്റ് ഞാനെടുത്തിട്ടില്ല.. ഡയാന നഴ്‍സിങ് ഹോമിലിതുവരെ പോയിട്ടുമില്ല !

ചിറ്റ് തിരിച്ചു വാങ്ങുമ്പോള്‍ സ്‍റ്റെല്ലയ്‍ക്ക് അമ്പരപ്പായിരുന്നു. ചാള്‍സിന് ഭീതി തോന്നി. കാര്യങ്ങളുടെ നിഗൂഢത വര്‍ധിക്കുകയാണ്. എല്ലാം ഏറെക്കുറെ കൂട്ടിമുട്ടി എന്നു കരുതിയിടത്തു നിന്ന് ഏറെ ദൂരെപ്പോയി എന്നു മാത്രമല്ല വിശദീകരിക്കാനാവാത്ത സങ്കീര്‍ണതയും ചേര്‍ന്ന് പ്രശ്നം ഗുരുതരമാക്കുകയാണ്.

സ്‍റ്റെല്ല ചിറ്റ് സൂക്ഷ്മമായി പരിശോധിച്ചു-ഇതിലെ വിലാസം ശരിയാണല്ലോ ?

അത് ശരിയാണ് പക്ഷേ..

എന്നാണ് സോഫിയ ഹോസ്‍റ്റലില്‍ നിന്ന് താമസം മാറിയത് ?

വിവാഹത്തിന് മുമ്പ്.. ഏതാണ്ട് 9 മാസം മുമ്പ്…

ങൂം.. ഈ ചിറ്റ് എടുത്തിരിരക്കുന്നത് ഏപ്രില്‍ 15നാണ് അതായത് നാലു മാസം മുമ്പ്…

എല്ലാവരും അമ്പരന്നു. കാര്യങ്ങളേറെക്കുറെ മനസ്സിലായ ഭാവമായിരുന്നു സ്‍റ്റെല്ലയ്‍ക്ക്.- ഓകെ.. സോഫിയ ഈ ബാഗ് അവിടെ ഉപേക്ഷിക്കുമ്പോള്‍ സോഫിയയുടെ അഡ്രസ് വെളിപ്പെടുത്തുന്ന എന്തെങ്കിലും ഒന്ന് ഇതിലുണ്ടായിരുന്നോ? ഐ മീന്‍ ഒരു കടലാസു തുണ്ടെങ്കിലും ?

ഉവ്വ്.. സ്‍റ്റോക്ക് എക്‍സ്‍ചേഞ്ചിലെ എന്റെ ഐഡി കാര്‍ഡ് ഇടയ്‍ക്ക് മാറിയപ്പോള്‍ പഴയ കാര്‍ഡ് ഇതിനുള്ളില്‍ തന്നെയായിരുന്നു.. അത് എടുക്കാതെയാണ് ഞാന്‍ പോന്നത് ?

ങൂം…സോഫിയ തീര്‍ത്തും പ്രതീക്ഷിക്കാത്ത ചിലതാണ് ഇവിടെ നടന്നിരിക്കുന്നത്.. അതായത് യഥാര്‍ത്ഥ സോഫിയ ഇവിടെ സ്വസ്ഥമായി താമസിക്കുമ്പോള്‍ നഗരത്തില്‍ സോഫിയയുടെ ഐഡന്റിറ്റി ഉപോയഗിച്ച് മറ്റൊരു പെണ്‍കുട്ടി ജീവിക്കുന്നുണ്ടായിരുന്നു, ഇന്നലെ വരെ..

മൈ ഗോഡ് !!

അതിന്റെ തെളിവാണ് ഈ ചിറ്റ്… അവളാരാണെന്നോ എത്തരക്കാരിയാണെന്നോ നമുക്കറിയില്ല.. ഒന്നു മാത്രമറിയാം അത് നേരിട്ടു ചോദിക്കാന്‍ അവളിപ്പോള്‍ എവിടെയാണെന്ന് നമുക്കറിയില്ല, ജീവനോടെയുണ്ടോ എന്നു പോലും..

അമ്പരന്നുപോയ അച്ഛനും മകളും വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു.

സോഫിയയുടെ ഹസ്‍ബന്‍ഡ് ?

മസ്‍കറ്റിലാണ് !

എന്നെങ്കിലും സോഫിയയുടെ പേര് എവിടെയെങ്കിലും മറ്റാരെങ്കിലും ഉപയോഗിക്കുന്നതായി തോന്നിയിട്ടുണ്ടോ ? സോഫിയയുടെ ഈ വിലാസം എവിടെയെങ്കിലും ഉപയോഗിക്കപ്പെട്ടതായോ ?

എനിക്കങ്ങനെ തോന്നിയിട്ടില്ല!

പിന്നെ ആര്‍ക്കാണ് തോന്നിയത് ?

ഹസ്‍ബന്‍ഡ് ഒരിക്കല്‍ പറഞ്ഞിരുന്നു… ഇന്റര്‍നെറ്റില്‍ എന്റെ അതേ പേരുമായി ഒരു എറണാകുളംകാരിയുണ്ടെന്ന്.. സോഫിയ എന്ന പേര് അത്ര റെയര്‍ അല്ലാത്തതുകൊണ്ട് അത്ര കാര്യമാക്കിയില്ല. പക്ഷെ, ഓര്‍ക്കുട്ടില്‍ ഇതേ വിലാസമുപയോഗിച്ചാരോ പ്രൊഫൈല്‍ ഉണ്ടാക്കിയപ്പോള്‍ ശരിക്കും അത് ഞാന്‍ തന്നെയാണെന്ന് കരുതി എന്റെ ഒന്നു രണ്ട് ഫ്രണ്ട്സ് എന്നെ വിളിച്ചിരുന്നു. അഡ്രസ് അല്ലാതെ എന്റെ ഫോട്ടോയോ മറ്റ് പേഴ്‍സനല്‍ വിവരങ്ങളോ ഒന്നുമതില്‍ ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്ന വിവരങ്ങളാകട്ടെ തെറ്റുമായിരുന്നു.. അതുകൊണ്ട് അതുമത്ര കാര്യമാക്കിയില്ല…

സോഫിയ ഓര്‍ക്കുട്ടിലുണ്ടോ ?

ഞാനോ ? ഇല്ല.. ഹസ്‍ബന്‍ഡുണ്ട്.. സത്യത്തില്‍ അദ്ദേഹം ഈ പ്രൊഫൈല്‍ കണ്ടിട്ട് അത് ഞാനാണെന്നു കരുതി തുടങ്ങിയതാണ്. സര്‍പ്രൈസാവട്ടെ എന്നു കരുതി അദ്ദേഹം എന്തോ സ്‍ക്രാപ്പുമിട്ടിരുന്നു.. അതിന്റെ മറുപടി കണ്ടപ്പോഴാണ് അത് ‍ഞാനല്ല എന്നദ്ദേഹത്തിന് മനസ്സിലായത്..

എന്തായിരുന്നു ആ മറുപടി എന്നോര്‍ക്കുന്നുണ്ടോ ?

ഇല്ല.. ഞാനതൊന്നും അത്ര കാര്യമായെടുത്തിരുന്നില്ല..

അടുത്ത കാലത്തായി ഇത്തരം പല സംഭവങ്ങളും നടന്നിട്ടുണ്ട്.. പക്ഷെ അതിന്റെയൊക്കെ പിന്നില്‍ വളരെ വ്ക്തമായ ഒറു മോട്ടീവ് ഉണ്ടായിരുന്നു… യഥാര്‍ത്ഥ പേരുകാരനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്തരം ശ്രമങ്ങളെല്ലാം.. പക്ഷെ ഇവിടെ സോഫിയയുടെ വിലാസം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.. അതാകട്ടെ ആ ബാഗില്‍ നിന്ന് കിട്ടിയതും.. അതായത്, ഒരു മുഖംമൂടിയായാണ് ആരോ ഒരാള്‍ സോഫിയയുടെ വിലാസം ഉപയോഗിച്ചിരിക്കുന്നത്..സ്വന്തം നിലനില്‍പിനൊരു മറയായി..

ആരായിരിക്കും അത് ?

കണ്ടെത്തേണ്ടിയിരിക്കുന്നു.. അതിന് ആ ബാഗ് നഷ്ടപ്പെടിത്തു നിന്നു തന്നെ അന്വേഷണം തുടങ്ങണം.. ഏത് ഹോസ്‍റ്റലാണെന്നാ പറഞ്ഞത് ?

വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ !

റൂം നമ്പര്‍ ഏതായിരുന്നു ?

432, നാലാം നിലയില്‍ റോഡിലേക്ക് തുറക്കുന്ന ജനലുകളുള്ള വശത്തായിരുന്നു എന്റെ ബെഡ് !

ഓകെ.. മറ്റൊരു കാര്യം.. സോഫിയയുടെ ഐഡന്റിറ്റി ഉപയോഗിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടി എന്തായാലും ഇപ്പോള്‍ നല്ല അവസ്ഥയിലല്ല.. മേ ബി ഷി കില്‍ഡ്.. അങ്ങനെയെങ്കില്‍ ബോഡിയോ മറ്റോ കിട്ടിയാല്‍ ഉണ്ടാവുന്ന ആശയക്കുഴപ്പം അറിയാമല്ലോ… ടേക്ക് കെയര്‍.. അറിയാവുന്ന ആളുകളോടൊക്കെ ഇത് പറഞ്ഞേക്കുക..

അവിടെ നിന്ന് മടങ്ങുമ്പോള്‍ ചാള്‍സ് ആകെ ആശയക്കുഴപ്പത്തിലായിരുന്നു. രാത്രിയില്‍ ആകസ്‍മികമായി കണ്ട സംഭവം ഒരു കേസാകുന്നതെങ്ങനെയെന്നും താനും ആ കേസിന്റെ ഭാഗമാകുന്നതെങ്ങനെയെന്നും ചാള്‍സ് ഭംഗിയായി തിരിച്ചറിഞ്ഞു.

സ്‍റ്റെല്ല പക്ഷെ കൂടുതല്‍ ഉന്മേഷവതിയായിരുന്നു. രഹസ്യങ്ങളുടെ കൂടു പൊളിക്കാനുള്ള ആവേശം അവളെ കൂടുതല്‍ ഊര്‍ജസ്വലയാക്കിയിട്ടുണ്ടെന്ന് ചാള്‍സിനു തോന്നി.

ജംക്ഷനില്‍ നിന്ന് തിരിഞ്ഞ ജീപ്പ് ബ്രേക്കിട്ടു നിന്നത് വര്‍ക്കിങ് വിമന്‍സ് ഹോസ്‍റ്റലിലായിരുന്നു. രഹസ്യങ്ങളുടെ ഒളിവുതാമസത്തിന്റെ കഥകളുറങ്ങുന്ന റൂം നമ്പര്‍ 432 ഉള്ള നാലാം നിലയിലേക്ക് നോക്കുമ്പോള്‍ ചാള്‍സിനും വല്ലാത്ത ഒരാവേശം തോന്നി.

(തുടരും)